Thursday, July 31, 2008

തിരുത്തപ്പെടേണ്ട മൂന്നു പാഠങ്ങള്‍

(വിവാദമായ ഏഴാം ക്ലാസ് പാഠപുസ്തകത്തെക്കുറിച്ച് പഠിക്കാന്‍ യുഡിഎഫ് നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്)
തെറ്റുകള്‍, ഏകപക്ഷീയത, നിസ്സാരീകരണം, വസ്‌തുതാ വിരുദ്ധം, ഏഴാം ക്ലാസിലെ വിവാദ പാഠപുസ്‌തകത്തിന്റെ ആദ്യ മൂന്നു അധ്യായങ്ങളെക്കുറിച്ച്‌ വിമര്‍ശനങ്ങള്‍ ഏറെ. ഡോ. എം.ജി.എസ്‌. നാരായണന്‍ അധ്യക്ഷനായ കെ.പി.സി.സി. വിദഗ്‌ധ സമിതി കണ്ടെത്തിയ പോരായ്‌മകളും തിരുത്തലുകളും ഇവിടെക്കുറിക്കുന്നു.

ഏഴാം ക്ലാസിലെ വിവാദ സാമൂഹ്യശാസ്‌ത്രം പാഠപുസ്‌തകം പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടു പോയ യു.ഡി.എഫ്‌ ഇപ്പോള്‍ തര്‍ക്കഭാഗങ്ങള്‍ മാത്രം പുസ്‌തകത്തില്‍ നിന്നും മാറ്റണമെന്ന ആവശ്യമാണ്‌ മുന്നോട്ടുവയ്‌ക്കുന്നത്‌. പുസ്‌തകം പഠിക്കാന്‍ കെ.പി.സി.സി നിയോഗിച്ച വിദഗ്‌ധസമിതിയുടെ ശിപാര്‍ശയും ഇതുതന്നെയാണ്‌.

പാഠം-1: 'മണ്ണിനെ പൊന്നാക്കാന്‍' ആദ്യപാഠത്തിന്റെ 'ഇങ്ങനെയും ജീവിതം' എന്ന പാഠഭാഗത്തില്‍ (പുറം 8) കൂടല്ലൂര്‍ മനയിലെ ജന്മിമാരുടെ അലസജീവിതം ചിത്രീകരിക്കുന്നു. ആ മന മഹാവിദ്വാന്മാരുടെയും വലിയ കലാകാരന്മാരുടെയും കേന്ദ്രമായി ഒരു സര്‍വകലാശാല പോലെ നിലകൊണ്ടിരുന്ന വസ്‌തുത മറച്ചുവെച്ചിരിക്കുന്നു. അര്‍ദ്ധസത്യങ്ങള്‍ക്ക്‌ പകരം ആവുന്നത്ര സത്യം മുഴുവന്‍ പറയാന്‍ ശ്രദ്ധിക്കണം. ജന്മികുടുംബങ്ങളിലെ ഒട്ടേറെ പരിഷ്‌ക്കരണവാദികള്‍ ഏ.കെ.ഗോപാലനെപ്പോലെ ജന്മിത്വത്തിനെതിരായി പ്രവര്‍ത്തിച്ചുവെന്ന വസ്‌തുതയും ചോദ്യങ്ങളിലൂടെ ഊന്നിപ്പറയേണ്ടതാണ്‌.

വിത്തിട്ടവന്‍ വിള കൊയ്യും (പുറം-10) എന്ന പാഠഭാഗത്തില്‍ കുടിയാന്മാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ നടന്ന സമരങ്ങളാണ്‌ പരാമര്‍ശിക്കുന്നത്‌. എന്നാല്‍ കോണ്‍ഗ്രസ്സുകാര്‍, സോഷ്യലിസ്‌റ്റുകള്‍ എന്നിവര്‍ ചെയ്‌ത കാര്യങ്ങളെല്ലാം തമസ്‌ക്കരിച്ചിരിക്കുന്നു. (ഉദാ: സമരങ്ങള്‍, പ്രചരണങ്ങള്‍, നിയമനിര്‍മാണം). കരിവെള്ളൂര്‍ സംഭവത്തിലെ അക്രമഭാഗം മാത്രമാണ്‌ (പുറം 11) ഭൂപരിഷ്‌ക്കരണത്തിലേക്കു നയിച്ചതെന്നു ധ്വനിപ്പിച്ചിരിക്കുന്നു. ഇത്‌ ചരിത്രത്തെ തെറ്റിദ്ധരിപ്പിക്കലും വളച്ചൊടിക്കലുമാണ്‌.

നൂറു വര്‍ഷം മുമ്പുള്ള കേരളത്തിലെ ഭൂമികൈമാറ്റ സമ്പ്രദായം പഠിക്കാന്‍ 1982ലെ ഒരു പ്രമാണത്തിന്റെ ചിത്രം കൊടുത്തിരിക്കുന്നു. (പുറം 11) അശ്രദ്ധ കൊണ്ടാണെങ്കില്‍പ്പോലും ഇത്തരം തെറ്റുകള്‍ ഒരു പാഠപുസ്‌തകത്തിലും സംഭവിക്കാന്‍ പാടില്ല. മാത്രമല്ല നൂറുകൊല്ലം മുമ്പുള്ള ഒരാധാരം കൊടുത്താല്‍ വിദ്യാര്‍ഥികള്‍ക്കെന്നല്ല അദ്ധ്യാപകര്‍ക്കുപോലും അതു വായിച്ചു മനസ്സിലാക്കാന്‍ സാധിക്കില്ല. ഇന്നത്തെ ഭാഷയിലും അതിന്റെ ഉള്ളടക്കം കൊടുക്കേണ്ടതാണ്‌.

നിങ്ങളുടെ വീടിന്റെയോ പുരയിടത്തിന്റെയോ പട്ടയമോ ആധാരമോ നിങ്ങള്‍ കണ്ടിട്ടുണ്ടോ? എന്ന ചോദ്യം (പുറം 12) ഒരു തുണ്ടു ഭൂമിയും ഇല്ലാത്ത ആയിരക്കണക്കിനു വിദ്യാര്‍ഥികളെ (ആദിവാസികള്‍, ചേരിനിവാസികള്‍ തുടങ്ങിയവരെ) അപമാനിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതാണ്‌. അവരില്‍ അപകര്‍ഷതാബോധം ഉണ്ടാക്കാനേ ഈ ചോദ്യം സഹായിക്കൂ.

ശക്‌തമായും കലാപരമായും സാമൂഹ്യയാഥാര്‍ഥ്യങ്ങള്‍ ചിത്രീകരിച്ച കേശവദേവ്‌, ബഷീര്‍, തകഴി, പൊന്‍കുന്നംവര്‍ക്കി, ലളിതാംബിക അന്തര്‍ജനം, എസ്‌.കെ.പൊറ്റെക്കാട്ട്‌, ഉറൂബ്‌ തുടങ്ങിയ മുന്‍നിരക്കാരായ കഥാകൃത്തുക്കളെ അവഗണിച്ചുകൊണ്ട്‌ ചെറുകാടിന്റെ രണ്ടു കൃതികള്‍ അധികവായനയ്‌ക്കു നിര്‍ദ്ദേശിച്ചത്‌ അനുചിതമാണ്‌. കെ.ദാമോദരന്‍ പാര്‍ട്ടി പ്രചരണത്തിനു വേണ്ടി എഴുതിയ 'പാട്ടബാക്കി' എന്ന നാടകം ചേര്‍ത്തിരിക്കുന്നത്‌ ഒട്ടും ഉചിതമല്ല. അദ്ദേഹത്തിന്റെ തന്നെ ഉറുപ്പിക, ധനശാസ്‌ത്രം, ഇന്ത്യയുടെ ആത്മാവ്‌ എന്നീ കൊള്ളാവുന്ന ഗ്രന്ഥങ്ങളെ അവഗണിച്ചിരിക്കുന്നു.

ഏകപക്ഷീയമായി ഒരു ആശയം പ്രചരിപ്പിക്കാന്‍ പുസ്‌തകങ്ങളെ ഉപയോഗിച്ചത്‌ ശരിയായില്ല. ഭൂമി വാങ്ങാനും വില്‍ക്കാനുമുള്ള സ്വാതന്ത്ര്യവും കൃഷിഭൂമിയില്‍ നിന്നു കാര്‍ഷികാദായമെടുക്കാനുള്ള സ്വാതന്ത്ര്യവും 1957ലെ നിയമപ്രകാരം ആദ്യമായി ലഭിച്ചുവെന്ന്‌ (പുറം 14) പാഠപുസ്‌തകം പ്രചരിപ്പിക്കുന്നു. ഇതു ശരിയല്ല. കൃഷിക്കാരന്റെ അവകാശങ്ങള്‍ പടിപടിയായി സ്‌ഥാപിക്കുന്ന പരിഷ്‌കാരങ്ങള്‍ക്കു ശേഷവും ആദിവാസി ജനവിഭാഗങ്ങള്‍ക്കു ഭൂമി നഷ്‌ടപ്പെടുകയാണു ചെയ്‌തത്‌. ആ വസ്‌തുതയും മറച്ചു പിടിച്ചിരിക്കുന്നു.

പാഠം-2: 'മനുഷ്യത്വം വിളയുന്ന ഭൂമി' എന്ന രണ്ടാം പാഠത്തില്‍ പന്തലൂര്‍ ജി.എല്‍.പി. സ്‌കൂളില്‍ 1924-ല്‍ ഉള്ള കുട്ടികളുടെ അഡ്‌മിഷന്‍ രജിസ്‌റ്ററില്‍ നിന്ന്‌ വിചിത്രമായ ഒരു പട്ടിക (പുറം 18) എടുത്തു ചേര്‍ത്തിരിക്കുന്നു. ഈ പട്ടികയില്‍ കാണുന്ന 23 പേര്‍ ഹിന്ദു സമൂഹത്തിലെ പല ജാതികളില്‍പ്പെട്ടവരാണ്‌. അന്ന്‌ വിദ്യാലയങ്ങളില്‍ പ്രവേശനം ലഭിച്ചവരുടെ പ്രാതിനിധ്യസ്വഭാവം അവകാശപ്പെടാന്‍ കഴിയാത്തതാണ്‌ ഈ പട്ടിക. അക്കാലത്ത്‌ മുസ്ലിങ്ങള്‍ക്ക്‌ ഭൂരിപക്ഷം ഉണ്ടായിരുന്ന സ്‌ഥലങ്ങളില്‍പ്പോലും അവര്‍ക്ക്‌ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്നു എന്നു വരുത്തിത്തീര്‍ക്കാനാണ്‌ ഇവിടെ ശ്രമിച്ചിരിക്കുന്നത്‌.

മാത്രമല്ല, അന്ന്‌ മലപ്പുറം ജില്ല രൂപീകരിച്ചിരുന്നില്ല. ഇതേ കാലത്ത്‌ വിവിധ ജാതിമതസ്‌ഥരായ കുട്ടികള്‍ ഒന്നിച്ചിരുന്നു പഠിച്ചിരുന്ന സ്‌കൂളുകള്‍ കൊച്ചിയിലും തിരുവിതാംകൂറിലും ഉണ്ടായിരുന്നു. മലബാറില്‍ തന്നെ ബ്രിട്ടീഷ്‌ ഭരണാധികാരികള്‍ മുസ്ലിങ്ങള്‍ക്കുവേണ്ടി മാപ്പിള സ്‌കൂളുകള്‍ സ്‌ഥാപിക്കുകയുണ്ടായി. ഈ വൈവിധ്യങ്ങള്‍ മറച്ചുവച്ചിരിക്കുന്നു. ഇത്തരത്തില്‍ സാമുദായിക സ്‌പര്‍ദ്ധ വളര്‍ത്താന്‍ വേണ്ടി ഒരു പട്ടിക തെരഞ്ഞെടുത്തത്‌ അപലപനീയമാണ്‌.

എച്ചില്‍ എന്ന പാഠഭാഗത്തില്‍ കൊടുത്തതുപോലുള്ള പ്രാകൃതരീതികള്‍ (പുറം 20) പ്രാദേശികമാണ്‌. പ്രാതിനിധ്യസ്വഭാവം ഉള്ളതല്ല. ഇവയ്‌ക്കെതിരായ പ്രതിഷേധവും ഉണ്ടായി. അതൊന്നും ഇവിടെ കൊടുത്തിട്ടില്ല. ഒരുവശം മാത്രം ചിത്രീകരിച്ച്‌ സാമുദായികസ്‌പര്‍ദ്ധ വളര്‍ത്താന്‍ വേണ്ടിയാണ്‌ ഇത്തരം പാഠങ്ങള്‍ കൊടുത്തിരിക്കുന്നത്‌. ദേവകി നിലയങ്ങോടിന്റെ യാത്ര കാട്ടിലും നാട്ടിലും പ്രതിപാദിച്ചിരിക്കുന്ന തെളിമയുള്ള ഭാഗങ്ങള്‍ ഒഴിവാക്കി പാഠപുസ്‌തകരചയിതാക്കളുടെ താല്‍പര്യം മാത്രം മുന്‍നിര്‍ത്തി തെറ്റായ ഒരു സന്ദേശം പ്രചരിപ്പിക്കുന്ന തരത്തില്‍ ഒരു ഭാഗം പാഠപുസ്‌തകത്തില്‍ ഉള്‍ക്കൊള്ളിച്ചത്‌ അരോചകമായി. പാഠപുസ്‌തകത്തില്‍ പറയുന്ന അവര്‍ അന്തര്‍ജ്‌ജനങ്ങള്‍ക്ക്‌ തുണക്കാരികളായി പോയിരുന്ന നായര്‍ സ്‌ത്രീയാണ്‌ എന്ന കാര്യവും സമര്‍ഥമായി ഒഴിവാക്കിയിട്ടുണ്ട്‌. ഈ ദുര്യോഗം കേരളത്തിലെ മുഴുവന്‍ അവര്‍ണര്‍ക്കും നേരിടേണ്ടിവന്നതാണ്‌ എന്നു വരുത്തിത്തീര്‍ക്കാന്‍ പാഠഭാഗം തന്ത്രപരമായി ശ്രമിച്ചിട്ടുണ്ട്‌.

'മതമില്ലാത്ത ജീവന്‍' എന്ന പാഠം (പുറം 24) സൃഷ്‌ടിച്ച വാദപ്രതിവാദങ്ങളെ തുടര്‍ന്ന്‌ സര്‍ക്കാര്‍ തന്നെ ചില മാറ്റം വരുത്തുവാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്‌. അതുകൊണ്ട്‌ അതിനെക്കുറിച്ച്‌ ഇവിടെ കൂടുതല്‍ പ്രതിപാദിക്കുന്നില്ല. എങ്കിലും ചിലതു പറയാതിരുന്നുകൂടാ. മിശ്രവിവാഹത്തെക്കുറിച്ചുള്ള ഈ ചര്‍ച്ച ഏഴാംതരം പാഠപുസ്‌തകത്തില്‍ അനാവശ്യമാണ്‌. കേരളത്തില്‍ മിശ്രവിവാഹം ജാതികളും മതങ്ങളും തമ്മില്‍ വിദ്വേഷത്തിന്‌ ഇടവരുത്തിയിട്ടുണ്ട്‌. പാഠത്തിലെ സൂചനകള്‍ പല ജനവിഭാഗങ്ങളെ വേദനിപ്പിക്കുന്നതാണ്‌. വിശ്വാസപ്രമാണങ്ങളുടെയും സാംസ്‌കാരികമൂല്യങ്ങളുടെയും സമാഹാരമായ മതങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കുന്നത്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ കുറച്ചുകൂടി മാനസികവളര്‍ച്ചയുള്ള പ്രായത്തില്‍ മതി. നിസ്സാരീകരണം ഈ പാഠത്തിന്റെ മൗലികമായ ദോഷമാണ്‌.

പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റുവിനെക്കുറിച്ചുള്ള പാഠഭാഗത്തില്‍ (പുറം 25) അദ്ദേഹത്തിന്റെ ശാസ്‌ത്രാഭിമുഖ്യം, രാജ്യതന്ത്രജ്‌ഞത, ജനാധിപത്യപ്രണയം, സമത്വാവേശം തുടങ്ങിയ സവിശേഷതകളെല്ലാം ഒഴിച്ചുനിര്‍ത്തി മരണാനന്തരക്രിയകളോട്‌ ബന്ധപ്പെട്ട ആചാരങ്ങളോടുള്ള സമീപനം മാത്രം എടുത്തുകാണിച്ചിരിക്കുന്നത്‌ ശരിയായില്ല. അത്‌ ഒഴിവാക്കേണ്ടതാണ്‌. അതൊന്നും എന്നെ ബാധിക്കില്ല എന്ന പാഠഭാഗത്തില്‍ (പുറം 27) വിലക്കയറ്റം, വെള്ളക്ഷാമം, പകര്‍ച്ചവ്യാധികള്‍, ഭൂകമ്പം എന്നീ പ്രശ്‌നങ്ങള്‍ ഏതു മതക്കാരെയാണ്‌ കൂടുതല്‍ ബാധിക്കുക എന്ന ചോദിക്കുന്നത്‌ ദുരുദ്ദേശ്യപരമാണ്‌.

പാഠം-3: 'ഇനിയും മുന്നോട്ട്‌' എന്ന മൂന്നാം പാഠത്തില്‍ ബ്രിട്ടീഷ്‌ കോളനി വാഴ്‌ചയും അതിനെതിരായ ദേശീയപ്രസ്‌ഥാനവും പ്രതിപാദിക്കുമ്പോള്‍ (പുറം 31-40) ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഏറ്റവും സവിശേഷമായ സ്വഭാവം നഷ്‌ടപ്പെട്ടിരിക്കുന്നു. അത്‌ ആയുധമണിഞ്ഞ പട്ടാളക്കാര്‍ ചില അവസരങ്ങളില്‍ മാത്രം നടത്തിയ ഒരു യുദ്ധമല്ല; നാനാജാതി മതസ്‌ഥരായ സാധാരണ ജനങ്ങള്‍ അക്രമരഹിതമായി, അച്ചടക്കത്തോടെ, നടത്തിയ സമരമാണ്‌. ഹരിജനോദ്ധാരണം, മദ്യവര്‍ജ്‌ജനം, സ്വദേശി വസ്‌ത്രധാരണം, രാഷ്‌ട്രഭാഷാ പ്രചരണം തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ അകമ്പടിയോടെ നടത്തിയ ജനകീയ മുന്നേറ്റമായിരുന്നു അത്‌.

ഉന്നതാദര്‍ശങ്ങളോടെ ജീവിച്ച ഗോഖലെ, തിലകന്‍, മഹാത്മാഗാന്ധി, പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റു, അബുള്‍ കലാം ആസാദ്‌, വല്ലഭായ്‌ പട്ടേല്‍ തുടങ്ങി എത്രയോ മഹാന്മാര്‍ അതിന്റെ നേതാക്കളായിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഈ ധാര്‍മിക ഭാവം ചൂണ്ടിക്കാണിക്കുന്നില്ല. ലോകചരിത്രത്തില്‍, സ്വാതന്ത്ര്യസമരങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ വ്യത്യസ്‌തമാക്കുന്ന എല്ലാ ഘടകങ്ങളും വിട്ടുകളഞ്ഞിരിക്കുന്നു. ഇവയെക്കുറിച്ച്‌ കുറ്റകരമായ മൗനമാണ്‌ പുലര്‍ത്തുന്നത്‌.

ആ ദേശീയ പ്രസ്‌ഥാനത്തിന്റെ മുന്നോടിയായി ഉണ്ടായ സാംസ്‌ക്കാരിക നവോത്ഥാനം, സാമുദായിക പരിഷ്‌കാരങ്ങള്‍ എന്നിവയും ബ്രഹ്‌മസമാജം, ആര്യസമാജം, പ്രാര്‍ത്ഥനാസമാജം, തിയോസഫിക്കല്‍ സൊസൈറ്റി മുതലായ പ്രസ്‌ഥാനങ്ങളും ഉപേക്ഷിച്ചിരിക്കുന്നു. മുഖ്യധാരയില്‍പ്പെടാത്ത ഹിംസാത്മകസ്വഭാവമുള്ള പ്രകടനങ്ങളെ പെരുപ്പിച്ചുകാണിക്കുകയും ചെയ്‌തിരിക്കുന്നു.

'മലബാറിലെ സ്വാതന്ത്ര്യസമരം' എന്ന പാഠഭാഗത്തില്‍ ഖിലാഫത്ത്‌ പ്രക്ഷോഭം മാത്രമാണ്‌ കൊടുത്തിട്ടുള്ളത്‌ (പുറം 34, 35) കെ.കേളപ്പന്‍, മൊയ്‌തുമൗലവി, അബ്‌ദുറഹ്‌മാന്‍ സാഹേബ്‌, കെ.പി.കേശവമേനോന്‍ മുതലായ അനേകം നേതാക്കളുടെ ഐതിഹാസിക പ്രവര്‍ത്തനങ്ങളെല്ലാം തമസ്‌ക്കരിച്ചിരിക്കുന്നു.

ക്വിറ്റ്‌ ഇന്ത്യ സമരത്തെപ്പറ്റി പ്രതിപാദിക്കുമ്പോള്‍ (പുറം 36, 37) അതിനിടയില്‍ ഒരു വിഭാഗം സമരക്കാര്‍ ബ്രിട്ടീഷുകാരുടെ ഭാഗം ചേര്‍ന്ന്‌ നടത്തിയ വഞ്ചനയുടെ കഥ മറച്ചുവച്ചിരിക്കുന്നു.

സംഘര്‍ഷഭരിതമായ വര്‍ത്തമാനവും ഇരുളടഞ്ഞ ഭാവിയും ആണ്‌ കുട്ടികളുടെ മനസ്സില്‍ ഉണര്‍ത്താന്‍ ശ്രമിക്കുന്നത്‌. അതേസമയം തുറന്ന സമീപനവും അന്വേഷണമനസ്‌ഥിതിയും വളര്‍ത്താനുള്ള അവസരങ്ങള്‍ നഷ്‌ടപ്പെടുത്തിയിരിക്കുന്നു. ദേശീയ പ്രസ്‌ഥാനത്തിന്റെ ഭാഗമായ മഹത്തായ പ്രവര്‍ത്തനങ്ങളെ മറച്ചുപിടിച്ചിരിക്കുന്നു. അക്കൂട്ടത്തില്‍ മദ്യവര്‍ജനത്തെപ്പോലും മറന്നുപോയെങ്കിലും 1990 ല്‍ തിരുവനന്തപുരത്തിനടുത്ത ഒരു പഞ്ചായത്തില്‍ നടന്ന വ്യാജവാറ്റ്‌ സമരത്തെ വിമോചന സമരം എന്ന പരിഹാസപ്പേരോടെ (പുറം 40) ധര്‍മസമരമായി ചിത്രീകരിച്ചിരിക്കുന്നു.

Monday, July 28, 2008

എട്ടാമത്തെ മോതിരം തനിത്തങ്കം

ആത്മകഥ വായിക്കുമ്പോള്‍ / കെ. രാജേശ്വരി

1953 ഡിസംബര്‍ 31നും 1954 ജനുവരി ഒന്നിനുമിടക്കുള്ള രാത്രിയിലാണ് കെ.സി. മാമ്മന്‍ മാപ്പിള ഇഹലോക വാസം വെടിഞ്ഞത്. ഏതാനും മാസങ്ങള്‍ക്കുമുമ്പ് അദ്ദേഹത്തിന്റെ സഹധര്‍മിണി മാമി മരണമടഞ്ഞിരുന്നു. മാമ്മന്‍ മാപ്പിള ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ ഉരുക്കി മോതിരം പണിയിച്ച് മക്കള്‍ക്കുകൊടുത്തു എന്നാണ് ഐതിഹ്യം.

ശതാബ്ദി വേളയില്‍ (1988) മലയാള മനോരമ പ്രസിദ്ധീകരിച്ച പുസ്തകമാണ് സാംസ്കാരിക നവോത്ഥാനം. എന്‍.വി. കൃഷ്ണവാര്യരുടെ അവതാരികയും കെ.എം. മാത്യുവിന്റെ ആമുഖവും ഗ്രന്ഥകാരന്‍ മൂര്‍ക്കോത്തു കുഞ്ഞപ്പയുടെ പ്രസ്താവനയും കഴിഞ്ഞ്, ഒന്നാമധ്യായത്തിനു തൊട്ടുമുമ്പായി മോതിരങ്ങളുടെ കഥ സൂചിപ്പിച്ചിട്ടുണ്ട്: ''മാമ്മന്‍ മാപ്പിളയുടെ സഹധര്‍മിണിയുടെ നിര്യാണത്തിനുശേഷം അവരുടെ ആഭരണങ്ങള്‍ ഉരുക്കി ഏഴു മോതിരങ്ങളുണ്ടാക്കി ഏഴു പുത്രന്മാര്‍ക്കും കൊടുത്തു. ആ മോതിരം ധരിക്കുമ്പോള്‍ ഈ പ്രതിജ്ഞ ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം:
I humbly undertake
to pray God constantly
^ especially when any
difficulty or temptation
confronts me ^ for
divine guidance and
help to conduct
myself in thought, word
and deed in such a
manner as would have
been pleasing to our dearest
mother had she been alive
^ as would be pleasing to
our dearest mother now resting
in God's presence ^
I shall cherish this ring as an
ever present help and inspiration.
പരിഭാഷ:

എല്ലായ്പ്പോഴും, പ്രത്യേകിച്ച് ഏതെങ്കിലും പ്രയാസവും പ്രലോഭനവും എന്നെ നേരിടുന്ന സന്ദര്‍ഭങ്ങളില്‍, ഞങ്ങളുടെ പ്രിയപ്പെട്ട അമ്മ ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ അമ്മക്കു സന്തോഷമാകുമായിരുന്ന വിധത്തിലും ^ ഇപ്പോള്‍ ദൈവസന്നിധിയില്‍ വിശ്രമിക്കുന്ന ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട അമ്മയ്ക്കു സന്തോഷകരമായ വിധത്തിലും ^ പെരുമാറത്തക്ക ദൈവിക സഹായത്തിനും മാര്‍ഗ്ഗദര്‍ശനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുമെന്നു സവിനയം ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.

ആ സഹായവും ആശയ പ്രചോദനവും എപ്പോഴും എന്റെ കൂടെത്തന്നെ ഉണ്ടെന്നുള്ളതിന്റെ വിലയേറിയ അടയാളമായി ഞാന്‍ ഈ മോതിരം ധരിക്കുന്നതാണ്.''

മാമ്മന്‍ മാപ്പിളയുടെ കൈപ്പടയിലുള്ള കുറിപ്പിന്റെ പകര്‍പ്പ് തൊട്ടടുത്ത പേജിലും പ്രസിദ്ധീകരിച്ചുകാണുന്നു.

മാമ്മന്‍ മാപ്പിള ^ മാമ്മി ദമ്പതികള്‍ക്ക് ഒമ്പതു മക്കളാണ് ഉണ്ടായിരുന്നത്. എട്ടാണും ഒരു പെണ്ണും. കെ.എം. ചെറിയാന്‍, കെ.എം. ഉമ്മന്‍, കെ.എം. ഈപ്പന്‍, കെ.എം. വര്‍ഗീസ് മാപ്പിള, കെ.എം. ജേക്കബ്, കെ.എം. ഫിലിപ്പ്, മറിയക്കുട്ടി, കെ.എം. മാത്യു, കെ.എം. മാമ്മന്‍ മാപ്പിള. ഇവരില്‍, ചാക്കോച്ചന്‍ എന്നു വിളിച്ചിരുന്ന കെ.എം. ജേക്കബ് ചെറുപ്പത്തിലേ മരണമടഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യ സാറാമ്മ കുട്ടികളുമൊത്ത് പിതൃഭവനത്തിലേക്ക് മടങ്ങിപ്പോയി. മാമ്മന്‍ മാപ്പിളയുടെ ഏക മകള്‍ മറിയക്കുട്ടി ഭര്‍ത്താവ് കുര്യന്‍മാത്തനോടൊപ്പം ബാംഗ്ലൂരിലായിരുന്നു സ്ഥിരതാമസം.

ഏഴു മോതിരങ്ങള്‍ പണിയിച്ച് ഏഴു പുത്രന്മാര്‍ക്കുകൊടുത്തതില്‍ അസ്വാഭാവികമായി ഒന്നുമില്ല. ഒന്നാമത് സുറിയാനി ക്രിസ്ത്യാനികള്‍ക്ക് മക്കളെന്നു പറഞ്ഞാല്‍ ആണ്‍മക്കളാണ്. പെണ്‍മക്കള്‍ക്ക് പിതൃസ്വത്തില്‍ അവകാശമില്ല. മേരി റോയ് കേസുണ്ടായതും തിരു^കൊച്ചി ഭാഗത്ത് ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശം ബാധകമായതുമൊക്കെ മാമ്മന്‍ മാപ്പിളയുടെ കണ്ണടഞ്ഞ് നാലു പതിറ്റാണ്ടിനു ശേഷമാണ്. രണ്ടാമത്, മോതിരമല്ല, പ്രതിജ്ഞയാണ് മുഖ്യം. മറിയക്കുട്ടിയോ സാറാമ്മയോ പ്രയാസങ്ങളും പ്രലോഭനങ്ങളും നേരിടാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ അവര്‍ മോതിരം ധരിക്കേണ്ട, പ്രതിജ്ഞയും എടുക്കേണ്ട. സംഗതി തികച്ചും ന്യായം.

മനോരമയുടെ ശതാബ്ദിയും സാംസ്കാരിക നവോത്ഥാനത്തിന്റെ പ്രസിദ്ധീകരണവും കഴിഞ്ഞ് 20 കൊല്ലത്തിനുശേഷം മോതിരങ്ങളുടെ എണ്ണം ഏഴില്‍നിന്ന് ഒമ്പതായി ഉയര്‍ന്നിരിക്കുന്നു. ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച കെ.എം. മാത്യുവിന്റെ ആത്മകഥയുടെ പേരുതന്നെ 'എട്ടാമത്തെ മോതിരം' എന്നാണ്. 'നഷ്ടജാതകം' എന്ന ആമുഖക്കുറിപ്പില്‍ മോതിരവൃത്താന്തം വിവരിച്ചിട്ടുള്ളത് ഇപ്രകാരമാണ്:

''ഓര്‍മകളിലൂടെയുള്ള ദീര്‍ഘയാത്ര തുടങ്ങും മുന്‍പ് മോതിരവിരലിലെ ആ വഴിവെളിച്ചത്തെക്കുറിച്ചുകൂടി പറയണം. മക്കള്‍ക്കു കെ.സി. മാമ്മന്‍ മാപ്പിള നല്‍കിയ അനര്‍ഘമായ സ്വത്ത് എന്തായിരുന്നുവെന്നോ? ഓരോ സ്വര്‍ണമോതിരം! ഇന്നത്തെ കംപ്യൂട്ടര്‍ യുഗത്തില്‍ 'നെറ്റ്വര്‍ക്കിങ്' എന്നു പറയാവുന്ന ഒരു സമ്മാനം. എന്റെ അമ്മച്ചി മാമ്മിയുടെ നിര്യാണത്തിനുശേഷം, അമ്മച്ചിയുടെ സ്വര്‍ണാഭരണങ്ങള്‍ ഉരുക്കി ഒന്‍പതു മോതിരങ്ങള്‍ ഉണ്ടാക്കി, ജീവിച്ചിരിക്കുന്ന ഞങ്ങള്‍ ഏഴു സഹോദരന്മാര്‍ക്കും പരേതനായ സഹോദരന്‍ കെ.എം. ജേക്കബ്ബിന്റെ പത്നിക്കും ഞങ്ങളുടെ ഏക സഹോദരിക്കും വീതിച്ചുതന്നു. എട്ടാമനുകിട്ടിയ മോതിരം ആദ്യമണിഞ്ഞപ്പോള്‍ തന്നെ എനിക്കു തോന്നി, മോതിരവിരലിലൊരു കാവല്‍ മാലാഖ ഉണ്ടെന്ന്.

ആ മോതിരം ധരിക്കുമ്പോള്‍ ഞങ്ങള്‍ എടുക്കേണ്ട പ്രതിജ്ഞാവാചകവും അപ്പച്ചന്‍ സ്വന്തം കൈപ്പടയില്‍ എഴുതിത്തന്നിരുന്നു. പ്രതിജ്ഞ ഇതായിരുന്നു: .... ഇതെഴുതുന്ന പേനയ്ക്കടുത്ത് എട്ടാമത്തെ മോതിരം ഇപ്പോഴും പ്രകാശിക്കുന്നുണ്ട്.''

മേരി റോയ് കേസിലെ സുപ്രീംകോടതി വിധിക്ക് പൂര്‍വകാല പ്രാബല്യം നല്‍കരുതെന്നാവശ്യപ്പെട്ട് അച്ചടിമഷി ഒരുപാടു വറ്റിച്ചയാളാണ് അച്ചായന്‍. അപ്പച്ചന്‍ മരിച്ച് 55 കൊല്ലത്തിനുശേഷം രണ്ടു മോതിരങ്ങള്‍കൂടി പണിയിച്ച് സഹോദരിയെയും സഹോദരപത്നിയെയും അണിയിക്കുകയും അവരെക്കൊണ്ടുകൂടി പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്തിരിക്കുന്നു. ആറാമത്തെ മോതിരത്തെ എട്ടാമത്തെ മോതിരമാക്കാനുള്ള കൈയടക്കവും കര്‍മകുശലതയുമാണ് ഈ ഗ്രന്ഥത്തെ ശ്രദ്ധേയമാക്കുന്നത്.

'എട്ടാമത്തെ മോതിര'ത്തിന്റെ ഒമ്പതു മുതല്‍ പതിനെട്ടുവരെ അധ്യായങ്ങള്‍ (110 പേജുകള്‍) വിനിയോഗിച്ചിരിക്കുന്നത് സി.പി. രാമ സ്വാമി അയ്യരെ ദുഷിക്കാനും കെ.സി. മാമ്മന്‍ മാപ്പിളയുടെ നിരപരാധിത്വം ആവര്‍ത്തിച്ചാവര്‍ത്തിച്ച് വ്യക്തമാക്കാനുമാണ്. ട്രാവന്‍കൂര്‍ നാഷനല്‍ ആന്റ് ക്വയിലോണ്‍ ബാങ്കിന്റെ തകര്‍ച്ചയും ഉടമസ്ഥരുടെ വിചാരണയും തടവുശിക്ഷയുമൊക്കെ പ്രതിപാദിക്കുമ്പോള്‍ സഹജമായ നയവും വിനയവും അഭിനയവും ഗ്രന്ഥകാരനെ വിട്ടുപിരിയുന്നു. സ്വരം പരുഷമാകുന്നു, വാക്കുകള്‍ക്കു മൂര്‍ച്ചകൂടുന്നു. വ്യാജരേഖയുണ്ടാക്കി ഇടപാടുകാരെ വഞ്ചിച്ചതിനാണ് മാമ്മന്‍ മാപ്പിളയെയും കൂട്ടരെയും വിചാരണചെയ്തു ശിക്ഷിച്ചത് എന്ന പ്രാഥമിക വസ്തുത വിസ്മരിക്കുന്നു.

പകരം, സി.പിയുടെ പൊലീസ്, സി.പിയുടെ കോടതി, സി.പിയുടെ പീനല്‍കോഡ്, സി.പിയുടെ ജയില്‍, സി.പി അനുകൂല ചരിത്രകാരന്മാര്‍ എന്നിവര്‍ക്കൊക്കെ നേരെ കുരച്ചു ചാടുന്നു. പ്രൊഫ. എ. ശ്രീധരമേനോനെപ്പോലും വിട്ടിട്ടില്ല. മനോരമ പൂട്ടിച്ചതിന്റെയും ബാങ്ക് തകര്‍ത്തതിന്റെയും ഉത്തരവാദിത്തം അമ്മ മഹാറാണിക്കാണെന്ന തിയറിയെ പാടേ നിരാകരിക്കുന്നു (മറിച്ചു തെളിയിക്കാനുള്ള വ്യഗ്രതകൊണ്ടാവണം മാര്‍ത്താണ്ഡവര്‍മ മഹാരാജാവിനെക്കൊണ്ട് മോതിരം പ്രകാശിപ്പിച്ചത്). തിരുവിതാംകൂറിന്റെ വ്യവസായ പുരോഗതിക്കുവേണ്ടി സി.പി. രാമസ്വാമി അയ്യര്‍ ഒരു ചുക്കും ചെയ്തില്ല എന്നു വാദിക്കുന്നു.

സത്യത്തില്‍, ഒമ്പതുമുതല്‍ പതിനെട്ടുവരെ അധ്യായങ്ങളില്‍ വിവരിക്കുന്ന സംഗതികളില്‍ മുക്കാല്‍പങ്കും കെ.എം. മാത്യുവിന് നേരിട്ട് അറിവുള്ള കാര്യങ്ങളല്ല. ഇതേ കാര്യങ്ങള്‍ ഇതിനേക്കാള്‍ വ്യക്തതയോടെ, കുറേക്കൂടി സത്യസന്ധമായി കെ.സി. മാമ്മന്‍ മാപ്പിളയുടെ 'ജീവിതസ്മരണകളി'ല്‍ പ്രതിപാദിച്ചിട്ടുള്ളതുമാണ്.

ബാങ്കുതട്ടിപ്പുകേസിലെ പ്രതികളെ എട്ടുകൊല്ലത്തെ തടവിനാണ് വിചാരണക്കോടതി ശിക്ഷിച്ചത്. അപ്പീല്‍ പരിഗണനയിലിരിക്കെ കെ.സി. ഈപ്പന്‍ മരിച്ചു. കെ.വി. വര്‍ഗീസിനെ ഹൈക്കോടതി വെറുതെവിട്ടു. ബാക്കി മൂന്നുപേരുടെയും ശിക്ഷ ശരിവെച്ചു. കെ.സി. മാമ്മന്‍ മാപ്പിളയും മകന്‍ കെ.എം. ഈപ്പനും നിരുപാധികം കുറ്റം സമ്മതിക്കുകയും ക്ഷമയാചിക്കുകയും അനാരോഗ്യം പരിഗണിച്ച് ജയില്‍വിമുക്തരാക്കണമെന്ന് അന്നദാതാവായ പൊന്നുതമ്പുരാനോട് താണപേക്ഷിക്കുകയും ചെയ്തു. മാപ്പപേക്ഷയില്‍ ചിത്തിര തിരുനാള്‍ തൃക്കൈവിളയാടി: 1941 സെപ്റ്റംബര്‍ 11ന് മാമ്മന്‍ മാപ്പിളയും മകനും ജയില്‍മോചിതരായി. താമസം മദ്രാസിലേക്കു മാറ്റി.

അവശേഷിച്ച പ്രതി, ചാലക്കുഴിയില്‍ സി.പി. മാത്തന്‍ കുറ്റം സമ്മതിച്ച് ക്ഷമായാചനം നടത്താന്‍ തയാറായില്ല. മാമ്മന്‍ മാപ്പിളയും മകനും തടികഴിച്ചിലാക്കിയ ശേഷവും അദ്ദേഹം പൂജപ്പുര ജയിലില്‍ ഉണ്ടതിന്നുകഴിഞ്ഞു. മാത്തന്റെ ഭാര്യ, അന്നത്തെ അഡ്വക്കറ്റ് ജനറല്‍ സര്‍ ബി.എല്‍. മിത്തറുടെ നിയമോപദേശം സഹിതം വൈസ്രോയിക്ക് ഹരജി കൊടുത്തു. വൈസ്രോയിയുടെ സമ്മര്‍ദത്താല്‍ മാത്തനും മോചിതനായി എന്നാണ് ചരിത്രം.

ഇനി കെ.എം. മാത്യുവിന്റെ ഭാഷ്യം കേള്‍ക്കുക. കുറ്റസമ്മതം, ക്ഷമായാചനം തുടങ്ങിയ പദങ്ങളൊന്നും അദ്ദേഹം കേട്ടിട്ടേയില്ല:

''കേസിനോടു ബന്ധപ്പെട്ട കാര്യങ്ങളോടൊപ്പം വിധിന്യായവും ചേര്‍ത്ത്, കെ.പി. ഏബ്രഹാം മുഖേന അയച്ച അഭ്യര്‍ത്ഥനയിലൂടെ സി.പി. മാത്തന്റെ പത്നി ഏലിയാമ്മ (കുഞ്ഞ്), ഫെഡറല്‍ കോടതിയിലെ റിട്ടയേഡ് ജഡ്ജി ബി.എല്‍. മിത്തറിനോട് വിധിയെക്കുറിച്ചുള്ള വിദഗ്ധ നിയമോപദേശം തേടി. വിശദമായ തെളിവുകളോടെ ബാര്‍വെല്ലും കെ.ജി. നായരും കെ.പി. ഏബ്രഹാമും നടത്തിയ വാദവും മറ്റും പരിശോധിച്ചു ബോധ്യപ്പെട്ട മിത്തറിന്റെ അഭിപ്രായം കേസിന് നിലനില്പില്ലെന്നും വിധി പക്ഷപാതപരമാണെന്നുമായിരുന്നു. വൈസ്രോയിക്കും ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കും മിത്തറിന്റെ ആ അഭിപ്രായം മിസിസ് മാത്തന്‍ അയച്ചുകൊടുത്തു. സി.പി പ്രതീക്ഷിക്കാത്ത ഒരു നീക്കമായിരുന്നു ഇത്.

ഇതേത്തുടര്‍ന്ന്, കേസില്‍ വിധിന്യായം നടത്തിയ ജഡ്ജിമാര്‍ക്കെതിരെയും സി.പിക്കെതിരെയും കൊട്ടാരത്തിനെതിരായിപ്പോലും പൊതുജനങ്ങള്‍ക്കിടയിലും ബ്രിട്ടീഷ് അധികാരകേന്ദ്രങ്ങളിലും അഭിപ്രായ രൂപീകരണം ഉണ്ടാവുമെന്ന ഭീതിയില്‍, ശിക്ഷാകാലാവധി തീരുംമുന്‍പേ 1941 സെപ്തംബര്‍ 11ന് സി.പി. മാത്തനൊഴികെയുള്ള എല്ലാവരെയും വിട്ടയക്കുകയായിരുന്നു. സി.പി. മാത്തനെ വീണ്ടും പ്രകോപിപ്പിക്കുവാന്‍ വേണ്ടിയായിരുന്നു അപ്പച്ചനെയും മറ്റുള്ളവരെയും ആദ്യം വിട്ടയച്ചത്. ഇതില്‍ മാത്തന്‍ കുലുങ്ങില്ലെന്ന് ബോധ്യപ്പെട്ട സി.പി വൈകാതെ മാത്തനെയും വിട്ടയച്ചു.''

'സി.പി മാത്തനൊഴികെയുള്ള എല്ലാവരെയും,' 'അപ്പച്ചനെയും മറ്റുള്ളവരെയും' എന്നീ പ്രയോഗങ്ങള്‍ ശ്രദ്ധിക്കുക. സി.പി. മാത്തനെക്കൂടാതെ 10^15 പ്രതികളെങ്കിലും ഉണ്ടായിരുന്നു എന്ന പ്രതീതി സൃഷ്ടിക്കാനാണിത്. മാത്തനെ കൂടാതെ രണ്ടു പ്രതികളേ ജയിലിലുണ്ടായിരുന്നുള്ളൂ^ മാമ്മന്‍ മാപ്പിളയും മകന്‍ കെ.എം. ഈപ്പനും മാത്രം. അവര്‍ മാപ്പെഴുതിക്കൊടുത്ത് ഇറങ്ങിപ്പോകുകയും ചെയ്തു.

ഇതിനേക്കാള്‍ രസകരമാണ് മലയാള മനോരമ അടിയന്തരാവസ്ഥയെ എതിര്‍ത്ത കഥ. അച്ചായന്റെ വാക്കുകള്‍ ശ്രവിപ്പിന്‍:
''....1975ലെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെക്കുറിച്ച് കയ്പോടെയല്ലാതെ ഓര്‍ക്കാന്‍ വയ്യ. സി.പിയെ എതിര്‍ത്തതിന്റെ പേരില്‍ ശ്വാസംമുട്ടിച്ച് നിശബ്ദമാക്കപ്പെട്ട മനോരമ മറ്റൊരു ഏകാധിപത്യ നടപടിക്കെതിരെ എന്തു നിലപാടാണ് എടുക്കേണ്ടത് എന്ന കാര്യത്തില്‍ കാര്യമായ ആലോചനകള്‍ തന്നെ വേണ്ടിവന്നു. മനോരമയിലെ മുതിര്‍ന്ന പത്രാധിപസമിതി അംഗങ്ങളെയും മാനേജര്‍മാരെയുമൊക്കെ വിളിച്ചുവരുത്തി ഞാനിക്കാര്യം ചര്‍ച്ച ചെയ്തു.
ജനാധിപത്യത്തിനു നേരെയുള്ള വെല്ലുവിളിയെ എതിര്‍ക്കേണ്ടത് മനോരമയുടെ പ്രഖ്യാപിതനയം തന്നെയാണ്. പക്ഷേ, എതിര്‍ത്താല്‍ 24 മണിക്കൂറിനകം എന്തെങ്കിലും നടപടി ഉണ്ടാവുമെന്നുറപ്പ്. സി.പിയുടെ കാലത്ത് മനോരമയെ ആശ്രയിച്ചു ജീവിക്കുന്നവരുടെ എണ്ണം തീരെ കുറവായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍ എന്നു ചര്‍ച്ചയില്‍ പലരും ചൂണ്ടിക്കാണിച്ചു. അടിയന്തരാവസ്ഥയെ എതിര്‍ക്കണമെന്ന തീരുമാനമെടുത്താല്‍ മനോരമയെ ആശ്രയിച്ചു ജീവിക്കുന്ന നൂറുകണക്കിനു കുടുംബങ്ങളാണു പട്ടിണിയിലാവുക. ചര്‍ച്ചക്കിടയില്‍ പത്രാധിപസമിതിയിലെ വി.കെ.ബി. നായര്‍ മാനേജ്മെന്റിനോട് ഉറപ്പിച്ചുപറഞ്ഞു: പത്രം നിര്‍ത്തിയിട്ടു വീട്ടില്‍ പോയി ഇരുന്നാലും നിങ്ങള്‍ക്കാര്‍ക്കും ഒരു പ്രശ്നവുമുണ്ടാവില്ല. പക്ഷേ, അതോടെ ഞങ്ങളൊക്കെ പട്ടിണിയിലാവുമെന്ന് ഉറപ്പ്.

അങ്ങനെ ആ ചര്‍ച്ചയില്‍ ഇങ്ങനെയൊരു തീരുമാനമെടുത്തു: അടിയന്തരാവസ്ഥയെ മനോരമ അനുകൂലിക്കുന്നുമില്ല; പ്രത്യക്ഷത്തില്‍ എതിര്‍ക്കുന്നുമില്ല.

അടിയന്തരാവസ്ഥ അധികകാലം ഉണ്ടാവില്ലെന്ന നിഗമനത്തില്‍ അതുവരെ നമുക്ക് നീന്തിത്തുടിച്ചുകിടക്കാം എന്നായിരുന്നു എല്ലാവരുംകൂടി എടുത്ത തീരുമാനം.....''

നീന്തിത്തുടിച്ചുകിടന്ന ആ കിടപ്പ്! കര്‍ത്താവേ, അതെന്നാ കിടപ്പായിരുന്നു? ഇരുപതിനപരിപാടിക്കും അഞ്ചിന പരിപാടിക്കും, ''നാവടക്കൂ പണിയെടുക്കൂ'' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ക്കും നല്‍കിയ ധീരമായ പിന്തുണ, ജയിലില്‍ അടയ്ക്കപ്പെട്ട പ്രതിപക്ഷ നേതാക്കളോടുള്ള വിദ്വേഷം, ആഫ്രിക്കന്‍പായല്‍ നിര്‍മാര്‍ജനത്തെക്കുറിച്ചെഴുതിയ അത്യുഗ്രന്‍ റിപ്പോര്‍ട്ടുകള്‍....
1977 ജനുവരിയില്‍ സെന്‍സര്‍ഷിപ്പിന് ഇളവുവരുത്തിയപ്പോള്‍ ഒരു വിഭാഗം പത്രങ്ങള്‍ സര്‍ക്കാറിനെ എതിര്‍ക്കാന്‍ തുടങ്ങി. മലയാള മനോരമ ഇന്ദിരാജിക്ക് പിന്നില്‍ പാറപോലെ ഉറച്ചുനിന്നു. പ്രിയദര്‍ശിനിയുടെയും പ്രിയപുത്രന്റെയും അപദാനങ്ങള്‍ വാഴ്ത്തി. അടിയന്തരാവസ്ഥയുടെ സല്‍ഫലങ്ങളെ പ്രകീര്‍ത്തിച്ചു. അവയെ ശാശ്വതമാക്കാന്‍, നാടിനെ നാകമാക്കാന്‍ 'പശുവും കിടാവും' ചിഹ്നത്തില്‍ വോട്ടുചെയ്യാന്‍ വായനക്കാരെ ഉദ്ബോധിപ്പിച്ചു.

1977 മാര്‍ച്ച് 21നുശേഷം ഇന്ദിര^സഞ്ജയ് സ്തുതി നിറുത്തിവെച്ചു, കോണ്‍ഗ്രസിനുള്ള പിന്തുണ മുമ്പേപോലെ തുടര്‍ന്നു. 1978 ജനുവരി ഒന്നിന് കോണ്‍ഗ്രസ് പിളര്‍ത്തി ഇന്ദിര പുതിയ പാര്‍ട്ടിയുണ്ടാക്കിയപ്പോള്‍ മനോരമ ശക്തമായി എതിര്‍ത്തു. സ്വേച്ഛാധിപത്യത്തിനും കുടുംബാധിപത്യ പ്രവണതക്കുമെതിരെ മുഖപ്രസംഗങ്ങള്‍ വന്നു. അസംഗഡ് മണ്ഡലത്തില്‍ ഇന്ദിര നിറുത്തിയ മുഹ്സിനാ കിദ്വായി ജനതാപാര്‍ട്ടിയിലെ രാംബച്ചന്‍സിംഗ് യാദവിനെയും കോണ്‍ഗ്രസിലെ ചന്ദ്രജിത് യാദവിനെയും മലര്‍ത്തിയടിച്ചപ്പോള്‍ മനോരമക്കു വീണ്ടുവിചാരമുണ്ടായി. ആ വര്‍ഷാവസാനം ഇന്ദിരാഗാന്ധി ചിക്മഗളൂര്‍ ഉപതെരഞ്ഞെടുപ്പ് ജയിച്ച് ലോക്സഭയില്‍ തിരിച്ചെത്തിയപ്പോള്‍ കന്മഷം തീര്‍ത്തും മാറി. 1979 ആദ്യം കര്‍ണാടകത്തിലും ആന്ധ്രയിലും ഇന്ദിരാ കോണ്‍ഗ്രസ് അധികാരം പിടിച്ചപ്പോള്‍ വീണ്ടും ആരാധനയായി. കണ്ടിട്ടില്ല, ഞാനീവിധം മലര്‍ച്ചെണ്ടുപോലൊരു മാനസം!

'എട്ടാമത്തെ മോതിര'ത്തിലുള്ള അസത്യങ്ങളും അര്‍ധസത്യങ്ങളും എണ്ണിപ്പറയാന്‍ ഒരുമ്പെട്ടാല്‍ അതിനേക്കാള്‍ വലിയ ഗ്രന്ഥം എഴുതേണ്ടിവരും. ഒറ്റക്കൊരു തമാശകൂടി കേള്‍ക്കുവിന്‍:

''ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലം. പി.സി. അലക്സാണ്ടര്‍ അന്ന് ഇന്ദിരയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. ഒരുദിവസം ദല്‍ഹിയില്‍നിന്ന് അലക്സാണ്ടര്‍ എന്നെ വിളിച്ചു:

^മാത്തുക്കുട്ടിക്കു പത്മഭൂഷന്‍ ബഹുമതി ലഭിക്കാനുള്ള എല്ലാ രേഖകളും ശരിയായിക്കഴിഞ്ഞു. ഇനി പ്രഖ്യാപിച്ചാല്‍ മാത്രം മതി.

കോണ്‍ഗ്രസ് പിളര്‍ന്നതിനെത്തുടര്‍ന്ന് (1969) ഇന്ദിരാഗാന്ധിയുടെ കൂടെയാണ് മനോരമ നില്‍ക്കേണ്ടതെന്ന് ഉണ്ണൂണ്ണിച്ചായന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്നും ഇന്ദിരാഗാന്ധിക്ക് നിര്‍ലോഭമായ പിന്തുണയാണ് നല്‍കിക്കൊണ്ടിരുന്നത്. അതിനകം മനോരമയുടെയും ഞങ്ങളുടെയും നല്ല സുഹൃത്തായി ഇന്ദിര മാറിക്കഴിഞ്ഞിരുന്നു. ഇക്കാര്യങ്ങളെല്ലാം മനസ്സിലോര്‍മിച്ച് ഞാന്‍ അലക്സാണ്ടറോട് പറഞ്ഞു:

^വേണ്ട അലക്സാണ്ടര്‍. ഇന്ദിരാഗാന്ധിയെ ഇത്രയും കാലം പല കാര്യങ്ങളിലും മനോരമ പിന്താങ്ങിയത് എനിക്കു പത്മ അവാര്‍ഡുകിട്ടാന്‍ വേണ്ടിയായിരുന്നുവെന്നോ ഇന്ദിരാഗാന്ധി ഈ അവാര്‍ഡ് സമ്മാനിക്കുന്നത് ആ പിന്തുണയുടെ പേരിലാണെന്നോ ആളുകള്‍ പറയാനിടവരരുത്. മനോരമയുടെ വിശ്വാസ്യതക്ക് അത് നന്നല്ല. എന്നെ അതില്‍നിന്ന് ഒഴിവാക്കണം.

തീരുമാനം മാറ്റണമെന്ന് അഭ്യര്‍ത്ഥിച്ച് അലക്സാണ്ടര്‍ എനിക്ക് കത്തെഴുതുകയും അന്ന് ഫോണില്‍ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ മറുപടിയില്‍ വിശദമാക്കുകയും ചെയ്തു. പിന്നീട് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ 1998ല്‍ എനിക്കു പത്മഭൂഷന്‍ പ്രഖ്യാപിക്കുകയും ഞാന്‍ ആ ബഹുമതി സ്വീകരിക്കുകയും ചെയ്തു. ബി.ജെ.പി സര്‍ക്കാരിനോടുള്ള വിയോജിപ്പുകള്‍ മനോരമ തുറന്നെഴുതുന്ന കാലത്തായിരുന്നു എനിക്ക് പത്മഭൂഷണ്‍ ലഭിച്ചത്....''

ബി.ജെ.പിക്കാര്‍ക്ക് ഇത്ര ഹൃദയവിശാലതയോ എന്ന് അദ്ഭുതപ്പെടാന്‍ വരട്ടെ. പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത് ജനുവരി 26നാണ്. 1998ലും അതിന് മാറ്റമൊന്നുമില്ല. അന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദര്‍കുമാര്‍ ഗുജ്റാല്‍ ആണ്. രാഷ്ട്രപതി, മനോരമയുടെയും മാത്തുക്കുട്ടിച്ചായന്റെയും അഭ്യുദയകാംക്ഷി കെ.ആര്‍. നാരായണന്‍. അടല്‍ ബിഹാരി വാജ്പേയിയുടെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് മാര്‍ച്ച് 19നാണ്.

എട്ടാമത്തെ മോതിരം തനിത്തങ്കമാണ്. ചെമ്പ് തീരെയുമില്ലെന്നര്‍ഥം.
മാധ്യമം വാരിക: ജൂലൈ 28, 2008

Wednesday, July 9, 2008

ലവനെ ഇവിടെയുമിട്ടാലോ?

വേര്‍ഡ് പ്രസ് ബ്ലോഗില്‍ ഇനി മുതല്‍ ഇടുന്ന ലേഖനങ്ങള്‍ ഇതിലും കൂടി പ്രസിദ്ധീകരിച്ചാലോ...
ബ്ലോഗറുണ്ടെങ്കിലേ കമന്റൂ എന്ന് നിര്‍ബന്ധമുളളവരെ നമ്മളായിട്ടെന്തിനാ ദ്രോഹിക്കുന്നത്...

അഫിപ്രായങ്ങള്‍ പറയുക...

ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)