Saturday, August 2, 2008

ഇന്ത്യ വില്‍പ്പനയ്ക്ക്

ഇന്ത്യ വില്‍പ്പനയ്ക്ക് / സി.ആര്‍. നീലകണ്ഠന്‍ തേജസ് ദൈവാരിക, ആഗസ്റ്റ്

ഏറെ വിവാദമായതും ദേശീയരാഷ്ട്രീയത്തില്‍ നിര്‍ണായക പ്രത്യാഘാതമുണ്ടാക്കിയതുമായ ഇന്ത്യ-യു.എസ്. ആണവകരാര്‍ സംബന്ധിച്ചു ജനങ്ങള്‍ക്ക് ഇപ്പോഴും കാര്യമായ ധാരണയൊന്നുമില്ല. ഇന്ത്യക്ക് ഊര്‍ജം ആവശ്യമാണ്, പെട്രോളിയം വില കുതിച്ചുയരുന്നു, ആണവോര്‍ജമില്ലാതെ നിലനില്‍ക്കാനാവില്ല. അതുകിട്ടാന്‍ വേണ്ടിയുള്ള ഒരു കരാറാണിതെന്നു ധരിച്ച് കണ്ണടച്ചു പിന്താങ്ങുന്നവര്‍ ഒരു വശത്ത്. ഇതു യു.എസ്. സാമ്രാജ്യത്വത്തിനു കീഴ്പ്പെടലാണ്, ഇന്ത്യയുടെ സ്വാതന്ത്യ്രവും പരമാധികാരവും നഷ്ടപ്പെടും, ഇറാനെതിരായി ഇന്ത്യ യുദ്ധം ചെയ്യേണ്ടിവരും തുടങ്ങിയ വാദങ്ങളുയര്‍ത്തി മറുവശവും രംഗത്തുണ്ട്.
ഒറ്റവാക്കില്‍ പറഞ്ഞാല്‍, ഇന്ത്യയും അമേരിക്കയും തമ്മില്‍ ആണവമേഖലയില്‍ പരസ്പരം സഹകരിക്കുന്നതിനുള്ള ഒരു കരാറാണിത്. എന്നാല്‍, പൊതുസാഹചര്യത്തില്‍ നിന്നടര്‍ത്തിയെടുത്തുകൊണ്ട് ഈ കരാറിനെ പരിശോധിക്കുക എന്നതു അസംബന്ധമാവും. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി മാറിമാറി അധികാരത്തില്‍ വന്ന ഇന്ത്യയിലെ സര്‍ക്കാരുകളെല്ലാം യു.എസിനനുകൂലമായി നിലപാടെടുത്തുവെന്ന കാര്യം നമുക്കറിയാം. ആഗോളീകരണം ശക്തിപ്പെട്ടതും യു.എസ്.എസ്.ആര്‍. തകര്‍ച്ചയോടെ അമേരിക്ക ലോകത്തിലെ ഏകാധികാര കേന്ദ്രമായതുമാണ് ഇതിനുള്ള പ്രേരണ. സാമ്പത്തികബന്ധങ്ങള്‍, വ്യാപാരം, രാഷ്ട്രീയം തുടങ്ങി വ്യക്തിജീവിത വീക്ഷണത്തില്‍ വരെ ഈ യു.എസ്. സ്വാധീനം പടര്‍ന്നുകയറിയിട്ടുണ്ട്. കമ്പോളവും മല്‍സരവുമാണു ജീവിതത്തിന്റെ ദിശ നിര്‍ണയിക്കേണ്ടതെന്ന മുതലാളിത്ത പ്രത്യയശാസ്ത്രം മേല്‍ക്കൈ നേടിയതും ഇതിന്റെ ഫലമായാണ്. മുമ്പ് ഇന്ത്യ ഭരിച്ച എന്‍.ഡി.എ. സര്‍ക്കാര്‍ ഈ ദിശയില്‍ ഏറെ മുന്നോട്ടുപോയിരുന്നു. മന്‍മോഹന്‍ സിങ് (പെടുന്നനെയെന്നോണം) ഇന്ത്യയുടെ പ്രധാനമന്ത്രിയായതു തന്നെ ഈ ചുവടുമാറ്റത്തിന്റെ ഫലമാണ്. സാമ്രാജ്യത്വത്തിന് എക്കാലത്തും സ്വീകാര്യനായ വ്യക്തിയാണദ്ദേഹം. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ യാതൊരു വേരുകളുമില്ലാത്ത മന്‍മോഹന് ഇന്ത്യാചരിത്രത്തിന്റെ ഭാരം പേറേണ്ടതില്ല; എന്തും ചെയ്യാം. അതിന്റെ നിര്‍ണായക തുടക്കമായിരുന്നു 2005 ജൂലൈയില്‍ അദ്ദേഹം നടത്തിയ യു.എസ്. സന്ദര്‍ശനം. കൃഷി, വ്യവസായം, പശ്ചാത്തലമേഖല, വൈദ്യുതി, ഇന്‍ഷുറന്‍സ്, ചെറുകിടവ്യാപാരം തുടങ്ങി ഒട്ടനവധി മേഖലകളില്‍ അമേരിക്കന്‍ മൂലധനത്തിന് ഇന്ത്യയില്‍ പ്രവേശനം നല്‍കാന്‍ തീരുമാനമായി. ആണവമേഖലയും പ്രതിരോധമേഖലയും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. പ്രതിരോധമേഖലയില്‍ ഈ ദിശയില്‍ വന്‍ മുന്നേറ്റമുണ്ടായി. തന്ത്രപരമായ പങ്കാളിത്തം, ആയുധവ്യാപാരം, സംയുക്ത സൈനികാഭ്യാസം തുടങ്ങിയ പല പരിപാടികളും മുന്നോട്ടുപോയി. യു.എസ്. മാത്രമല്ല, അവരുടെ സഖ്യകക്ഷിയായ ഇസ്രായേലുമായും വളരെ അടുത്ത ബന്ധമായി. 2002-2006 കാലത്ത് ഇസ്രായേല്‍ വിറ്റ 275 കോടി ഡോളറിന്റെ ആയുധങ്ങളില്‍ പകുതിയിലേറെയും വാങ്ങിയത് ഇന്ത്യയാണ്. 2005 ജൂലൈയില്‍ നടത്തിയ സംയുക്തപ്രഖ്യാപനം തന്നെയാണ് ഇപ്പോള്‍ ചര്‍ച്ചചെയ്യുന്ന ആണവകരാറിന്റെ അടിത്തറയും.
കരാര്‍ എന്ത്?
ഒറ്റനോട്ടത്തില്‍ കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാത്ത ഒരു പരസ്പര സഹകരണ കരാറാണിത്. ഇരു രാജ്യങ്ങളും തുല്യര്‍ എന്ന രീതിയിലാണു കരാര്‍ എഴുതിയിരിക്കുന്നത്. ഫലത്തില്‍ അതല്ലാത്തതിന്റെ പ്രശ്നങ്ങളാണതിന്റെ പ്രധാന ദോഷവും. സമാധാനാവശ്യങ്ങള്‍ക്കുള്ള എല്ലാവിധ ആണവസാമഗ്രികളുടെയും പരസ്പര (?) വ്യാപാരം ഈ കരാറിന്റെ ഭാഗമായി നടത്താം. ഊര്‍ജപ്രതിസന്ധി പരിഹരിക്കാന്‍ ആവശ്യമാണെന്നു പറയപ്പെടുന്ന യന്ത്രസാമഗ്രികള്‍, ഇന്ധനം, സാങ്കേതികവിദ്യ മുതലായവ പരസ്പരം കൈമാറുന്നതിന് ഈ കരാര്‍മൂലം കഴിയും. ഇന്ത്യ ആണവ നിര്‍വ്യാപനക്കരാറില്‍ ഒപ്പിടാത്ത രാജ്യമാണ് എന്നതിനാല്‍ (അണ്വായുധ രാഷ്ട്രങ്ങള്‍ക്ക് ഏകപക്ഷീയമായി അനുകൂലമായതുകൊണ്ടാണ് തന്റേടമുള്ള ഭരണകര്‍ത്താക്കള്‍ ഒപ്പിടാതിരുന്നത്. ഇപ്പോള്‍ അതിനെക്കാള്‍ മോശമായ കരാറിലാണ് ഒപ്പിടുന്നത്!) ഇന്ത്യയുമായി കരാറുണ്ടാക്കാന്‍ അമേരിക്കയ്ക്കു സ്വന്തം നിയമങ്ങള്‍ മാറ്റണമെന്നു കരാറില്‍ തന്നെ പറയുന്നു(അതാണ് ഹൈഡ് നിയമം. ഇതിനു കരാറുമായി ബന്ധമില്ലെന്നു വാദിക്കുന്നവരുടെ നിലപാട് പരിഹാസ്യമാണ്). ഇന്ത്യയുടെ ഊര്‍ജവികസനത്തിനുവേണ്ടി യു.എസ്. ചെയ്യുന്ന ഒരു ത്യാഗമെന്ന രീതിയിലാണ് ഈ കരാറില്‍ ഹൈഡ് നിയമത്തെ കാണുന്നത്. കരാറനുസരിച്ച് ഇന്ത്യ അതിന്റെ ആണവസ്ഥാപനങ്ങള്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ (ഐ.എ.ഇ.എ.) സുരക്ഷാ മാനദണ്ഡങ്ങള്‍ പരിശോധിക്കാന്‍ നല്‍കണം. ഏതൊക്കെ സ്ഥാപനങ്ങള്‍ തങ്ങള്‍ പരിശോധനയ്ക്കു നല്‍കുന്നുവെന്ന് ഇരുകൂട്ടരും പരസ്പരം അറിയിക്കണം (യു.എസ്. നമ്മെ അറിയിക്കുന്നതിലെന്തു കാര്യം?). ഇന്ത്യക്ക് ഇന്ധനം നല്‍കുമെന്നു പറയുന്നുണ്ടെങ്കിലും അതതു രാജ്യത്തെ നിയമങ്ങളനുസരിച്ചു മാത്രമേ സാങ്കേതികവിദ്യകളും ആണവസാമഗ്രികളും വ്യാപാരം നടത്തൂ എന്നു പറയുന്നുണ്ട്. പക്ഷേ, ഇന്ത്യയില്‍ ഒരു നിയമമില്ല. യു.എസിനു ഹൈഡ് നിയമം വന്നു. ചര്‍ച്ചയാവാം, പരാജയപ്പെട്ടാല്‍ പരാതിക്കാരനു പിന്‍വാങ്ങാം. എന്നാല്‍, പിന്‍വാങ്ങുമ്പോള്‍ മറ്റേ രാജ്യത്തിനു നല്‍കിയ ആണവസാമഗ്രികളെല്ലാം തിരിച്ചെടുക്കാന്‍ ഇവര്‍ക്ക് അവകാശമുണ്ട്. ഇത്തരത്തിലുള്ള വ്യവസ്ഥകള്‍ വായിച്ചാന്‍ പെട്ടെന്ന് 'വലിയ കുഴപ്പമില്ലല്ലോ' എന്നു തോന്നാം. എന്നാല്‍, കരാര്‍ നടപ്പാക്കുമ്പോള്‍ ഉണ്ടാകാവുന്ന പ്രശ്നങ്ങള്‍ അറിയണമെങ്കില്‍ അതിലെ സാങ്കേതികത്വങ്ങള്‍ നന്നായി മനസ്സിലാക്കണം. 2006 ജൂലൈയില്‍ അന്തിമരൂപം നല്‍കിയ ഈ കരാര്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്കെന്നല്ല, അറിവിലേക്കു പോലും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
ഇതിനെതിരേ ശക്തമായ പ്രതിഷേധമുയര്‍ന്നപ്പോള്‍, സമ്മര്‍ദ്ദത്തിനു വഴങ്ങി പ്രശ്നം പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായി. പൊഖ്റാന്‍ സ്ഫോടനം മൂലം ആണവ സാങ്കേതികവിദ്യയില്‍ ലോകം ഇന്ത്യക്കുമേല്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നതു മാറ്റാനും ഒറ്റപ്പെടല്‍ ഒഴിവാക്കാനും ഈ കരാര്‍ വഴി സാധ്യമാവുന്നുവെന്നും പുതിയ സാങ്കേതികവിദ്യകളും യന്ത്രസാമഗ്രികളും ഇന്ധനവും നമുക്കു കിട്ടുന്നുവെന്നും ഗുണങ്ങളായി വിവരിക്കപ്പെട്ടു. ഭാവിയില്‍ ഇന്ത്യക്കു സ്ഥിരമായി ആശ്രയിക്കാവുന്ന ഊര്‍ജസ്രോതസ്സ് എന്ന നിലയില്‍ ആണവോര്‍ജ മേഖല വളരുന്നു. കല്‍ക്കരി, പെട്രോളിയം തുടങ്ങിയ പോലെയല്ല, ഇതു വൃത്തിയുള്ള ഊര്‍ജമാണ്. ഹരിതഗൃഹവാതകങ്ങളുണ്ടാക്കുന്നില്ല.ഇപ്പോഴുള്ള ആണവനിലയങ്ങള്‍ക്കു വേണ്ടി ഇന്ധനങ്ങള്‍ ഇറക്കുമതി ചെയ്യാനാവുമെന്നതാണ് മറ്റൊരു നേട്ടമായി എണ്ണിയത്.
യു.എസിന്റെ കൈവശമുള്ള ഏറ്റവും പുതിയ സൈനികേതര ആണവ സാങ്കേതികവിദ്യകളെല്ലാം ഈ കരാര്‍ വഴി ലഭ്യമാവും. ഇന്ത്യയുടെ ഇറക്കുമതി ചെയ്യുന്ന നിലയങ്ങള്‍ക്ക് ആജീവനാന്തം ഇന്ധനം ലഭിക്കും. വിദേശനയത്തില്‍ പുറത്തുനിന്നുള്ള ഒരിടപെടലും ഉണ്ടാവില്ല. യു.എസ്. പ്രസിഡന്റ് ഇന്ത്യന്‍ വിദേശനയം സംബന്ധിച്ചു കോണ്‍ഗ്രസ്സിനു പ്രതിവര്‍ഷം റിപോര്‍ട്ട് നല്‍കുന്നതും മറ്റും ഒഴിവാക്കും. ഇന്ത്യയുടെ പ്രഖ്യാപിത മൂന്നുഘട്ട ആണവവികസന പരിപാടി തുടരും. ഇന്ത്യക്ക് അണ്വായുധ പരീക്ഷണം നടത്താന്‍ സ്വാതന്ത്യ്രമുണ്ടായിരിക്കും തുടങ്ങിയ ഉറപ്പുകളും പ്രധാനമന്ത്രി നല്‍കി.
എന്നാല്‍, മൂന്നുമാസത്തിനകം യു.എസ്. കോണ്‍ഗ്രസ് ഇന്ത്യക്കായുള്ള പ്രത്യേക നിയമം (ഹൈഡ് നിയമം) തയ്യാറാക്കി അവതരിപ്പിച്ചു പാസാക്കി. പ്രധാനമന്ത്രി നല്‍കിയ ഉറപ്പുകളെല്ലാം ജലരേഖകളാണെന്നു തുറന്നുകാട്ടുന്നതായിരുന്നു ഹൈഡ് നിയമം. ആണവ നിര്‍വ്യാപനക്കരാറില്‍ ഒപ്പിടാത്ത രാജ്യമെന്ന നിലയില്‍ ഇന്ത്യക്ക് യു.എസ്. ചെയ്യുന്ന ഒരു സൌജന്യമെന്ന രീതിയിലാണു ഹൈഡ് നിയമം തയ്യാറാക്കിയത്. ഇന്ത്യയുമായുള്ള കരാര്‍ തുടരണമെങ്കിലുള്ള വ്യവസ്ഥകള്‍ നിയമം വളരെ കൃത്യമായി പറയുന്നു. അതിലേറ്റവും പ്രധാനമായത്, ഇന്ത്യയുടെ വിദേശനയം സംബന്ധിച്ചുള്ളതാണ്. ഇന്ത്യയുടെ വിദേശനയം യു.എസ്. നയത്തിനു സമാനമായിരിക്കണമെന്നതാണു പ്രധാന വ്യവസ്ഥ. ഇന്ത്യന്‍ വിദേശനയം സംബന്ധിച്ച് ഓരോ വര്‍ഷവും യു.എസ്. പ്രസിഡന്റ് കോണ്‍ഗ്രസ്സിനു റിപോര്‍ട്ട് നല്‍കണം. ഇറാന്റെ പ്രശ്നം വ്യക്തമായി എടുത്തുപറയുന്നുമുണ്ട്. അവര്‍ അണ്വായുധ നിര്‍മാണം നടത്തുന്നുവെന്നോ ഭീകരവാദത്തെ സഹായിക്കുന്നുവെന്നോ യു.എസിനു തോന്നിയാല്‍ അതിനൊപ്പം ഇന്ത്യ നില്‍ക്കുമെന്ന് ഉറപ്പാക്കണം. ഇന്ത്യയുമായി യു.എസ്. മുമ്പ് ഒപ്പിട്ട സൈനികസഹകരണ കരാറിന്റെ ശക്തി വര്‍ധിപ്പിക്കുന്നതാണ് ഈ നിയമം.
കരാര്‍ തിടുക്കത്തില്‍ നടപ്പാക്കിയില്ലെങ്കില്‍ താന്‍ യു.എസ്. പ്രസിഡന്റ് ജോര്‍ജ് ബുഷിനു നല്‍കിയ വാഗ്ദാനം ലംഘിക്കപ്പെടുമെന്നും ബുഷ് സ്ഥാനമൊഴിയുന്നതിനു മുമ്പ് കരാര്‍ സംബന്ധിച്ചു യു.എസ്. കോണ്‍ഗ്രസ് തീരുമാനമെടുക്കാന്‍ സമയം വേണമെന്നും അതുകൊണ്ടു തന്നെ ബുഷിന്റെ അന്ത്യശാസനത്തിന് ഇക്കാര്യത്തില്‍ ഇടതുപക്ഷത്തിന്റെ അന്ത്യശാസനത്തേക്കാള്‍ പ്രാധാന്യമുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ നിലപാട്. 1 2 3 കരാറും അതിനടിസ്ഥാനമായ ഹൈഡ് നിയമവും ഇപ്പോള്‍ അന്തിമമായിക്കൊണ്ടിരിക്കുന്ന ഐ.എ.ഇ.എ. കരാറും ഇനി തയ്യാറാക്കപ്പെടേണ്ട ആണവസാമഗ്രികള്‍ വില്‍ക്കുന്ന രാജ്യങ്ങളുടെ സംഘടന (എന്‍.എസ്.ജി.)യുമായുണ്ടാക്കുന്ന കരാറുകളും പരിശോധിച്ചുകൊണ്ടു വേണം കരാറിനെക്കുറിച്ചുള്ള ഗുണഗണങ്ങള്‍ വിലയിരുത്താന്‍.
കരാറനുസരിച്ച് ഇന്ത്യക്ക് യു.എസില്‍ നിന്നും മറ്റ് ആണവസാമഗ്രി രാഷ്ട്രങ്ങളില്‍ (എന്‍.എസ്.ജി.) നിന്നും ആണവനിലയങ്ങളും അതിനാവശ്യമായ ഇന്ധനവും മറ്റും വാങ്ങാനാവും. പൊഖ്റാന്‍ സ്ഫോടനങ്ങളെ തുടര്‍ന്ന് ഇന്ത്യയുമായി ആണവവ്യാപാരം നടത്തുന്നതിന് എല്ലാ രാജ്യങ്ങള്‍ക്കും വിലക്കുണ്ടായിരുന്നു. ആ വിലക്ക് ഇവിടെ മാറുന്നുവെന്നതു ശരി തന്നെ. പെട്രോളിയത്തിനു വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഈ ഊര്‍ജം ഒരു പരിഹാരമായേക്കാമെന്നു കരുതുന്നവര്‍ കുറവല്ല. ഇന്ത്യയുടെ നിലവിലുള്ള ആണവ വൈദ്യുതി ഉല്‍പ്പാദനശേഷി 4000 മെഗാവാട്ടാണ് - മൊത്തം ഉല്‍പ്പാദനത്തിന്റെ 3-4 ശതമാനം മാത്രം. 2021 ആവുമ്പോഴേക്കും ഇത് 30,000 മെഗാവാട്ട് ശേഷിയായി ഉയര്‍ത്തണമെന്നാണു ലക്ഷ്യമിട്ടിരിക്കുന്നത്. ഇന്നുള്ള നിലയങ്ങളുടെ പ്രവര്‍ത്തനത്തിനാവശ്യമായ പ്രകൃതിദത്ത യുറേനിയം (യു-238) വേണ്ടത്ര ലഭിക്കാത്ത പ്രശ്നമുണ്ട്. അതുകൊണ്ടു പലപ്പോഴും കുറഞ്ഞ നിരക്കില്‍ മാത്രമേ ഉല്‍പ്പാദനം നടത്താനാവുന്നുള്ളൂ. 1963ല്‍ അമേരിക്ക തന്നെ നമുക്കു വിറ്റ താരാപ്പൂര്‍ നിലയത്തിന് 1974 മുതല്‍ അവര്‍ സമ്പുഷ്ട യുറേനിയം എന്ന ഇന്ധനം നല്‍കുന്നില്ല. റഷ്യയില്‍ നിന്നു ലഭിച്ച കുറച്ച് ഇന്ധനമുപയോഗിച്ചു ശേഷിയുടെ വളരെ കുറച്ചുഭാഗം മാത്രമേ അവിടെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവുന്നുള്ളൂ.
ആണവ വൈദ്യുതികൊണ്ട് ഇന്ത്യക്കെന്നല്ല, ഏതു രാജ്യത്തിനും ഇനിമേല്‍ ഊര്‍ജസുരക്ഷയുണ്ടാവുമെന്നു പറയാനാവില്ല. 1979നു ശേഷം യു.എസില്‍ ഒരു പുതിയ ആണവനിലയത്തിനു പോലും അനുമതി നല്‍കിയിട്ടില്ല. അതുതന്നെയാണ് ഈ കരാറിന്റെ പിന്നിലെ രഹസ്യവും. ആണവനിലയങ്ങള്‍ നിര്‍മിച്ചു നല്‍കിയിരുന്ന വമ്പന്‍ കുത്തകകളായ ജനറല്‍ ഇലക്ട്രിക്, വെസ്റിങ് ഹൌസ് മുതലായവര്‍ക്കു രണ്ടു പതിറ്റാണ്ടായി ഒരു പണിയുമില്ല. അവര്‍ ഉണ്ടാക്കിയ യന്ത്രഭാഗങ്ങള്‍ തുരുമ്പെടുക്കുന്നു. അതു വില്‍ക്കാന്‍ കഴിയുന്ന ഒരു കമ്പോളമാണ് ഇന്ത്യയെന്നതിനാലാണ് ഈ കരാറിനു വേണ്ടി യു.എസ്. കുത്തകകളും ഭരണകൂടവും തിരക്കുകൂട്ടുന്നത്.
രാഷ്ട്രീയം
1 2 3 കരാറില്‍ ഇന്ത്യക്കു മുടക്കം കൂടാതെ ഇന്ധനം കിട്ടാന്‍ യു.എസ്. സഹായിക്കുമെന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഈ കരാര്‍ റദ്ദായാലോ? ഇവിടെയാണു ഹൈഡ് നിയമം പ്രസക്തമാവുന്നത്. യു.എസ്. വിദേശനയത്തിനനുകൂലമല്ലാതെ ഇന്ത്യ നിലകൊണ്ടാല്‍ യു.എസ്. കോണ്‍ഗ്രസ്സിന് ഈ കരാര്‍ റദ്ദാക്കാനാവും. 'ഇരുകൂട്ടര്‍ക്കും കരാറില്‍ നിന്നും പിറകോട്ടു പോവാന്‍ ഒരുപോലെ അവകാശമുണ്ട്' എന്ന കരാര്‍ വാചകം ഒരു തമാശയാണ്. കാരണം, കരാര്‍ റദ്ദാക്കാനുള്ള നിയമം യു.എസിനു മാത്രമാണുള്ളത്. ഇരു രാജ്യങ്ങളുടെയും ആഭ്യന്തരനിയമങ്ങളനുസരിച്ചാണ് ഈ കരാര്‍ എന്നവര്‍ വ്യക്തമായി പറയുന്നുണ്ട്. ഇന്ത്യ ഒരിക്കലും കരാര്‍ റദ്ദാക്കാന്‍ ശ്രമിക്കില്ല. കാരണം, നാലു ലക്ഷം കോടി രൂപ വിലയ്ക്കുള്ള ആണവനിലയങ്ങളാണു കരാര്‍ അനുസരിച്ചു നാം വാങ്ങുന്നത്. ഇന്ധനം ലഭ്യമല്ലാതായാല്‍ നമ്മുടെ നിലയങ്ങള്‍ നിന്നുപോവും. അതോടെ മുടക്കിയ പണം പോവും. താരാപ്പൂരില്‍ ഒരു നിലയത്തിനാണു പ്രശ്നമുണ്ടായതെന്നതിനാല്‍ അതു നമ്മെ കാര്യമായി ബാധിച്ചില്ല. എന്നാല്‍, ഇവിടെ 150 താരാപ്പൂരുകള്‍ നിലച്ചുപോവും. ഈ അവസരമുപയോഗിച്ചാണ് യു.എസ്. ഇടപെടല്‍ നടത്തുക. ഇറാനെതിരായി നിലപാടെടുത്താല്‍ മാത്രമേ ഇന്ത്യക്ക് ഇന്ധനം നല്‍കാനാവൂ എന്നവര്‍ പറയും. നാമെന്തു ചെയ്യും? അപ്പോള്‍ ഇന്ത്യയിലെ ഉന്നത മധ്യവര്‍ഗം (അവരാണെന്നും ഇന്നും യു.എസ്. പക്ഷപാതികള്‍!) ചോദിക്കും: ഇറാന്റെ കാര്യമാണോ നമ്മുടെ വൈദ്യുതിയാണോ പ്രധാനം? തീര്‍ച്ചയായും നമുക്കു വഴങ്ങേണ്ടി വരും. ആണവരംഗത്തെ സൈനികേതര സാങ്കേതികവിദ്യകളെല്ലാം ഈ കരാര്‍ വഴി ഇന്ത്യക്കു ലഭ്യമാവുമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പും കള്ളമാണെന്നു തെളിയുന്നു. കരാറില്‍ ഇക്കാര്യം ഒഴുക്കന്‍ മട്ടില്‍ പറയുന്നുവെന്നതു ശരിയാണ്. എന്നാല്‍, ഇവിടെയും സാങ്കേതികവിശദാംശങ്ങളിലേക്കു വന്നാല്‍ സത്യം ബോധ്യമാവും. സമ്പൂര്‍ണ ആണവസഹകരണം, പൂര്‍ണമായ ഇന്ധനചക്രത്തിനുള്ള അവകാശം മുതലായവ സാങ്കേതിക പ്രയോഗങ്ങളാണ്. ഇന്ത്യയില്‍ ലഭ്യമാവുന്ന യുറേനിയത്തെ ഇന്ധന കേക്കുകളാക്കുന്നതിനുള്ള പുതിയ സാങ്കേതികവിദ്യയാണ് ഇതില്‍ ഏറ്റവും ലളിതമായ കാര്യം. അത് ഇന്ത്യക്കു നല്‍കില്ല. ഇറക്കുമതി ചെയ്യുന്ന നിലയങ്ങളിലെ ഇന്ധനം സമ്പുഷ്ടീകരിച്ച (2.5%) യുറേനിയമാണ്. സമ്പുഷ്ടീകരണത്തിനുള്ള സാങ്കേതികവിദ്യ നമ്മുക്കില്ല. എന്നാല്‍, ഇതേ സാങ്കേതികവിദ്യ ഉപയോഗിച്ചു സൈനികായുധങ്ങളുണ്ടാക്കണമെന്ന ന്യായം പറഞ്ഞുകൊണ്ട് ഈ സാങ്കേതികവിദ്യയും നമുക്കു നല്‍കുന്നില്ല. നാം പൂര്‍ണമായും ഇറക്കുമതിയെ ആശ്രയിക്കണം. ഇതിനെക്കാള്‍ ഇന്ത്യക്കു പ്രധാനമാണു ഘനജല ഉല്‍പ്പാദനത്തിന്റെ സാങ്കേതികവിദ്യ. ഇത് ആയുധനിര്‍മാണവുമായി വലിയ ബന്ധമില്ലാത്ത ഒന്നാണ്. എങ്കിലും അതു നല്‍കാന്‍ യു.എസ്. തയ്യാറല്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതിനെക്കാളൊക്കെ നിര്‍ണായകമാണ് ഇന്ധന പുനഃസംസ്കരണത്തിനുള്ള സാങ്കേതിക വിദ്യ. ഇതും ആയുധമുണ്ടാക്കുമെന്ന പേരില്‍ തരുന്നില്ല. ഇന്ത്യയുടെ ഇന്ധനചക്രം പൂര്‍ത്തിയാക്കാന്‍ ഏറ്റവും നിര്‍ണായകമായ പുനഃസംസ്കരണത്തിന്റെ കാര്യത്തില്‍ അവര്‍ ഒരു സൌജന്യം അനുവദിക്കുന്നു. മറ്റുള്ളവ ഇന്ത്യ ഒരിക്കലും സൃഷ്ടിക്കാന്‍ പാടില്ലെങ്കിലും പുനഃസംസ്കരണ പ്ളാന്റ് സ്വന്തം സാങ്കേതികവിദ്യ വച്ചു നിര്‍മിക്കാന്‍ നമുക്കനുവാദമുണ്ട്. പക്ഷേ, ഇതു സാമ്പത്തികമായും സാങ്കേതികമായും (രാഷ്ട്രീയമായും) അത്ര ലളിതമായ ഒന്നല്ല (അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ ഇടപെടലുകള്‍ ഇതില്‍ നിര്‍ണായകമാണ്). ഒട്ടേറെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ ഇതിനായി നടത്തണം. നിലവിലുള്ള സംവിധാനങ്ങള്‍ ഉപേക്ഷിക്കേണ്ടിവരും. പുതുതായി ഒരു പുനഃസംസ്കരണ നിലയം സ്ഥാപിക്കാന്‍ ഏറ്റവും കുറഞ്ഞത് 10,000 കോടി രൂപയും നാലഞ്ചു വര്‍ഷത്തെ നൂറുകണക്കിനു ശാസ്ത്രജ്ഞരുടെയും സാങ്കേതികവിദഗ്ധരുടെയും അധ്വാനവും വേണം. ഇതൊക്കെ ഉണ്ടായാലും യു.എസ്. നിര്‍ദേശിക്കുന്ന എല്ലാ നിയന്ത്രണങ്ങളും പാലിക്കുമെന്ന് ഉറപ്പുനല്‍കുന്ന മറ്റൊരു കരാറില്‍ (1 3 1 എന്നാണിതിന്റെ പേര്) കൂടി നാം ഒപ്പുവയ്ക്കണം. ഇക്കാര്യം 1 2 3ല്‍ പറയുന്നതേയില്ല. മനപ്പൂര്‍വം ജനങ്ങളില്‍ നിന്നു മറച്ചുപിടിക്കാനാണിതു ചെയ്തതെന്നു കരുതാം. കാരണം, ഇതു ചര്‍ച്ച ചെയ്ത ഇന്ത്യന്‍ വിദഗ്ധര്‍ക്ക് ഇക്കാര്യം അറിയില്ലെന്നു പറയാനാവില്ലല്ലോ!
1 2 3 കരാറിന്റെ 29 മതുല്‍ 32 വരെയുള്ള വകുപ്പുകളില്‍ കരാര്‍ റദ്ദാക്കിക്കല്‍ സംബന്ധിച്ചു പറയുന്ന നിബന്ധനകള്‍ വായിച്ചാല്‍ ഇന്ത്യക്ക് ഒരു തിരുത്തല്‍ നടപടിക്കും സാധ്യതയില്ലെന്നു വ്യക്തമാവും. കരാര്‍ റദ്ദായാല്‍ ഇന്ത്യക്കൊന്നും ചെയ്യാനാവില്ല. ആമുഖത്തില്‍ തിരുത്തല്‍വാഗ്ദാനം നല്‍കുന്നുണ്ടെന്നാണ് ആണവാനുകൂലികളുടെ വാദം. ഏതു ദേശീയ- അന്തര്‍ദേശീയ കരാറിലും 'ആമുഖ'ത്തേക്കാള്‍ പ്രധാനമാണ് അതിലെ വകുപ്പുകള്‍ എന്നു വ്യക്തമാണല്ലോ. ആമുഖത്തില്‍ പലതും പറയുന്നുണ്ടെങ്കിലും അതിലെ വകുപ്പുകള്‍ എതിരാണെങ്കില്‍ അവയാണു നിലനില്‍ക്കുക. ഈ കരാറുകളിലെ (1 2 3) തര്‍ക്കപരിഹാരം സംബന്ധിച്ച വ്യവസ്ഥ നോക്കുക: ഏതെങ്കിലും വിഷയത്തില്‍ തര്‍ക്കമുണ്ടായാല്‍ ഇരുകൂട്ടരും ചര്‍ച്ചയിലൂടെ പരിഹരിക്കണം. നല്ല കാര്യം. ഇവിടെ ഇരുകക്ഷികളും ഒരുതരത്തിലും തുല്യമല്ലെന്ന ഒരു പ്രധാനപ്രശ്നമുണ്ട്. തന്നെയുമല്ല, ഏത് അന്താരാഷ്ട്ര കരാറിലും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രശ്നം സാധ്യമല്ലാതെ വന്നാല്‍ ഏതെങ്കിലും തര്‍ക്കപരിഹാര സ്ഥാപനത്തിനു വിടുകയെന്നതാണു നിര്‍ബന്ധമായും തുടരുന്ന രീതി. സാധാരണ വ്യപാരക്കരാറുകളില്‍ പോലും ഇതുണ്ട്. ഈയൊരൊറ്റ വ്യവസ്ഥയ്ക്കു വേണ്ടി ജപ്പാന്‍ രണ്ടുവര്‍ഷം ചര്‍ച്ചകള്‍ നീട്ടിക്കൊണ്ടുപോയി. ചൈന കരാറില്‍ ഒപ്പിട്ടത് 13 വര്‍ഷത്തെ ചര്‍ച്ചകള്‍ക്കു ശേഷമാണ്. എന്നാല്‍, കരാര്‍വിഷയത്തില്‍ തര്‍ക്കമുണ്ടായി ചര്‍ച്ച പരാജയപ്പെട്ടാല്‍ പിന്നെന്തു സംഭവിക്കും? കരാര്‍ റദ്ദാക്കാന്‍ ആവശ്യപ്പെടാം. പക്ഷേ, ഫലത്തില്‍ ഇന്ത്യയുടെ നിലയങ്ങള്‍ നിലയ്ക്കുന്നു. അന്തിമമായി കരാര്‍ റദ്ദായാല്‍ അമേരിക്ക ഇന്ത്യക്കു നല്‍കിയ എല്ലാ ആണവ- ആണവേതര സാമഗ്രികളും തിരിച്ചുനല്‍കണം. അതിനവര്‍ പണം തന്നേക്കാം. പക്ഷേ, പ്രശ്നമതല്ല. ഒറ്റയടിക്ക് ഇന്ത്യയുടെ വൈദ്യുതി ഉല്‍പ്പാദനം നിലയ്ക്കും. ഇതു സമ്പൂര്‍ണമായ കീഴടങ്ങല്‍ വ്യവസ്ഥയാണ്. ഏതെങ്കിലും ഒരു കക്ഷിക്ക് ഒരു 'അതീവ പ്രത്യേക സാഹചര്യം' ഉണ്ടെന്നു തോന്നിയാല്‍ കരാറില്‍ നിന്നു പിന്മാറാം എന്ന വ്യവസ്ഥ തന്നെ എത്ര അവ്യക്തമാണ്? എന്താണ് ആ സാഹചര്യം എന്ന് അവര്‍ തീരുമാനിക്കുന്നതാണ്. ഇത്തരം പ്രശ്നങ്ങളുള്ള കരാര്‍ ഭാവിയില്‍ ഇന്ത്യക്കു ദോഷമായി ഭവിക്കും. ഇന്ത്യക്ക് അണ്വായുധ പരീക്ഷണം നടത്താന്‍ കഴിയുമോ ഈ കരാറനുസരിച്ച് എന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. ഇന്ത്യ അങ്ങനെ ചെയ്യുകയും സ്വാഭാവികമായും അത് 'അതീവ പ്രത്യേക സാഹചര്യം' ആണെന്ന് യു.എസിന് 'തോന്നുകയും' ചെയ്താല്‍ കരാര്‍ റദ്ദാക്കും. അല്ലെങ്കില്‍ യു.എസിന്റെ സമ്മതത്തോടെ മാത്രമേ ആയുധപരീക്ഷണം നടത്തൂവെന്നു നാം തീരുമാനിക്കണം. ഇതു കീഴടങ്ങലല്ലെങ്കില്‍ മറ്റെന്താണ്? യു.എസുമായുള്ള കരാര്‍ റദ്ദാക്കുകയും മറ്റ് എന്‍.എസ്.ജി. രാജ്യങ്ങളില്‍ നിന്നു നമുക്ക് ഇന്ധനവും സാമഗ്രികളും ലഭ്യമാക്കാമെന്നും വാദിക്കുന്നവരുണ്ട്. ഇതെത്രമാത്രം അസാധ്യമാണെന്നറിയാന്‍ ബുദ്ധിമുട്ടില്ല.
ഐ.എ.ഇ.എ. എന്ന സ്ഥാപനത്തിനുമേല്‍ യു.എസിനുള്ള സമ്പൂര്‍ണ നിയന്ത്രണവും വിഷയമാണ്. ഇറാന്‍ വിഷയത്തില്‍ ഇതു കണ്ടതാണ്. ഇറാനിലെ 25 ഓളം ആണവസ്ഥാപനങ്ങളില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 1450 തവണയാണ് ഐ.എ.ഇ.എ. പരിശോധന നടത്തിയത്. അതേസമയം 245 ആണവസ്ഥാപനങ്ങളാണ് യു.എസ്. പരിശോധനയ്ക്കു നല്‍കിയിരിക്കുന്നത്.
എന്നാല്‍, 1981 മുതല്‍ ഇതുവരെ കേവലം 19 സ്ഥാപനങ്ങളില്‍ മാത്രമേ പരിശോധന നടന്നിട്ടുള്ളൂ. എന്‍.പി.ടി. കരാര്‍ ഒപ്പിട്ട രാജ്യമെന്ന നിലയില്‍ സമ്പുഷ്ടീകരണം, പുനഃസംസ്കരണം തുടങ്ങിയവയ്ക്കും അതിലൂടെ ഇന്ധനചക്രം പൂര്‍ത്തിയാക്കുന്നതിനും ഇറാനു പൂര്‍ണാധികാരമുണ്ട്. എന്നാല്‍, പലവിധ ഉമ്മാക്കികള്‍ കാട്ടി ഇതു തടയാനാണ് യു.എസ്. ശ്രമിക്കുന്നത്

No comments:

ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)