Wednesday, December 31, 2008

അന്ന് അജിത്പ്രകാശ്; ഇന്ന് അനില്‍കുമാര്‍

കൊച്ചി: കഴിഞ്ഞ ആന്റണി സര്‍ക്കാറിന്റെ കാലത്ത് സീനിയര്‍ ഗവ. പ്ലീഡറായിരുന്ന അജിത് പ്രകാശിന്റെയും നിലവിലെ സീനിയര്‍ ഗവ. പ്ലീഡര്‍ ഡി. അനില്‍ കുമാറിന്റെയും പുറത്താകലിന് സമാനതകളേറെ. അജിത് പ്രകാശിനെ സര്‍ക്കാര്‍ നിഷ്കരുണം പിരിച്ചുവിട്ടപ്പോള്‍ അനില്‍ കുമാറിന് രാജിവെച്ചൊഴിയാന്‍ അവസരം നല്‍കിയെന്നത് മാത്രമാണ് വ്യത്യാസം. രാഷ്ട്രീയ നേതൃത്വം വ്യത്യസ്ത കാഴ്ചപ്പാട് പുലര്‍ത്തിയ വിഷയങ്ങളിലാണ് ഇരുവരും സര്‍ക്കാറിനെ കോടതിയില്‍ പ്രതിനിധാനം ചെയ്തത്. ലോട്ടറി മാഫിയക്കെതിരെ കുരിശുയുദ്ധം നടത്തിയ അന്നത്തെ ലോട്ടറി ഡയറക്ടര്‍ കെ. സുരേഷ് കുമാറിന്റെ നടപടികളെ രാഷ്ട്രീയ നേതൃത്വത്തിലെ പ്രബല വിഭാഗത്തിന്റെ എതിര്‍പ്പ് അവഗണിച്ച് കോടതിയില്‍ പിന്തുണച്ചതിനാണ് അജിത് പ്രകാശിന് പദവി നഷ്ടമായത്. ഇടത് സര്‍ക്കാറിന്റെ നേട്ടമായി കൊട്ടിഘോഷിക്കുമ്പോഴും തുടക്കം മുതല്‍ സി.പി.എമ്മിലെ ഔദ്യോഗിക വിഭാഗം എതിര്‍ക്കുന്ന മൂന്നാര്‍ സംഭവവുമായി ബന്ധപ്പെട്ട കേസുകളില്‍ മുഖ്യമന്ത്രിയുടെയും ദൌത്യസംഘത്തിന്റെയും നിലപാടുകള്‍ക്ക് അനുസൃതമായിരുന്നു കോടതിയില്‍ അനില്‍കുമാറിന്റെ നിലപാട്. അനില്‍കുമാറിന്റെ പുറത്താകലിന് വഴിവെച്ചതും ഈ നിലപാടുകളാണ്. ഓണ്‍ലൈന്‍ ലോട്ടറിക്കെതിരെയാണ് ആന്റണി സര്‍ക്കാറിന്റെ കാലത്ത് സുരേഷ് കുമാര്‍ ശക്തമായ നടപടി തുടങ്ങിയത്. രാജ്യത്താകെ പ്രതിവര്‍ഷം പതിനായിരക്കണക്കിന് കോടിയുടെ ബിസിനസ് നടത്തുന്ന ലോട്ടറി മാഫിയയുടെ താല്‍പര്യങ്ങള്‍ക്കെതിരായിരുന്നു ഈ നീക്കം. രാഷ്ട്രീയ നേതൃത്വത്തിലെ ഒട്ടേറെപ്പേര്‍ ഇതിനെ എതിര്‍ത്തു. ചിലര്‍ പരസ്യമായി രംഗത്ത് വന്നില്ലെങ്കിലും രഹസ്യമായി ലോട്ടറി മാഫിയക്കൊപ്പമായിരുന്നു. പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദന്‍ ഒഴികെ മറ്റാരുടെയും പിന്തുണ പ്രതിപക്ഷത്തുനിന്നുപോലും ഈ നീക്കത്തിന് ലഭിച്ചില്ല. അച്യുതാനന്ദന്‍ നിരത്തിയ കണക്കുകളെ സി.പി.എം പുച്ഛിച്ച് തള്ളി. ലോട്ടറി മാഫിയ സുപ്രീംകോടതി അഭിഭാഷകരെ അണിനിരത്തി നിയമ യുദ്ധത്തിനൊരുങ്ങിയപ്പോള്‍ അജിത് പ്രകാശാണ് ഹാജരായത്. രാഷ്ട്രീയ നേതൃത്വത്തിന്റെ ശത്രുവായി മാറിയ അജിത് പ്രകാശിനെ മന്ത്രിസഭായോഗം അജണ്ടയിലില്ലാത്ത വിഷയമായി പരിഗണിച്ച് പുറത്താക്കുകയായിരുന്നു. മൂന്നാര്‍ ദൌത്യത്തിന് തുടക്കമിട്ടത് സംഘത്തലവന്‍ സുരേഷ് കുമാറാണ്. സി.പി.ഐയും സി.പി.എമ്മിലെ ഔദ്യോഗിക വിഭാഗവും ഈ നടപടികളെ തുടക്കം മുതല്‍ എതിര്‍ത്തു. എന്നാല്‍, ആദ്യഘട്ടത്തില്‍ പതറിപ്പോയ രാഷ്ട്രീയ നേതൃത്വം പിന്നീട് പിടിമുറുക്കിയതോടെ സംഘത്തിലെ എല്ലാവരും ഒഴിവാക്കപ്പെട്ടു. തുടക്കം മുതല്‍ കേസുകള്‍ കൈകാര്യം ചെയ്ത അനില്‍കുമാര്‍ മാത്രമാണ് ശേഷിച്ചത്. പല കേസിലും വാദം ആരംഭിക്കാനിരിക്കേയാണ് അനില്‍കുമാറിനെ ഒഴിവാക്കിയത്. മുഖ്യമന്ത്രി പൂര്‍ണമായും പാര്‍ട്ടിക്ക് കീഴടങ്ങിയതോടെ ഏറ്റുമുട്ടലുകളില്ലാതെ അനില്‍കുമാറിനെ ഒഴിവാക്കാനായതാണ് ഔദ്യോഗിക വിഭാഗത്തിന്റെ നേട്ടം.

ഷൊര്‍ണൂര്‍ പ്രശ്നം പരിഹരിക്കാന്‍ പിണറായിക്ക് നിര്‍ദേശം

01/01/2009 തൊടുപുഴ: വര്‍ഷങ്ങള്‍കൊണ്ട് വളര്‍ത്തിയെടുത്ത ക്ലീന്‍ ഇമേജിന് ഉപദേഷ്ടാക്കളും അടുത്ത ബന്ധുക്കളും സൃഷ്ടിച്ച പോറല്‍ വി.എസിന് തിരിച്ചടിയായി. ഉപദേഷ്ടാക്കളുടെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി വഴങ്ങരുതെന്ന ശക്തമായ താക്കീതാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് വേണ്ടി പ്രകാശ് കാരാട്ട് വി.എസിന് നല്‍കിയത്. ഡി.ഐ.സി ബന്ധം മുതല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം വരെയുള്ള കാര്യങ്ങളില്‍ വി.എസിനൊപ്പം ഉറച്ചുനിന്ന കേന്ദ്ര നേതൃത്വം പതിവ് തെറ്റിച്ച് വി.എസിന്റെ പ്രവര്‍ത്തനങ്ങളില്‍ തിരുത്തലുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നതാണ് കഴിഞ്ഞ സംസ്ഥാന കമ്മിറ്റി നല്‍കുന്ന ചിത്രം. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ അഴിച്ചുപണി നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചത് മാത്രമാണ് വി.എസിന് ലഭിച്ച ഏക ആശ്വാസം. കേന്ദ്ര നേതൃത്വം കൈവിടുന്നതും സംസ്ഥാന കമ്മിറ്റിയില്‍ രണ്ട് തവണയായി ക്ലീന്‍ ഇമേജിനേറ്റ കടുത്ത പോറലും വി.എസിന് തിരിച്ചടിയായി. കേരളാ പാര്‍ട്ടിയിലെ പ്രശ്നങ്ങളില്‍ വീണ്ടും വി.എസിനെ നിയന്ത്രിച്ച് പാര്‍ട്ടിയെ ഐക്യപ്പെടുത്താനും ശക്തമായ സല്‍ഭരണം ഉറപ്പുവരുത്താനുമുള്ള നടപടികളിലേക്ക് സി.പി.എം കേന്ദ്ര നേതൃത്വം നീങ്ങുന്നുവെന്ന സംശയരഹിതമായ നിലപാടാണ് സംസ്ഥാന സെക്രട്ടേറിയറ്റിലും അവൈലബിള്‍ പോളിറ്റ് ബ്യൂറോയിലും പ്രകാശ് കാരാട്ട് നല്‍കിയത്. ഇതാകട്ടെ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സി.പി.എമ്മില്‍ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ പുതിയ തലത്തിലേക്ക് തിരിയുന്നുവെന്നതിന്റെ സൂചനയായി. ഷൊര്‍ണൂരിന്റെയും ഒഞ്ചിയത്തിന്റെയും പശ്ചാത്തലത്തിലാണ് കേരളത്തിലെ സംഘടനാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പുതിയ ഫോര്‍മുല അഖിലേന്ത്യാ സെക്രട്ടറി സംസ്ഥാന നേതൃത്വത്തിന് മുന്നില്‍ വെച്ചത്. സി.പി.എമ്മിന്റെ രാജ്യത്തെ ഏറ്റവും വലിയ ഘടകമാണ് കേരളം. ഇവിടെ പാര്‍ട്ടി മെമ്പര്‍മാരും അനുഭാവികളും അകലുന്നത് അവസാനിപ്പിച്ച് അടുപ്പിക്കുന്നതിനുള്ള നടപടികളാണ് കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്. ഷൊര്‍ണൂരില്‍ സംഭവിച്ചത് എന്താണെന്ന് നേരിട്ട് അന്വേഷിക്കാനും ഉചിതമായ തിരുത്തലുകള്‍ വരുത്താനും സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ തന്നെയാണ് അഖിലേന്ത്യാ സെക്രട്ടറി ചുമതലപ്പെടുത്തിയത്. പാലക്കാട് ജില്ലാ നേതൃത്വത്തിന് പിഴവ് പറ്റിയോ എന്ന് അന്വേഷിക്കാനും തിരുത്താനുമാണ് നിര്‍ദേശം. എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ കാരാട്ട് നല്‍കിയ നിര്‍ദേശം പാര്‍ട്ടിയില്‍ നിന്നും പ്രവര്‍ത്തകരെ പുറന്തള്ളുന്ന പ്രവണത അവസാനിപ്പിക്കാനുള്ള കര്‍ശന നിര്‍ദേശം തന്നെയാണ്. തിരുവനന്തപുരം ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിക്കാനുള്ള തീരുമാനവും ഇതിന്റെ അടിസ്ഥാനത്തിലാണ്. കഴിഞ്ഞ നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് പാര്‍ട്ടിയിലും ഭരണത്തിലും സംഭവിച്ച തെറ്റുകള്‍ തിരുത്തണമെന്ന ആവശ്യമായിരുന്നു വി.എസ് ഉന്നയിച്ചത്. ഇതുസംബന്ധിച്ച വിവാദങ്ങളാണ് പാര്‍ട്ടിയില്‍ ഭിന്നത സൃഷ്ടിച്ചത്. എന്നാല്‍, വി.എസ് ഭരണത്തില്‍ ഇതേ തെറ്റുകള്‍ വി.എസിന്റെ ഉപദേഷ്ടാക്കള്‍ നടത്തുന്നത് സംബന്ധിച്ച നിരവധി തെളിവുകളാണ് കേന്ദ്ര നേതൃത്വത്തിന് ലഭിച്ചത്. ഒപ്പം കുടുംബരാഷ്ട്രീയം ഭരണത്തിന്റെ വിവിധ തലങ്ങളില്‍ നടത്തുന്ന ഇടപെടലുകള്‍ സംബന്ധിച്ച വിവരങ്ങളും. കഴിഞ്ഞ രണ്ട് സംസ്ഥാന കമ്മിറ്റികളില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉപദേഷ്ടാക്കള്‍ക്കും മകനുമെതിരെ ഉയര്‍ന്ന വിമര്‍ശങ്ങള്‍ ക്ലീന്‍ ഇമേജില്‍ ഏല്‍പിച്ച പോറല്‍ വി.എസ് തന്നെ തിരിച്ചറിഞ്ഞു. ഉപദേഷ്ടാക്കളെ സംരക്ഷിക്കാനുള്ള ഒരു നടപടിയും വി.എസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഉള്‍നാടന്‍ ജലഗതാഗത ഉപദേഷ്ടാവ് ബി.ആര്‍. മേനോനെ തൈക്കാട് ഗസ്റ്റ് ഹൌസില്‍ അനാശാസ്യത്തിന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ തിരിച്ചെടുത്ത വി.എസിന്റെ ഉത്തരവ് പെണ്‍വാണിഭ സംഘങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാണെന്നായിരുന്നു സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും ഉയര്‍ന്ന വിമര്‍ശം. 'പ്രായപൂര്‍ത്തിയായ ആണിനും പെണ്ണിനും ഒരു മുറിയില്‍ കഴിയാന്‍ സ്വാതന്ത്യ്രമുണ്ടെന്ന' വാദം ഉയര്‍ത്തി അവസാന നിമിഷം വരെ തന്റെ നടപടിയെ ന്യായീകരിക്കാന്‍ വി.എസ് ശ്രമിച്ചു. ടാറ്റയുമായി ചേര്‍ന്ന് മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയ മേനോനെ തിരിച്ചെടുത്ത മുഖ്യമന്ത്രിയുടെ നടപടി പെണ്‍വാണിഭ സംഘത്തെയും ഭൂമാഫിയാ സംഘത്തെയും കൈയാമം വെക്കുമെന്ന ഇടതുമുന്നണി പ്രകടന പത്രികയുടെ വാഗ്ദാനത്തിന് വിരുദ്ധമാണെന്നായിരുന്നു സംസ്ഥാന കമ്മിറ്റിയില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. അതുകൊണ്ട് മേനോന്റെ കാര്യത്തില്‍ വി.എസിനെ തിരുത്താന്‍ തന്നെയായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. ടാറ്റ അനുകൂല നിലപാട് വി.എസിന്റെ ഉപദേഷ്ടാക്കള്‍ സ്വീകരിച്ചത് സംബന്ധിച്ച നിരവധി തെളിവുകളാണ് സെക്രട്ടേറിയറ്റിനും കേന്ദ്ര നേതൃത്വത്തിനും മുന്നിലെത്തിയത്. ടാറ്റക്കെതിരെ വര്‍ഷങ്ങളായി സ്വീകരിച്ചിരുന്ന നിലപാടില്‍ നിന്നുള്ള വി.എസിന്റെ പിന്മടക്കത്തിന് വ്യക്തമായ ന്യായീകരണം നല്‍കാന്‍ വി.എസിനായില്ല. ടാറ്റ അടക്കമുള്ള വന്‍കിട കൈയേറ്റക്കാരുടെ ഭൂമി തിരിച്ചുപിടിക്കാനും പാവങ്ങള്‍ക്ക് വിതരണം ചെയ്യാനുമുള്ള സി.പി.എം മൂന്നാര്‍ അന്വേഷണ കമീഷന്റെ റിപ്പോര്‍ട്ട് ഇടതുമുന്നണിയില്‍ എത്രയുംപെട്ടെന്ന് ചര്‍ച്ച ചെയ്ത് അംഗീകരിച്ച് നടപ്പാക്കാന്‍ കേന്ദ്ര നേതൃത്വം തന്നെ വി.എസിന് നിര്‍ദേശം നല്‍കി. ഉപദേഷ്ടാക്കളുടെ സ്വാധീനത്തിന് വഴങ്ങി ടാറ്റാ വിരുദ്ധ നിലപാട് കൈയൊഴിഞ്ഞ വി.എസിന് കേന്ദ്ര നേതൃത്വത്തിന്റെ ഈ നിര്‍ദേശം തിരിച്ചടിയായി. ടാറ്റക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതാണ് വി.എസിന്റെ നിയമോപദേഷ്ടാവിന് സ്ഥാനം തെറിക്കാന്‍ കാരണം. പാര്‍ട്ടി അഖിലേന്ത്യാ നേതൃത്വം രൂപം കൊടുത്ത സ്വതന്ത്ര സോഫ്ട്വെയര്‍ മൂവ്മെന്റിനെ മുഖ്യമന്ത്രിയുടെ ഐ.ടി ഉപദേഷ്ടാവ് പൊളിക്കാന്‍ ശ്രമിച്ചത് സംബന്ധിച്ച വ്യക്തമായ വിവരങ്ങളുമായാണ് അഖിലേന്ത്യാ സെക്രട്ടറി പ്രകാശ് കാരാട്ട് സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കാനെത്തിയത്. ബംഗാള്‍, ആന്ധ്ര, ദല്‍ഹി ഘടകങ്ങളും കേരള ഘടകവും ഉള്‍പ്പെടുത്തി അഖിലേന്ത്യാ സ്വതന്ത്ര സോഫ്ട്വെയര്‍ പ്രസ്ഥാനം രൂപവത്കരിക്കാനായിരുന്നു പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. കേന്ദ്ര നേതൃത്വം രൂപംകൊടുത്ത ഈ പദ്ധതിക്കെതിരെ മുഖ്യമന്ത്രിയുടെ ഐ.ടി ഉപദേഷ്ടാവ് പ്രവര്‍ത്തിച്ചത് ഇതിനെ തകര്‍ത്തുവെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ ആക്ഷേപം. കേരളത്തില്‍ രൂപവത്കരിച്ച ഇന്റര്‍നാഷനല്‍ സ്വതന്ത്ര സോഫ്ട്വെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിയന്ത്രണം അന്താരാഷ്ട്ര സന്നദ്ധ സംഘടനകള്‍ക്ക് കൈമാറുന്നതിന് വേണ്ടി ഐ.ടി. ഉപദേശഷ്ടാവ് പ്രവര്‍ത്തിച്ചതായും കേന്ദ്ര നേതൃത്വം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഐ.ടി ഉപദേഷ്ടാവിനെ നീക്കാന്‍ പ്രകാശ് കാരാട്ട് തന്നെയാണ് വി.എസിന് നിര്‍ദേശം നല്‍കിയത്. പാര്‍ട്ടിക്ക് വഴങ്ങി ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഭരണാധികാരിയായി പ്രവര്‍ത്തിക്കാനും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനുമുള്ള കര്‍ശന നിര്‍ദേശം കേന്ദ്രം നേതൃത്വം നല്‍കിയതോടെ അപകടം തിരിച്ചറിഞ്ഞ വി.എസ് മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്തുന്നതിന് വേണ്ടി ഈ താക്കീതുകള്‍ക്കെല്ലാം വഴങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടത്രെ. മുന്‍ ദൌത്യസംഘം മേധാവി, ഐ.ടി^നിയമ^ഉള്‍നാടന്‍ ജലഗതാഗത ഉപദേഷ്ടാക്കള്‍ എന്നിവരോട് ഇനി തന്നെ കാണരുതെന്ന കര്‍ശന നിര്‍ദേശം വി.എസ് നല്‍കിയത് ഇതിന്റെ സൂചനയാണ്. പാര്‍ട്ടിക്ക് വഴങ്ങി മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ കഴിയുമോയെന്ന അവസാന പരീക്ഷണത്തിന് വി.എസ് ഒരുങ്ങിയെന്നതിന്റെ സൂചന. പി.കെ. പ്രകാശ്

സി.പി.എം സംസ്ഥാന കമ്മിറ്റി നിര്‍ണായകം; കടുത്ത നടപടി വരുന്നതായി സൂചന

30 december 2008 തൊടുപുഴ: മൂന്നാറില്‍ ടാറ്റ കൈയേറിയ 50,000 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള ഇടുക്കി ജില്ലാ കലക്ടറുടെ നടപടി തടസ്സപ്പെടുത്തിയതിനാണ് സീനിയര്‍ ഗവ. പ്ലീഡറെ മാറ്റാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചതെന്ന് പാര്‍ട്ടിയില്‍ നടന്ന ചര്‍ച്ചകള്‍ തെളിയിക്കുന്നു. മുഖ്യമന്ത്രിയുടെ ഉള്‍നാടന്‍ ജലഗതാഗത ഉപദേഷ്ടാവ് റിയര്‍ അഡ്മിറല്‍ ബി.ആര്‍. മേനോനെ നീക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചത് ടാറ്റയുമായി ചേര്‍ന്ന് മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയതിനാണ്. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ്ഹൌസില്‍ അനാശാസ്യത്തിനിടയില്‍ പിടിയിലായ മേനോനെ കേസ് തീരുംമുമ്പ് തിരിച്ചെടുത്ത നടപടി സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പിച്ചതായും സെക്രട്ടേറിയറ്റ് വിലയിരുത്തി. സ്വതന്ത്ര സോഫ്റ്റ്വെയര്‍ സെമിനാറുമായി ബന്ധപ്പെട്ട വിവാദങ്ങളും സ്മാര്‍ട്ട്സിറ്റി കരാറുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളുമാണ് ഐ.ടി ഉപദേഷ്ടാവിനെ മാറ്റാന്‍ പാര്‍ട്ടി തീരുമാനിച്ചതിന് പിന്നില്‍. മുഖ്യമന്ത്രിയുടെ മൂന്ന് ഉപദേഷ്ടാക്കളെയാണ് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സി.പി.എം സെക്രട്ടേറിയറ്റ് ഒറ്റയടിക്ക് തെറിപ്പിച്ചത്. ഐ.ടി ഉപദേഷ്ടാവ്, ഉള്‍നാടന്‍ ജലഗതാഗത ഉപദേഷ്ടാവ്, നിയമ ഉപദേഷ്ടാവ് എന്നിവര്‍ക്കാണ് സ്ഥാനം നഷ്ടമായത്. സംസ്ഥാന സെക്രട്ടേറിയറ്റില്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ ഉയര്‍ന്ന രൂക്ഷ വിമര്‍ശത്തെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്നാണ് സൂചന. സ്മാര്‍ട്ട്സിറ്റി കരാറുമായി ബന്ധപ്പെട്ട് നടന്ന പ്രവര്‍ത്തനങ്ങള്‍ തുടക്കം മുതല്‍ പരിശോധിക്കണമെന്ന ആവശ്യവും സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നു. ഐ.ടി ഉപദേഷ്ടാവും മുന്‍ ദൌത്യസംഘം മേധാവിയും ഉള്‍പ്പെട്ട സംഘം സ്മാര്‍ട്ട്സിറ്റിയുമായി വെച്ച കരട് കരാര്‍ സംസ്ഥാന താല്‍പര്യം സംരക്ഷിക്കുന്നതായിരുന്നില്ല. ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ പ്രഭാത് പട്നായിക്ക് ഇടപെട്ട് നടത്തിയ തിരുത്തലുകളാണ് സര്‍ക്കാര്‍ അനുകൂല വ്യവസ്ഥകള്‍ കരാറില്‍ ഉള്‍പ്പെടുത്തുന്നതിന് വഴിയൊരുക്കിയത്. ഇങ്ങനെ രൂപംകൊടുത്ത കരാര്‍ ഒപ്പുവെച്ച ശേഷം പത്തേക്കര്‍ ഭൂമി അധികമായി എങ്ങനെ ടീകോമിന് നല്‍കിയെന്നത് സംബന്ധിച്ച് അന്വേഷണം വേണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട ഏതാണ്ട് എല്ലാ കേസുകളിലും ഗവ. പ്ലീഡര്‍ സര്‍ക്കാറിന്റെ താല്‍പര്യം സംരക്ഷിക്കുന്നില്ലെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ടാറ്റയില്‍നിന്ന് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നത് ഒഴിവാക്കാന്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ തുറന്നുകാട്ടപ്പെട്ടതോടെയാണ് ഗവ. പ്ലീഡറെ ഒഴിവാക്കാന്‍ സി.പി.എം സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. തന്റെ മൂന്ന് ഉപദേഷ്ടാക്കള്‍ക്ക് സ്ഥാനം നഷ്ടപ്പെട്ടുവെന്ന് ഉറപ്പായ വി.എസ്. അച്യുതാനന്ദന്‍ ഇന്നലെ പ്രത്യാക്രമണത്തിന് മുതിര്‍ന്നു. തന്നില്‍ അവിശ്വാസം രേഖപ്പെടുത്തിയ പ്രൈവറ്റ് സെക്രട്ടറി എസ്. രാജേന്ദ്രനെ നീക്കണമെന്നാണ് വി.എസ് ആവശ്യപ്പെട്ടത്. തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ മൂന്ന് ഉപദേഷ്ടാക്കള്‍ക്കെതിരെ സെക്രട്ടേറിയറ്റ് നടത്തിയ നീക്കം പ്രതിരോധിക്കാന്‍ വി.എസ് ശ്രമിച്ചില്ലെന്നതും ശ്രദ്ധേയമാണ്. ഇന്നലെ രാവിലെ ആരംഭിച്ച സംസ്ഥാന കമ്മിറ്റി ഉച്ചക്ക് പിരിഞ്ഞു. പ്രധാന പാര്‍ട്ടി നേതാക്കള്‍ അതിന് ശേഷം യോഗം ചേര്‍ന്നു. വൈകുന്നേരം നാലുമണിയോടെയാണ് വീണ്ടും സംസ്ഥാന കമ്മിറ്റി ആരംഭിച്ചത്. ഭരണവും പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും അഴിമതികളിലും സി.പി.എം കേന്ദ്ര നേതൃത്വം ഉറച്ച നടപടികള്‍ക്ക് ഒരുങ്ങുന്നതായാണ് സൂചന. മുന്‍ ഇടത് സര്‍ക്കാറുകളില്‍നിന്ന് വ്യത്യസ്തമായി വി.എസ് സര്‍ക്കാറില്‍ മക്കള്‍ രാഷ്ട്രീയവും കുടുംബ ഭരണവും ഉപജാപക സംഘങ്ങളുടെ അഴിമതിയും പിടിമുറുക്കുന്നത് സംബന്ധിച്ച് നിരവധി തെളിവുകളാണ് പാര്‍ട്ടി നേതൃത്വത്തിന് മുന്നിലുള്ളത്.റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി. ഹരന്റെ കുടുംബം കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. ഗോള്‍ഫ് ക്ലബില്‍ ഭരണത്തിലെ ഉന്നതന്റെ മകനുള്ള അംഗത്വം ഒഴിപ്പിക്കല്‍ നടപടിക്ക് സൃഷ്ടിച്ച തടസ്സങ്ങള്‍ നിവേദിത പി. ഹരന്‍ പശ്ചിമബംഗാളിലെ പാര്‍ട്ടി വഴി സി.പി.എം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. ഈ സംസ്ഥാന കമ്മിറ്റിയില്‍ എത്തിച്ചേരുന്ന നിഗമനങ്ങളുടെയും തീരുമാനങ്ങളുടെയും അടിസ്ഥാനത്തില്‍ ജനുവരിയില്‍ കൊച്ചിയില്‍ ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗം കേരളത്തിലെ പാര്‍ട്ടിയും ഭരണവുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനങ്ങളെടുത്തേക്കും. പി.കെ. പ്രകാശ്

Thursday, December 25, 2008

മൂന്നാര്‍ ഭൂമി വിതരണം നടക്കില്ല

16 december 2008 തൊടുപുഴ: മൂന്നാറില്‍ ഭൂരഹിതര്‍ക്ക് 1600 ഏക്കര്‍ ഭൂമി വിതരണം ചെയ്യുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പാവില്ല. ഭൂമിയില്ലാത്തതിനാല്‍ വിതരണം നടക്കില്ലെന്ന് ജില്ലാ ഭരണകൂടം സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. വിതരണം ചെയ്യാന്‍ 310 ഏക്കര്‍ ഭൂമിയാണ് ആകെ കണ്ടെത്തിയത്. ഇതില്‍ 295 ഏക്കറിന്റെയും വിതരണം ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. മൂന്നു മാസത്തിനകം 1600 ഏക്കര്‍ വിതരണം ചെയ്യുമെന്നായിരുന്നു നവംബര്‍ ആദ്യം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. വിതരണം ചെയ്യുന്ന ഭൂമി കൈയേറ്റക്കാര്‍ സ്വന്തമാക്കാതിരിക്കാന്‍ പ്രത്യേക നിയമം പാസാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് വിതരണം ചെയ്യാന്‍ ഭൂമിയില്ലെന്ന സത്യം ജില്ലാ ഭരണകൂടം സര്‍ക്കാറിനെ അറിയിച്ചത്. വിതരണം ചെയ്യാന്‍ കണ്ടെത്തിയ 310 ഏക്കര്‍ ഭൂമിയില്‍ ഉള്‍പ്പെട്ടിരുന്നത് കുറ്റിയാര്‍ ഹൌസിംഗ് കോളനിയിലെ 280 ഏക്കറും കച്ചേരി സെറ്റില്‍മെന്റിലെ 15 ഏക്കറും അന്തോണിയാര്‍ കോളനിയിലെ പത്ത് ഏക്കറും മറ്റൊരു അഞ്ചേക്കറും ആയിരുന്നു. ഈ സ്ഥലങ്ങളെല്ലാം 1976ല്‍ തന്നെ സര്‍ക്കാറില്‍ നിക്ഷിപ്തമാക്കപ്പെട്ടതും സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ളതുമാണ്. ഇതില്‍ 295 ഏക്കറിന്റെ വിതരണമാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തത്. ഭൂമി സംബന്ധിച്ച് ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡും സ്വകാര്യ വ്യക്തികളും കോടതിയെ സമീപിച്ചപ്പോള്‍ വ്യക്തമായ വിവരങ്ങള്‍ കോടതിയെ ധരിപ്പിക്കാന്‍ ഗവ. പ്ലീഡര്‍ക്ക് കഴിയാത്തതിനാലാണ് കോടതി സ്റ്റേ ഉത്തരവ് നല്‍കിയത്. കൊട്ടിഘോഷിച്ച മൂന്നാര്‍ ഓപറേഷന്‍ വഴി വിതരണ യോഗ്യമായ ഒരു സെന്റ് ഭൂമി പോലും സര്‍ക്കാറിന് ലഭിച്ചില്ല. ആദ്യ ദൌത്യസംഘം വെറും 130 ഏക്കര്‍ മാത്രമാണ് ഏറ്റെടുത്തത്. ഇതാകട്ടെ ഏല കുത്തകപ്പാട്ട നിയമം ലംഘിച്ച് റിസോര്‍ട്ടുകള്‍ നിര്‍മിച്ചതിന് ഏറ്റെടുത്തതായതിനാല്‍ പതിച്ചുനല്‍കാന്‍ കഴിയില്ല. മാത്രമല്ല, ഈ 130 ഏക്കര്‍ വിവിധ കോടതികളില്‍ കേസുകളിലുമാണ്. വിതരണം ചെയ്യാന്‍ ഭൂമിയില്ലെന്നും ആദ്യദൌത്യസംഘം ഏറ്റെടുത്ത ഭൂമി വിതരണം ചെയ്യാന്‍ നിയമതടസ്സങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇടുക്കി ജില്ലാ കലക്ടര്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ടാറ്റയുടെ 1200 ഏക്കര്‍ കൈയേറ്റം നേരിട്ട് പിടിച്ചെങ്കിലും വനഭൂമിയായതിനാല്‍ ഇതും പതിച്ചുനല്‍കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പി.കെ. പ്രകാശ്

സര്‍വേ നടത്തി തിരിച്ചുപിടിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു

തൊടുപുഴ: ഉള്‍നാടന്‍ ജലഗതാഗത ഉപദേഷ്ടാവ് റിട്ട. റിയര്‍ അഡ്മിറല്‍ ബി.ആര്‍. മേനോന്റെ കൈയേറ്റ ഭൂമി സര്‍വേ നടത്തി തിരിച്ചുപിടിക്കാന്‍ ഇടുക്കി ജില്ലാ കലക്ടര്‍ അശോക്കുമാര്‍ സിംഗ് ദേവികുളം സബ്കലക്ടര്‍ക്ക് ഉത്തരവ് നല്‍കി. രണ്ടുദിവസത്തിനകം സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ച് ഭൂമി തിരിച്ചുപിടിക്കാനാണ് ഉത്തരവ്. ഇതനുസരിച്ച് ബി.ആര്‍. മേനോന്‍ കൈയേറിയ ഭൂമിയിലെ സര്‍വേ നടപടികള്‍ ഇന്നലെ ആരംഭിച്ചു. ടാറ്റയില്‍ നിന്ന് സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ ഭൂമി ഭരണസ്വാധീനം ഉപയോഗിച്ച് മേനോന്‍ കൈയേറിയെന്ന ദൌത്യസംഘം കണ്ടെത്തിയ വിവരം കഴിഞ്ഞദിവസം 'മാധ്യമം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭൂമി തിരിച്ചുപിടിക്കാന്‍ ദൌത്യസംഘം നടത്തിയ ശ്രമങ്ങള്‍ ഭരണത്തിലെ ഉന്നതന്‍ ഇടപെട്ട് തടഞ്ഞ വാര്‍ത്ത പുറത്ത് വന്നതിനെ തുടര്‍ന്ന് ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടുപോകാന്‍ റവന്യൂ വകുപ്പ് ദൌത്യസംഘത്തിന് ഇന്നലെ നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടറുടെ നടപടി. മൂന്നാറില്‍ കുണ്ടള ഡാമിന് സമീപം മേനോനും ഭാര്യ പ്രമീണ മേനോനും ഉള്‍പ്പടെ നാലുപേര്‍ ചേര്‍ന്ന് സ്ഥാപിച്ച നൂര്‍ഗിരി റിസോര്‍ട്ടാണ് സര്‍ക്കാര്‍ ഭൂമി കൈയേറിയത്. ഭൂ ഉടമസ്ഥ സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ മേനോന് കഴിഞ്ഞില്ല. ടാറ്റക്ക് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമിയും ടാറ്റയില്‍ നിന്ന് സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ ഭൂമിയും ഉള്‍പ്പെടുന്ന സ്ഥലമാണ് മേനോന്‍ കൈയേറിയതെന്നാണ് ദൌത്യസംഘത്തിന്റെ പ്രാഥമിക നിഗമനം. ടാറ്റയും മേനോനും ഒന്നിച്ച് നടത്തിയ ഭൂമി തട്ടിപ്പാണിതെന്നാണ് റവന്യൂ വകുപ്പിന് ദൌത്യസംഘം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. മൂന്നാറില്‍ സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമിയും സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ ഭൂമിയും ടാറ്റ വില്‍പന നടത്തുന്നുവെന്ന് നേരത്തെ നിയമസഭാ സമിതി കണ്ടെത്തിയിരുന്നു. ടാറ്റയുടെ കൈയേറ്റം ഒഴിപ്പിക്കാന്‍ ദൌത്യസംഘം സ്വീകരിച്ച നടപടികള്‍ നേരത്തെ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഗവ. പ്ലീഡര്‍ തടഞ്ഞത് വിവാദമായിരുന്നു. സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ ഭൂമിയെന്ന നിലയില്‍ ടാറ്റക്ക് പാട്ടത്തിന് നല്‍കിയ ഭൂമി ഏറ്റെടുക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ശ്രമം നടന്നു. ടാറ്റയെ സഹായിക്കുന്നതിന് വേണ്ടി നടന്ന ഇത്തരം ശ്രമങ്ങള്‍ക്ക് പിന്നില്‍ നടത്തുന്ന ക്രമക്കേടുകളാണ് മേനോന്റെ കൈയേറ്റത്തിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

പണിയെടുക്കുന്നവരേ കൂലി ചോദിക്കാവൂ: സി.പി.എം നയരേഖ

06 december 2008 തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്റെ നേതൃത്വത്തിലുള്ള സമിതി തയാറാക്കിയ ട്രേഡ്യൂനിയന്‍ നയരേഖക്ക് സി.പി.എം സംസ്ഥാന സമിതി യോഗം അംഗീകാരം നല്‍കി. കോട്ടയത്ത് നടന്ന പാര്‍ട്ടി സമ്മേളനത്തിലുയര്‍ന്ന ആവശ്യം കൂടി പരിഗണിച്ചശേഷമാണ് സംസ്ഥാനത്തെ ട്രേഡ്യൂനിയനുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ഒരു നയരേഖ തയാറാക്കാന്‍ ആനത്തലവട്ടം ആനന്ദന്‍, എം.എം. ലേറാന്‍സ്, കെ.എം. സുധാകരന്‍ എന്നിവര്‍ അംഗങ്ങളായ സമിതിയെ സി.പി.എം ചുമതലപ്പെടുത്തിയത്. നയരേഖക്ക് നേരത്തെ തന്നെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കിയിരുന്നു. ട്രേഡ്യൂനിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും മുന്നോട്ടുവെക്കുന്നതാണ് നയരേഖ. ട്രേഡ്യൂനിയന്റെ പേരിലുള്ള മേധാവിത്വം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് നയരേഖയില്‍ വ്യക്തമാക്കുന്നു. തൊഴിലാളി സംഘടനകളുടെ ഭാരവാഹിത്തം സംബന്ധിച്ചും നയരേഖയില്‍ മാര്‍ഗനിര്‍ദേശമുണ്ട്. പണിയെടുക്കുന്നവര്‍ക്കേ കൂലിയുള്ളൂയെന്ന സി.പി.എമ്മിന്റെ അടിസ്ഥാനനയം പാര്‍ട്ടി പ്രവര്‍ത്തകര്‍ അംഗങ്ങളായ ട്രേഡ്യൂനിയനുകളില്‍ പ്രാവര്‍ത്തികമാക്കണം. ഇതുസംബന്ധിച്ച് കാമ്പയിന്‍ നടത്താനും സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. ട്രേഡ്യൂനിയന്‍ രംഗത്തെ മോശമായ പ്രവണതക്കെതിരെ കോട്ടയം സമ്മേളനത്തില്‍ തന്നെ വിമര്‍ശം ഉയര്‍ന്നിരുന്നു. തൊഴിലാളികളുടെ മോശമായ പെരുമാറ്റം, നോക്കുകൂലി, ചുമട്ടുകൂലി എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ ട്രേഡ്യൂനിയന്‍ അംഗങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ നിന്ന് അവരെ മാറ്റിനിര്‍ത്താന്‍ കാരണമാകുന്നുവെന്നും വിമര്‍ശം ഉയര്‍ന്നിരുന്നു. അതിനെ തുടര്‍ന്ന് നോക്കുകൂലി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെ പരസ്യപ്രസ്താവനയും നടത്തിയിരുന്നു. അതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് വിശദമായ ഒരു ട്രേഡ്യൂനിയന്‍ നയരേഖക്ക് രൂപം നല്‍കിയതും അത് സി.പി.എം നേതൃത്വം അംഗീകരിച്ചതും. മുഖ്യമന്ത്രിയും മറ്റ് പ്രധാന മന്ത്രിമാരും ഇരിക്കൂറില്‍ വാഹനാപകടത്തില്‍ മരിച്ച കുഞ്ഞുങ്ങള്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ പോയതിനാല്‍ മറ്റ് വിഷയങ്ങളില്‍ കാര്യമായ ചര്‍ച്ചകള്‍ നടന്നില്ല. ഇടുക്കി ജില്ലയിലെ ഭൂമി സംബന്ധിച്ച് വൈക്കം വിശ്വന്റെ നേതൃത്വത്തിലുള്ള സമിതി തയാറാക്കിയ റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന കമ്മിറ്റി പരിഗണിക്കുമെന്നറിയുന്നു. ഇന്നലെ ഇത് പരിഗണിക്കാനാണിരുന്നതെങ്കിലും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചയാകാമെന്ന അംഗങ്ങളുടെ അഭിപ്രായത്തെ തുടര്‍ന്നാണ് ഇന്നത്തേക്ക് മാറ്റിയത്. ഈ റിപ്പോര്‍ട്ടിനും നേരത്തെ സെക്രട്ടേറിയറ്റ് യോഗം അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ മൂന്നാറിലേതുള്‍പ്പെടെ വന്‍കിട ഭൂമി കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് ഈ റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലെന്നും പറയപ്പെടുന്നു. മുഖ്യമന്ത്രി ഇല്ലാതിരുന്നതിനാല്‍ അദ്ദേഹത്തിനെതിരെ കാര്യമായ വിമര്‍ശങ്ങളൊന്നും തന്നെ ഇന്നലെ സംസ്ഥാന കമ്മിറ്റിയിലുണ്ടായില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി

05 december 2008 
തൊടുപുഴ: മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഉള്‍നാടന്‍ ജലഗതാഗത ഉപദേഷ്ടാവ് റിട്ട. റിയര്‍ അഡ്മിറല്‍ ബി.ആര്‍. മേനോന്‍ മൂന്നാറില്‍ നാലരയേക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയതായി ദൌത്യസംഘം കണ്ടെത്തി. ടാറ്റയില്‍ നിന്ന് സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ ഭൂമി ഭരണസ്വാധീനം ഉപയോഗിച്ച് മേനോന്‍ കൈയേറിയെന്നാണ് കണ്ടെത്തല്‍. ഭൂമി തിരിച്ചുപിടിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഭരണത്തിലെ ഉന്നതര്‍ ഇടപെട്ട് തടഞ്ഞിരിക്കയാണ്. മൂന്നാറില്‍ കുണ്ടള ഡാമിന് സമീപം മേനോനും ഭാര്യ പ്രമീള മേനോനും ഉള്‍പ്പെടെ നാല് പേര്‍ ചേര്‍ന്ന് സ്ഥാപിച്ച നൂര്‍ഗിരി റിസോര്‍ട്ട് സര്‍ക്കാര്‍ ഭൂമി കൈയേറിയെന്നാണ് കണ്ടെത്തല്‍. ഭൂ ഉടമസ്ഥത സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ മേനോനോട് ഈവര്‍ഷം ഫെബ്രുവരിയില്‍ ദൌത്യസംഘം മേധാവി കെ.എം. രാമാനന്ദന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഹാജരാക്കിയ രേഖകളാണ് ഉന്നത ഇടപെടലും ടാറ്റയുടെ ഒത്താശയും വഴി മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി റിസോര്‍ട്ട് മാഫിയ കൈയടക്കുന്നതിന്റെ തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവന്നത്. ഭൂ ഉടമസ്ഥത സംബന്ധിച്ച ആധാരങ്ങള്‍ ഹാജരാക്കാന്‍ മേനോന് കഴിഞ്ഞില്ലെന്നാണ് ദൌത്യസംഘം സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. മേനോന്‍ ദൌത്യസംഘത്തിന് ഭൂമി സംബന്ധിച്ച് നല്‍കിയ രജിസ്റ്റര്‍ ചെയ്യാത്ത കരാറുകളില്‍ പറഞ്ഞിരിക്കുന്നത് 1990 ^ല്‍ ഫിലോമിന ആന്റണിയില്‍ നിന്ന് കരാര്‍ അടിസ്ഥാനത്തില്‍ ഭൂമി വാങ്ങി. ഫിലോമിനക്ക് 1981 ^ല്‍ മറ്റൊരു കരാറിലൂടെ ഏലിയാമ്മ ജോര്‍ജില്‍ നിന്ന് ലഭിച്ച ഭൂമിയാണിത്. രജിസ്റ്റര്‍ ചെയ്യാത്ത എഗ്രിമെന്റുകളിലൂടെയാണ് ഭൂമി കച്ചവടം നടന്നത്. ആധാരങ്ങളോ പട്ടയങ്ങളോ ഇല്ല. ഈ ഭൂമിയുടെ ഉടമസ്ഥത ടാറ്റാ ടീ അവകാശപ്പെട്ടിരുന്നു. ടാറ്റക്ക് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമിയിലാണ് റിസോര്‍ട്ട് സ്ഥാപിച്ചതെന്നായിരുന്നു അവരുടെ പരാതി. ഇതിനെതിരെ സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഇതില്‍ അനുകൂല വിധി ലഭിച്ചുവെന്നാണ് മേനോന്‍ ദൌത്യസംഘത്തെ അറിയിച്ചത്. ഇതിനിടെ ടാറ്റ ദൌത്യസംഘത്തിന് മറ്റൊരു പരാതി നല്‍കി. ടാറ്റക്ക് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമി മേനോന്‍ കൈയേറിയത് ഒഴിപ്പിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഇതേ തുടര്‍ന്ന് ഈ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദൌത്യസംഘം ദേവികുളം സബ്കലക്ടറെ ചുമതലപ്പെടുത്തി. സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ ഭൂമിയും ടാറ്റക്ക് പാട്ടത്തിന് കൊടുത്ത ഭൂമിയും ഉള്‍പ്പെടുന്നതാണ് ഈ പ്രദേശത്തെ ഭൂമിയെന്നായിരുന്നു സബ്കലക്ടറുടെ റിപ്പോര്‍ട്ട്. മേനോന് ഭൂ ഉടമസ്ഥത സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ദൌത്യസംഘം മേനോനെയും ടാറ്റയെയും ഹിയറിംഗിന് വിളിച്ചു. ഇതിനിടയിലാണ് ഉന്നത ഭരണ ഇടപെടല്‍ ഉണ്ടായത്. മേനോന്റെ കൈയേറ്റം ഒഴിപ്പിക്കരുതെന്ന് ഉന്നതതലങ്ങളില്‍ നിന്ന് ദൌത്യസംഘത്തിന് നിര്‍ദേശമുണ്ടായി. ടാറ്റയും മേനോനും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കുമെന്നും ഇത് ദൌത്യസംഘം അംഗീകരിച്ചാല്‍ മതിയെന്നുമായിരുന്നു ഭരണ നേതൃത്വം ദൌത്യസംഘത്തിന് നല്‍കിയ നിര്‍ദേശം. ഹിയറിംഗില്‍ ടാറ്റയും മേനോനും ഒറ്റ നിലപാട് സ്വീകരിച്ചു. സര്‍ക്കാറിന്റെ ഭൂമി അല്ലെന്നും റിസോര്‍ട്ട് സ്ഥാപിച്ച ഭൂമി സംബന്ധിച്ച പ്രശ്നങ്ങള്‍ അവര്‍ തമ്മില്‍ സംസാരിച്ച് പരിഹരിച്ച് കൊള്ളാമെന്നുമായിരുന്നു ഇരുകൂട്ടരും ദൌത്യസംഘത്തെ അറിയിച്ചത്. എന്നാല്‍, ഭൂമി സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ കഴിയാതിരിക്കെ, ടാറ്റക്ക് പാട്ടത്തിന് നല്‍കിയ ഭൂമിയും നിക്ഷിപ്തമാക്കിയ ഭൂമിയും ഒരുപോലെ സര്‍ക്കാര്‍ ഭൂമി ആയതിനാല്‍ ഒഴിപ്പിക്കാതിരിക്കാന്‍ നിര്‍വാഹമില്ലെന്ന നിലപാടാണ് ദൌത്യസംഘം സ്വീകരിച്ചത്. ഇതുസംബന്ധിച്ച് ബി.ആര്‍. മേനോന്‍, കേരളാ ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍, കൊച്ചി എന്ന വിലാസത്തില്‍ വീണ്ടും നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് ദൌത്യസംഘം 'മാധ്യമ'ത്തോട് പറഞ്ഞു. ഭരണത്തിലെ ഉന്നതന്റെ മകന്റെ ഭാര്യാ പിതാവും മേനോന്‍ ഉള്‍പ്പെടെയുള്ള സംഘവും ചേര്‍ന്ന് മൂന്നാറില്‍ ടാറ്റയില്‍ നിന്ന് സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ ഭൂമി കൈയേറുകയും റിസോര്‍ട്ട് സ്ഥാപിക്കുകയും ചെയ്യുന്നുവെന്നാണ് ദൌത്യസംഘം സര്‍ക്കാറിന് സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ഇതാണ് മൂന്നാറില്‍ ടാറ്റയുടെ കൈയേറ്റം ഒഴിപ്പിക്കുന്നതിന് തടസ്സമെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. കുണ്ടള ഡാമില്‍നിന്ന് ഇരുപതടി ദൂരെയാണ് മേനോന്‍ റിസോര്‍ട്ട് സ്ഥാപിച്ചിരിക്കുന്നത്. വൈദ്യുതി പദ്ധതികളുമായി ബന്ധപ്പെട്ട ജലസംഭരണികളില്‍ നിന്ന് 600 അടിക്കുള്ളില്‍ നിര്‍മാണം പാടില്ലെന്ന നിയമം കാറ്റില്‍ പറത്തിയാണിത്. ഇതുസംബന്ധിച്ച് കെ.എസ്.ഇ.ബി നല്‍കിയ പരാതിയും ഉന്നത ഇടപെടലിനെ തുടര്‍ന്ന് ചവറ്റുകൊട്ടയില്‍ കളഞ്ഞു. പി.കെ. പ്രകാശ്

സുരേഷ്കുമാറിന് നേരിട്ട് പ്രമോഷന്‍; മന്ത്രിസഭയിലും പാര്‍ട്ടിയിലും ഭിന്നത

05 december 2008 കൊച്ചി: മൂന്നാര്‍ ദൌത്യസംഘം മുന്‍ സ്പെഷല്‍ ഓഫീസറും സംസ്ഥാന കാര്‍ഷിക വികസന ബാങ്ക് മാനേജിംഗ് ഡയറക്ടറുമായ കെ. സുരേഷ് കുമാറിന് മന്ത്രിസഭ അറിയാതെ മുഖ്യമന്ത്രി നേരിട്ട് സെക്രട്ടറി പദവി നല്‍കിയതിനെച്ചൊല്ലി മന്ത്രിസഭയിലും സി.പി.എം നേതൃത്വത്തിലും ഭിന്നത. മറൈന്‍ എന്‍ഫോഴ്സ്മെന്റ് വക ബോട്ട് ദുരുപയോഗം ചെയ്തതടക്കം നിരവധി ആരോപണങ്ങള്‍ക്ക് വിധേയനായതിനെത്തുടര്‍ന്ന് തടഞ്ഞുവെച്ചിരുന്ന സെക്രട്ടറി പദവി പ്രമോഷനാണ് മുഖ്യമന്ത്രി നേരിട്ട് നല്‍കി ഉത്തരവിറക്കിയത്. സംഭവം വിവാദമായതോടെ അടുത്ത മന്ത്രിസഭാ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് മറ്റ് കക്ഷി മന്ത്രിമാരും പാര്‍ട്ടി നേതൃത്വവും തീരുമാനിച്ചതായി അറിയുന്നു. പ്രമോഷന്‍ നടപടി അതീവ രഹസ്യമായി നടപ്പാക്കിയ മുഖ്യമന്ത്രി അടുത്ത മന്ത്രിസഭാ യോഗത്തിന്റെ അനുമതിക്കായി ഇതുസംബന്ധിച്ച ഫയല്‍ സമര്‍പ്പിക്കുമെന്നാണ് സൂചന. സുരേഷ് കുമാറിനെതിരെയുള്ള എല്ലാ ആരോപണങ്ങളും തള്ളിയും കുറ്റവിമുക്തനാക്കിയുമാണ് പ്രമോഷന്‍ നല്‍കിയിരിക്കുന്നത്. കേസുകളും ആരോപണങ്ങളും നിലനിന്നതിനെത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ പ്രമോഷന്‍ സര്‍ക്കാര്‍ തടഞ്ഞിരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ബാച്ചിലെ മുഴുവന്‍ പേര്‍ക്കും പ്രമോഷന്‍ നല്‍കിയിട്ടും സുരേഷ് കുമാറിന്റെ കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല. സി.എ.എം. കരീം

മുഖ്യമന്ത്രിയെ വെട്ടില്‍ വീഴ്ത്തിയത് ഓഫീസ്

05 december 2008 തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെ വിവാദച്ചുഴിയില്‍ തള്ളിയിട്ടതിന്റെ ഒന്നാമത്തെ ഉത്തരവാദിത്തം മുഖ്യമന്ത്രിയുടെ ഓഫീസിന്. പാര്‍ട്ടി നിയന്ത്രണമോ പരസ്പരവിശ്വാസമോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ പിടിപ്പുകേടാണ് മുഖ്യമന്ത്രിയെ അബദ്ധങ്ങളില്‍നിന്ന് അബദ്ധങ്ങളിലേക്ക് നയിക്കുന്നതെന്ന് മുഖ്യമന്ത്രിയുമായി ബന്ധമുള്ള കേന്ദ്രങ്ങള്‍ പറയുന്നു. സി.പി.എം മുഖ്യമന്ത്രിമാരുടെ ഓഫീസിന്റെ നിയന്ത്രണം ഇ.എം.എസിന്റെയും നായനാരുടെയും കാലത്ത് പാര്‍ട്ടിക്കായിരുന്നു. പ്രൈവറ്റ് സെക്രട്ടറി അടക്കം സ്റ്റാഫിനെ നിയമിക്കുന്നതും ദൈനംദിന കാര്യങ്ങള്‍ അവരിലൂടെ നിയന്ത്രിക്കുന്നതും പാര്‍ട്ടിയായിരുന്നു. എന്നാല്‍, പാര്‍ട്ടിയും ഭരണവും രണ്ടുവഴിക്കായതിനാല്‍ വി.എസ് അധികാരമേറ്റപ്പോള്‍ സ്റ്റാഫിനെ തീരുമാനിച്ചത് വി.എസ് പക്ഷത്തെ പ്രമുഖരാണ്. പ്രൈവറ്റ് സെക്രട്ടറി അടക്കം സ്റ്റാഫിന്റെ കാര്യത്തില്‍ പാര്‍ട്ടി ഇടപെട്ടതേയില്ല. തനിക്ക് വിശ്വസ്തരായവരെയാണ് പ്രധാന തസ്തികകളില്‍ വി.എസ് നിയമിച്ചത്. പാര്‍ട്ടിക്ക് അനഭിമതനായ സുരേഷ്കുമാറിനെ അഡീഷനല്‍ സെക്രട്ടറിയാക്കി. എ.കെ.ജി സെന്ററിന്റെ ഓഫീസ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിളപ്പില്‍ശാലയിലെ ഇ.എം.എസ് അക്കാദമിയിലേക്ക് പാര്‍ട്ടി മാറ്റിയ രാജേന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയാക്കി. പൊളിറ്റിക്കല്‍ സെക്രട്ടറിയായി കെ.എന്‍. ബാലഗോപാലിനെ കൊണ്ടുവന്നതും വി.എസ് പക്ഷക്കാരന്‍ എന്ന നിലയിലാണ്. അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ നടത്തിയ മികച്ച പ്രകടനത്തിന്റെ സൂത്രധാരനായ ഷാജഹാനെ പാര്‍ട്ടി പുറത്താക്കിയതിനാല്‍ സ്റ്റാഫില്‍ എടുക്കാന്‍ കഴിഞ്ഞില്ല. മൂന്നാര്‍ ദൌത്യസംഘം സ്പെഷല്‍ ഓഫീസറായി പോയ സുരേഷ്കുമാറിനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ തിരിച്ചുകയറ്റാന്‍ പാര്‍ട്ടി സമ്മതിച്ചതുമില്ല. മുഖ്യമന്ത്രിയുടെ സ്റ്റാഫിന് ഏകോപനത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയാത്തതും ചില്ലറ അധികാരത്തര്‍ക്കങ്ങളും ബാഹ്യ ഇടപെടലുകളും തുടക്കം മുതലേ ഓഫീസില്‍ താളപ്പിഴ സൃഷ്ടിച്ചിരുന്നു. പ്രായാധിക്യവും പരിചയക്കുറവും മൂലം പരിമിതികള്‍ ഏറെയുള്ള മുഖ്യമന്ത്രിയെ ചുവടുകള്‍ പിഴയ്ക്കാതെ മുന്നോട്ടു കൊണ്ടുപോകേണ്ടത് പ്രൈവറ്റ് സെക്രട്ടറിയടക്കം സ്റ്റാഫിന്റെ ഉത്തരവാദിത്തമാണ്. അതില്‍ അവര്‍ പരാജയപ്പെട്ടു. ബാംഗ്ലൂരില്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ വസതി സന്ദര്‍ശിക്കുന്നതില്‍ ഉണ്ണിക്കൃഷ്ണന് എതിര്‍പ്പ് ഉള്ളതായി സ്റ്റാഫിന് ബോധ്യമുണ്ടായിട്ടും മുഖ്യമന്ത്രിയെ അവിടെ കൊണ്ടുപോയി. മുഖ്യമന്ത്രിയുടെ ഒരു പരാമര്‍ശം ഇംഗ്ലീഷ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ അബദ്ധം മനസ്സിലാക്കി തിരുത്തിക്കാന്‍ സ്റ്റാഫ് ഇടപെട്ടില്ല. ടൈംസ് നൌ ചാനലിന്റെ റിപ്പോര്‍ട്ടര്‍ ചോദിച്ചത് തന്റെ വീട്ടില്‍ ഒരു പട്ടിയും കയറേണ്ടെന്ന ഉണ്ണിക്കൃഷ്ണന്റെ പരാമര്‍ശത്തോടുള്ള പ്രതികരണമായിരുന്നു. സന്ദീപിന്റെ വീട് അല്ലായിരുന്നുവെങ്കില്‍ ഏതെങ്കിലും പട്ടി അവിടെ പോകുമായിരുന്നോ എന്ന് എടുത്തടിച്ച് വി.എസ് പ്രതികരിക്കുകയും ചെയ്തു. ഈ പ്രയോഗം ചാനല്‍ ആഘോഷിക്കുകയും മലയാളം പത്രങ്ങളും ചാനലുകളും പ്രതിപക്ഷവും അതേറ്റെടുക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ സ്റ്റാഫ് അവസരോചിതമായി ഇടപെട്ടെങ്കില്‍ വി.എസിന് പറ്റിയ അബദ്ധം പുറംലോകം അറിയില്ലായിരുന്നു. പുറത്തുവന്ന സ്ഥിതിക്ക് അതിന്റെ ആഘാതം കുറയ്ക്കാനും അവര്‍ ഒന്നും ചെയ്തില്ല. പ്രകാശ് കാരാട്ട് ഖേദം പ്രകടിപ്പിച്ചിട്ടും മുഖ്യമന്ത്രിയുടെ ഓഫീസ് അനങ്ങിയില്ല. കേരള മുഖ്യമന്ത്രി രക്തസാക്ഷിയുടെ കുടുംബത്തെ അവഹേളിച്ചതായി ചാനലുകള്‍ വ്യാപകമായി പ്രചാരണം നടത്തുമ്പോള്‍ അത് കേട്ടതായി ഭാവിച്ചില്ല. മാധ്യമങ്ങള്‍ ഇഷ്ടംപോലെ കാണിക്കട്ടെ, എഴുതട്ടെ എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖര്‍ അദ്ദേഹത്തെ ബന്ധപ്പെട്ട വാര്‍ത്താലേഖകരോട് പറഞ്ഞത്. നിയമസഭയില്‍ ഖേദം പ്രകടിപ്പിക്കണമെന്ന പാര്‍ട്ടി നിര്‍ദേശം മാനിച്ച് പ്രശ്നം അവസാനിപ്പിക്കാനുള്ള അവസരം നഷ്ടപ്പെടുത്തി വിവാദം ഊതിക്കത്തിച്ചതും മുഖ്യമന്ത്രിയുടെ ഓഫീസാണ്. നിയമസഭയിലെ മുഖ്യമന്ത്രിയുടെ പ്രസ്താവന തയാറാക്കിയതില്‍ ഓഫീസിന്റെ ഭാഗത്ത് വന്‍ വീഴ്ച സംഭവിച്ചു. പാര്‍ട്ടി കേന്ദ്ര നേതൃത്വം ഇടപെട്ട് വി.എസിനെ കൊണ്ട് ഒടുവില്‍ വാര്‍ത്താസമ്മേളനം വിളിച്ച് ഖേദം പ്രകടിപ്പിക്കുന്ന സാഹചര്യം ഉണ്ടായി. കാര്യങ്ങളെ ഇത്രത്തോളം വഷളാക്കി വി.എസിനെ നാണംകെടുത്താന്‍ അദ്ദേഹത്തിന്റെ ഓഫീസിന് കഴിഞ്ഞു. മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ അബദ്ധങ്ങളുടെയും നാക്കുപിഴകളുടെയും കാര്യത്തില്‍ റിക്കാര്‍ഡിട്ട ആളായിരുന്നു ഇ.കെ. നായനാര്‍. പക്ഷേ പാര്‍ട്ടിയുടെ ശക്തമായ പിന്തുണ ഉണ്ടായിരുന്നതിനാല്‍ അദ്ദേഹത്തിനെതിരായ ആരോപണങ്ങളൊന്നും ഏശിയില്ല. നിയമസഭയില്‍ നായനാര്‍ അബദ്ധം പറയുമ്പോള്‍ ഷര്‍ട്ടില്‍ പിടിച്ചുവലിക്കുക തന്റെ ജോലി ആയിരുന്നുവെന്ന് കെ.ആര്‍. ഗൌരിയമ്മ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. വി.എസ്. അച്യുതാനന്ദനെ ഷര്‍ട്ടില്‍ പിടിച്ചുവലിക്കാന്‍ പക്ഷേ സഭയില്‍ തൊട്ടടുത്ത് ആരും തന്നെയില്ല. ചുരുക്കത്തില്‍ ഒറ്റപ്പെടലിന്റെ ലോകത്താണ് വി.എസ്.

കാരാട്ടിന്റെ പ്രസ്താവന കോണ്‍ഗ്രസ്^ ബി.ജെ.പി പ്രചാരണത്തിന്റെ ആഘാതം മൂലം: വി.എസ്

04 december 2008 തിരുവനന്തപുരം: തീവ്രവാദം തടയുന്നതില്‍ പരാജയപ്പെട്ട കോണ്‍ഗ്രസും ബി.ജെ.പിയും നടത്തുന്ന പ്രചാരണത്തിന്റെ സമ്മര്‍ദത്തില്‍ ജനങ്ങളിലുണ്ടായ ശക്തമായ ആഘാതം കാരണമാണ് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പ്രതികരണമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു. വിവാദ പരാമര്‍ശത്തെ കുറിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി കാരാട്ടിന്റെ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്. തീവ്രവാദം തടയുന്നതില്‍ പരാജയപ്പെട്ട കോണ്‍ഗ്രസിന്റെ കഴിവുകേടും ആ വീഴ്ച മറച്ചുവെക്കുന്നതില്‍ വലതുപക്ഷ മാധ്യമങ്ങള്‍ നടത്തിയ പ്രചാരണത്തിന്റെ ആഘാതവും കൊണ്ടാണ് കാരാട്ട് അങ്ങനെ പറഞ്ഞത്. പട്ടി പ്രയോഗം തന്റേതല്ല. പട്ടിപ്രയോഗം നടത്തിയവര്‍ കടിച്ച് വിഴുങ്ങിക്കോളും. സന്ദീപിന്റെ കുടുംബത്തെ കുറിച്ച് തന്റെ പേരില്‍ കെട്ടിച്ചമച്ച് പ്രചാരണം നടത്തുന്നതില്‍ ഖേദമുണ്ട്. ജനം തെറ്റിദ്ധരിക്കുന്നതില്‍ തനിക്കുള്ള ദുഃഖവും ഖേദവും പ്രകടിപ്പിക്കുന്നു. സന്ദീപിന്റെ വീട്ടില്‍ എത്തിയപ്പോള്‍ ആസൂത്രിത പരിപാടികളോടെ സ്വീകരിക്കാന്‍ ചിലര്‍ ഒത്തുകൂടിയിരുന്നു. പിതാവ് പരുഷമായാണ് പെരുമാറിയത്. തന്റെ ഒരു പരാമര്‍ശം അടര്‍ത്തിയെടുത്ത് തെറ്റായി പ്രചരിപ്പിക്കുകയാണ് ഉണ്ടായത്. മുംബൈയില്‍ കടല്‍വഴി വന്ന് ആക്രമണമുണ്ടായപ്പോള്‍ കാത്തുസൂക്ഷിക്കേണ്ട മാന്യന്മാരെ കുറിച്ച് അവര്‍ ഒന്നും പറയുന്നില്ല. സാമ്രാജ്യത്വ ശക്തികളെ സഹായിക്കാനാണ് കോണ്‍ഗ്രസും ബി.ജെ.പിയും കള്ളപ്രചാര വേല നടത്തുന്നത്. മുഖ്യമന്ത്രി പറഞ്ഞു.

അനാശാസ്യത്തിന് പിടിയിലായ ഉന്നത ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ്

മാധ്യമം 02 december 2008 സി.എ.എം. കരീം കൊച്ചി: തിരുവനന്തപുരം തൈക്കാട് സര്‍ക്കാര്‍ ഗസ്റ്റ് ഹൌസില്‍ യുവതിയോടൊപ്പം പോലിസ് പിടികൂടിയ കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ റിയര്‍ അഡ്മിറല്‍ ഡി.ആര്‍. മേനോനെ വീണ്ടും സര്‍വീസിലെടുക്കാന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഉത്തരവിട്ടു. ഈ വര്‍ഷം ആദ്യമായിരുന്നു സംഭവം. കേസന്വേഷണം പുരോഗമിക്കുന്നതിനിടെ ഉന്നതതല ഇടപെടലിനെ തുടര്‍ന്നാണ് മേനോനെ വീണ്ടും പഴയ തസ്തികയില്‍ നിയമിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഒപ്പുവെച്ചു. പെണ്‍വാണിഭക്കാരെ നിര്‍ദാ ക്ഷിണ്യം ജയിലിലടക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി അനാശാസ്യത്തിന് പിടിയിലായ ഉന്നതനെ കേസില്‍ നിന്ന് ഒഴിവാക്കി വീണ്ടും പഴയ സ്ഥാനത്ത് അവരോധിക്കുന്നതില്‍ സര്‍ക്കാറിലും സി.പി.എം നേതൃത്വത്തിലും എതിര്‍പ്പുണ്ട്. എന്നാല്‍, മേനോനെ ആസൂത്രിതമായി കേസില്‍ കുടുക്കുകയായിരുന്നുവെന്ന വാദം ഉന്നയിച്ചാണ് തിരിച്ചെടുക്കുന്നത്. ഇക്കാര്യവും ഫയലില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അറിയുന്നു. സി.എ.എം. കരീം

Sunday, November 23, 2008

P.K. പ്രകാശിന്‌ ഇതെന്തുപറ്റി ?

കഴിഞ്ഞ ദിവസങ്ങളില്‍ P.K. പ്രകാശിന്റെതായി വന്ന ചില വാര്‍ത്തകളാണ്‌ ഈ കുറിപ്പിനുള്ള പ്രചോദനം. മൂന്നാര്‍ ഒഴിപ്പിക്കലും മറ്റും നടക്കുമ്പോള്‍ അതിന്റെ മുഖ്യ പ്രചാരകനായിരുന്ന പ്രകാശിന്റെ ലേഖനങ്ങള്‍ വായിച്ചിട്ടുള്ളവര്‍ക്ക്‌ ഇവ വായിക്കുമ്പോള്‍ ചിലപ്പോള്‍ അത്ഭുതമായേക്കാം. CPI എതിരെ അന്ന് അന്ന് ഏറ്റവും കൂടുതല്‍ വിമര്‍ശനഗള്‍ എയ്തത്‌ പ്രകാശായിരുന്നു. മാത്രവുമല്ല ദൗത്യ സംഘത്തിന്റെ ബ്രാന്റ്‌ മാധ്യമ പ്രചാകരകനും പ്രകാശ്‌ ആയിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ പ്രത്യേകിച്ച്‌ ഇന്ത്യാവിഷനിലെ സജീവ സാനിധ്യമായിരുന്നു പ്രകാശ്‌. എന്നാല്‍ 22 നവമ്പര്‍ 2008 ലെ മാധ്യമം പത്രത്തില്‍ പികെ പ്രകാശ്‌ എഴുതിയ ലേഖനം ചുവടെ കൊടുക്കുന്നു. അതിന്റെ തലക്കെട്ട്‌ തന്നെ ഇങ്ങനെ
പ്രഖ്യാപനങ്ങളുമായി വി.എസ്; നടപടിയുമായി റവന്യൂ മന്ത്രി
വാര്‍ത്തയുടെ യൂണിക്കോഡ്‌ പരിഭാഷ ഇവിടെ വായിക്കുക


പ്രഖ്യാപനങ്ങളുമായി വി.എസ്; നടപടിയുമായി റവന്യൂ മന്ത്രി
തൊടുപുഴ: ടാറ്റയുടെയും മറ്റും കൈയേറ്റം ഒഴിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രഖ്യാപനങ്ങളിലേക്ക് ഒതുങ്ങിയപ്പോള്‍ ഒഴിപ്പിക്കല്‍ നടപടികളുമായി റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന്‍ രംഗത്ത്. ന്യൂനപക്ഷ കമീഷനംഗം ജോണ്‍ ജോസഫിന്റെ ഗ്ലോറിയ ഫാംസില്‍നിന്ന് 463 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി നേരിട്ടെത്തി പിടിച്ചെടുത്തുകൊണ്ടാണ് റവന്യൂ മന്ത്രി വി.എസിനെ കടത്തിവെട്ടിയത്. ഒഴിപ്പിക്കല്‍ നടപടികളില്‍നിന്ന് പിന്നോട്ടില്ലെന്നും റവന്യൂ വകുപ്പുതന്നെ ഇക്കാര്യത്തില്‍ ശക്തമായി മുന്നോട്ടുപോകുമെന്നുമുള്ള പ്രഖ്യാപനമായിരുന്നു രാജേന്ദ്രന്റെ നടപടി. മൂന്നാറിലെ ഒഴിപ്പിക്കല്‍ അട്ടിമറിക്കാന്‍ മുന്‍ ദൌത്യസംഘം മേധാവി, സസ്പെന്റ് ചെയ്യപ്പെട്ട ജില്ലാ സര്‍വേയര്‍, ഗവ. പ്ലീഡര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന ശ്രമങ്ങള്‍ക്ക് ഒരു താക്കീത് കൂടിയായി ഗ്ലോറിയ എസ്റ്റേറ്റിലെ സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത നടപടി. ഗ്ലോറിയ എസ്റ്റേറ്റിന്റെ ഉടമകള്‍ അവകാശപ്പെടുന്ന പട്ടയഭൂമി സംബന്ധിച്ച രേഖകള്‍ പരിശോധിക്കാനും ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ ആ ഭൂമിയും പിടിച്ചെടുക്കാനും റവന്യൂ മന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

സി.പി.ഐ ഓഫീസിലും രവീന്ദ്രന്‍ പട്ടയങ്ങളിലും ഇടിച്ച് മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍ അട്ടിമറിച്ച നടപടി തിരുത്താനാണ് റവന്യൂ മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലത്രെ. ടാറ്റയുടെ കൈയേറ്റം ഒഴിപ്പിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ റവന്യൂ മന്ത്രി ദൌത്യസംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടാറ്റയുടെ കൈയേറ്റം ഒഴിപ്പിക്കാന്‍ ജില്ലാ കലക്ടറും ദൌത്യസംഘവും നടത്തിയ ശ്രമം ഇല്ലാത്ത കോടതി ഉത്തരവിന്റെ പേരില്‍ മുഖ്യമന്ത്രിയെ ഉപയോഗിച്ച് ഗവ. പ്ലീഡര്‍ തടസ്സപ്പെടുത്തിയ സാഹചര്യത്തിലാണ് റവന്യൂ മന്ത്രി ഇക്കാര്യത്തില്‍ നേരിട്ട് ഇടപെടുന്നത്. ഇന്നലെ മൂന്നാറിലെത്തിയ റവന്യൂ മന്ത്രി എ.ഐ.ടി.യു.സി ഓഫീസിലെത്തി പ്രാദേശിക സി.പി.ഐ^സി.പി.എം രാഷ്ട്രീയ നേതൃത്വങ്ങളുമായും വ്യാപാരി വ്യവസായി നേതാക്കളുമായും കൂടിക്കാഴ്ച നടത്തി.

എട്ടു വര്‍ഷമായി മൂന്നാറിലെ വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് വി.എസ് പ്രഖ്യാപിക്കുന്നു. സി.പി.എമ്മിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ അത് മറികടക്കാനുള്ള തന്ത്രം മാത്രമാണ് വി.എസിന്റെ മൂന്നാര്‍ ഒഴിപ്പിക്കല്‍ പ്രഖ്യാപനങ്ങളെന്ന് ഓരോ ദിവസവും തുറന്നുകാട്ടപ്പെടുകയാണ്. റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന്റെ മൂന്നാര്‍ ഇടപെടല്‍ അതുകൊണ്ടുതന്നെ ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് പുതിയ മുഖം നല്‍കുമെന്നാണ് സൂചന.

മൂന്നാറില്‍ ഭൂരഹിതര്‍ക്ക് 1600 ഏക്കര്‍ ഭൂമി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ഇതിന് ഭൂമിയില്ലെന്ന് തെളിഞ്ഞുകഴിഞ്ഞു. ആദ്യ ദൌത്യസംഘം ഏറ്റെടുത്തത് വെറും 130 ഏക്കര്‍ ഭൂമി മാത്രമാണ്. ഈ സാഹചര്യത്തിലാണ് ടാറ്റ കൈയേറിയ ഭൂമി ഒഴിപ്പിച്ചെടുത്ത് ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാനുള്ള നീക്കവുമായി റവന്യൂ മന്ത്രി മൂന്നാറില്‍ എത്തിയിരിക്കുന്നത്.

പി.കെ. പ്രകാശ്



ഈ വാര്‍ത്തയിലെ ഏറ്റവും രസകരമായ ഭാഗം ഇതാണ്‌
സി.പി.ഐ ഓഫീസിലും രവീന്ദ്രന്‍ പട്ടയങ്ങളിലും ഇടിച്ച് മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍ അട്ടിമറിച്ച നടപടി തിരുത്താനാണ് റവന്യൂ മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലത്രെ.

CPI ഓഫീസ്‌ പൊളിക്കുന്നതിനെതിരെ പന്ന്യനും വെളിയവും ഇസ്മായേലും ഒക്കെ എതിര്‍പ്പ്‌ പ്രകടിപ്പിച്ചപ്പോള്‍ അന്നൊക്കെ CPI ക്കെതിരെ ആഞ്ഞടിച്ച പ്രകാശിന്‌ എന്ത്‌ പറ്റി എന്ന് ചിന്തിക്കുന്നത്‌ ഇപ്പോള്‍ രസകരായി തോന്നുന്നു. അപ്പോഴാണ്‌ നവമ്പര്‍ രണ്ടാം തിയതിയും പ്രകാശിന്റെ തന്നെയായി മാധ്യമത്തില്‍ വന്ന മറ്റൊരു
വാര്‍ത്ത എന്റെ ഓര്‍മ്മയില്‍ വന്നത്‌ അതിങ്ങനെ



മൂന്നാര്‍: ആദ്യ ദൌത്യസംഘം തിരിച്ചുപിടിച്ചത് വെറും 130 ഏക്കര്‍
തൊടുപുഴ: ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയ ആദ്യ മൂന്നാര്‍ ദൌത്യ സംഘം തിരിച്ചുപിടിച്ചത് വെറും 130 ഏക്കര്‍. ഇതിനായി ചെലവഴിച്ചത് 45 ലക്ഷം രൂപയും.മൂന്നാറില്‍ കൈയേറ്റക്കാരില്‍ നിന്ന് ഏറ്റെടുത്ത 16000 ഏക്കറില്‍ 1600 ഏക്കര്‍ മൂന്നുമാസത്തി നകം ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം നടപ്പാക്കാന്‍ ജില്ലാ ഭരണകൂടം നടത്തിയ അന്വേഷണത്തി ലാണ് ഈ കണ്ടെത്തല്‍.ഏലം കുത്തകപ്പാട്ട വ്യവസ്ഥ ലംഘിച്ച് റിസോര്‍ട്ട് നിര്‍മിച്ചതിനാണ് 130 ഏക്കറില്‍ ഭൂരിഭാഗവുംഏറ്റെടുത്തത്. ഈ ഭൂമി വീട് നിര്‍മിക്കാനും മറ്റാവശ്യങ്ങള്‍ക്കുമായി നല്‍കാന്‍ കഴിയില്ല. കൂടാതെ ഭൂമി ഏറ്റെടുത്ത പ്രശ്നം കോടതിയിലുമാണ്. അതിനാല്‍ ഏറ്റെടുത്ത ഭൂമി വിതരണം ചെയ്യാനും കഴിയില്ല. മൂന്നാറില്‍ കൈയേറ്റം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 2007 ഏപ്രിലില്‍ റവന്യൂപ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി. ഹരനെ ചുമതലപ്പെടുത്തി യിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ടാറ്റ ഉള്‍പ്പടെയുള്ള വന്‍കിടക്കാരില്‍നിന്ന് ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ പ്ര ത്യേക ദൌത്യസംഘത്തെ ചുമതലപ്പെടുത്തി. സ്പെഷല്‍ ഓഫീസറായി കെ. സുരേഷ്കുമാറിനെയും ഐ.ജി ഋഷിരാജ്സിംഗ്, ഇടുക്കി ജില്ലാ കലക്ടര്‍ രാജു നാരായണസ്വാമി എന്നിവരെയും ഉള്‍പ്പെടുത്തിയാണ് ദൌത്യസംഘം രൂപവത്കരിച്ചത്. സ്പെഷല്‍ സോണ്‍ രൂ പവത്കരണത്തിനായി പ്രത്യേകഓര്‍ഡിനന്‍സ് ഇറക്കാനും തീരുമാനിച്ചു. ഇതിന് മേല്‍നോട്ടം വഹിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ യും ചുമതലപ്പെടുത്തി.എന്നാല്‍, ടാറ്റ ഉള്‍പ്പെടെയുള്ള വന്‍കിട കൈയേറ്റക്കാരില്‍ നിന്ന്ഭൂമി തിരിച്ചെടുക്കാന്‍ ദൌത്യസം ഘം വിമുഖത പുലര്‍ത്തി. ഏലംകുത്തകപാട്ടം ലംഘിച്ചതിന് 11 റിസോര്‍ട്ടുകളുടെ ഭൂമിയാണ് സംഘം ഏറ്റെടുത്തത്.ചിന്നക്കനാല്‍ പഞ്ചായത്തില്‍ ഗ്യാപ്പ് ഭാഗത്ത് 250ഏക്കര്‍ 2007 മെയ് 29ന് തിരിച്ചെടുത്തതായി ദൌത്യസംഘം അവകാശപ്പെട്ടെങ്കിലും ഇതില്‍ 20 ഏക്കര്‍മാത്രമാണ് ഉപയോഗയോഗ്യമായഭൂമിയെന്ന് കണ്ടെത്തി. കുത്തനെകിടക്കുന്ന ചെരിവ് പാറയാണ് ബാക്കി സ്ഥലം. ഇതുകൂടാതെമൊബൈല്‍ ടവര്‍ നിലനിന്നിരുന്നസി.പി.എം മുന്‍ നേതാവ് ലംബോധരന്റെ സഥ് ലം, ശമ് ശാനത്തിന്‍െ റ കുറച്ച് ഭാഗം എന്നിവയും ചൊക്രമുടിയില്‍ കുട്ടപ്പനും മറ്റുള്ളവരും ചേര്‍ന്ന് കൈയേറിയ 12 ഹെക്ടറും ആദ്യ സംഘം ഏറ്റെടുത്ത ഭൂമിയില്‍ ഉള്‍പ്പെടുന്നു. ഇതിനായി ജെ.സി.ബി വാടക ഇനത്തില്‍ മാത്രം 14 ലക്ഷം രൂപ ചെലവഴിച്ചു. ദൌത്യസംഘത്തിന്റെ യാത്ര^ഭക്ഷണം എന്നിവക്കുംവന്‍തുക ചെലവായി. നാനൂറോളം പോലിസുകാര്‍ക്ക് വന്ന ചെലവുകള്‍, അന്യ ജില്ലകളില്‍നിന്ന് സര്‍വേ ഉദ്യോഗസ്ഥരെയും മറ്റ് ഉദ്യോഗസഥ് രെയും എത്തിച്ചതിന്‍െറ ചെലവുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. അബാദ് ഗ്രൂപ്പിന്റെ റിസോര്‍ട്ട്, ലക്ഷ്മിയിലെ പുളിമൂട്ടില്‍ ഹൌസ് എന്നിവ ആദ്യ ദൌത്യസംഘം ഏറ്റെടുക്കുന്നതില്‍നിന്ന് ഒഴിവാ ക്കിയത് വിവാദമായിരുന്നു. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍പല പ്രാവശ്യം നിര്‍ദേശിച്ചിട്ടുംചിന്നക്കനാലിലെ വന്‍കിട റി സോര്‍ട്ടുകളുടെ കൈയേറ്റം ഒഴിപ്പിക്കാനും സംഘം തയാറായുമില്ല. ടാറ്റ കൈവശപ്പെടുത്തിയസര്‍ക്കാര്‍ ഭൂമി അളന്നുതിരിച്ചെടു ക്കാനുള്ള നിര്‍ദേശവും നടപ്പാക്കിയില്ല. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രി 2007 ജൂലൈ മൂന്നിന്നേമക്കാട് 1200 ഏക്കര്‍ ടാറ്റയില്‍ നിന്ന് തിരിച്ചുപിടിച്ചത്. നിയമസഭയില്‍ ഉമ്മന്‍ചാണ്ടി വിഷയം ഉന്നയിച്ചതിനെ തുടര്‍ന്ന് മൂന്നാറില്‍ഏറ്റെടുത്ത ഭൂമിയുടെ കണക്ക് നല്‍കാന്‍ മുഖ്യമന്ത്രി പലപ്രാവശ്യം ആവശ്യപ്പെട്ടെങ്കിലും സംഘം നല്‍കിയില്ല.ടാറ്റ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന 70000 ഏക്കര്‍ഏറ്റെടുക്കാത്തതാണ് മൂന്നാറിലെഎല്ലാ കൈയേറ്റങ്ങളുടെയും അടിസ്ഥാനമെന്ന് നിവേദിത പി. ഹ രന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ടാറ്റയില്‍ നിന്ന് ഭൂമി റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സ്വന്തമാക്കിയാണ് പല റിസോര്‍ട്ടുക ളും സ്ഥാപിക്കപ്പെട്ടത്. വന്‍കിടക്കാരില്‍നിന്ന് ഭൂമി ഏറ്റെടുത്താലേ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാനും കഴിയൂ. ഇതിനായി ആരംഭി ച്ച നടപടികളാണ് ഇപ്പോള്‍ അട്ടിമറിക്കുന്നത്


ഈ വാര്‍ത്തയുടെ കൂടെ ബോക്സില്‍ മറ്റൊരു വാര്‍ത്തയും പ്രകാശ്‌ അന്നെഴുതി. അതിങ്ങനെ



ഭൂമി പിടിച്ചത് വി.എസും രാജേന്ദ്രനും
തൊടുപുഴ: ദൌത്യസംഘങ്ങള്‍ മാറി മാറി വന്നിട്ടും മൂന്നാറില്‍ഭൂമി പിടിച്ചത് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും റവന്യൂ മ ന്ത്രി കെ.പി. രാജേന്ദ്രനും. ടാറ്റ കമ്പനിയുടെ കൈവശം ഉണ്ടായിരുന്ന 1200 ഏക്കറാണ് വി.എസ് ഒറ്റ മണിക്കൂര്‍കൊണ്ട് പിടിച്ചത്.ഇടുക്കി ജില്ലയിലെ കീഴാന്തൂരിലാണ് 4311 ഹെക്ടര്‍ (ഏകദേശം ഒമ്പതിനായിരം ഏക്കര്‍) റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന്‍ ഒരുദിവസം കൊണ്ട് പിടിച്ചെടുത്തത്. കെ. സുരേഷ്കുമാറിന്റെനേതൃത്വത്തിലുള്ള ദൌത്യസംഘത്തെ മറികടക്കാനാണ് രാജേന്ദ്രന്‍ ഭൂമി പിടിച്ചതെന്ന് അന്ന് ആക്ഷേപം ഉയര്‍ന്നെങ്കിലും ഈഭൂമിയാണ് ഇപ്പോള്‍ ജില്ലയില്‍ ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കാന്‍ കഴിയുന്നത്.


കൊട്ടിഘോഷിക്കപ്പെട്ട ഒന്നാം മൂന്നാര്‍ ഒഴിപ്പക്കലിലെ നായക വില്ലന്മാരെ മാറ്റി പ്രതിഷ്ഠിക്കാന്‍ തക്കവിധം പി.കെ പ്രകാശിന്‌ എന്തുപറ്റി എന്ന് വായനക്കാര്‍ തീരുമാനിക്കുക. രാഷ്ട്രീയക്കാര്‍ മാത്രമല്ല മാധ്യമ പ്രവര്‍ത്തകരും നിന്ന നില്‍പ്പില്‍ മലക്കം മറിയുമെന്ന് എന്റെ പക്ഷം

Wednesday, November 12, 2008

സി.പി.എം വീണ്ടും പുകയുന്നു

വയലാര്‍ ഗോപകുമാര്‍ 13-nov-2008 തിരുവനന്തപുരം:പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സി.പി.എമ്മില്‍ മുറുകുന്ന പ്രശ്നങ്ങള്‍ ഇടത് മുന്നണിയില്‍ അസ്വസ്ഥതയാകുന്നു. രണ്ട് സംഭവങ്ങളിലൂടെയാണ് ഏറെക്കാലമായി പുകഞ്ഞു നിന്ന പ്രശ്നങ്ങള്‍ പെട്ടെന്ന് ബഹിര്‍ഗമിച്ചത്. കോഴിക്കോട് ഒഞ്ചിയത്ത് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നടത്തിയ പ്രസംഗവും തുടര്‍ന്ന് പാര്‍ട്ടി സെക്രട്ടറിയുടെ തിരുത്തുമാണ് അതിലൊന്ന്. അതിനോടനുബന്ധിച്ചോ അല്ലാതെയോ സാഹിത്യ അക്കാദമി പ്രസിഡന്റ് എം. മുകുന്ദന്‍ മുഖ്യമന്ത്രിയെ പറ്റി നടത്തിയ പരാമര്‍ശങ്ങളാണ് രണ്ടാമത്തേത്. ഇന്നലെ മുകുന്ദനോടെന്ന മട്ടില്‍ വി.എസ്. നടത്തിയ പരാമര്‍ശങ്ങള്‍ പാര്‍ട്ടി സെക്രട്ടറിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നവയായിരുന്നു. ഇത്തരം പരാമര്‍ശം നടത്തിയെന്നത് മുമ്പും വി.എസിനെതിരെ ഉയര്‍ന്ന ആരോപണമാണ്. ആ നടപടിക്കെതിരെ പരസ്യ പ്രസ്താവന നടത്തിയതിന് പിണറായിക്കെതിരെയും ആക്ഷേപമുയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ ഇരുവര്‍ക്കും പോളിറ്റ് ബ്യൂറോയില്‍ നിന്ന് മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ശിക്ഷയും കിട്ടി. ഇവിടെ രണ്ടുപേരും ഇതാവര്‍ത്തിക്കുകയാണ്. ഒഞ്ചിയത്ത് പ്രശ്നങ്ങള്‍ക്ക് കാരണം പാര്‍ട്ടി നേതൃത്വമാണെന്ന് തോന്നുന്ന പരാമര്‍ശങ്ങള്‍ വി.എസിന്റെ പ്രസംഗത്തിലുണ്ടായിരുന്നു. നേരിട്ടല്ലെങ്കിലും വി.എസിനെ നിശിതമായി വിമര്‍ശിക്കുന്ന പരാമര്‍ശങ്ങള്‍ പിണറായിയുടെ പ്രസംഗത്തിലുമുണ്ടായി. കഴിഞ്ഞ തവണ ഏറ്റുമുട്ടല്‍ ഉണ്ടായപ്പോള്‍ കേന്ദ്ര നേതൃത്വം കൂടുതല്‍ ശക്തമായിരുന്നു. തെരഞ്ഞെടുപ്പ് പോലെ പാര്‍ട്ടിയേയും മുന്നണിയേയും നേരിട്ട് ബാധിക്കുന്ന സംഭവങ്ങള്‍ അന്ന് മുന്നിലില്ലായിരുന്നു. ഇപ്പോഴത്തെ അവസ്ഥ വ്യത്യസ്തമാണ്. കേന്ദ്ര സര്‍ക്കാറിന് നല്‍കിവന്ന പിന്തുണ പിന്‍വലിച്ച ശേഷം കേന്ദ്ര നേതൃത്വത്തിന്റെ പകിട്ടിന് മങ്ങലേറ്റിട്ടുണ്ട്. പക്ഷേ, സംസ്ഥാനത്ത് പാര്‍ട്ടിയുടെ അവസ്ഥ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഏറെ സങ്കീര്‍ണമാണ്. പ്രാദേശികതലത്തില്‍ പലേടത്തും വിഘടിച്ചുനില്‍ക്കുന്നു. ഒഞ്ചിയം, ഷൊര്‍ണൂര്‍, തളിക്കുളം തുടങ്ങി നിരവധി പ്രദേശങ്ങളില്‍ ഈ പ്രശ്നമുണ്ട്. ആറു ജില്ലകളിലെങ്കിലും പ്രശ്നം രൂക്ഷമാണ്. ഇതിനെ എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ പല അഭിപ്രായങ്ങളും പാര്‍ട്ടിയിലുണ്ട്. വിഘടിച്ചുപോകാന്‍ ആരെയും അനുവദിക്കരുതെന്ന നിലപാടാണ് കെ.ആര്‍. ഗൌരിയമ്മയുടെ കാലം മുതല്‍ വി.എസ് തുടര്‍ന്നു വരുന്നത്. ഗൌരിയമ്മയെ പാര്‍ട്ടി ഉള്‍ക്കൊള്ളണമെന്നതായിരുന്നു അന്ന് വി.എസ് സ്വീകരിച്ച നിലപാട്. എന്നാല്‍ എം.വി. രാഘവന്റേതുവരെയുള്ള പ്രശ്നങ്ങളില്‍ എതിര്‍ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. എപ്പോഴും ആക്ടിവിസ്റ്റുകളെ പിന്തുണയ്ക്കുന്ന നിലപാടാണ് അദ്ദേഹത്തിന്. അതേസമയം സി.പി.എമ്മിന്റെ അടിസ്ഥാന തത്ത്വങ്ങളെ വ്യാഖ്യാനിച്ച് തന്റെ പോരാട്ടത്തിന് താത്ത്വികത നല്‍കാനും അദ്ദേഹത്തിന് കഴിഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തു വരുമ്പോള്‍ പാര്‍ട്ടിക്ക് ഒട്ടേറെ കാര്യങ്ങളില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്. ചില അടവുനയങ്ങള്‍ സ്വീകരിക്കേണ്ട ഘട്ടമാണ്. പല ചെറുസംഘടനകളെയും ചേര്‍ത്തുനിര്‍ത്തേണ്ടിവരും. പണ്ട് മുസ്ലിം ലീഗുമായുള്ള അടവുനയത്തിലും മറ്റും ഉണ്ടായ അസ്വാരസ്യങ്ങള്‍ ഇവിടെ സ്മരണീയമാണ്. ഇപ്പോഴത്തെ വടംവലി മുറുകിയാല്‍ ഈ വക അടവുനയങ്ങളൊക്കെ കുഴപ്പത്തിലാകുമെന്നുറപ്പാണ്. അതാണ് ഘടകക്ഷികളെ അസ്വസ്ഥരാക്കുന്ന പ്രധാന കാര്യം.

പാര്‍ട്ടിക്ക്‌ കേഡര്‍ സ്വഭാവം; പാര്‍ട്ടി വിട്ടാല്‍ 'കേഡി' സ്വഭാവം

13-nov 2008
കോഴിക്കോട്‌ ജില്ലയിലെ ഒഞ്ചിയത്ത്‌ അസംതൃപ്‌തരായ വലിയൊരു വിഭാഗം സഖാക്കളുടെ അമര്‍ഷം പുകഞ്ഞുകത്തിയത്‌ സി.പി.എം. സംസ്‌ഥാനനേതൃത്വത്തില്‍തന്നെ പുതിയൊരു വിവാദത്തിനു തീകൊളുത്തിയിരിക്കുകയാണ്‌. പാര്‍ട്ടി വിട്ടവര്‍ തെറ്റുതിരുത്തി തിരിച്ചുവരണമെന്ന്‌ 'കാരണവ'സ്‌ഥാനത്തുനിന്നു വി.എസ്‌. അച്യുതാനന്ദന്‍ അഭ്യര്‍ഥിച്ചത്‌ പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറിക്കു തീരെ ദഹിച്ചില്ല. 

'കുലംകുത്തി'കളൊക്കെ പാര്‍ട്ടിക്കു പുറത്തുതന്നെ എന്ന്‌ പിണറായി വിജയന്‍ സ്വതസിദ്ധമായ 'വെട്ടൊന്ന്‌ മുറിരണ്ട്‌' രീതിയില്‍ പ്രഖ്യാപിച്ചു. പാര്‍ട്ടി വിട്ടവര്‍ തിരിച്ചെത്തണമെന്ന വി.എസിന്റെ ആഹ്വാനം സി.പി.എമ്മിന്‌ അത്ര പരിചിതമല്ല. പുതിയ നയം വ്യക്‌തമാക്കിയ വി.എസ്‌. സംസ്‌ഥാനസെക്രട്ടറിയായിരിക്കുമ്പോഴും അനഭിമതരെ വെട്ടിയരിഞ്ഞു പാര്‍ട്ടിയുടെ പടിക്കു പുറത്തുതള്ളിയ ചരിത്രമേ സഖാക്കളുടെ മനസിലുള്ളൂ. കെ. ചാത്തുണ്ണിമാസ്‌റ്റര്‍, പി.വി. കുഞ്ഞിക്കണ്ണന്‍, ഒ. ഭരതന്‍...അങ്ങനെയങ്ങനെ. പാര്‍ട്ടിപ്പക 'ആനപ്പക' പോലെയാണ്‌. കാലമെത്ര കഴിഞ്ഞാലും ഓര്‍ത്തുവച്ചു തക്കം കിട്ടുമ്പോള്‍ ചവിട്ടിയരയ്‌ക്കും. പാര്‍ട്ടിയുടെ മലബാറിലെ ശക്‌തിദുര്‍ഗങ്ങളിലാണ്‌ അത്തരം അനുഭവങ്ങളേറെ. കോടതി വെറുതേവിട്ട ചീമേനി കൂട്ടക്കൊലക്കേസിലെ പ്രതികളെ വര്‍ഷങ്ങള്‍ കാത്തിരുന്നു പകതീര്‍ത്ത 'സായുധവിപ്ലവം' കൊടികെട്ടിയ പാര്‍ട്ടി അണികള്‍ക്ക്‌ ഇന്നും ആവേശം പകരുന്നതാണത്രേ. 

ഉപരോധങ്ങളും ഊരുവിലക്കും ശാരീരിക പീഡനങ്ങളുമൊന്നും പലപ്പോഴും പാര്‍ട്ടി ഗ്രാമങ്ങളുടെ 'ഉരുക്കുമറ'യ്‌ക്കു വെളിയില്‍ ആരുമറിയാറില്ല. കോഴിക്കോട്‌ പാതിരിപ്പറ്റയിലെ വിനീത കോട്ടായി എന്ന വിധവയുടെ ദുരനുഭവത്തിന്‌ അത്ര പഴക്കമില്ല. കെ.എസ്‌.കെ.ടി.യു. അംഗങ്ങളായ തൊഴിലാളികള്‍ക്കു പണി നല്‍കിയില്ലെന്നാരോപിച്ചു പ്രാദേശിക സി.പി.എം. നേതൃത്വം പത്തുവര്‍ഷത്തിലേറെയാണു വിനീതയ്‌ക്കും കുടുംബത്തിനും ഊരുവിലക്കേര്‍പ്പെടുത്തിയത്‌. സി.ഐ.ടി.യു. തൊഴിലാളികളെ വെല്ലുവിളിച്ച്‌ ഓട്ടോറിക്ഷയോടിച്ച പയ്യന്നൂരിലെ ദളിത്‌ യുവതി ചിത്രലേഖയ്‌ക്കു പാര്‍ട്ടി ഏര്‍പ്പെടുത്തിയ ഉപരോധമാണു സമാനമായ മറ്റൊന്ന്‌. പാര്‍ട്ടിയില്‍നിന്ന്‌ ഈയിടെ പുറത്താക്കിയ ദേശാഭിമാനി മുന്‍ ചീഫ്‌ സബ്‌എഡിറ്റര്‍ കെ.എസ്‌. ഹരിഹരനെ കോഴിക്കോടു നഗരമധ്യത്തില്‍ 'പോക്കറ്റടിക്കാര'നാക്കി തലയടിച്ചു തകര്‍ത്തത്‌ അടുത്തിടെയാണ്‌. 

അത്തോളിയില്‍ സി.പി.എം. വിമതരുടെ യോഗത്തില്‍ പങ്കെടുത്തു രാത്രി തിരിച്ചുവരികയായിരുന്നു ഹരിഹരന്‍. മാവൂര്‍ റോഡില്‍ ബസിറങ്ങി കെ.എസ്‌.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡിലേക്കു നടക്കുമ്പോള്‍ ഒരുസംഘം തലയ്‌ക്കടിച്ചു വീഴ്‌ത്തി. ആളുകള്‍ ഓടിക്കൂടിയപ്പോള്‍ ഇയാള്‍ പോക്കറ്റടിക്കാരനാണെന്നു പറഞ്ഞ്‌ അടി തുടര്‍ന്നു. അവശനായ ഹരിഹരനെ പിന്നീടു പോലീസാണ്‌ ആശുപത്രിയില്‍ എത്തിച്ചത്‌. 

പാര്‍ട്ടി വിട്ട ഷൊര്‍ണൂര്‍ നഗരസഭാ മുന്‍ വൈസ്‌ ചെയര്‍മാന്‍ എം.ആര്‍. മുരളിക്ക്‌ ഇരുട്ടടി കിട്ടിയത്‌ കോഴിക്കോട്ട്‌ സി.പി.എം. വിമതരുടെ പരിപാടിയില്‍ പങ്കെടുക്കേണ്ടതിന്റെ തലേന്നായിരുന്നു.

ഹരിഹരനു മുമ്പ്‌ 'വിമതബന്ധം' ആരോപിക്കപ്പെട്ടു ദേശാഭിമാനിയില്‍നിന്നും പാര്‍ട്ടിയില്‍നിന്നും പുറത്തായ ഉന്നതനാണ്‌ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌. പാര്‍ട്ടി നയങ്ങള്‍ക്കെതിരേ ലേഖനം എഴുതിയെന്ന കുറ്റമാരോപിച്ചാണ്‌ ദേശാഭിമാനി അസോസിയേറ്റ്‌ എഡിറ്ററായിരുന്ന അദ്ദേഹത്തെ അനഭിമതനാക്കിയത്‌. ഏറെക്കാലം പാര്‍ട്ടിപത്രത്തില്‍ സേവനമനുഷ്‌ഠിക്കുകയും ഇ.എം.എസിന്റെ അറിയപ്പെടാത്ത ജീവിതത്തെപ്പറ്റി ഗ്രന്ഥം രചിക്കുകയും ചെയ്‌ത അപ്പുക്കുട്ടന്‍ 'സേവ്‌ സി.പി.എം. ഫോറ'മെന്ന വിമതപ്രസ്‌ഥാനവുമായി ബന്ധപ്പെട്ടെന്നായിരുന്നു പാര്‍ട്ടി കണ്ടെത്തല്‍. അതിനു തെളിവു കണ്ടെത്തിയതാകട്ടെ 'ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍തന്നെ' എന്ന മട്ടിലും. ഫോറത്തിന്റെ ലഘുലേഖയില്‍ പ്രത്യക്ഷപ്പെട്ട പേരുവയ്‌ക്കാത്ത ലേഖനം അപ്പുക്കുട്ടന്റേതാണെന്നു പാര്‍ട്ടി 'വിദഗ്‌ധര്‍' കണ്ടെത്തി. ലേഖനത്തിലെ ഒരു വാചകത്തില്‍ 'ഹൈജാക്ക്‌' എന്ന പ്രയോഗം കണ്ടതാണ്‌ അപ്പുക്കുട്ടനു വിനയായത്‌. ഇത്ര കടുകട്ടിയായ (!) പ്രയോഗം നടത്തിയത്‌ അപ്പുക്കുട്ടനല്ലാതെ മറ്റാരുമല്ലെന്നു കണ്ടെത്തിയായിരുന്നു പുറത്താക്കല്‍. പുറത്താക്കലിനെതിരേ കണ്‍ട്രോള്‍ കമ്മിഷനില്‍ അപ്പുക്കുട്ടന്‍ പരാതിനല്‍കിയപ്പോള്‍ അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ ഉത്തരവായി. എന്നാല്‍ പാര്‍ട്ടിക്കുമേലെയല്ല കമ്മിഷനെന്ന സംസ്‌ഥാന കമ്മിറ്റിയുടെ വിലയിരുത്തലോടെ ആ അധ്യായമടഞ്ഞു. പുറത്താക്കിയ കാലത്തെ ശമ്പളം വേണമെന്നാവശ്യപ്പെട്ട്‌ അപ്പുക്കുട്ടന്‍ കോടതിയെ സമീപിച്ചു. തന്റേതല്ലാത്ത കുറ്റത്താല്‍ പുറത്താക്കപ്പെട്ട കാലത്തെ ശമ്പളത്തിന്‌ അര്‍ഹതയുണ്ടെന്ന അപ്പുക്കുട്ടന്റെ വാദം ഹൈക്കോടതി അംഗീകരിച്ചെങ്കിലും വര്‍ഷങ്ങള്‍ നീണ്ട മാനസിക പീഡനമായിരുന്നു ഈ വിജയത്തിലും മുന്‍സഖാവിനു മിച്ചം.

പാര്‍ട്ടി വിട്ടവര്‍ക്കെതിരേ പകതീര്‍ത്തു തുടങ്ങിയതിന്റെ തുടക്കം കണ്ണൂരിലായിരുന്നു. ബദല്‍രേഖയുടെ പേരില്‍ പുറത്തായി സി.എം.പി. രൂപീകരിച്ച എം.വി. രാഘവനും പ്രവര്‍ത്തകര്‍ക്കും നേരെയായിരുന്നു ആദ്യആക്രമണം. പാര്‍ട്ടിയില്‍ അതിശക്‌തനായിരുന്ന എം.വി.ആര്‍. പുറത്തായതോടെ അദ്ദേഹത്തിന്റെ പാപ്പിനിശേരിയിലെ വീടു തകര്‍ത്തു. സഖാക്കളുടെ അക്രമം ഭയന്ന്‌ എം.വി.ആര്‍. പിന്നീടു കണ്ണൂര്‍ നഗരത്തിലേക്കു താമസം മാറുകയായിരുന്നു. 

പാര്‍ട്ടി പിറന്ന പിണറായി പാറപ്പുറം സമ്മേളനത്തില്‍ പങ്കെടുത്ത പാണ്ട്യാല ഗോപാലന്റെ മകന്‍ ഷാജിയെ സി.എം.പിയില്‍ ചേര്‍ന്നതിനു പാര്‍ട്ടിക്കാര്‍ കൊല്ലാക്കൊല ചെയ്‌തു. വര്‍ഷങ്ങള്‍ നീണ്ട ചികിത്സയ്‌ക്കു ശേഷമാണു ഷാജിക്കു നടക്കാറായത്‌. അടിയുറച്ച കമ്യൂണിസ്‌റ്റായ ഗോപാലന്‍ സി.പി.എമ്മുകാരനായി ജീവിക്കുകയും ചെയ്‌തു. നിലപാടുകള്‍ തിരുത്തി ഷാജി വീണ്ടും പാര്‍ട്ടിയോട്‌ അടുത്തെങ്കിലും മര്‍ദനത്തിന്റെ പാടുകള്‍ മാഞ്ഞില്ല. 

കണ്ണൂര്‍ മേലേചൊവ്വയിലെ ജനാര്‍ദ്ദനനെ പാര്‍ട്ടി വിട്ടതിനും പരിക്കളത്തെ ചന്ദ്രബാബുവിനെ ഔദ്യോഗികനേതൃത്വത്തിനെതിരേ ശബ്‌ദിച്ചതിനും കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു. മോചിതരായപ്പോള്‍ ഇരുവര്‍ക്കും പാര്‍ട്ടിക്കാര്‍തന്നെ സ്വീകരണം നല്‍കിയതു പുതിയ അനുഭവമായി.

ഏറ്റവുമൊടുവില്‍ പാര്‍ട്ടി സംസ്‌ഥാനസമ്മേളനം നടത്തി കരുത്തുതെളിയിച്ച കോട്ടയം നഗരപ്രാന്തത്തിലെ തിരുവാര്‍പ്പ്‌ പഞ്ചായത്തില്‍ പാര്‍ട്ടി വിട്ട സഖാവിന്റെ വീട്ടിലേക്കുള്ള പാലം വലിച്ചത്‌ ഏറെ കോളിളക്കം സൃഷ്‌ടിച്ചു. ഒരുമാസം മുമ്പ്‌ തിരുവാര്‍പ്പ്‌ സി.പി.എം. ബ്രാഞ്ച്‌ കമ്മിറ്റിയംഗമായ മാറാണിയകം സുരേഷ്‌ സി.പി.ഐയില്‍ ചേര്‍ന്നതാണു സംഭവങ്ങളുടെ തുടക്കം. 

കലികയറിയ പാര്‍ട്ടിക്കാര്‍ രായ്‌ക്കുരാമാനം സുരേഷിന്റെ വീട്ടിലേക്കുള്ള ഏകമാര്‍ഗമായ തടിപ്പാലം തകര്‍ത്തു. വല്യേട്ടനോട്‌ ഏറ്റുമുട്ടിയും തങ്ങളുടെ 'പുതിയ സഖാവി'നെ സംരക്ഷിക്കാന്‍ സി.പി.ഐയും രംഗത്തെത്തി. പാലത്തിന്റെ പേരില്‍ സഖാക്കള്‍ പലവട്ടം ഏറ്റുമുട്ടി. സി.പി.ഐക്കാര്‍ പാലം പുനഃസ്‌ഥാപിച്ചതോടെ സുരേഷിന്റെ വീട്ടിലേക്കുള്ള വഴിതന്നെ സി.പി.എമ്മുകാര്‍ കെട്ടിയടച്ചു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സി.പി.ഐ. ഓഫീസ്‌ തകര്‍ക്കപ്പെട്ടു. കേസ്‌ ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്‌. കോട്ടയത്തു പാര്‍ട്ടി വിട്ട സഖാവിന്റെ വഴി മുട്ടിച്ചെങ്കില്‍ ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടില്‍ പാര്‍ട്ടിവിട്ട സഖാവിനു 'മരണശിക്ഷ'യാണു ലഭിച്ചത്‌. 

പാര്‍ട്ടിവിട്ട്‌ കെ.ആര്‍. ഗൗരിയമ്മ ജെ.എസ്‌.എസ്‌. രൂപീകരിച്ചപ്പോള്‍ അതില്‍ചേര്‍ന്ന കൈനടി പുല്ലാത്തുശേരി കെ.ജി. കുമാരനെന്ന എഴുപതുകാരനെയാണ്‌ വീട്ടില്‍ ടിവി കണ്ടുകൊണ്ടിരിക്കുമ്പോള്‍ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്‌. 

പന്തളം എം.എല്‍.എ: കെ.കെ ഷാജു, സി.എം.പി. ജില്ലാനേതാവ്‌ സി.ജി. വിശ്വനാഥന്‍ തുടങ്ങി പാര്‍ട്ടി വിട്ടതിന്റെ പേരില്‍ ആക്രമിക്കപ്പെട്ട മുന്‍സഖാക്കളുടെ എണ്ണം കുട്ടനാട്ടില്‍ ഏറെയാണ്‌. 

ആറാട്ടുപുഴയില്‍ സുനാമിഫണ്ടുപയോഗിച്ചുള്ള റോഡ്‌ നിര്‍മാണത്തിലെ അഴിമതിക്കെതിരേ പ്രതികരിച്ച മുന്‍ ലോക്കല്‍ സെക്രട്ടറിയെ സി.പി.എമ്മുകാര്‍ ആക്രമിച്ചതാണ്‌ ആലപ്പുഴ ജില്ലയില്‍ ഇത്തരത്തിലുള്ള ഒടുവിലത്തെ സംഭവം. ആറാട്ടുപുഴ കള്ളിക്കാട്‌ കായിപുറത്ത്‌ സുരേഷി(48)നാണ്‌ ഗുരുതരമായി പരുക്കേറ്റത്‌. അഴിമതിക്കെതിരേ ജനകീയസമിതി രൂപീകരിച്ചതിനെ തുടര്‍ന്നാണ്‌ വി.എസ്‌. പക്ഷക്കാരനായ സുരേഷിനെതിരെ പാര്‍ട്ടി നടപടിയെടുത്തത്‌. ബ്രാഞ്ച്‌ സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ നാലുപേരാണ്‌ തന്നെ ആക്രമിച്ചതെന്ന്‌ സുരേഷ്‌ പറയുന്നു.

പാര്‍ട്ടിവിട്ട്‌ സി.പി.ഐയില്‍ ചേര്‍ന്ന വീയപുരം മുന്‍ലോക്കല്‍ സെക്രട്ടറി കാര്‍ത്തികേയനെ ഡി.വൈ.എഫ്‌.ഐക്കാര്‍ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. കേസില്‍ കുടുക്കിയും പീഡിപ്പിക്കാന്‍ ശ്രമമുണ്ടായി. ഇവിടെ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ സി.പി.ഐക്ക്‌ സീറ്റ്‌ നല്‍കാന്‍പോലും സി.പി.എം തയാറാകുന്നില്ലത്രേ

എം. മുകുന്ദന്‌ വി എസിന്റെ അതിശക്തമായ മറുപടി

13-nov 2008
തിരുവനന്തപുരം: ''എന്നെ പഴഞ്ചനെന്ന്‌ വിശേഷിപ്പിച്ചതില്‍ ശരിയുണ്ട്‌. എനിക്ക്‌ 85 വയസ്സായില്ലേ? ഞാന്‍ പഴഞ്ചന്‍ തന്നെ. മാത്രവുമല്ല ഞാന്‍ ഉയര്‍ത്തിപ്പിടിക്കുന്ന തത്വശാസ്‌ത്രം 1848-ല്‍ ഉണ്ടാക്കിയതാണ്‌. അതിലെനിക്ക്‌ അഭിമാനമുണ്ട്‌. വരും കാലത്തിന്റെയും തത്വശാസ്‌ത്രമതാണെന്നാണ്‌ ഞാന്‍ കരുതുന്നത്‌''-മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞു. 

'കാലഹരണപ്പെട്ട പുണ്യവാളനാണ്‌ അച്യുതാനന്ദന്‍' എന്ന കേരള സാഹിത്യഅക്കാഡമി പ്രസിഡന്റ്‌ എം. മുകുന്ദന്റെ വിശേഷണത്തെപ്പറ്റി മന്ത്രിസഭായോഗം കഴിഞ്ഞുള്ള പത്രസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യത്തിന്‌ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 

''എത്രയോ കാലമായി എന്നെ അടുത്ത്‌ പരിചയമുള്ളവരാണ്‌ നിങ്ങള്‍ പത്രക്കാര്‍. അന്വേഷണാത്മക പത്രപ്രവര്‍ത്തകരായ നിങ്ങള്‍ക്ക്‌ എന്നെക്കുറിച്ച്‌ അന്വേഷിക്കാമല്ലോ. 

എന്നാല്‍ അത്യാന്താധുനികതയും ആധുനികോത്തരതയും ഒന്നും എനിക്കറിയില്ല. കാള്‍മാര്‍ക്‌സ്‌ ജീവിച്ചിരിക്കുമ്പോള്‍തന്നെ കമ്മ്യൂണിസ്റ്റുകാര്‍ പഴഞ്ചന്മാരാണെന്നാണ്‌ മുതലാളിത്തത്തിന്റെ വൈതാളികര്‍ പരിഹസിച്ചത്‌. സോവിയറ്റ്‌ യൂണിയനില്‍ ഗോര്‍ബച്ചേവിസം ശക്തിപ്രാപിച്ചപ്പോള്‍ ചരിത്രം അവസാനിച്ചുവെന്നും കമ്മ്യൂണിസം കാലഹരണപ്പെട്ടെന്നും കൊണ്ടുപിടിച്ച്‌ പ്രചരണം ഉണ്ടായി. ഇപ്പോഴും ചില ആധുനികോത്തരന്മാര്‍ അതേറ്റുപിടിക്കുന്നു. പിന്നെ കാലഹരണത്തെപ്പറ്റി, എല്ലാ മൂല്യങ്ങളേയും കാലം ഹരിച്ചുകളയും എന്നത്‌ മുതലാളിത്തത്തിന്റെ പല്ലവിയും അവരുടെ ആഗ്രഹവുമാണെ''ന്ന്‌ അച്യുതാനന്ദന്‍ പറഞ്ഞു. 

സത്യം, നീതി, സമത്വം, കാരുണ്യം തുടങ്ങിയ മൂല്യങ്ങളെയെല്ലാം കാലം വിചാരിച്ചാല്‍ ഹരിക്കാനാവുമോ? മുതലാളിത്തവും അതിന്റെ ഉയര്‍ന്ന രൂപവുമായ സാമ്രാജ്യത്വവും മൂല്യങ്ങളെ തകര്‍ക്കാനാണ്‌ ശ്രമിക്കുന്നത്‌. അപ്പോള്‍ മൂല്യങ്ങളെ സംരക്ഷിക്കാനും തിരിച്ചുപിടിക്കാനും ശ്രമം ഉണ്ടാവും. അത്‌ വര്‍ഗസമരത്തിന്റെ ഭാഗമാണ്‌. മുതലാളിത്തം ഇന്നലെയുടെയും ഇന്നിന്റെയും നാളത്തെയും തത്വശാസ്‌ത്രമാണെന്ന്‌ കരുതി അത്യന്താധുനികതയില്‍ അഭിരമിക്കുന്നവര്‍ അങ്ങനെ ശ്രമിക്കുന്നവരെ പഴഞ്ചന്മാരെന്ന്‌ പരിഹസിക്കും. കാലത്തിന്‌ ചേരാത്തവരെന്നും വിഡ്‌ഡികളെന്നും പരിഹസിക്കും. നാടോടുമ്പോള്‍ നടുവേ ഓടണ്ടേ; ചേരയെ തിന്നുന്ന നാട്ടില്‍ ചെല്ലുമ്പോള്‍ നടുക്കണ്ടം തിന്നണ്ടേയെന്ന്‌ അവര്‍ ചോദിക്കും. അതില്‍ കാര്യമില്ല. ആഗോളീകരണം അവസാനവാക്കാണെന്നും അമേരിക്കയാണ്‌ ദൈവമെന്നുമൊക്കെയാണല്ലോ പഴയ മൂല്യങ്ങളെ നിരസിക്കുന്നവര്‍ കുറേക്കാലമായി ഉദ്‌ഘോഷിക്കുന്നത്‌. 

വികസനമാര്‍ഗവും അതിന്റെ സംസ്‌കാരവും ഇവിടെയും സ്വീകരിക്കണമെന്നാണല്ലോ മുതലാളിത്തത്തിന്റെ പുതിയ വൈതാളികന്മാര്‍ വാദിക്കുന്നത്‌. അതിനെ ചെറുക്കാന്‍ ശ്രമിക്കുന്നവരെയാണല്ലോ കാലഹരണപ്പെട്ടവര്‍ എന്ന്‌ ആക്ഷേപിക്കുന്നത്‌. ആഗോളീകരണവും അതിന്റെ സാമ്പത്തികശാസ്‌ത്രവും അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയും കുമിള പൊട്ടുന്നതുപോലെ പൊട്ടുമ്പോള്‍ മൂല്യനിരാസക്കാര്‍ക്ക്‌ എന്താണ്‌ പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു. 

അച്യുതാനന്ദന്‍ കാലഹരണപ്പെട്ടവനാണെന്ന്‌ പറയുന്നവര്‍ പിണറായി വിജയന്‍ നല്ല നേതാവാണെന്ന്‌ പറയുമ്പോള്‍, ഈ പറഞ്ഞ അഭിപ്രായങ്ങള്‍ പിണറായിക്കും ബാധകമാണോയെന്ന്‌ ചോദിച്ചപ്പോള്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ നിഗമനത്തിലെത്താമെന്നായിരുന്നു മറുപടി. എം. മുകുന്ദന്‍ ഇങ്ങനെ പറഞ്ഞതിന്‌ പുറകില്‍ മറ്റാരെങ്കിലും ഉണ്ടോയെന്ന ചോദ്യത്തിന്‌ മുകുന്ദനെ കാണുമ്പോള്‍ അക്കാര്യം ചോദിച്ച്‌ മനസ്സിലാക്കണമെന്നും അച്യുതാനന്ദന്‍ പറഞ്ഞു. 

Tuesday, October 28, 2008

ഐടി മേഖലയോടു സര്‍ക്കാര്‍ ചെയ്യുന്നതും ചെയ്യേണ്ടതും

ജി. വിജയരാഘവന്‍ -29/10/2008 സെസ് നയത്തിലെ അപാകതകളും അതു നടപ്പാക്കുന്നതിലെ കാലതാമസവും ഐടി വ്യവസായത്തെ ഒരിക്കല്‍ക്കൂടി കേരളത്തില്‍നിന്നു ആട്ടിപ്പായിച്ചുകൊണ്ടിരിക്കുകയാണ്. ആഗോള സാമ്പത്തിക പ്രതിസന്ധി മുന്നില്‍ക്കണ്ട് അതു മുതലെടുക്കാന്‍ കഴിയുംവിധം ഇവിടെ ഐടി രംഗത്ത് അടിസ്ഥാന സൌകര്യമൊരുക്കുന്നില്ലെങ്കില്‍ കേരളം കൂടുതല്‍ ഗുരുതരമായ പ്രതിസന്ധിയിലേക്കാണു നീങ്ങുക. ഇതിനുമുന്‍പ് ഇത്തരം പ്രതിസന്ധികളാണു കേരളത്തില്‍ മന്ദഗതിയിലായിരുന്ന ഐടി വ്യവസായത്തിനു കുതിപ്പു നല്‍കിയതെന്നു ചരിത്രം നമ്മെ ഒാര്‍മിപ്പിക്കുന്നു. എണ്‍പതുകളുടെ അവസാനം, ഇ.കെ. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത്, കെ.പി.പി. നമ്പ്യാരുടെ ഉപദേശമനുസരിച്ച് അന്നത്തെ വ്യവസായ മന്ത്രി കെ.ആര്‍. ഗൌരിയമ്മ മുന്‍കയ്യെടുത്താണു 'ടെക്നോപാര്‍ക്ക് എന്ന ആശയത്തിനു രൂപംനല്‍കിയത്. സോഫ്റ്റ്വെയര്‍ വ്യവസായത്തെക്കുറിച്ച് ഇന്ത്യപോലും സംസാരിച്ചു തുടങ്ങുന്നതിനു മുന്‍പു നായനാര്‍ സര്‍ക്കാരെടുത്ത ഇൌ തീരുമാനം ദീര്‍ഘദൃഷ്ടിയോടെയുള്ള നീക്കം തന്നെയായിരുന്നു. അങ്ങനെയാണ് ആദ്യത്തെ ടെക്നോ പാര്‍ക്ക് ഇന്ത്യയില്‍ തുടങ്ങുന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ തുടങ്ങിവച്ച ഈ പദ്ധതിക്കു രാഷ്ട്രീയം മാറ്റിവച്ച് എ.കെ. ആന്റണി, കെ. കരുണാകരന്‍ സര്‍ക്കാരുകള്‍ പരമാവധി പിന്തുണ നല്‍കി. വ്യവസായമന്ത്രി എന്ന നിലയില്‍ പി.കെ. കുഞ്ഞാലിക്കുട്ടി ഇക്കാര്യത്തില്‍ പ്രത്യേക താല്‍പര്യം കാണിച്ചതുകൊണ്ടു കൂടിയാണു പദ്ധതി യാഥാര്‍ഥ്യമായത്. ശിലാസ്ഥാപന ചടങ്ങില്‍ നായനാര്‍ ഇങ്ങനെ പറഞ്ഞു: 'ഞങ്ങള്‍ അമേരിക്കയില്‍ പോയതുകൊണ്ടു മാത്രമാണു നമ്പ്യാരും വിജയരാഘവനും പറഞ്ഞ ഇൌ പദ്ധതി തുടങ്ങാന്‍ തീരുമാനിച്ചത്. അമേരിക്കയോട് അന്നും താല്‍പര്യമില്ലാതിരുന്ന നായനാര്‍ അവിടെ തനിക്കു നല്ലതെന്നു തോന്നിയ കാര്യങ്ങള്‍ സ്വീകരിക്കാന്‍ തയാറായിരുന്നു. അന്ന് ഒരു വ്യവസായ സൌഹൃദ സംസ്ഥാനമല്ലാതിരുന്നിട്ടും കേരളത്തിന് ഒട്ടേറെ കമ്പനികളെ ഇൌ പദ്ധതിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിച്ചു. തൊണ്ണൂറുകളുടെ മധ്യത്തില്‍ 'ഇന്‍ഫോസിസ് പോലുള്ള സ്ഥാപനങ്ങള്‍ കേരളത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചുവെങ്കിലും വ്യവസായത്തിനു പറ്റിയ അന്തരീക്ഷമില്ലെന്നു പറഞ്ഞ് പിന്‍വാങ്ങുകയായിരുന്നു. (പത്തു വര്‍ഷത്തിനുശേഷം മുഖ്യമന്ത്രി എ.കെ. ആന്റണിയും മറ്റും ബാംഗൂരില്‍ പോയി ധൈര്യം നല്‍കിയാണ് ഇന്‍ഫോസിസിനെ കേരളത്തില്‍ കൊണ്ടുവന്നതെന്ന് ഒാര്‍ക്കണം). അതിനുശേഷം മാറിമാറി വന്ന സര്‍ക്കാരുകള്‍ ടെക്നോ പാര്‍ക്കിനു പരമാവധി പിന്തുണ നല്‍കിയതുമൂലമാണു കേരളത്തില്‍ ഐടി നിക്ഷേപം ഇത്രയും വളര്‍ന്നത്. 'ജിമ്മിന്റെ വേളയില്‍, അന്നത്തെ പ്രധാനമന്ത്രി വാജ്പേയിയും മുഖ്യമന്ത്രി എ.കെ. ആന്റണിയും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ഒരേ വേദിയില്‍ നിന്നുകൊണ്ടു കേരളം വ്യവസായ അനുകൂല സംസ്ഥാനമാണെന്നു പ്രഖ്യാപിച്ചു. എല്ലാംകൊണ്ടും കേരളത്തിന് അനുകൂലമായിരുന്ന ആ സമയത്ത് ഉണ്ടായ വിവാദങ്ങളും തര്‍ക്കങ്ങളുംമൂലം പല കമ്പനികളും പദ്ധതികള്‍ ഉപേക്ഷിച്ചു പിന്‍വാങ്ങുന്ന കാഴ്ചയാണു പിന്നീടു കണ്ടത്. അതോടെ, കാര്യങ്ങള്‍ പഴയപടിയായി. പിന്നീടു യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കേയാണു 'സ്മാര്‍ട് സിറ്റി പദ്ധതി എന്ന ആശയം രൂപംകൊള്ളുന്നതും കേരളത്തിലേക്കു നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ വീണ്ടും വഴിതുറക്കുന്നതും. ഇതിനിടെ, തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനാല്‍ യുഡിഎഫ് സര്‍ക്കാര്‍ കരാര്‍ ഒപ്പുവച്ചില്ല. പിന്നീടുവന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കരാര്‍ ഒപ്പിടുകയും പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഉമ്മന്‍ ചാണ്ടി അതിന് അനുകൂലമായ നിലപാടു സ്വീകരിക്കുകയും ചെയ്തു. യുഡിഎഫിന്റേതോ എല്‍ഡിഎഫിന്റേതോ, ഏതാണു നല്ല കരാര്‍ എന്നതിലേറെ സ്മാര്‍ട് സിറ്റി വരണം എന്നതായിരുന്നു വികസനം ആഗ്രഹിക്കുന്നവരുടെയെല്ലാം ആഗ്രഹം. ഇൌ കാലയളവില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന 'പ്രത്യേക സാമ്പത്തിക മേഖല കേരളത്തിലേക്കു നിക്ഷേപം ആകര്‍ഷിക്കാന്‍ നമുക്കു സഹായകമായി. എന്നാല്‍, വികസനം ത്വരിതപ്പെടുത്തുമായിരുന്ന ഈ അനുകൂലഘടകം കേരളത്തില്‍ ഉപയോഗിക്കാന്‍ നമുക്കു പറ്റിയില്ല. തന്മൂലം വന്ന നഷ്ടം കേരളത്തിന് ഒരിക്കലും നികത്താന്‍ കഴിയില്ല. സെസ് നയം വന്നശേഷം സെസ് ക്യാംപസിനു പുറത്തു നിക്ഷേപമിറക്കാന്‍ കമ്പനികള്‍ മടിക്കുന്ന സാഹചര്യമായി. ഐടി രംഗത്തു പുതിയ നിക്ഷേപങ്ങള്‍ വരണമെങ്കില്‍ സെസ് മാത്രമായിരുന്നു കേരളത്തിന് ആശ്രയം. മറ്റു പല സംസ്ഥാനങ്ങളും വളരെ വേഗത്തില്‍ സെസ് പദ്ധതിയുമായി നീങ്ങിയപ്പോള്‍ സെസിന്റെ ആദ്യകാലങ്ങളില്‍ കേരളത്തില്‍ അതിനെക്കുറിച്ചു ചര്‍ച്ചപോലും ഇല്ലാതെ പോയി. പിന്നീടു സര്‍ക്കാര്‍ സെസിനെ താല്‍പര്യപൂര്‍വം പരിഗണിച്ചപ്പോഴാകട്ടെ, ഒട്ടേറെ വിവാദങ്ങള്‍ ഉണ്ടാവുകയും അതില്‍ തട്ടി തീരുമാനം നീണ്ടുപോവുകയും ചെയ്തു. ഇതു സംസ്ഥാനത്തെ വീണ്ടും പിറകോട്ടടിച്ചു. ഇപ്പോള്‍ കേരളത്തില്‍ സെസിന് അപേക്ഷിച്ച കമ്പനികള്‍ മറ്റു സംസ്ഥാനങ്ങളിലും അപേക്ഷ നല്‍കിയിരുന്നു. നല്ല ഒാഫറുകള്‍ കിട്ടിയതിനാല്‍ പലരും അവിടെ കമ്പനികള്‍ ആരംഭിച്ചുകഴിഞ്ഞു. കൊച്ചിയില്‍ ഇപ്പോഴുള്ള കമ്പനികളില്‍ ജോലിചെയ്യുന്ന 2000 പേരെ ഏതാനും മാസങ്ങള്‍ക്കകം തമിഴ്നാട്ടിലേക്കു മാറ്റാന്‍ ആലോചിക്കുന്നു. അവിടെ സെസ് പദവിയിലുള്ള ഒരു കമ്പനി കേരളത്തില്‍ സാധാരണപദവിയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുകയില്ലല്ലോ. അത് അവര്‍ക്കു ലാഭകരവുമാകില്ല. ചുരുക്കത്തില്‍ നമ്മുടെ സെസ് നയത്തില്‍ വന്ന അവ്യക്തതകള്‍ കാരണം പുതിയ നിക്ഷേപകരെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ പറ്റുന്നില്ലെന്നു മാത്രമല്ല, ഒട്ടേറെ നിക്ഷേപങ്ങള്‍ പുറത്തേക്കു പോവുകയും ചെയ്യുന്നു. ടെക്നോപാര്‍ക്കിന്റെ വികസനം കഴിഞ്ഞ മൂന്നുവര്‍ഷമായി ടെക്നോപാര്‍ക്കിനോടും ഇന്‍ഫോസിസിനോടും സര്‍ക്കാരിനു വേണ്ടി അവ നോക്കിനടത്തുന്ന ഉദ്യോഗസ്ഥരോടും അതില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളോടും സര്‍ക്കാരിന്റെ സമീപനം അവരുടെ ടീം സ്പിരിറ്റിനെ ഇല്ലാതാക്കുന്നതും ഉത്സാഹത്തെ നശിപ്പിക്കുന്നതുമാണ്. ഉദ്യോഗസ്ഥര്‍ പലരും ജോലി വിട്ടുപോവുകയാണ്. അതോടെ, സര്‍ക്കാരിന്റെ വിശ്വാസ്യത തകരുന്നു. ടെക്നോപാര്‍ക്ക് ഉദ്യോഗസ്ഥരെ അപഹാസ്യരാക്കുന്നതും ചൂഷണം ചെയ്യുന്നതുമാണു സര്‍ക്കാര്‍ നീക്കങ്ങള്‍. ഇപ്പോള്‍ തന്നെ ടെക്നോപാര്‍ക്കിലെ പ്രധാനപ്പെട്ട മൂന്നു കമ്പനികള്‍ വെളിയില്‍ പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. സര്‍ക്കാരിന്റെ ഇൌ സമീപനംമൂലം കഴിഞ്ഞ രണ്ടുവര്‍ഷത്തിനകം നല്ല കമ്പനികളൊന്നും കേരളത്തിലേക്കു വന്നിട്ടുമില്ല. വന്ന ചെറിയ കമ്പനികള്‍ വളരുന്നുമില്ല. ടെക്നോപാര്‍ക്ക് കൊടുക്കേണ്ട കോര്‍പറേഷന്‍ നികുതി നിര്‍ബന്ധിച്ചു കമ്പനികളെക്കൊണ്ടു കൊടുപ്പിക്കുക, ഹൈക്കോടതി ഉത്തരവു നിലനില്‍ക്കേ വൈദ്യുതിബന്ധം വിച്ഛേദിക്കുക, കെട്ടിടം പണി പൂര്‍ത്തിയാകാത്തതിനാല്‍ കമ്പനികള്‍ പിന്‍വാങ്ങുമ്പോള്‍ നിക്ഷേപം തിരികെ നല്‍കാതിരിക്കുക, കമ്പനികളുടെ ലൈസന്‍സ് പുതുക്കേണ്ട സമയത്തു തടസ്സങ്ങളുണ്ടാക്കി അതു നല്‍കാതിരിക്കുക, ചെറിയ കമ്പനികളും വലിയ കമ്പനികളും തമ്മില്‍ വിവേചനം കാണിക്കുക എന്നിവയെല്ലാം ഐടി കമ്പനികള്‍ക്കിടയില്‍ സര്‍ക്കാരിനെതിരെ കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. സ്മാര്‍ട് സിറ്റിക്കു കൊടുത്ത പല ആനുകൂല്യങ്ങളും പലപ്പോഴും പുറത്തെ കമ്പനികള്‍ക്ക് ഇല്ലാത്തതിനാലും അവരുടെ നിലനില്‍പ് അപകടത്തിലാണ്. സ്മാര്‍ട് സിറ്റിക്കു കൊടുത്ത ആനുകൂല്യങ്ങള്‍ മറ്റു കമ്പനികള്‍ക്കു കൊടുക്കാതിരിക്കുമ്പോള്‍ കടുത്ത വിവേചനമാണു സര്‍ക്കാര്‍ കാണിക്കുന്നത്. ഭൂമി വളരെ കുറഞ്ഞ വിലയില്‍ കിട്ടിയതിന്റെ ആനുകൂല്യവും സ്മാര്‍ട് സിറ്റിയിലെ കമ്പനികള്‍ക്കുണ്ട്. അത്തരം ആനുകൂല്യങ്ങളൊന്നുമില്ലാത്ത കമ്പനികളോടു ശത്രുതാപരമായ സമീപനം കൂടിയായാല്‍ അത് ഇൌ കമ്പനികളെ കേരളത്തില്‍ നിന്ന് അകറ്റും. മാത്രമല്ല, സ്മാര്‍ട് സിറ്റിക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കുകയും പുറത്തുള്ള കമ്പനികള്‍ക്ക് അതു നല്‍കാതിരിക്കുകയും ചെയ്യുമ്പോള്‍ കേരളത്തില്‍ വ്യവസായം തുടങ്ങുകയാണെങ്കില്‍ അതു സ്മാര്‍ട് സിറ്റിക്ക് അകത്തുമാത്രം തുടങ്ങണം എന്ന സന്ദേശമായിരിക്കും സര്‍ക്കാര്‍ നല്‍കുക. അതു കേരളത്തിന്റെ സമഗ്രവികസനത്തിനു സഹായകമാവില്ല. സര്‍ക്കാരിന്റെ പുതിയ പദ്ധതികള്‍ക്കുവേണ്ടി ടെക്നോ പാര്‍ക്കിലെ വസ്തുവകകള്‍ പണയപ്പെടുത്തി വായ്പ എടുത്തു ഭൂമി വാങ്ങാനാണു സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കം. ഈ പദ്ധതി മുന്നോട്ടുപോയാല്‍ അതു ടെക്നോപാര്‍ക്കിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കും. ഇങ്ങനെ ആസ്തി പണയപ്പെടുത്തി സര്‍ക്കാര്‍ തുടങ്ങുന്ന പദ്ധതി പരാജയപ്പെട്ടാല്‍ അതു ടെക്നോ പാര്‍ക്കിന്റെയും അന്ത്യംകുറിക്കും. ഇന്നത്തെ സാഹചര്യത്തില്‍ അടുത്ത 12 മാസത്തിനുള്ളില്‍ പുതിയ ഒരു ഐടി വ്യവസായം തുടങ്ങുന്നതിനും ഇപ്പോഴുള്ളതു വികസിപ്പിക്കുന്നതിനും വളരെക്കുറഞ്ഞ സാധ്യതകളേയുള്ളൂ. ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നുണ്ടായ ഇപ്പോഴത്തെ ദൌര്‍ബല്യങ്ങളില്‍നിന്നു ബന്ധപ്പെട്ട കമ്പനികളെല്ലാം തന്നെ രക്ഷപ്രാപിക്കുകയും നല്ല അവസരങ്ങളിലേക്കു നീങ്ങുകയും ചെയ്യും. അപ്പോള്‍, ആവശ്യമായ അടിസ്ഥാന സൌകര്യമൊരുക്കുന്ന സംസ്ഥാനങ്ങളിലേക്കായിരിക്കും ഇവര്‍ നീങ്ങുക. ഇതു മുന്നില്‍ക്കണ്ടുള്ള വികസനപ്രവര്‍ത്തനങ്ങള്‍ ഇന്നേ നമ്മള്‍ ആരംഭിക്കേണ്ടിയിരിക്കുന്നു. പുതിയ സഹസ്രാബ്ദത്തിന്റെ തുടക്കത്തില്‍ 'ഡോട്കോം തകര്‍ച്ച കഴിഞ്ഞാണു ടെക്നോപാര്‍ക്കില്‍ കമ്പനികള്‍ വളര്‍ന്നത്. അന്നു ടെക്നോപാര്‍ക്കില്‍ അതിനുള്ള അടിസ്ഥാന സൌകര്യങ്ങള്‍ ഉണ്ടായിരുന്നു. സ്മാര്‍ട് സിറ്റിയുടെ വികസനം രണ്ടുവര്‍ഷം മുന്‍പു തുടങ്ങിയിരുന്നെങ്കില്‍ ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ കുറെക്കൂടി മെച്ചപ്പെട്ട അടിസ്ഥാന സൌകര്യം നമുക്കു കൈവരിക്കാമായിരുന്നു. സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധയ്ക്ക് ഒന്ന്: വര്‍ഷങ്ങളായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെ ശത്രുക്കളായി കാണാതിരിക്കുക. അവരോടു സൌമനസ്യത്തോടെ പെരുമാറുക, അങ്ങനെ പുതിയ കമ്പനികളെ ആകര്‍ഷിക്കുക. രണ്ട്: ടെക്നോപാര്‍ക്കിലും ഇന്‍ഫോ പാര്‍ക്കിലും കമ്പനി നടത്തുന്നവരോടുള്ള സമീപനത്തില്‍ മാറ്റം വരുത്തുക. വികസനകാര്യത്തിലും നിക്ഷേപം ആകര്‍ഷിക്കുന്നതിലും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുക. മൂന്ന്: സ്മാര്‍ട് സിറ്റിക്കു നല്‍കുന്ന ആനുകൂല്യങ്ങള്‍ മറ്റു സെസ് മേഖലകള്‍ക്കുകൂടി നല്‍കുക. (ടെക്നോപാര്‍ക്ക് മുന്‍ സിഇഒയാണു ലേഖകന്‍).

Monday, October 27, 2008

കലക്‌ടര്‍ക്കു മന്ത്രിയുടെ ഭീഷണി, മൂന്നാര്‍ നായകന്റെ വിരട്ട്‌... ഒടുവില്‍ തിരുത്ത്‌

മംഗളം 27/10/2008

കൊച്ചി: വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതിയുടെ വ്യാജ ലേബല്‍ പതിച്ചു സ്വകാര്യ റിയല്‍ എസ്‌റ്റേറ്റ്‌ ഭീമന്റെ നിലം നികത്തിയ 34 ടിപ്പര്‍ ലോറികള്‍ വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട്‌ എറണാകുളം ജില്ലാ കലക്‌ടര്‍ ഡോ. എം. ബീനയെ ജില്ലയില്‍ നിന്നുള്ള മന്ത്രി ഭീഷണിപ്പെടുത്തി. മന്ത്രിയുടെ ഭീഷണിക്കു വഴങ്ങാത്ത കലക്‌ടറെ മണിക്കൂറുകള്‍ക്കകം നിലംനികത്തല്‍ വിരുദ്ധ സമര നായകന്‍ തന്നെ വിളിച്ചുവിരട്ടി. എന്നാല്‍, തഹസില്‍ദാറുടെ അന്വേഷണ റിപ്പോര്‍ട്ട്‌ എതിരായതോടെ അപകടം മണത്ത അദ്ദേഹം വണ്ടികള്‍ വിട്ടുകൊടുക്കേണ്ടെന്നും സംഭവത്തെക്കുറിച്ചു നേരിട്ടന്വേഷിക്കാനും കലക്‌ടര്‍ക്കു നിര്‍ദേശം നല്‍കി തലയൂരി.

എറണാകുളത്തുകാരനായ മുന്‍ കോണ്‍ഗ്രസ്‌ മന്ത്രി കലക്‌ടറെ ഭീഷണിപ്പെടുത്തി പരാജയപ്പെട്ടപ്പോഴാണ്‌ ഭരണകക്ഷി മന്ത്രിയെ തന്നെ റിയല്‍ എസ്‌റ്റേറ്റ്‌ ഭീമന്‍ രംഗത്തിറക്കിയത്‌. എന്നാല്‍, സംഭവത്തെപ്പറ്റി പ്രതികരിക്കാന്‍ കലക്‌ടര്‍ ഡോ. എം. ബീന വിസമ്മതിച്ചു.

ചേരാനല്ലൂരില്‍ പാടം നികത്തുന്നതിനിടെ ഹൈദ്രാബാദ്‌ ആസ്‌ഥാനമായ സണ്‍ഡേ കണ്‍സ്‌ട്രക്ഷന്‍സിന്റെ 34 ടിപ്പര്‍ ലോറികളാണ്‌ എറണാകുളം ജില്ലാ കലക്‌ടര്‍ കഴിഞ്ഞ 23 നു പിടികൂടിയത്‌. വല്ലാര്‍പാടം പദ്ധതിപ്രദേശത്തേക്ക്‌ എന്നു വ്യാജസ്‌റ്റിക്കര്‍ ലോറികളില്‍ പതിപ്പിച്ചായിരുന്നു മണ്ണടിക്കല്‍. മഴമൂലം വല്ലാര്‍പാടത്തു പണി നിര്‍ത്തിവച്ചതറിയാതെ സ്‌റ്റിക്കര്‍ ഒട്ടിച്ചു സ്വകാര്യ നികത്തല്‍ നടത്തിയത്‌ കലക്‌ടര്‍ പിടികൂടുകയായിരുന്നു. പിടിച്ചെടുത്ത ലോറികള്‍ 25000 രൂപ പിഴയടയ്‌ക്കാതെ വിട്ടുകൊടുക്കാനാകില്ലെന്ന നിലപാടിലായിരുന്നു കലക്‌ടര്‍. കോണ്‍ഗ്രസ്‌ മുന്‍ മന്ത്രി ഇടപെട്ടെങ്കിലും കലക്‌ടര്‍ വണ്ടികള്‍ വിട്ടുകൊടുക്കാന്‍ തയാറായില്ല. തുടര്‍ന്ന്‌, മന്ത്രി നാലുപ്രാവശ്യത്തോളം കലക്‌ടറെ വിളിച്ചു വണ്ടി വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, കലക്‌ടര്‍ വഴങ്ങിയില്ല. മന്ത്രി ഭീഷണിയുടെ സ്വരം ഉയര്‍ത്തിയെങ്കിലും കലക്‌ടറും നിലപാടു കര്‍ക്കശമാക്കി. തുടര്‍ന്നാണ്‌, തന്റെ വിശ്വസ്‌തനായ മന്ത്രിയുടെ മാനംരക്ഷിക്കാന്‍ 'മൂന്നാര്‍ നായകന്‍' ശിപാര്‍ശയുമായെത്തിയത്‌. 34 ലോറികളും ഇന്നലെ തന്നെ വിട്ടുകൊടുക്കാനായിരുന്നു നിര്‍ദേശം. ഇതനുസരിച്ച്‌, വണ്ടി വിട്ടുകൊടുക്കുന്നതിനു മുന്നോടിയായി സംഭവത്തെക്കുറിച്ച്‌ അടിയന്തരമായി അന്വേഷിച്ചു റിപ്പോര്‍ട്ട്‌ നല്‍കാന്‍ തഹസില്‍ദാറെ ചുമതലപ്പെടുത്തി. തഹസില്‍ദാറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ സംഭവം നിലംനികത്തല്‍ തന്നെയെന്നു വ്യക്‌തമായതോടെ പിഴയൊടുക്കാതെ വണ്ടികള്‍ വിട്ടുകൊടുക്കാനാകില്ലെന്ന സ്‌ഥിതിയായി. സാങ്കേതിക ബുദ്ധിമുട്ട്‌ കലക്‌ടര്‍ വിശദീകരിച്ചു. തുടര്‍ന്ന്‌, സംഭവം കലക്‌ടര്‍ നേരിട്ട്‌ അന്വേഷിക്കാന്‍ നിര്‍ദേശം ലഭിച്ചു. അതുവരെ വണ്ടികള്‍ വിട്ടുകൊടുക്കേണ്ടതില്ലെന്നും നിര്‍ദേശം നല്‍കി. സി.പി.എമ്മിലെ ഗ്രൂപ്പുവഴക്കും സി.പി.ഐയുടെ കൊതിക്കെറുവും മൂലമാണു ഭരണതലപ്പത്തെ 'വണ്ടിക്കളി' പുറത്തായത്‌.

Thursday, October 16, 2008

ഇത്രയുമാണ് ഷാനവാസിന്റെ വര്‍ത്തമാനങ്ങള്‍

സാമിര്‍ സലാം
1982 എറണാകുളം നോര്‍ത്ത് തീവണ്ടിയാപ്പീസ്. പഴമയുടെ മുഴുവന്‍ മണങ്ങളും പേറി അന്നും അതങ്ങനെ നില്‍പാണ്. കേരളമെന്ന രാജ്യത്ത് കണ്ണോത്ത് കരുണാകരന്‍ ഉഗ്രപ്രതാപിയായി വാഴുകയാണ്. ദല്‍ഹിയില്‍ ഇന്ദിരാജിയുടെ സുവര്‍ണകാലം. അലക്കിത്തേച്ച ഖദറൊക്കെയിട്ട് അന്ന് അവര്‍ രണ്ടു പേര്‍ ആ തീവണ്ടിയാപ്പീസിന്റെ മുറ്റത്ത് കാത്തുനില്‍പാണ്. കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അഥവാ കെ.പി.സി.സിയുടെ ചരിത്രത്തിലെ ആദ്യ ജോയന്റ് സെക്രട്ടറിമാര്‍. എം.ഐ. ഷാനവാസും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും. അവര്‍ പ്രസിഡന്റിനെ കാത്തുനില്‍പാണ്. സി.വി. പത്മരാജനാണ് ആ വേഷത്തില്‍.
രണ്ടു പേരും വല്ലാത്ത സങ്കടത്തിലായിരുന്നു. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ തിക്കിത്തിരക്കുകള്‍ക്കിടയില്‍ ഏതായാലും അവര്‍ക്ക് രണ്ട് ജോയന്റ് സെക്രട്ടറിമാരാകാനായി എന്നത് ശരിതന്നെ. പക്ഷേ, ഒരുത്തനും മൈന്റ് ചെയ്യുന്നില്ല. യാതൊരു ചുമതലകളുമില്ല. ക്ലാര്‍ക്കിന്റെ വിലപോലുമില്ല. ഇങ്ങനെ നീണ്ടുപോകുന്ന സങ്കടങ്ങള്‍ അടുത്ത വണ്ടിയില്‍ വന്നിറങ്ങുന്ന പ്രസിഡന്റ് പത്മരാജന്‍ സാറിനോട് പറയണം. അതിനാണീ കാത്തിരിപ്പ്.
ആ നില്‍പിനിടയില്‍ ചെറിയൊരു ചിരിയോടെ ഷാനവാസ് തിരുവഞ്ചൂരിനോട് പറഞ്ഞു: തിരുവഞ്ചൂരേ, സാറിന്റെ പെട്ടി ഞാനെടുത്തോളാം കെട്ടോ...! തിരുവഞ്ചൂരുണ്ടോ വിടുന്നു. ഏതൊക്കെയായാലും ഇന്ന് നീയെടുത്തോയെന്ന് പഞ്ചായത്താക്കി രാധാകൃഷ്ണന്‍. അപ്പോഴേക്കും തീവണ്ടി കൂകിവിളിച്ചെത്തി. പുരുഷാരങ്ങളുടെ നടുവില്‍ ആദരണീയനായ പ്രസിഡന്റിന്റെ വെള്ളപ്പൊട്ട് ആ രണ്ട് ജോയന്റ് സെക്രട്ടറിമാര്‍ കണ്ടു. പെട്ടിയിലേക്കാണ് കണ്ണ് ആദ്യം പാഞ്ഞത്. എവിടെ? കണ്ടില്ല. കൈയും വീശി നടന്നുവരുന്നു പ്രസിഡന്റ്. അപ്പോഴല്ലേ രസം! തൊട്ടുപിറകിലതാ തങ്ങളെക്കാള്‍ വലിയ ഒരു നേതാവ് ഇരുകൈയിലും പെട്ടികളുമായി ചിരിതൂവി നടന്നുവരുന്നു! സൈക്കിളില്‍നിന്ന് വീണ ചിരിയെന്ന് അന്നോളം നീണ്ട ജീവിതത്തില്‍ ഷാനവാസ് കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ. അന്ന്, പതിറ്റാണ്ടുകള്‍ മുമ്പത്തെ ആ സുന്ദരപ്രഭാതത്തില്‍ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലെ ആ നില്‍പില്‍ സ്വന്തം മുഖത്ത് ആ ചിരി വിരിയുന്നത് ഷാനവാസ് അറിഞ്ഞു. കാത്തുകാത്തിരുന്ന് കയ്പുനീരൊരുപാട് കുടിച്ചു കിട്ടിയ പാര്‍ട്ടി ഭാരവാഹിത്വത്തിന്റെ ഭാരവും അപ്പോള്‍ അയാള്‍ ഓര്‍ത്തു. പാര്‍ട്ടിയില്‍ ആരും മൈന്റ് ചെയ്യുന്നില്ലെന്ന സങ്കടം പറയാന്‍ വന്നവര്‍ക്ക് കിട്ടിയത് പുതിയൊരു തിരിച്ചറിവ്: പെട്ടിയെടുക്കാന്‍പോലും അവസരമില്ലാത്ത ജോയന്റ് സെക്രട്ടറിമാര്‍!
==========

എം.ഐ. ഷാനവാസ് എന്ന രാഷ്ട്രീയക്കാരന്റെ ജീവിതത്തിലെ സംഭവഭരിതമായ മറ്റൊരേട് അവിടെത്തുടങ്ങുകയായിരുന്നു. ഇന്നിപ്പോള്‍ കാല്‍നൂറ്റാണ്ട് പിന്നിടുമ്പോഴും കെ.പി.സി.സിയുടെ ഭാരവാഹിപ്പട്ടികയില്‍ രണ്ടാമനോ മൂന്നാമനോ ഒക്കെയായി ആ പേരുണ്ട്. പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഭാരവാഹിയായി ഇരുപത്തഞ്ചാണ്ടും പിന്നിടുന്ന ഇന്ത്യയില്‍ത്തന്നെ ഒരേയൊരാളാകും ഒരുപക്ഷേ ഈ മനുഷ്യന്‍; അപ്പോഴും അയാള്‍ അധികാരസ്ഥാനങ്ങളില്‍നിന്ന് ഏറെയേറെ അകലെയാണ്. നിര്‍ഭാഗ്യങ്ങളുടെ കൂടെയാണോ ഷാനവാസ് എന്നയാള്‍ ഇത്രനാളും സഞ്ചരിച്ചത്?
ആ കഥ പറഞ്ഞുതുടങ്ങുമ്പോള്‍ ഷാജിക്കയെന്ന് അടുപ്പക്കാര്‍ സ്നേഹത്തോടെ വിളിക്കുന്ന ഷാനവാസ് ആദ്യം ചെന്നുനില്‍ക്കുന്നത് പെട്ടിയെടുക്കാനായി ചെന്ന ആ പഴയ തീവണ്ടിയാപ്പീസില്‍. കോഴിക്കോട്ടങ്ങാടിയിലെ ഹോട്ടല്‍ മുറിയുടെ മട്ടുപ്പാവില്‍ മാവൂര്‍ റോഡിലൂടെ തിരക്കിട്ടോടിയ വണ്ടികളുടെ മിന്നല്‍വെട്ടങ്ങള്‍ കാമറാ ഫ്ളാഷ്പോലെ മിന്നിമറഞ്ഞ സന്ധ്യാനേരത്ത് അയാള്‍ ആ കഥ പറഞ്ഞു: 'ഞാന്‍ പിറക്കാതെ പോയ എന്റെ പ്രിയപ്പെട്ട നഗരമാണ് കോഴിക്കോട്. ഇവിടന്ന് അന്ന് ആ കോളജ്കാലം കഴിഞ്ഞ് കൊച്ചിയിലേക്കുതന്നെ മടങ്ങിയതാണ് എന്റെ ജീവിതത്തില്‍ പില്‍ക്കാലത്തെ പല നിര്‍ഭാഗ്യങ്ങള്‍ക്കും കാരണം. ഞാനേറ്റവും സങ്കടപ്പെടുന്നതും അതോര്‍ത്താണിപ്പോള്‍...'
==========

തെരഞ്ഞെടുപ്പുകളില്‍ ഈ മനുഷ്യന് കാലിടറുമ്പോള്‍ ഇപ്പോള്‍ മലയാളികള്‍ മൂക്കത്ത് വിരല്‍വെക്കാറില്ല! തെരഞ്ഞെടുപ്പുചൂടില്‍ സീറ്റുകള്‍ വീതംവെക്കുന്നതില്‍ മുമ്പനായി നിന്നൊടുവില്‍ ഷാജിക്കേത് സീറ്റെന്ന് ചോദിക്കുമ്പോഴാകും മൂപ്പരും ആ വഴിക്ക് ആലോചിക്കുന്നത്. പല അണിയറയാലോചനകളും കഴിഞ്ഞ് ഒരു ഫൈറ്റിംഗ് സീറ്റ്! 'ഷാനവാസല്ലേ... അവന് അതുമതി. കയറിപ്പോന്നോളും...' എന്ന് ഗുരുമൊഴി വരും അപ്പോള്‍. പക്ഷേ, ആ പോരാട്ടത്തില്‍ പലപ്പോഴും ജയിക്കുമെന്ന് തോന്നിച്ചൊടുവില്‍ ഷാനവാസ് തോല്‍ക്കും. എതിരാളികള്‍വരെ ആ വീര്യത്തിനു മുമ്പില്‍ പകച്ചുപോയി തോല്‍വി സമ്മതിച്ച അനുഭവങ്ങളും ഏറെ. പക്ഷേ, പെട്ടിതുറന്ന് വോട്ടെണ്ണിത്തീരുമ്പോള്‍ പൊട്ടിയത് ഷാനവാസ് തന്നെയാകും. എന്തുപേരിട്ടാണ് ഈ വിധിയെ നമ്മള്‍ വിളിക്കുക. ഒപ്പമുള്ളവര്‍ തന്നെ പലപല മട്ടില്‍ കാലുവാരിയെന്ന് ചുറ്റുമുള്ളവര്‍ പറഞ്ഞാലും പത്രങ്ങള്‍ എഴുതിപ്പൊലിപ്പിച്ചാലും മൂപ്പരത് സമ്മതിച്ചുതരില്ല. കണ്ണു ചെറുതാക്കി മുഖംനിറയെ വിരിയുന്ന ആ ചിരിയാകും മറുപടി.
==========

രാത്രി മെല്ലെ കനക്കുകയാണ്. ഉച്ചതിരിഞ്ഞപ്പോള്‍ കോഴിക്കോട്ടെത്തിയ ഷാനവാസിന്റെ ഹോട്ടല്‍ മുറിയില്‍ സ്നേഹത്തിന്റെ സൊറവട്ടങ്ങള്‍ ഒഴിഞ്ഞുതുടങ്ങി. കോഴിക്കോടെന്നാല്‍ ഈ മനുഷ്യന് വീടുപോലെത്തന്നെ സ്നേഹമുണ്ണാന്‍ കിട്ടുന്ന മറ്റൊരിടം. ഇന്നാട്ടില്‍ പ്രസംഗിക്കാന്‍ ചെല്ലുന്നിടത്തൊക്കെയും തോളില്‍ ഏതു നിമിഷവും ഏതെങ്കിലുമൊരു പഴയ ചങ്ങാതിയുടെ കൈകള്‍ വന്നുവീഴാം. രാഷ്ട്രീയവും സമരവും അല്ലറചില്ലറ പൊട്ടിത്തെറിപ്പുകളുമൊക്കെ കുഴഞ്ഞുമറിഞ്ഞുകിടക്കുന്ന ആ കോളജ്കാലത്തിന്റെ ബാക്കിവെപ്പായി കിട്ടിയ ഇമ്പമുള്ള കൂട്ടുകെട്ടുകള്‍. ജീവിതത്തില്‍ കുറെയേറെ മുന്നോട്ടുപോയപ്പോഴും ഷാനവാസ് ഇന്നും നിധിപോലെ കൂടെക്കൂട്ടുന്ന ഇഴയടുപ്പങ്ങള്‍.
അന്ന് കെ.എസ്.യു കളി വല്ലാതെ അതിരുകടന്നപ്പോഴാണ് ബാപ്പ ഷാനവാസിനെ നല്ല കുട്ടിയാക്കാനായി മലബാറിന്റെ അലീഗഡെന്ന് കേളികേട്ട ഫാറൂഖ് കോളജിലേക്ക് അയക്കുന്നത്. എസ്.ഡി കോളജിലെ പ്രീഡിഗ്രിക്കാലത്തേ കെ.എസ്.യുവിന്റെ തലപ്പത്ത്. അമ്പലപ്പുഴ താലൂക്ക് കെ.എസ്.യുവിന്റെ പ്രസിഡന്റ്. പിന്നെ ആലപ്പുഴ ജില്ലാ പ്രസിഡന്റ്... ഭാരങ്ങള്‍ അങ്ങനെ നീണ്ടപ്പോഴേ ബാപ്പക്ക് കലിയിളകിത്തുടങ്ങി. മകനെ ഡോക്ടറാക്കണമെന്ന് മോഹിച്ച വക്കീലായ ബാപ്പ പിന്നെ കാണുന്നത് കോടതിക്കു മുമ്പില്‍ മഴനനഞ്ഞ് സത്യഗ്രഹമിരിക്കുന്ന പുത്രനെ! അങ്ങനെ ആലപ്പുഴയില്‍ ഇംഗ്ലീഷ് സാഹിത്യ ബിരുദപഠനം പാതിയില്‍ നിര്‍ത്തി മകനെ കോഴിക്കോട്ടെ ഫാറൂഖാബാദിലേക്ക് പായിച്ചു, സ്നേഹനിധിയായ ആ ബാപ്പ.
ഫാറൂഖ് കോളജിലെയും കാലിക്കറ്റ് സര്‍വകലാശാലയിലെയും വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ ഓളപ്പരപ്പുകളില്‍ ഒരു രാഷ്ട്രീയക്കാരന്‍ പിറവിയെടുക്കുകയായിരുന്നു പിന്നെ; പല ചരിത്രങ്ങളുടെയും തുടക്കവുമായിരുന്നു അത്. കെ.എസ്.യുവിന്റെ ചരിത്രത്തിലെ ആദ്യ റിബല്‍ സ്ഥാനാര്‍ഥി, ഔദ്യോഗിക സ്ഥാനാര്‍ഥിയുടെ ആദ്യ തോല്‍വി. കോഴിക്കോടിനെ ഇളക്കിമറിച്ച് ആദ്യ റിബല്‍ ജാഥ, കാമ്പസിന്റെ പുറത്തേക്കു നീണ്ട് വിശാലാര്‍ഥത്തിലുള്ള ആദ്യ മുഴുനീള കാമ്പസ് സംഘട്ടനം... എല്ലാത്തിലും നായകസ്ഥാനത്ത് മുഖ്യമായി ആ പേരായിരുന്നു. ഷാനവാസ്.
ഫാറൂഖ് കോളജില്‍ നാലു കൊല്ലത്തിനിടക്ക് അവിടെ ചെയര്‍മാനായ ഷാനവാസ് കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയന്റെ പ്രസിഡന്റുമായി. പി. ശങ്കരനായിരുന്നു സിന്‍ഡിക്കേറ്റ് മെമ്പറായി റിബലായിനിന്ന് വിജയശ്രീലാളിതനായ ആ സ്ഥാനാര്‍ഥി. ആ വിജയം ചരിത്രത്തില്‍ ഇന്നും ഒളിമങ്ങാതെ കിടപ്പുണ്ടാകും. അന്ന് വിജയഘോഷയാത്രയില്‍ അമ്പതിലേറെ കാറുകള്‍ അണിനിരന്നതും ബാപ്പയെ സോപ്പിട്ട് കാറുമായി മുന്‍നിരയില്‍ വാണതുമൊക്കെ ഓര്‍ക്കുമ്പോള്‍ ഇന്നും ഷാനവാസിന് ആവേശത്തിന്റെ രോമാഞ്ചമുണരുന്നു. വിജയത്തിന്റെ ക്രെഡിറ്റ് നേതാക്കളുടെ ചാരെ ചാരിനിന്ന് മറ്റു പലരും സമയാസമയങ്ങളില്‍ തരപ്പെടുത്തുന്നത് അറിഞ്ഞിട്ടും ഷാനവാസ് അതിനൊന്നും പോയില്ല. ഉറങ്ങാതെ പുലര്‍ന്ന എത്രയെത്ര രാത്രികള്‍. ഫാറൂഖ് കോളജിലെ ഹോസ്റ്റല്‍ മുറിക്കു പുറമെ നഗരത്തിലെ ഇംപീരിയല്‍ ലോഡ്ജിലെ പതിനാലാം നമ്പര്‍ മുറി. പുലരുവോളം നീണ്ട ചര്‍ച്ചകള്‍. യൂനിയന്‍ പ്രസിഡന്റായ കാലത്തെ വലിയ കലോല്‍സവത്തില്‍ നാലുനാളും നിര്‍ത്താതെ അടിപൊട്ടിയത്. ഒടുവില്‍ കെ.പി. കേശവമേനോന്‍ വിളിപ്പിച്ച് കലോല്‍സവം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടത്. ഈ ആവശ്യമുന്നയിച്ച് മാതൃഭൂമി പത്രം മുഖപ്രസംഗമെഴുതിയത്. അതൊരുകാലം. പ്രായത്തിനുമൊക്കെ എത്രയോ മുമ്പേ പാഞ്ഞ സ്വപ്നങ്ങളുടെയും പാഠങ്ങളുടെയും കാലം. ഹോട്ടല്‍മുറിയില്‍ ഷാനവാസ് ഓര്‍മകളിലേക്ക് ഒന്നുകൂടി ചാഞ്ഞുകിടന്നു.
ഫാറൂഖ് കോളജിന്റെ ഓരോ പുല്‍ത്തകിടികളുമായും തീര്‍ത്ത ആത്മബന്ധം. പഠിത്തം കഴിഞ്ഞിട്ടും വിട്ടുപോരാതെ നിന്ന സ്നേഹത്തിന്റെ പിടിത്തം. കോഴിക്കോടിന്റെ വിരിമാറില്‍ വിരിഞ്ഞ സൌഹൃദത്തിന്റെ കൌമാരങ്ങള്‍. '68ല്‍ തുടങ്ങി '79ല്‍ അവസാനിച്ചുപോയ രമണീയമായ കാലം. ആ കാലത്തിന് രുചിയൂറുന്ന ഭക്ഷണത്തിന്റെ ചേലും ചമയവുമുണ്ടായിരുന്നു. 'വീട്ടിലേക്ക് അപൂര്‍വമായേ മടങ്ങാറുണ്ടായിരുന്നുള്ളൂ. നോമ്പ് അഞ്ചായാല്‍ എല്ലാവരും വീട്ടിലേക്ക് മടങ്ങും. ക്ലാസ് അടക്കും. പക്ഷേ, ആ കുന്നിന്‍പുറത്തുതന്നെയാവും ഞാന്‍. കൂട്ടിന് ഹംസക്കയുണ്ടാകും'.
കാലം '79ല്‍ എത്തിയപ്പോള്‍ എന്തൊക്കെയോ നിര്‍ബന്ധങ്ങളില്‍ കുടുങ്ങി എറണാകുളത്തേക്ക് മടക്കം. ഇതിനിടക്ക് തിരുവനന്തപുരത്ത് ലോ അക്കാദമിയില്‍ എല്‍.എല്‍.ബിക്ക് ചേര്‍ന്നെങ്കിലും കോഴിക്കോട്ടായിരുന്നു വാസം. പിന്നെ എറണാകുളം ലോ കോളജിലേക്ക് മാറ്റം. ക്ലാസുകളിലൊന്നും ദൈവം തുണച്ചിട്ട് ഇരിക്കാനായില്ല. ഒടുക്കം മൂന്നു വര്‍ഷത്തെ പരീക്ഷകള്‍ ഒരുമിച്ചെഴുതി ജയിക്കുകയായിരുന്നു. ചെറുകാലം നീണ്ട പ്രാക്ടീസ്. പിറകെ വിവാഹം. പാര്‍ട്ടിയിലെ ഭിന്നിപ്പ്. കരുണാകരന്റെ ക്യാമ്പിലെ സന്തോഷവും കയ്പും അനുഭവിച്ച ജീവിതം. കെ.പി.സി.സിയിലെ ജീവിതാരംഭം. അങ്ങനെ പലതും...
==========

പറഞ്ഞുപോവാന്‍ അങ്ങനെ എത്രയെത്ര ഓര്‍മകള്‍. മണിക്കൂര്‍ സൂചി ഒമ്പതും കഴിഞ്ഞ് മുന്നോട്ടുനടക്കവെ ഷാനവാസ് മുണ്ടൊന്നു മുറുക്കിയിടുത്തു. ഏതോ ചാനലില്‍നിന്ന് പതിവുപോലെ ഷാജിക്കായെന്ന നീട്ടിവിളി വന്നു. ചാനല്‍ ഫ്ലോറിലെ ചര്‍ച്ചക്കായി അന്നും ഷാനവാസിനെ കൂട്ടാന്‍ വണ്ടി വന്നു. 'മോനേ, വയ്യ. ഇന്ന് ഫോണ്‍^ഇന്‍ പോരേ'യെന്ന് ഷാനവാസ്. ഒടുക്കം അവര്‍ക്ക് സമ്മതം. ഓര്‍മപ്പറച്ചിലിന് ചെറിയൊരിടവേള. സോണിയാഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് പത്താണ്ട് തികക്കുന്നതാണ് ചര്‍ച്ചാവിഷയം ഇന്ന്. ഫോണിന്റെ അങ്ങേത്തലക്കലെ ചോദ്യങ്ങള്‍ക്ക് ഹോട്ടല്‍മുറിയിലെ ടെലിവിഷന്റെ ശബ്ദം താഴ്ത്തിവെച്ച് മൂപ്പര്‍ വീറുള്ള മറുപടി കൊടുത്തു. ഇടക്ക് ക്ഷോഭം. കയര്‍ക്കല്‍. പിന്നെയൊടുവില്‍ കൈകള്‍ ചേര്‍ത്തുപിടിച്ച് പൊട്ടിച്ചിരികള്‍. ചര്‍ച്ച തീര്‍ന്നപ്പോള്‍ ഷാനവാസിന്റെ മുഴങ്ങുന്ന ഒച്ച മുന്തിനിന്നു. ഇപ്പോള്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ നാവായി നില്‍ക്കുന്നു ഈ മനുഷ്യന്‍. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ കലങ്ങിമറിയലുകള്‍ക്കിടയില്‍ പരന്ന വായനയും ലോകവിവരവുംകൊണ്ട് വേറിട്ടുനില്‍ക്കുന്നു ഇയാള്‍.
==========

നമുക്ക് ആ കാലത്തേക്ക് മടങ്ങിവരാം. ജോയന്റ് സെക്രട്ടറിയായുള്ള തുടക്കക്കാലം. കെ.പി.സി.സി പ്രസിഡന്റിനോട് കരഞ്ഞുപറഞ്ഞ് ഒടുവില്‍ ഷാനവാസ് ഒടുക്കം ആര്‍ക്കും വേണ്ടാതെ കിടന്ന സേവാദളിന്റെ ചുമതലയേറ്റു. രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഭൂവിലേക്ക് ഷാനവാസിന്റെ സുപ്രധാനമായൊരു വഴിത്താരയായി അത് മാറി. ഒരുപാട് പാഠങ്ങളും കണ്ണീരനുഭവങ്ങളും സമ്മാനിച്ച ഒരു യാത്ര അപ്പോള്‍ ആ ഓര്‍മയേടുകളില്‍ നിവരുകയായി.

കെ.പി.സി.സി സെക്രട്ടറി ഇന്‍ചാര്‍ജ് ഓഫ് സേവാദള്‍ ആയതു മുതല്‍ ഷാനവാസ് ഒരിടത്തിരുന്നില്ല. കേരളം മുഴുക്കെ ക്യാമ്പുകള്‍, പ്രസംഗങ്ങള്‍ ... അങ്ങനെ ആ ചുറുചുറുക്ക് കണ്ട് പാറ്റ്ന റൂട്ട് മാര്‍ച്ചിനുള്ള സംഘത്തെ നയിക്കാന്‍ ഷാനവാസ് നിയോഗിക്കപ്പെടുകയാണ്. വര്‍ഷം 1984.

അങ്ങനെ 3500 ഡെലിഗേറ്റുകളെയും വഹിച്ചുള്ള സ്പെഷല്‍ ട്രെയിന്‍ കേരളത്തിന്റെ ഞരമ്പുകളിലൂടെ പാറ്റ്ന ലക്ഷ്യമാക്കി കുതിച്ചു. പഞ്ചദിന ക്യാമ്പ്. ഇന്ദിരാജി വരും. സംഘത്തില്‍ 500 പെണ്‍കുട്ടികള്‍. നാലുദിവസത്തെ യാത്ര. എ.സിയില്ല, റിസര്‍വേഷനുമില്ല. ആവശ്യത്തിന് പണമില്ല. ഇങ്ങനെ പലവിധ ടെന്‍ഷനുകളില്‍ തലപുകച്ച് കൂകിപ്പായുന്ന തീവണ്ടിയില്‍ ആടിയുലഞ്ഞ് നിന്നും നടന്നും ഇരുന്നും ഓടവേ ആ ദുരന്തവര്‍ത്തമാനം യാത്രാക്യാപ്റ്റന്റെ ചെവിയിലുമെത്തി. പാറ്റ്നക്കിപ്പുറം റാഞ്ചി സ്റ്റേഷനിലെത്തിയപ്പോള്‍ സംഘത്തിലെ കണ്ണൂര്‍ക്കാരായ രണ്ടുപേരെ കാണാനില്ല. ചിരി മാഞ്ഞു. വണ്ടിനിന്നു. ഷാനവാസ് കരഞ്ഞുകൊണ്ട് കമ്പാര്‍ട്ടുമെന്റുകളിലൂടെ തലങ്ങും വിലങ്ങും പാഞ്ഞു. എന്തുചെയ്യണമെന്നറിയാതെ പകച്ച നിമിഷങ്ങള്‍. ഒടുവില്‍ പാറ്റ്നയെത്തുന്നതിന് മുമ്പ് ഏതോ സ്റ്റേഷനില്‍നിന്ന് അനൌണ്‍സ്മെന്റ് മുഴങ്ങി. കേരള ടീം ക്യാപ്റ്റന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന്. 'There is a tragic news to you: Two dead bodies were found near Ranchi station'.

റാഞ്ചിക്കടുത്ത് പുറത്തേക്ക് തെറിച്ചുവീണ നിലയില്‍ രണ്ട് പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. കമ്പാര്‍ട്ടുമെന്റുകളിലെ സഹപ്രവര്‍ത്തകരുടെ നിലവിളിക്കിടയില്‍ ആശ്വാസവാക്കുകള്‍ കിട്ടാതെ ഷാനവാസെന്ന യുവനേതാവ് നിന്നു. എല്ലാവരും വീട്ടിലേക്ക് മടങ്ങണമെന്ന മുറവിളിയുമായി ഷാനവാസിനെ പൊതിഞ്ഞു. ഒരു കുടുംബംപോലെ നീണ്ട യാത്രക്കൊടുവില്‍ വന്ന ദുരന്തം. ആരും ഉറങ്ങിയില്ല. വഴിനീളെ തടസ്സങ്ങള്‍. ഫോണില്ല. അഞ്ചുലക്ഷം പേരുടെ ക്യാമ്പാണ്. മറ്റു സംസ്ഥാനക്കാരൊക്കെ ക്യാമ്പ് ആഘോഷിക്കുകയാണ്. കേരള ടെന്റുകള്‍ മാത്രം മൂകമായി കരഞ്ഞു. മൃതദേഹങ്ങള്‍ റാഞ്ചി ആശുപത്രിയില്‍. റാഞ്ചിയിലെ നേതാക്കളും സര്‍ക്കാറുമൊക്കെ മൃതദേഹം അവിടെത്തന്നെ സംസ്കരിക്കണമെന്ന് പറഞ്ഞപ്പോള്‍ ഷാനവാസ് പിന്നെയും ഞെട്ടിത്തരിച്ചു. 'അങ്ങനെ വല്ലതും സംഭവിച്ചാല്‍ ഞങ്ങള്‍ 3498 പേരൂം ഇവിടെ ഉപവാസം കിടന്ന് മരിക്കും. നാട്ടിലേക്ക് കൊണ്ടുപോയേ പറ്റൂ...' ക്യാപ്റ്റന്‍ ഉറപ്പോടെ നിന്നു. തൃശൂര്‍ രാമനിലയത്തിലേക്ക് വിളിച്ചു. കരുണാകരനെ ലൈനില്‍ കിട്ടിയില്ല.

ഒടുവില്‍ ആരുടെയോക്കെയോ ശ്രമത്തില്‍ ബോഡി കൊണ്ടുപോവാന്‍ സമ്മതമായി. ആ രണ്ട് മൃതദേഹങ്ങള്‍ കയറ്റി ദല്‍ഹി വിമാനം പാറ്റ്നയില്‍ ലക്ഷങ്ങള്‍ തമ്പടിച്ച ക്യാമ്പിന് മുകളിലൂടെ പറന്നകന്നു. കേരളത്തിന്റെ കൂടാരം കണ്ണീരിന്റെ അലകളിലൂടെ ആ കാഴ്ച കണ്ടുനിന്നു. കണ്‍വെട്ടത്തുനിന്നും വിമാനം മായുമ്പോള്‍ താഴെ അത് വലിയൊരു കൂട്ടക്കരച്ചിലായി മാറിയിരുന്നു. മൃതദേഹം ദല്‍ഹിയിലെത്തിയപ്പോള്‍ പിന്നെയും പ്രശ്നം. നന്നായി പാക്ക് ചെയ്തില്ലെന്ന് പറഞ്ഞ് പൈലറ്റുമാര്‍ ഉടക്കി. അപ്പോഴേക്കും കരുണാകരനെ ഫോണില്‍കിട്ടി. 'നീ ധൈര്യമായിരി, ഞാന്‍ നോക്കിക്കൊള്ളാം' എന്ന് മൂപ്പര്‍. അദ്ദേഹം ഇന്ദിരാജിയെ വിളിച്ചു. അങ്ങനെ ആ കുടുക്കും നീങ്ങി.

പിന്നെ പാറ്റ്നയില്‍നിന്ന് തിരിച്ചെത്തിയപ്പോള്‍ ഷാനവാസ് ആ 3498 സേവാദളുകാരുമായി അതേ യൂനിഫോമില്‍ കണ്ണൂരിലെ മരിച്ചവരുടെ വീടുകളില്‍പോയി. അന്ത്യാഞ്ജലി നേരാന്‍; വിട്ടുപോയ ആ സഹപ്രവര്‍ത്തകരുടെ ഉറ്റവരെ കാണാന്‍. ഓര്‍മയുടെ ഈ മുനമ്പിലെത്തിയപ്പോള്‍ ഷാനവാസ് കരഞ്ഞുപോവുന്നു. കണ്ണീരിന്റെ ആ ഏട് ജീവിതത്തിലും രാഷ്ട്രീയത്തിലും പകര്‍ന്ന പാഠങ്ങളില്‍ ഈ മനുഷ്യന്‍ നനവോടെ നില്‍ക്കുന്നു. ഇന്നും!
==========

ഉറക്കച്ചടവ് കാണിക്കാതെ കോഴിക്കോട്ടങ്ങാടി അപ്പോഴും വെളിച്ചത്തില്‍ മുങ്ങിക്കിടന്നു. ഹോട്ടല്‍മുറിയുടെ ചെറു കോലായയില്‍ വികാരഭാരത്തോടെ ഷാനവാസ്. കൊണ്ടും കൊടുത്തും നീങ്ങിയ ഓര്‍മകള്‍ക്ക് കണ്ണീരിന്റെ ചുവ വന്നപ്പോള്‍ ഷാനവാസ് പൊടുന്നനെ വീട്ടിലേക്ക് വിളിച്ചു. ബാപ്പ വിട്ടുപിരിഞ്ഞിട്ട് നാളേറെയായിട്ടില്ല. വീട്ടുകാരിയോട് വിശേഷങ്ങള്‍ പറഞ്ഞ് വിവരങ്ങള്‍ തിരക്കി സ്നേഹനിധിയായ ഭര്‍ത്താവിന്റെ കുപ്പായമിട്ടു അപ്പോള്‍ ആ മനുഷ്യന്‍.

ബോംബെ ഹോട്ടലിന്റെ രുചിവട്ടങ്ങളില്‍ ഇപ്പോള്‍ ആളൊഴിഞ്ഞിട്ടുണ്ടാകും. ഭക്ഷണം കഴിക്കാനായി തൊട്ടകലെയുള്ള ബോംബെ ഹോട്ടലിലേക്ക്. കോളജുകാലത്തേ ഷാനവാസിന്റെ വീക്ക്നെസ്സാണ് ബോംബെ ഹോട്ടലിലെ നെയ്ച്ചോറും ഇഷ്ടും. ആ നെയ്ച്ചോറിന്റെ ഇളംചൂടിന് ചുറ്റുമിരുന്ന് പിന്നെയുമേറെ കഥകള്‍ പറഞ്ഞു അയാള്‍. എല്ലാമായിട്ടും ഒന്നുമാകാതെ നില്‍ക്കുന്ന ഒരു കോണ്‍ഗ്രസുകാരന്റെ അനുഭവ കഥകള്‍. ആ കഥകള്‍ ചിരിയില്‍ ചേര്‍ത്തേ മൂപ്പര്‍ നമ്മുടെ മുമ്പിലും വിളമ്പൂ. ആ കഥയിലൊന്നും എരിവായി ഒരു വില്ലന്റെ മുഖം അയാള്‍ തിരഞ്ഞുപിടിക്കുന്നുമില്ല.
==========

ആരൊക്കെയോ അതൊരുക്കിവെച്ച് കാത്തിരിക്കുന്ന പോലെ എപ്പോഴും ഷാനവാസിനെ കാത്ത് അതവിടെയുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് തോല്‍വി. കൂടെവന്ന പലരും വിജയങ്ങള്‍ കയറിപ്പോയപ്പോഴും ഷാനവാസിന് തോല്‍ക്കാന്‍വേണ്ടിയെന്നപോലെ (നേര്‍ച്ചക്കോഴിയെന്ന് പത്രക്കാര്‍പോലും പറഞ്ഞ) പാര്‍ട്ടി പലതും കരുതിവെച്ചു. സ്വാതന്ത്യ്രത്തിനുശേഷം ഇന്നേവരെ പാര്‍ട്ടി ജയിക്കാത്ത വടക്കേക്കരയില്‍ 1987ല്‍ തുടക്കം. അത് ഡി.വൈ.എഫ്.ഐ കത്തിനില്‍ക്കുന്ന സമയം. അതിന്റെ സെക്രട്ടറി എസ്. ശര്‍മ എതിര്‍സ്ഥാനാര്‍ഥി. എന്നിട്ടും പൊരുതി ഷാനവാസ്. അവസാനം ശര്‍മ 180 വോട്ടിന് മുന്നില്‍. ഒരു പെട്ടികൂടി എണ്ണാന്‍. പെട്ടിയുടെ രണ്ടുവശത്തുമിരുന്ന് ശര്‍മ ബീഡിയും ഷാനവാസ് വില്‍സും പുകച്ചൂതി. ഒടുവില്‍ ഫലം വന്നപ്പോള്‍ ഷാനവാസ് തോറ്റു. വെറും 400 വോട്ടിന്.
പിന്നെ '91ല്‍ അന്ന് എ ഗ്രൂപ്പിന് കൊടുത്ത 25^24 സീറ്റുകള്‍ ഒഴിച്ച് കരുണാകര ഗ്രൂപ്പിന്റെ തലപ്പത്തുനിന്ന് ബാക്കി 94 സീറ്റിന്റെയും പട്ടിക ഷാനവാസിന്റെ കൈയില്‍. ആ അനുഭവം ഷാനവാസ് പറയുന്നത് നോക്കുക: കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ അന്ന് കരുണാകരന്റെ സ്വന്തക്കാരടക്കം എല്ലാവരും ആന്റണിയോട് സീറ്റ് ചോദിച്ചു. ഞാന്‍ മാത്രം ചോദിച്ചില്ല. ഒരു ദിവസം രാവിലെ എ.കെ. വിളിക്കുന്നു. 'എന്റെ എല്ലാ സെക്രട്ടറിമാരും എന്നോട് സീറ്റ് ചോദിച്ചു. നീയൊഴിച്ച്. എന്തായിത്?' 'പ്രസിഡന്റേ, ഞാന്‍ കരുണാകരന്റെ കൂടെയല്ലേ? എനിക്ക് തരേണ്ടത് അയാളല്ലേ...? മൂപ്പര് തരാത്ത സീറ്റ് എനിക്കുവേണ്ട' ഷാനവാസിന്റെ പേരില്‍ കരുണാകരന്‍ ഏത് സീറ്റ് പറയുന്നുവോ, അത് ഞാന്‍ അപ്രൂവ് ചെയ്യുമെന്ന് എ.കെയുടെ മറുപടി.

ആലപ്പുഴയോ മട്ടാഞ്ചേരിയോ തിരുവമ്പാടിയോ ഏതെങ്കിലുമൊന്ന് ഷാജിക്കെന്ന ഉറപ്പും ആഗ്രഹവും പക്ഷേ, എങ്ങുമെത്തിയില്ല. വേണമെങ്കില്‍ വടക്കേക്കര തന്നെ നില്‍ക്കാം എന്നായി ഒടുക്കം. എന്നിട്ടും ഷാനവാസ് ഒപ്പം നിന്നു. പക്ഷേ, കരുണാകരനുമായി മാനസികമായി ഒരകലം അന്നു തുടങ്ങിയെന്ന് ഷാനവാസ്. വടക്കേക്കര ആവര്‍ത്തിച്ചു. തോല്‍വി. അതും ചെറിയ വോട്ടിന്. തോല്‍ക്കാന്‍ പിന്നെയും മൂപ്പരുടെ ജീവിതം ബാക്കിയുണ്ടായിരുന്നു. തോല്‍വി പലവട്ടം പിന്നെയും വന്നു. എപ്പോഴും ഷാനവാസിനെ ഇടത്തോട്ട് ചാഞ്ഞ ഒരു സീറ്റ് കാത്തുനിന്നു. അവിടെയൊക്കെയും ഇളക്കങ്ങളുണ്ടാക്കി അയാള്‍. കാലുവാരല്‍ ആഗോളപ്രതിഭാസമായപ്പോഴും കാലുവാരലിന്റെ മുഖ്യ ഉന്നം ഷാനവാസായപ്പോഴുമൊക്കെ അടിയോടെ ഒലിച്ചുപോകാതെ പിടിച്ചുനില്‍ക്കാനായി ഷാനവാസിന്. നാട്ടുകാരനായ ഹസനും, തലേക്കുന്നില്‍ ബഷീര്‍ രണ്ടുവട്ടവും തോറ്റ ചിറയില്‍കീഴില്‍ പരിചയസമ്പന്നനായ വര്‍ക്കല രാധാകൃഷ്ണനോട് എതിരിട്ടപ്പോഴും ഷാനവാസ് ഉശിരുകാട്ടി. 'ഈ പയ്യനോ... മല്‍സരിക്കാനുള്ള രസംപോയെ'ന്ന് ചിരി നീട്ടിയ വര്‍ക്കല അവസാന നാളായപ്പോഴേക്ക് തോളില്‍തട്ടി പറഞ്ഞു; എടാ, നീ ജയിച്ചെന്ന്. പക്ഷേ, അവിടെയും തലനാരിഴ അകലത്തിന് ഷാനവാസ് വീണു; മുവായിരം വോട്ടിന്.

ഇങ്ങനെ നീണ്ട തോല്‍വികളില്‍ അല്ല ഷാനവാസ് എന്ന മനുഷ്യന്‍ കരഞ്ഞുപോയത്. തിരുത്തല്‍വാദിയുടെ വേഷംകെട്ടി കേരളരാഷ്ട്രീയത്തിന്റെ ഗതിവേഗങ്ങള്‍ തിരുത്തിയെഴുതിയ മൂവര്‍ സംഘത്തിലെ ഈ പ്രധാനിക്ക് കരയാന്‍ കാരണങ്ങള്‍ പലതുണ്ടായിരുന്നു. ആ വാദത്തിന്റെ ഏകാന്തഭരിതമായ പര്യവസാന നാളുകളില്‍ ഒറ്റക്കിരുന്ന് കരഞ്ഞുപോയിട്ടുണ്ട് ഈ രാഷ്ട്രീയക്കാരന്‍. വല്ലാതെ ഒറ്റപ്പെട്ട നിമിഷങ്ങളില്‍ ആരുമറിയാത്ത പിടച്ചില്‍. അവിടുന്നൊക്കെയും കയറിപ്പോരാന്‍ ദൈവവിധിയെന്നോണം നീണ്ടെത്തുന്ന സ്നേഹങ്ങള്‍...

ഒടുവില്‍ ചില പേരുകള്‍ പത്രങ്ങള്‍ ഷാനവാസിനായി കരുതിവെച്ചിരുന്നു: കോണ്‍ഗ്രസിലെ തന്ത്രജ്ഞന്‍, രാഷ്ട്രീയ അട്ടിമറിയുടെ സൂത്രധാരന്‍, പിന്‍സീറ്റ് ഡ്രൈവര്‍, കിംഗ്മേക്കര്‍, അങ്ങനെയങ്ങനെ... അതിലൊന്നും പരാതിയില്ല മൂപ്പര്‍ക്ക്. എന്തൊക്കെയായാലും കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ കയറ്റിറക്കങ്ങളില്‍ കഴിഞ്ഞ ഇരുപഞ്ചാണ്ടിലധികമായി ഈ മനുഷ്യന്റെ നിരന്തരമായ സാന്നിധ്യമുണ്ട്. കലങ്ങിയും മറിഞ്ഞും മുന്നോട്ടുപോയ ഈ പതിറ്റാണ്ടുകള്‍ക്കൊടുവില്‍ അനുഭവിച്ചും വായിച്ചും കണ്ടും കേട്ടും കൊണ്ടും കൊടുത്തും ആര്‍ജിച്ച അനുഭവസമ്പത്തുകള്‍ പാര്‍ട്ടിക്കായി സമര്‍പ്പിക്കുന്ന സമ്പൂര്‍ണാര്‍ഥത്തിലെ ഭാരവാഹിയായി മാറിയിരിക്കുന്നു മുക്കാട്ടുപറമ്പില്‍ ഇബ്രാഹിം ഷാനവാസ് എന്ന എം.ഐ. ഷാനവാസ്. കോണ്‍ഗ്രസിന്റെ നാവ്. പ്രതിസന്ധികളില്‍ കോണ്‍ഗ്രസിന് പ്രതിരോധമൊരുക്കുന്ന മുന്നണിപ്പടയാളി. മാറാട് സമാധാന ഉടമ്പടിയിലും നരേന്ദ്രന്‍ കമീഷന്‍ പാക്കേജിലും തുടങ്ങി ഇപ്പോള്‍ സച്ചാര്‍ റിപ്പോര്‍ട്ടിന്റെ അടിയൊഴുക്കുകളില്‍ വരെ തികഞ്ഞ നീതിബോധത്തോടെ വാക്കുകള്‍ പുറപ്പെടുവിക്കുന്ന വാഗ്മി. ചാനലുകളില്‍നിന്ന് ചാനലുകളിലേക്കും വേദികളില്‍നിന്ന് വേദികളിലേക്കുമുള്ള ഓട്ടപ്പാച്ചിലിലാണിപ്പോള്‍ ഈ ജീവിതം. പിന്നാക്ക ന്യൂനപക്ഷ സമുദായങ്ങളെ പാര്‍ട്ടിയുമായി ചേര്‍ത്തുനിര്‍ത്താന്‍ പോന്ന സാന്നിധ്യം. നിങ്ങള്‍ക്കറിയാമോ, ഈ വര്‍ഷം സച്ചാര്‍ സമിതി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഷാനവാസ് പങ്കെടുത്ത സെമിനാറുകളുടെ എണ്ണം നൂറോടടുക്കുകയാണ് ഈയാഴ്ച. പരസ്പരം കലഹിച്ചുനില്‍ക്കുന്ന സംഘടനകളുടെ വേദികളിലും കോണ്‍ഗ്രസിന്റെ പ്രതിനിധിയായി ഈ ഖദര്‍ധാരിയെ നിങ്ങള്‍ക്ക് കാണാം.

വിശ്രമമില്ലാത്ത ഈ യാത്രകളിലൊന്നിന്റെ രാത്രിയിലാണ് ചൂടുള്ള നെയ്ച്ചോറിനു മുന്നിലെന്നപോലെ ഈ ഓര്‍മകള്‍ക്കു മുമ്പില്‍ കൊതിയോടെ ഷാനവാസ് വന്നിരുന്നത്. കണ്ണീരിന്റെയും വിയര്‍പ്പിന്റെയും ഇടയിലൂടെ ഒരുപാടലഞ്ഞ ആ ഓര്‍മകള്‍ എവിടെയും ചെന്ന് നങ്കൂരമിടുന്നില്ല. രാത്രിയേറെ വൈകി. പറയാനൊരുപാടുണ്ട്. ഹോട്ടല്‍മുറിയുടെ മട്ടുപ്പാവില്‍ കോഴിക്കോടിന്റെ സ്നേഹത്തണുപ്പുള്ള കാറ്റ്. ആ കാറ്റിന്റെ സുഖത്തില്‍ ഷാനവാസ് മുറിഞ്ഞുപോയ ആ ആത്മബന്ധത്തിന്റെ സങ്കടങ്ങള്‍ പിന്നെയും പറയുന്നു. കോഴിക്കോട് വിട്ടുപോവേണ്ടിവന്ന ജീവിതമുഹൂര്‍ത്തങ്ങളെ വിഷാദത്തോടെ ഓര്‍ക്കുന്നു. ജീവിതം ഇനിയും ബാക്കികിടക്കുകയാണ്. എഴുത്തിന്റെയും വായനയുടെയും പ്രസംഗത്തിന്റെയും വഴിയില്‍ നില്‍ക്കുന്ന ഈ കോണ്‍ഗ്രസുകാരന്റെ മുമ്പില്‍ ഇനിയും വഴികള്‍ ഏറെയുണ്ട്. വിജയങ്ങള്‍ എവിടെയോ മറഞ്ഞിരിപ്പുണ്ട്.

Thursday, October 9, 2008

കാളിദാസന്‌ മറുപടി.

സെസും കേരള വികസനവും എന്ന പോസ്റ്റില്‍ നടന്ന ചര്‍ച്ചയുടെ തുടര്‍ച്ചയാണ്‌ ഈ പോസ്റ്റ്‌. സെസ്‌ സംബന്ധിച്ച വിവാദങ്ങള്‍ കത്തി നില്‍ക്കുമ്പോഴാണ്‌ ഞാന്‍ ആ പോസ്റ്റ്‌ എഴുതിയത്‌. അവിടെ പ്രധാനമായും വിമര്‍ശങ്ങള്‍ ഉന്നയിച്ച കാളിദാസന്‍ എന്ന ബ്ലോഗര്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കുള്ള ഒരു മറുപടിയായും ഇതിനെ കരുതാം

ചര്‍ച്ചയില്‍ ഉടനീളം സ്മാര്‍ട്ട്‌ സിറ്റി മാതൃക മാത്രമാണ്‌ ഉദാത്തം എന്ന നിലപാടിലായിരുന്നു കാളിദാസന്‍. 10 ഏക്കറില്‍ കൂടുതല്‍ ഭൂമി ഒരാള്‍ക്ക്‌ കൈവശം വയ്ക്കാന്‍ പാടില്ല എന്ന ഭൂപരിഷക്കരണ നിയമത്തെ മറികടക്കാനാണ്‌ സെസ്‌ അപേക്ഷകര്‍ വരുന്നത്‌ എന്നായിയിരുന്നു കാളിദാസന്റെ പ്രധാന വാദം. എന്നാല്‍ വരുന്നത്‌ IT സെസുകളാണെന്നും അവക്ക്‌ 25 ഏക്കര്‍ മതിയെന്നും ഞാന്‍ വ്യക്തമാക്കിയപ്പോള്‍ എന്തിനാണ്‌ IT വ്യവസായത്തിന്‌ 25 ഏക്കര്‍ എന്നായി കാളിദാസന്‍. 25 ഏക്കര്‍ സ്ഥലം IT സെസുകള്‍ ലഭിക്കാനുള്ള മാനദണ്ഡത്തിന്റെ ഭാഗമാണ്‌ എന്ന് വിശദീകരിച്ചപ്പോള്‍ കാളിദാസന്‍ നയം മാറ്റി. ഇത്തരത്തില്‍ ഉള്ള സെസ്‌ അപേക്ഷകര്‍ റിയല്‍ എസ്റ്റേറ്റുകാരാണ്‌ അവര്‍ അവിടെ ബില്‍ഡിംഗ്‌ പണിത്‌ വില്‍ക്കുന്നവരാണ്‌ സംസ്ഥാന്‍ ഗവണ്‍മന്റ്‌ നല്‍കുന്ന ഇളവുകള്‍ ഒന്നും വേണ്ടെങ്കില്‍ അവര്‍ എന്തിന്‌ സെസ്‌ എന്ന ലേബലിനു വേണ്ടി ശ്രമിക്കുന്നു എന്നായി . എന്നാല്‍ സെസില്‍ ഒരുപാട്‌ കേന്ദ്ര ഇളവുകള്‍ ഉണ്ടെന്നും അവ ലഭിക്കാന്‍ സെസ്‌ പദവി വേണമെന്നും വിശദീകരിച്ചപ്പോള്‍ കാളിദാസന്റെ മറുപടി ഇങ്ങനെ

ഇതു വരെ ഒരു IT കമ്പനിയും സര്‍ക്കാരിനു അപേക്ഷ നല്കിയതായി അറിവില്ല. DIC പോലെ IT Infrastructure നിര്‍ മ്മിച്ചു പരിചയമുള്ള ഒരു കമ്പനിയും അപേക്ഷ നല്‍കിയതായി അറിവില്ല. സ്മര്‍ ട്ട് സിറ്റി നിര്‍മ്മിക്കുന്നത്, DIC പോലെ IT Infrastructure നിര്‍ മ്മാണ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചവരാണ്.അറിഞ്നിടത്തോളം പല റിയല്‍ എസ്റ്റേറ്റ് ബിസിനസുകരുമാണ്, ഇപ്പോള്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. അവര്‍ക്കെന്തിനാണ്, I T കമ്പനികള്‍ക്ക് നല്‍കേണ്ട ഇളവുകള്‍
സ്വകാര്യ വ്യക്തികള്‍ നിര്‍മ്മിക്കുന്ന SEZ കള്‍ കേന്ദ്ര സര്‍കാര്‍ ആ പദവി നല്കി കഴിഞ്ഞാല്‍ കേരള സര്‍ക്കാരിനു ഒന്നും ചെയ്യാന്‍ പറ്റില്ല. അവര്‍ IT Infrastructure നിര്‍മിച്ചില്ലെങ്കിലും IT കമ്പനികള്‍ വന്നില്ലെങ്കിലും , കേരള സര്‍ക്കാരിനു ഒരു നിയന്ത്രണവും ചെലുത്തനാവില്ല.കേരളത്തില്‍ ഇപ്പോഴുള്ള പ്രശ്നം , സ്വന്തം അധികാരപരിധിയില്‍ ഇല്ലാത്ത ഒരു വകുപ്പില്‍ വ്യവസായ വകുപ്പു മന്ത്രി അമിത താഅല്‍പ്പര്യം കാണിക്കുന്നതു കൊണ്ടുണ്ടായതാണ്.

കാളിദാസന്‍ നിലവിലുള്ള സ്വകാര്യ സെസ്‌ അപേക്ഷകരെ മുഴുവന്‍ റിയല്‍ എസ്റ്റേറ്റ്‌ താല്‍പര്യം ഉള്ളവരായി മാത്രം കാണാന്‍ ശ്രമിക്കുകയാണ്‌ ഇവിടെ ഉണ്ടായത്‌. മാത്രവുമല്ല സ്വകാര്യം സംരംഭകര്‍ സര്‍ക്കാരിന്‌ പ്രയത്ന ഓഹരി തരണം എന്ന നിബന്ധന മഹത്തരമാണ്‌ എന്നും പറയുക ഉണ്ടായി. കൂടാതെ ഇത്തരക്കാര്‍ ആദ്യം 70% പ്രദേശവും IT വ്യവസായത്തിന്‌ അനുകൂലമാക്കിയതിന്‌ ശേഷം സെസ്‌ പദവി വേണമെങ്കില്‍ ആവശ്യപ്പെടട്ടെ എന്നും വാദിച്ചു.

എന്നാല്‍ സെസ്‌ അപേക്ഷകര്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ ലംഘിച്ചാല്‍ അവരുടെ ഭൂമി ഭൂപരിഷ്ക്കരണ നിയമം വഴി തിരിച്ചെടുക്കാം എന്നതും 30% അനുബന്ധ പ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സെസ്‌ ആനുകൂല്യം ഉണ്ടാകില്ല എന്നതും ഒന്നും ഉള്‍ക്കൊള്ളാന്‍ കാളിദാസന്‍ തയ്യാറായില്ല. മാത്രവുമല്ല വ്യവസായ വകുപ്പ്‌ മന്ത്രി IT വകുപ്പില്‍ അവിഹിതമായി ഇടപെടുന്നു എന്ന ആരോപണം ശക്തമായി ഉന്നയിക്കാന്‍ തുടങ്ങി. എന്നാല്‍ വ്യവസായ വകുപ്പ്‌ അവിഹിതമായി IT വകുപ്പില്‍ ഇടപെടുന്നു എന്ന് ആരോപണം ഒരു കോണില്‍ നിന്നും ഇതുവരെ ഉയര്‍ന്നിട്ടില്ല എന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ അത്‌ എന്റെ ചിന്തിക്കുന്ന യന്ത്രം നന്നായി പ്രവര്‍ത്തിക്കത്ത്‌ കൊണ്ടാണ്‌ എന്നായിരുന്നു കാളിദാസന്റെ മറുപടി. കാളിദാസന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഇവയാണ്‌

1)എന്തുകൊണ്ട്‌ സ്വകാര്യ സംരംഭകര്‍ IT വകുപ്പിനെ സമീപിക്കാതെ വ്യവസായ വകുപ്പിനെ സമീപിച്ചു

2) എന്തുകൊണ്ട്‌ IT അപേക്ഷകള്‍ IT വകുപ്പിലേക്ക്‌ അയച്ചില്ല

3) എന്റുകൊണ്ട്‌ IT പദ്ധതികളാണ്‌ സംസ്ഥാനത്തിന്റെ വികസനത്തിന്‌ ആവശ്യം എന്ന് വ്യവസായ മന്ത്രി നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു

തുടര്‍ന്നുള്ള ചര്‍ച്ചകളില്‍ മുഴുവന്‍ കരീമിന്റെ IT ഇല്‍ ഉള്ള അമിത താല്‍പര്യമായിരുന്നു കാളിദാസന്റെ മുഖ്യ ആയുധം. ഇതിനിടെ സംസ്ഥാന സര്‍ക്കാര്‍ സെസ്‌ നയം പ്രഖ്യാപിക്കുകയും ചീഫ്‌ സെക്രട്ടറി അദ്ധ്യക്ഷനായുള്ള സമിതി 10 അപേക്ഷകള്‍ കേന്ദ്രത്തിലേക്ക്‌ അയച്ചു കൊടുക്കുകയും ചെയ്തു. അപ്പോള്‍ വന്ന ഒരു ദേശാഭിമാനി വാര്‍ത്തയില്‍ 10 അപേക്ഷകളില്‍ 7 എണ്ണം IT വകുപ്പ്‌ വഴിയും രണ്ടെണ്ണം വ്യവസായ വകുപ്പു വഴിയും ഒരെണ്ണം പൊതുമേഖല സ്ഥാപനത്തിന്റെതുമാണ്‌.

ദേശാഭിമനി വാര്‍ത്ത

സെസ് : 10 സംരംഭം വഴി 6100 കോടി നിക്ഷേപം
ദേശാഭിമാനി, സെപ്തം.30, 2008

തിരു: പ്രത്യേക സാമ്പത്തികമേഖലാ പദവിക്ക് അപേക്ഷിച്ച പത്ത് വ്യവസായസംരംഭംവഴി സംസ്ഥാനത്തെത്തുന്നത് 6109 കോടി രൂപയുടെ നിക്ഷേപം. ഒന്നരലക്ഷത്തോളം തൊഴിലവസരവും ഇതുവഴി സംസ്ഥാനത്തിന് ലഭിക്കും. പത്ത് അപേക്ഷയും ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയ്ക്ക് അയച്ചു.

കേന്ദ്രത്തിന്റെ അംഗീകാരം കിട്ടിയശേഷം വ്യവസായസംരംഭകര്‍ സംസ്ഥാന സര്‍ക്കാരുമായി കരാറിലെത്തണം. മന്ത്രിസഭ തിങ്കളാഴ്ച അംഗീകരിച്ച സെസ് നയം അടിസ്ഥാനമാക്കിയായിരിക്കും കരാര്‍. ചീഫ് സെക്രട്ടറി അധ്യക്ഷനായ സെക്രട്ടറിമാരുടെ സമിതി മന്ത്രിസഭയ്ക്ക് ശുപാര്‍ശചെയ്ത പത്ത് വ്യവസായപദ്ധതിയില്‍ എട്ടും 30 ഏക്കറില്‍ താഴെമാത്രം ഭൂമി ആവശ്യമുള്ളവയാണ്. ഇതില്‍ ഭൂരിപക്ഷവും ഐടി പദ്ധതികളും ഐടി അധിഷ്ഠിത സേവനപദ്ധതികളും.

രണ്ടു പദ്ധതിയാണ് വ്യവസായവകുപ്പ് മുഖേന വന്നത്. ഏഴു പദ്ധതി ഐടി വകുപ്പുവഴിയുള്ളതാണ്്. ഒന്ന് കേന്ദ്രസ്ഥാപനമായ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന്റേതും. പള്‍പ്പ് ഫാക്ടറിക്കായാണ് ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് അപേക്ഷ സമര്‍പ്പിച്ചത്. കമ്പനിയുടെ കൈവശമുള്ള 126 ഹെക്ടറിലാണ് ഫാക്ടറി സ്ഥാപിക്കുന്നത്. 2.05 കോടി രൂപ മുതല്‍മുടക്കുന്ന ഫാക്ടറിയില്‍ 1050 നേരിട്ടുള്ള തൊഴിലും 20,000 പരോക്ഷതൊഴിലുമാണ് വാഗ്ദാനം.

എമ്മാര്‍ എംജിഎഫ് ലാന്‍ഡ് ലിമിറ്റഡ് ആലുവയില്‍ 12.17 ഹെക്ടറില്‍ ഐടി കമ്പനിക്കാണ് സെസ് പദവിക്കായി അപേക്ഷിച്ചത്. 279 കോടി രൂപയാണ് മുതല്‍മുടക്ക്. 15,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും.

എറണാകുളത്ത് കിന്‍ഫ്രയുടെ 12 ഹെക്ടറില്‍ ബയോടെക്നോളജി വ്യവസായത്തിനാണ് ടിസിജി അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഹോള്‍ഡിങ്സ് അപേക്ഷിച്ചത്. 113 കോടി രൂപ മുതല്‍മുടക്കി സ്ഥാപിക്കുന്ന വ്യവസായസംരംഭംവഴി 6000 പേര്‍ക്ക് നേരിട്ടും 3000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ വാഗ്ദാനംചെയ്യുന്നു.

ആലുവയില്‍ 30.76 ഹെക്ടറില്‍ ഐടി വ്യവസായത്തിനാണ് പാര്‍ശ്വനാഥ് ഡെവലപ്പേഴ്സ് അപേക്ഷിച്ചിരിക്കുന്നത്. 243.16 കോടി രൂപ ഇവിടെ മുതല്‍മുടക്കും. 30,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും.

ആലുവയില്‍തന്നെ എംഎം ടെക് ടവേഴ്സ് 14 ഹെക്ടറില്‍ ഐടി സംരംഭമാണ് ആരംഭിക്കുന്നത്. 400 കോടി രൂപ അവര്‍ നിക്ഷേപിക്കും. 10,000 പേര്‍ക്ക് തൊഴില്‍ വാഗ്ദാനംചെയ്തിട്ടുണ്ട്.

സതര്‍ലാന്‍ഡ് ഗ്ളോബല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചിയില്‍ കിന്‍ഫ്രയുടെ 10 ഹെക്ടറില്‍ സ്ഥാപിക്കുന്ന ഐടി-ഐടി അധിഷ്ഠിത വ്യവസായത്തിനാണ് സെസ് പദവിക്ക് അപേക്ഷിച്ചത്. 52 കോടി അവര്‍ മുതല്‍മുടക്കും. 3000 തൊഴിലാണ് വാഗ്ദാനം.

കൊച്ചിന്‍ ടെക്നോപാര്‍ക്ക് ആലുവ ചെങ്ങമനാട് വില്ലേജില്‍ സെസ് ഡെവലപ്മെന്റ് പ്രോജക്ട് സ്ഥാപിക്കുന്നത് 12.15 ഹെക്ടറിലാണ്. 5000 പേര്‍ക്ക് തൊഴില്‍ ഉറപ്പുനല്‍കുന്ന സ്ഥാപനം 165 കോടി രൂപ നിക്ഷേപമിറക്കും.

ഐടി, ഐടി അധിഷ്ഠിത സേവന വ്യവസായം സ്ഥാപിക്കുന്ന ഇടിഎല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍വീസസ് ലിമിറ്റഡ് 3765 കോടി രൂപയാണ് മുതല്‍മുടക്കുന്നത്. 5000 പേര്‍ക്ക് നേരിട്ടും 4000 പേര്‍ക്ക് അല്ലാതെയും തൊഴില്‍ ഉറപ്പു നല്‍കുന്നു. എറണാകുളം ആമ്പല്ലൂരില്‍ ഐടി, ഐടി അധിഷ്ഠിത വ്യവസായമാണ് ഈ കമ്പനി സ്ഥാപിക്കുന്നത്. 202 ഹെക്ടര്‍ ഭൂമിക്ക് സെസ് പദവി ആവശ്യപ്പെട്ടിട്ടുണ്ട്.

തൃശൂര്‍ ടെക്നോപാര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡ് തൃശൂര്‍ പുതുക്കാട്ട് സ്ഥാപിക്കുന്ന ഐടി സംരംഭത്തിനായി പത്ത് ഹെക്ടറിനാണ് സെസ് പദവിക്ക് അപേക്ഷിച്ചത്. 177.37 കോടി മുതല്‍മുടക്കും. 10,000 പേര്‍ക്ക് തൊഴിലാണ് വാഗ്ദാനം.

എറണാകുളം കുന്നത്തുനാട്ടില്‍ ഐടി സംരംഭം തുടങ്ങുന്ന യൂണിടെക് റിയല്‍ എസ്റേറ്റ് പ്രോജക്ട് ലിമിറ്റഡ് 913.05 കോടിയുടെ പദ്ധതിയാണ് തയ്യാറാക്കിയത്. 10.84 ഹെക്ടറിലാണ് വ്യവസായസംരംഭം. 60,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നതാണ് പദ്ധതി.


ഈ വാര്‍ത്തയോടെ വ്യവസായ വകുപ്പ്‌ IT SEZ അപേക്ഷകള്‍ കൈകാര്യം ചെയ്തു എന്ന കാളിദാസന്റെ വാദം നിലനില്‍ക്കുന്നതല്ല എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ കാളിദാസന്‍ ഇങ്ങേ പ്രതികരിച്ചു

ചീഫ് സെക്രട്ടറി തിരഞെടുത്ത 10 അപേക്ഷകളില്‍ 7 എണ്ണവും ഐ റ്റി വകുപ്പ് വഴി വന്നതാണ്‌ 2 എണ്ണം മാത്രമെ വ്യവസായ വകുപ്പ് വഴി വന്നിട്ടുള്ളു എന്നതു ഇതു വരെ ആരും പറഞ്ഞിട്ടില്ല. ഇതു സത്യമാണെങ്കില്‍ കരീം ഐ റ്റി വകുപില്‍ അനാവശ്യമായി ഇടപെടുക തനെയായിരുനു. ഐ റ്റി വ്യവസായം കരീമിന്റെ വകുപ്പല്ല. അതിനു പ്രത്യേകമായി ഒരു വകുപ്പുണ്ട്. കേരളത്തിന്റെ നന്‍മയണ്, ലക്ഷ്യമിടുന്നതെങ്കില്‍ മറ്റു വകുപ്പുകളിലെ പദ്ധതികല്‍ക്കു വേണ്ടിയും കരീം വാദിക്കണമായിരുന്നു.ഇതില്‍ മനസിലാക്കാന്‍ പറ്റാത്ത വിഷയമൊന്നുമില്ല. ഐ റ്റി വകുപ്പ് ഒരു പ്രത്യേക വകുപ്പാക്കിയ അന്നു മുതല്‍ തുറ്റങ്ങിയ കലിപ്പാണ്. അതു മറുമെന്നും തോന്നുന്നില്ല.


10 ഇല്‍ 7 ഉം IT വകുപ്പ്‌ നല്‍കിയ അപേക്ഷയാണ്‌ എന്നതിനെക്കാള്‍ 2 അപേക്ഷ വ്യവസയ വകുപ്പില്‍ നിന്നും വന്നു എന്നത്‌ വ്യവസായ മന്ത്രി IT വകുപ്പില്‍ താല്‍പര്യം കാണിക്കുന്നു എന്ന രീതിയില്‍ വ്യാഖ്യാനിക്കാന്‍ കഴിയുന്നതാണ്‌ . അതിനാല്‍ ഇത്‌ എങ്ങനെ വന്നു എന്ന് കണ്ടെത്താനുള്ള ശ്രമം ഞാന്‍ നടത്തില്‍ . സര്‍ക്കാര്‍ ഓഫിസുകളുമായി ബന്ധപ്പെട്ട്‌ നടത്തിയ അന്വേഷണത്തില്‍ വ്യവസായ വകുപ്പ്‌ അയച്ച അപെക്ഷകള്‍ ഏതൊക്കെ എന്ന് കണ്ടെത്തി അവ എര്‍ണ്ണാകുളത്ത്‌ വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കിന്‍ഫ്രയുടെ കീഴില്‍ 99 വര്‍ഷത്തെ ലീസില്‍ സ്ഥലം വാങ്ങിയുട്ടുള്ള ടിസിജി അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഹോള്‍ഡിങ്സ് (12 ഹെക്ടറില്‍) and സതര്‍ലാന്‍ഡ് ഗ്ളോബല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് (10 ഹെക്ടറില്‍ )
ഈ രണ്ട്‌ സ്ഥാപനങ്ങളും വ്യവസായ വകുപ്പിന്റെ കീഴിലുള്ള സ്ഥലത്ത്‌ പ്രവര്‍ത്തിക്കുന്നതിനാലാണ്‌ ഇവ വ്യവസായ വകുപ്പ്‌ സെസ്‌ അപേക്ഷക്ക്‌ അയച്ചത്‌

സെസ്‌ അപേക്ഷകളെ പറ്റി കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ കാര്യങ്ങള്‍ക്ക്‌ കുറെക്കൂടി വ്യക്തത കൈവന്നു. എനിക്ക്‌ ലഭിച്ച വിവരങ്ങള്‍ അനുസ്സരിച്ച്‌ എല്ല സെസ്‌ അപേക്ഷകരും ആദ്യം സമീപിച്ചത്‌ വ്യവസായ വകുപ്പിനെ തന്നെയാണ്‌. അതില്‍ IT അപേഷകള്‍ വ്യവസായ വകുപ്പ്‌ IT വകുപ്പിലേക്ക്‌ അയച്ചു കൊടുത്തു. മറ്റ്‌ അപേക്ഷകള്‍ വ്യവസായ വകുപ്പ്‌ നേരിട്ട്‌ ചീഫ്‌ സെക്രട്ടറി അദ്ധ്യക്ഷനായ സമിതിക്ക്‌ അയച്ചു കൊടുത്തു എന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌. IT വകുപ്പില്‍ കിട്ടിയ അപെക്ഷകള്‍ IT വകുപ്പും ചീഫ്‌ സെക്രട്ടറി അദ്ധ്യക്ഷനായ സമിതിക്ക്‌ അയച്ചുകൊടുത്തു. ചീഫ്‌ സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയാണ്‌ വിവിധ അപേക്ഷകരില്‍ നിന്ന് 10 അപേക്ഷകള്‍ തിരഞ്ഞെടുത്ത്‌ ക്യാബിനറ്റിന്‌ നല്‍കിയത്‌.

എന്തുകൊണ്ട്‌ വിവിധ അപേക്ഷകര്‍ വ്യവസായ വകുപ്പിനെ ആദ്യം സമീപിക്കുന്നു എന്ന ചോദ്യം അപ്പോഴും പ്രസക്തമാണ്‌. സെസിന്റെ നോഡല്‍ ഏജന്‍സി വ്യവസായ വകുപ്പാണ്‌. കേന്ദ്ര ഗവണ്മെന്റിന്റെ സൈറ്റുകളിലും മറ്റും സെസ്‌ അപേക്ഷ നല്‍കാന്‍ വ്യവസായ വകുപ്പിനെ സമീപിക്കാനാണ്‌ എഴുതിയിട്ടുണ്ടാകുക. എന്നാല്‍ കേരളത്തില്‍ IT ക്ക്‌ പ്രത്യേക വകുപ്പുള്ളതിനാല്‍ ഈ അപേക്ഷകള്‍ വ്യവസായ വകുപ്പ്‌ IT വകുപ്പിലേക്ക്‌ അയക്കുന്നു.

Sunday, October 5, 2008

SEZ ഉം സ്മാര്‍ട്ട്‌ സിറ്റിയും

സുഹൃത്തുക്കളേ പുതിയ SEZ നിയമം നിലവില്‍ വന്നപ്പോള്‍ അത്‌ സ്മാര്‍ട്ട്‌ സിറ്റിയേ ബാധിക്കുമോ എന്ന ചര്‍ച്ച ഉയര്‍ന്ന് തുടങ്ങി. മാധ്യം പത്രമാണ്‌ ഈ വിവാദം കൊണ്ട്‌ ഉയര്‍ത്തിക്കൊണ്ട്‌ വന്നത്‌. ഒക്ടോബര്‍ 4 2008 ഇല്‍ മാധ്യമത്തില്‍ വന്ന വാര്‍ത്ത ഇങ്ങനെ



സെസ് നയം: സ്മാര്‍ട്ട് സിറ്റി അനിശ്ചിതത്വത്തില്‍


തിരുവനന്തപുരം: സര്‍ക്കാറിന്റെ പുതിയ സെസ് നയം കൊച്ചിയിലെ സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ ഭാവി അനിശ്ചിതത്വത്തിലാക്കി. സെസ് നയം സ്മാര്‍ട്ട് സിറ്റിക്ക് ബാധകമാക്കിയാല്‍ ദുബൈയിലെ ടീകോം ഇന്‍വെസ്റ്റ്മെന്റ്സ് പദ്ധതി ഉപേക്ഷിക്കുമെന്ന് വ്യക്തമാണ്. സര്‍ക്കാര്‍ അംഗീകരിച്ച സെസ് നയത്തിലെ വ്യവസ്ഥകള്‍ നിയമപരമായും സാങ്കേതികമായും സ്മാര്‍ട്ട് സിറ്റിക്ക് ബാധകമാണ്. ഇതില്‍ നിന്ന് സ്മാര്‍ട്ട് സിറ്റിയെ ഒഴിവാക്കണമെങ്കില്‍ നയം പൊളിച്ചെഴുതുകയോ സ്മാര്‍ട്ട് സിറ്റിക്ക് നയം ബാധകമല്ലെന്ന് പ്രത്യേകമായി തീരുമാനിക്കുകയോ വേണം. സി.പി.എമ്മും ഇടതുമുന്നണിയും അംഗീകരിച്ച് മന്ത്രിസഭ അനുമതി നല്‍കിയ സെസ് നയത്തില്‍ മാറ്റമോ ഭേദഗതിയോ അത്ര എളുപ്പമല്ല. ചുരുക്കത്തില്‍ പുതിയ സെസ് നയം സര്‍ക്കാറിന്, പ്രത്യേകിച്ച് മുഖ്യമന്ത്രി കൈയാളുന്ന ഐടി വകുപ്പിന് പുലിവാലായി മാറിയിരിക്കുകയാണ്.

കൊച്ചിയില്‍ സ്മാര്‍ട്ട്സിറ്റി സ്ഥാപിക്കാന്‍ 2007 മെയ് 13ന് കരാര്‍ ഒപ്പുവെച്ചെങ്കിലും പദ്ധതിക്ക് ഇതുവരെ തുടക്കമായിട്ടില്ല. 2008 ഒക്ടോബര്‍ രണ്ടിന് നിര്‍മാണം ആരംഭിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ യാതൊരു അനക്കവും ഉണ്ടായിട്ടില്ല. സ്മാര്‍ട്ട് സിറ്റിക്കൊപ്പം ടീകോം കരാര്‍ ഒപ്പിട്ട യൂറോപ്പിലെ മാള്‍ട്ടയില്‍ ഇതേ സമയം പദ്ധതി മുന്നോട്ടു നീങ്ങുകയാണ്. ലണ്ടനിലെ പ്രമുഖ കണ്‍സള്‍ട്ടന്‍സിയായ കോളിന്‍ ബുക്കാനന്‍ തയാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് പ്രമുഖ ഐടി കമ്പനികള്‍ മാള്‍ട്ടയില്‍ സ്ഥലം ബുക്ക് ചെയ്തു കഴിഞ്ഞു. കൊച്ചിയിലെ പദ്ധതിക്കാകട്ടെ, ഇതുവരെ മാസ്റ്റര്‍ പ്ലാന്‍ പോലും തയാറായിട്ടില്ല.

സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 246 ഏക്കര്‍ ഭൂമി മുഴുവന്‍ വിട്ടുകിട്ടുകയും അതിന് പൂര്‍ണ സെസ് പദവി ലഭിക്കുകയും ചെയ്താലേ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ കഴിയു എന്നാണ് ടീകോമിന്റെ നിലപാട്. കാക്കനാട് വില്ലേജിലെ 136 ഏക്കറും പുത്തന്‍കുരിശ് വില്ലേജിലെ 100 ഏക്കറുമാണ് സ്മാര്‍ട്ട് സിറ്റിക്ക് വേണ്ടി നല്‍കുന്നത്. കൂടാതെ കാക്കനാട് വില്ലേജില്‍ തന്നെ കിന്‍ഫ്രയുടെ ഉടമസ്ഥതയിലുള്ള 10 ഏക്കര്‍ ഭൂമി കൂടി നല്‍കുമെന്നാണ് കരാറിലെ വ്യവസ്ഥ. ഇതില്‍ 136 ഏക്കറിന് മാത്രമേ ഇതിനകം കേന്ദ്രസര്‍ക്കാറില്‍ നിന്ന് സെസ് പദവി ലഭിച്ചിട്ടുള്ളു. അവശേഷിക്കുന്ന സ്ഥലത്തിന് സെസ് പദവിക്കായി അപേക്ഷിക്കുമ്പോള്‍ സര്‍ക്കാറിന്റെ പുതിയ സെസ് നയം പാലിക്കാന്‍ നിര്‍ബന്ധിതമാകും. നിലവില്‍ അനുമതി ലഭിച്ചതും വികസിപ്പിച്ചുകൊണ്ടിരിക്കുന്നതും ഭാവിയില്‍ അനുമതി ലഭിക്കുന്നതുമായ എല്ലാ സെസുകള്‍ക്കും പുതിയ നയം ബാധകമാക്കിയ സാഹചര്യത്തില്‍ സ്മാര്‍ട്ട്സിറ്റിക്ക് പ്രത്യേക ഇളവൊന്നും ലഭിക്കില്ല. സര്‍ക്കാറിന് കൂടി പങ്കാളിത്തമുള്ള പദ്ധതി എന്ന നിലയ്ക്ക് സ്മാര്‍ട്ട്സിറ്റിയെ ഒഴിവാക്കണമെങ്കില്‍ വീണ്ടും പാര്‍ട്ടിയും മുന്നണിയും മന്ത്രിസഭയും തീരുമാനിക്കേണ്ടിവരും. ഇത്തരത്തില്‍ അനിശ്ചിതത്വത്തിന്റെ നടുവില്‍ പദ്ധതി കോള്‍ഡ് സ്റ്റോറേജില്‍ വെക്കാനേ ടീകോം തയാറാകു.

പുതിയ സെസ് നയത്തില്‍ ഭൂമിയുടെ 70 ശതമാനം നിര്‍മാണത്തിനും 30 ശതമാനം അനുബന്ധകാര്യങ്ങള്‍ക്കും ഉപയോഗിക്കണമെന്ന വ്യവസ്ഥയാണ് സ്മാര്‍ട്ട് സിറ്റിക്ക് ഏറ്റവും വലിയ തിരിച്ചടിയാകുക. ബില്‍റ്റ് അപ് ഏരിയയുടെ 70 ശതമാനം ഐടി ആവശ്യങ്ങള്‍ക്കും ശേഷിച്ച 30 ശതമാനം അനുബന്ധ കാര്യങ്ങള്‍ക്കും എന്നതാണ് കരാറിലെ വ്യവസ്ഥ. 8.8 ദശലക്ഷം ചതുരശ്ര അടിയിലാണ് സ്മാര്‍ട്ട് സിറ്റിയിലെ നിര്‍മാണം. 90,000 തൊഴിലുകള്‍ കണക്കാക്കിയതു അതിന്റെ അടിസ്ഥാനത്തിലാണ്. 8.8 ദശലക്ഷം ചതുരശ്ര അടി നിര്‍മിക്കാന്‍ നൂറേക്കര്‍ പോലും ആവശ്യമില്ലെന്നാണ് സാങ്കേതിക വിദഗ്ധരുടെ അഭിപ്രായം. അങ്ങനെയെങ്കില്‍ ഇത്രയുമധികം ഭൂമി എന്തിന് സ്മാര്‍ട്ട്സിറ്റിക്ക് നല്‍കുന്നു എന്ന ചോദ്യം സ്വാഭാവികമായും ഉയരും.

സെസ് സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ അടിസ്ഥാനത്തിലുള്ള ഇളവുകള്‍ പ്രതീക്ഷിച്ചാണ് ടീകോം സംസ്ഥാന സര്‍ക്കാറുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കസ്റ്റംസ് ഡ്യൂട്ടി, കോര്‍പറേറ്റ് നികുതി, സെന്‍ട്രല്‍ എക്സൈസ് നികുതി എന്നീ കേന്ദ്ര നികുതികള്‍ക്ക് പുറമെ കേരള സര്‍ക്കാറിന്റെ മുഴുവന്‍ നികുതികളും ഒഴിവാക്കി യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് സ്മാര്‍ട്ട് സിറ്റിക്കായി പ്രത്യേക വിജ്ഞാപനം ഇറക്കിയിരുന്നു. ഇതനുസരിച്ച് പഞ്ചായത്തി രാജിലെ 200ാം വകുപ്പ് പ്രകാരമുള്ള നികുതികളൊന്നും സ്മാര്‍ട്ട്സിറ്റിയിലെ കമ്പനികള്‍ നല്‍കേണ്ടതില്ല. തൊഴില്‍ നികുതി, കെട്ടിട നികുതി, എന്നിവക്ക് പുറമേ ഇലക്ട്രിസിറ്റി ഡ്യൂട്ടിയും ഒഴിവാക്കിയിരുന്നു. പുതിയ സെസ് നയം അനുസരിച്ച് ഇളവുകള്‍ എടുത്തുകളഞ്ഞ് സംസ്ഥാന നികുതികള്‍ ബാധകമാക്കുമ്പോള്‍ സ്മാര്‍ട്ട്സിറ്റിയില്‍ വരാന്‍ ഐടി കമ്പനികള്‍ സ്വാഭാവികമായും മടിക്കും. ഇതു പദ്ധതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്.

യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്തുണ്ടാക്കിയ കരാറിനെ തള്ളിപ്പറഞ്ഞ് ഏറെ വിപ്ലവകരമെന്ന് അവകാശപ്പെട്ട് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒപ്പിട്ട കരാറില്‍ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ വന്‍ വിലയാണ് സംസ്ഥാനം കൊടുക്കുന്നത്. 246 ഏക്കര്‍ ഭൂമി 99 വര്‍ഷത്തേക്ക് ടീകോമിന് പാട്ടത്തിന് നല്‍കുന്നതു ആകെ 104 കോടി രൂപ ഒറ്റത്തവണയായി കൈപ്പറ്റിയാണ്. സംസ്ഥാന സര്‍ക്കാറിന് അനുവദിച്ച 16 ശതമാനം ഓഹരിയുടെ വില ഈ 104 കോടിയില്‍ നിന്ന് തട്ടി കിഴിച്ച് ശേഷിച്ച തുകയേ ലഭിക്കു. ഭൂമി വാടക ഏക്കറിന് വര്‍ഷത്തില്‍ ഒരു രൂപമാത്രമാണ്. പാട്ടഭൂമിയോ അതിലെ കെട്ടിടങ്ങളോ ഒരു മൂന്നാം കക്ഷിക്ക് സബ് ലീസ് ചെയ്യാന്‍ സ്മാര്‍ട്ട്സിറ്റി കമ്പനിക്ക് കേരള സര്‍ക്കാറിന്റെ അനുമതി ആവശ്യവുമില്ല.

സംസ്ഥാനത്ത് ഐടി രംഗത്ത് കുതിച്ചു ചാട്ടവും 90,000 തൊഴില്‍ അവസരങ്ങളും എന്ന പ്രതീക്ഷ മുന്‍നിര്‍ത്തിയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി മുന്നോട്ടുനീങ്ങുന്നത്. 90,000 തൊഴിലവസരങ്ങള്‍ 10 വര്‍ഷം കൊണ്ട് ഉണ്ടാക്കണമെന്നാണ് കരാറിലെ വ്യവസ്ഥ. വി.എസ്. സര്‍ക്കാറിന്റെ കാലാവധി പകുതി പിന്നിട്ട സാഹചര്യത്തില്‍ പരിമിത തൊഴിലവസരങ്ങളെങ്കിലും ഈ സര്‍ക്കാറിന്റെ കാലത്തു ഉണ്ടാക്കാന്‍ കഴിയുമോ എന്ന സംശയം ന്യായമാണ്.

കെ. ബാബുരാജ്



ഇതിലെ പ്രധാന ആരോപണങ്ങള്‍ ഇവയാണ്‌

പുതിയ സെസ് നയത്തില്‍ ഭൂമിയുടെ 70 ശതമാനം നിര്‍മാണത്തിനും 30 ശതമാനം അനുബന്ധകാര്യങ്ങള്‍ക്കും ഉപയോഗിക്കണമെന്ന വ്യവസ്ഥയാണ് സ്മാര്‍ട്ട് സിറ്റിക്ക് ഏറ്റവും വലിയ തിരിച്ചടിയാകുക. ബില്‍റ്റ് അപ് ഏരിയയുടെ 70 ശതമാനം ഐടി ആവശ്യങ്ങള്‍ക്കും ശേഷിച്ച 30 ശതമാനം അനുബന്ധ കാര്യങ്ങള്‍ക്കും എന്നതാണ് കരാറിലെ വ്യവസ്ഥ. 8.8 ദശലക്ഷം ചതുരശ്ര അടിയിലാണ് സ്മാര്‍ട്ട് സിറ്റിയിലെ നിര്‍മാണം. 90,000 തൊഴിലുകള്‍ കണക്കാക്കിയതു അതിന്റെ അടിസ്ഥാനത്തിലാണ്. 8.8 ദശലക്ഷം ചതുരശ്ര അടി നിര്‍മിക്കാന്‍ നൂറേക്കര്‍ പോലും ആവശ്യമില്ലെന്നാണ് സാങ്കേതിക വിദഗ്ധരുടെ അഭിപ്രായം. അങ്ങനെയെങ്കില്‍ ഇത്രയുമധികം ഭൂമി എന്തിന് സ്മാര്‍ട്ട്സിറ്റിക്ക് നല്‍കുന്നു എന്ന ചോദ്യം സ്വാഭാവികമായും ഉയരും.


സെസ് സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ അടിസ്ഥാനത്തിലുള്ള ഇളവുകള്‍ പ്രതീക്ഷിച്ചാണ് ടീകോം സംസ്ഥാന സര്‍ക്കാറുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കസ്റ്റംസ് ഡ്യൂട്ടി, കോര്‍പറേറ്റ് നികുതി, സെന്‍ട്രല്‍ എക്സൈസ് നികുതി എന്നീ കേന്ദ്ര നികുതികള്‍ക്ക് പുറമെ കേരള സര്‍ക്കാറിന്റെ മുഴുവന്‍ നികുതികളും ഒഴിവാക്കി യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് സ്മാര്‍ട്ട് സിറ്റിക്കായി പ്രത്യേക വിജ്ഞാപനം ഇറക്കിയിരുന്നു. ഇതനുസരിച്ച് പഞ്ചായത്തി രാജിലെ 200ാം വകുപ്പ് പ്രകാരമുള്ള നികുതികളൊന്നും സ്മാര്‍ട്ട്സിറ്റിയിലെ കമ്പനികള്‍ നല്‍കേണ്ടതില്ല. തൊഴില്‍ നികുതി, കെട്ടിട നികുതി, എന്നിവക്ക് പുറമേ ഇലക്ട്രിസിറ്റി ഡ്യൂട്ടിയും ഒഴിവാക്കിയിരുന്നു. പുതിയ സെസ് നയം അനുസരിച്ച് ഇളവുകള്‍ എടുത്തുകളഞ്ഞ് സംസ്ഥാന നികുതികള്‍ ബാധകമാക്കുമ്പോള്‍ സ്മാര്‍ട്ട്സിറ്റിയില്‍ വരാന്‍ ഐടി കമ്പനികള്‍ സ്വാഭാവികമായും മടിക്കും. ഇതു പദ്ധതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്.

യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്തുണ്ടാക്കിയ കരാറിനെ തള്ളിപ്പറഞ്ഞ് ഏറെ വിപ്ലവകരമെന്ന് അവകാശപ്പെട്ട് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒപ്പിട്ട കരാറില്‍ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ വന്‍ വിലയാണ് സംസ്ഥാനം കൊടുക്കുന്നത്. 246 ഏക്കര്‍ ഭൂമി 99 വര്‍ഷത്തേക്ക് ടീകോമിന് പാട്ടത്തിന് നല്‍കുന്നതു ആകെ 104 കോടി രൂപ ഒറ്റത്തവണയായി കൈപ്പറ്റിയാണ്. സംസ്ഥാന സര്‍ക്കാറിന് അനുവദിച്ച 16 ശതമാനം ഓഹരിയുടെ വില ഈ 104 കോടിയില്‍ നിന്ന് തട്ടി കിഴിച്ച് ശേഷിച്ച തുകയേ ലഭിക്കു. ഭൂമി വാടക ഏക്കറിന് വര്‍ഷത്തില്‍ ഒരു രൂപമാത്രമാണ്. പാട്ടഭൂമിയോ അതിലെ കെട്ടിടങ്ങളോ ഒരു മൂന്നാം കക്ഷിക്ക് സബ് ലീസ് ചെയ്യാന്‍ സ്മാര്‍ട്ട്സിറ്റി കമ്പനിക്ക് കേരള സര്‍ക്കാറിന്റെ അനുമതി ആവശ്യവുമില്ല.


പണ്ട്‌ സ്മാര്‍ട്ട്‌ സിറ്റി വിഷയത്തില്‍ വി.എസ്‌ ഉമ്മന്‍ ചാണ്ടിക്ക്‌ കൊടുത്ത മറുപടി PDF രൂപത്തില്‍ സമാഹരിച്ചത്‌ ഇവിടെ വായിക്കാം



പുതിയ സെസ്‌ നയത്തിലെ വ്യവസ്ഥകള്‍



1. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്‌ വന്‍തോതില്‍ ഭൂമി എറ്റെടുക്കേണ്ടി വരുന്ന സെസ്സുകള്‍ക്ക്‌ അനുമതി നല്‍കില്ല.

2. സെസ്സുകള്‍ക്കായി നെല്‍വയലുകള്‍ നികത്താന്‍ അനുവദിക്കില്ല.

3. സര്‍ക്കാര്‍ ഏജന്‍സികള്‍ ഭൂമി ഏറ്റെടുത്ത്‌ വികസിപ്പിച്ച വ്യവസായ പാര്‍ക്കുകള്‍ക്കും സെസ്സിന്‌ അപേക്ഷിക്കാം, എന്നാല്‍ സ്വകാര്യ സംരംഭകര്‍ക്ക്‌ സെസ്സുകള്‍ക്കായി ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കില്ല.

4. സെസ്സിലെ സംരംഭകരെ വൈദ്യുതി ചാര്‍ജ്ജ്‌ നല്‍കുന്നതില്‍നിന്ന്‌ ഒഴിവാക്കില്ല.

5. സെസ്‌ പദവി ലഭിക്കുന്ന ഭൂമിയുടെ 70 ശതമാനം വ്യവസായ ആവശ്യങ്ങള്‍ക്കും ബാക്കിയുള്ളത്‌ അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഉപയോഗിക്കണം. മറ്റു സൗകര്യങ്ങള്‍ ഒരുക്കാനായി ഉപയോഗിക്കുന്ന സ്ഥലത്ത്‌ നിര്‍മ്മിക്കുന്ന കെട്ടിട സമുഛയങ്ങള്‍ ജീവനക്കാരുടെ താമസത്തിന്‌ മാത്രമായി ഉപയോഗിക്കണം. ഇവ പുറത്തുളളവര്‍ക്ക്‌ വില്‍ക്കാന്‍ അനുമതി നല്‍കില്ല.

6. കെ.ജി.എസ്‌.ടി നിയമപ്രകാരം വാറ്റ്‌ ഉള്‍പ്പെടെയുള്ള നികുതികളില്‍നിന്ന്‌ സെസ്‌ സംരംഭകരെ പത്ത്‌ വര്‍ഷത്തേക്ക്‌ ഒഴിവാക്കും.

7.സംസ്ഥാനത്തെ സെസ്സുകളെ ഒരു തൊഴില്‍ നിയമത്തില്‍നിന്നും ഒഴിവാക്കില്ല.

8. സെസ്സുകള്‍ക്ക്‌ കോണ്‍ട്രാക്‌ ട്‌ ലേബര്‍ റെഗുലേഷന്‍ ആന്‍ഡ്‌ അബോളിഷന്‍ ആക്‌ ടിലെ വ്യവസ്ഥകള്‍ ബാധകമായിരിക്കും.

9. എല്ലാ സെസ്സുകള്‍ക്കും പഞ്ചായത്തിരാജ്‌ നിയമം ബാധകമായിരിക്കും. നിയമത്തിലെ 200 ാം വകുപ്പില്‍നിന്ന്‌ ആര്‍ക്കും ഒഴിവ്‌ നല്‍കില്ല.

10. സെസ്സുകള്‍ക്ക്‌ സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ്‌ ആക്‌ ട്‌ ബാധകമായിരിയ്‌ക്കും.

11. ഐ.ഡി ആക്‌ ടിന്റെ അധ്യായം അഞ്ച്‌ ബിയില്‍നിന്നും സെസ്സുകളെ ഒഴിവാക്കുന്ന കേന്ദ്ര വ്യവസ്ഥ അംഗീകരിക്കില്ല.

12. മിച്ചഭൂമി കേസുകളുള്ള സംരംഭകരുടെ സെസ്സ്‌ അപേക്ഷകള്‍ ശുപാര്‍ശ ചെയ്യില്ല.

13. പദ്ധതി നിര്‍മ്മാണം തുടങ്ങുന്നതിനു മുന്‍പ്‌ ഈ വ്യവസ്ഥകള്‍ അംഗീകരിക്കുന്ന കരാര്‍ സംസ്ഥാന സര്‍ക്കാരുമായി സംരംഭകര്‍ ഒപ്പുവയ്‌ക്കണം


പുതിയ സെസ്‌ നയത്തില്‍ നിന്നും സ്മാര്‍ട്ട്‌ സിറ്റിയെ ഒഴിച്ചു നിര്‍ത്തണം എന്ന കാര്യത്തില്‍ എനിക്ക്‌ തര്‍ക്കമൊന്നും ഇല്ല. കാരണം അന്നത്തെ സാഹചര്യത്തില്‍ അവ കൊടുക്കാമെന്ന് പറഞ്ഞവ ഇന്നും കൊടുക്കണം. പക്ഷെ ഉദാത്തമെന്ന് പറയുന്ന സ്മാര്‍ട്ട്‌ സിറ്റി കരാറുമായി പുതിയ സെസ്‌ നയം താരതമ്യം അര്‍ഹിക്കുന്നു. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത്‌ ഉണ്ടായിരുന്ന കരാറിലെ ഒരു പ്രധാന വിവാദ ഭാഗമായിരുന്നു കൊച്ചിയില്‍ം പരിസര പ്രദേശങ്ങളിലും സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ സമാന പദ്ധതികള്‍ പാടില്ല എന്നത്‌. എന്നാല്‍ ഇന്ന് അത്‌ അലിഖിതമായി മറ്റ്‌ സ്വകാര്യ കമ്പനികള്‍ പോലും പാടില്ല എന്ന നിലയിലേക്കാണ്‌ കാര്യങ്ങളുടെ പോക്ക്‌ എന്ന് തോന്നുന്നു. പുതിയ സെസ്‌ നയ പ്രകാരം രൂപം കൊള്ളുന്ന കമ്പനികളുമായി ഒരു മത്സരവും സ്മാര്‍ട്ട്‌ സിറ്റി നേരിടെണ്ടി വരുന്നില്ല. സ്മാര്‍ട്ട്‌ സിറ്റിക്ക്‌ തുഛമായ വിലയില്‍ സര്‍ക്കാരില്‍ നിന്നും സ്ഥലം 99 വര്‍ഷത്തേക്ക്‌ പാട്ടത്തിന്‌ ലഭിക്കുന്നു അതില്‍ 12% ഫ്രീ ഹോള്‍ഡായി ലഭിക്കുന്നു കുടാതെ പഴയ നയപ്രകാരമുള്ള ഒരുപാട്‌ ആനുകൂല്യങ്ങളും അതില്‍ പ്രധാനമായത്‌ വൈദ്യുതി ചാര്‍ജ്‌ ഡ്യൂട്ടിയില്‍ നിന്നുള്ള ഒഴിവ്‌ ലഭിക്കുന്നു എന്നതാണ്‌. സ്മാര്‍ട്ട്‌ സിറ്റിയില്‍ പോകേണ്ട ഒരു കമ്പനിയേയും മറ്റ്‌ സംരംഭകര്‍ക്ക്‌ ആകര്‍ഷിക്കാന്‍ കഴിയത്ത വിധം ഈ വ്യവ്സ്ഥ കാരണമാകില്ലെ. പിന്നെ തൊഴില്‍ നിയമങ്ങള്‍ എന്ന് ബഹളം വച്ച്‌ കൊണ്ടുവന്ന കാര്യങ്ങളും സ്മാര്‍ട്ട്‌ സിറ്റിക്ക്‌ ബാധകമല്ലാതാകുമോ എന്ന് CPI ക്കാര്‍ പറയട്ടേ. പഴയ കരാറിന്റെ കോപ്പി സംഘടിപ്പിക്കാമോ എന്ന് നോക്കട്ടേ. ചര്‍ച്ച തുടങ്ങാള്‍ തല്‍പര്യമുണ്ടെങ്കില്‍ പറയുക

ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)