Thursday, November 19, 2009

മെഡിക്കല്‍കോളജ് ആശുപത്രികളില്‍ സ്വകാര്യപ്രാക്ടീസ് നിരോധിക്കുന്നത് : പി. കെ. ശ്രീമതി ടീച്ചര്‍

പരിഷ്കരണം പാവപ്പെട്ടവരുടെ മികച്ച ചികില്‍സക്കുവേണ്ടി

Thursday, November 19, 2009
പി. കെ. ശ്രീമതി ടീച്ചര്‍ (ആരോഗ്യ സാമൂഹികക്ഷേമ മന്ത്രി)
Madhyamam

നേരത്തെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ പ്രൈവറ്റ് പ്രാക്ടീസ് നിരോധിച്ചതും ഇപ്പോള്‍ സംസ്ഥാനത്തെ ഗവ.മെഡിക്കല്‍കോളജ് ആശുപത്രികളിലെ റഫറല്‍സംവിധാനം കാര്യക്ഷമമാക്കിയതും വേണ്ടത്ര ചര്‍ച്ച നടത്താതെ, ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്താതെ സര്‍ക്കാര്‍ ധിറുതിപിടിച്ചെടുത്ത തീരുമാനമായിരുന്നുവെന്ന് ചിലര്‍ കുറ്റപ്പെടുത്തുന്നു. ഇത് ശരിയല്ല. ഒറ്റയടിക്ക് എടുത്ത തീരുമാനങ്ങളല്ല രണ്ടും. ആരോഗ്യമേഖലയെക്കുറിച്ച് ഗഹനമായ പഠനം നടത്തിയ കമീഷനുകളും നിയമസഭാസമിതിയും വിദഗ്ധരുമെല്ലാം ഇക്കാര്യത്തില്‍ ഏകാഭിപ്രായക്കാരായിരുന്നു.

റഫറല്‍സമ്പ്രദായം 1982ല്‍തന്നെ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രികളില്‍ ഏര്‍പ്പെടുത്തിയിരുന്നതാണ്.      1996 മാര്‍ച്ചിലാണ് ഇതു സംബന്ധിച്ച ടി.എന്‍. ജയചന്ദ്രന്‍കമീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയത്. 1995 ജൂലൈ അഞ്ചിന് അന്നത്തെ ആരോഗ്യമന്ത്രി വി.എം. സുധീരന്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് നിരോധിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ കമീഷനെ നിയോഗിക്കുമെന്നും മൂന്ന് മാസത്തിനുള്ളില്‍ കമീഷന്റിപ്പോര്‍ട്ട് ലഭ്യമായശേഷം തുടനടപടി എടുക്കുമെന്നും വ്യക്തമാക്കിയിരുന്നു. അങ്ങനെയാണ് ജയചന്ദ്രന്‍കമീഷന്‍ നിയമിക്കപ്പെട്ടത്. കമീഷന്‍ എടുത്തുപറഞ്ഞ രണ്ട് കാര്യങ്ങളിലൊന്ന് ഘട്ടംഘട്ടമായി സ്വകാര്യപ്രാക്ടീസ് നിരോധിക്കണമെന്നും ആദ്യഘട്ടമായി മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് നിരോധിക്കണമെന്നുമാണ്. രണ്ടാമത്തേത്് മെഡിക്കല്‍കോളജുകളില്‍ റഫറല്‍സംവിധാനം കര്‍ശനമാക്കണമെന്നും.

ഇതിനുശേഷം 1998^2000ല്‍ പി. രാജു എം.എല്‍.എ അധ്യക്ഷനായ നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റി സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളെപ്പറ്റി വിശദപഠനം നടത്തി. ഈ സമിതിയും ഏകകണ്ഠമായി നല്‍കിയ ശിപാര്‍ശകളില്‍ രണ്ടെണ്ണം സ്വകാര്യപ്രാക്ടീസ് നിരോധവും റഫറല്‍സംവിധാനവുമാണ്. 'ലഭ്യമായ കണക്കുകള്‍ അനുസരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കിടക്കകളുടെ എണ്ണം 1376 ആണെങ്കില്‍ രോഗികളുടെ എണ്ണം 1716 ആണ്. എസ്.എ.ടി ആശുപത്രിയില്‍ ഇത് യഥാക്രമം 726 ഉം 927 ഉം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 1417 കിടക്കകള്‍ക്ക് 1600ലധികമാണ് രോഗികള്‍.......പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലോ താലൂക്ക്^ജില്ലാ ആശുപത്രികളിലോ ചികില്‍സിക്കേണ്ട കേസുകള്‍  മെഡിക്കല്‍ കോളജില്‍ എത്തുന്നതുകൊണ്ടാണ് ഈ സ്ഥിതി സംജാതമാവുന്നത്. ഇതുമൂലം യഥാര്‍ഥ വിദഗ്ധചികില്‍സ ആവശ്യമായ രോഗികള്‍ക്ക് വേണ്ടത്ര ശ്രദ്ധയും പരിചരണവും ലഭ്യമാകുന്നില്ല. മെച്ചപ്പെട്ട ചികില്‍സാ സംവിധാനത്തിന്റെ ആധാരശിലയാണ് ത്രിതല റഫറല്‍ സംവിധാനം'^നിയമസഭാ സമിതിറിപ്പോര്‍ട്ടിന്റെ എട്ടാം ഖണ്ഡികയില്‍ പറയുന്നു.

ഒമ്പത് വര്‍ഷം മുമ്പുള്ള ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയതിനേക്കാള്‍ തിരക്ക് ഇന്നും അനുഭവപ്പെടുന്നു. തിരുവനന്തപുരത്ത് കിടക്കകളുടെ എണ്ണം ഇപ്പോള്‍ 1650 ആണെങ്കിലും ശരാശരി രോഗികളുടെ എണ്ണം 2000 ആണ്. എസ്.എ.ടിയില്‍ ഇത് യഥാക്രമം 850 ഉം 1200 ഉം. കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ 1550 കിടക്കകള്‍ ആയപ്പോള്‍ ശരാശരി രോഗികളുടെ എണ്ണം 2200 ആയി. കോട്ടയത്ത് 1110 കിടക്കകളും 1500^1600 രോഗികളും. ആലപ്പുഴയില്‍ 1031 കിടക്കകളും 1100^1200 രോഗികളും. തൃശൂരില്‍ 1050 കിടക്കകളും 1100^1200 രോഗികളുമാണ്. അതേസമയം മെഡിക്കല്‍കോളജ് സ്ഥിതി ചെയ്യുന്ന അഞ്ച് ജില്ലാ ആസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്ന ജില്ലാ^ജനറല്‍ ആശുപത്രികളില്‍ കിടക്കകളുടെ എണ്ണത്തേക്കാള്‍ കുറവാണ് രോഗികള്‍. കോട്ടയം ജില്ലാ ആശുപത്രിയില്‍ കിടക്കകള്‍ 374; അഡ്മിറ്റ് ചെയ്യുന്ന രോഗികള്‍ 250^260 മാത്രം. തൃശൂരില്‍ ഇത് യഥാക്രമം 240 ഉം 180ഉം കോഴിക്കോട് 550ഉം 350ഉം തിരുവനന്തപുരത്ത് 747ഉം 550ഉം ആലപ്പുഴയില്‍ 173ഉം 120ഉം ആണ്. അതേസമയം, മെഡിക്കല്‍കോളജ് ഇല്ലാത്ത ജില്ലകളില്‍ തിരക്ക് കൂടുതലാണ്. മഞ്ചേരിയിലെ മലപ്പുറം ജില്ലാ ആശുപത്രി, മാനന്തവാടിയിലെ വയനാട് ജില്ലാ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, തലശേãരി ജനറല്‍ ആശുപത്രി തുടങ്ങിയ ഇടങ്ങളിലെല്ലാം കിടക്കകളുടെ എണ്ണത്തില്‍ കൂടുതലാണ് രോഗികളുടെ എണ്ണം. ഇത് സൂചിപ്പിക്കുന്നത് നിയമസഭാ സമിതികളും മറ്റ് കമ്മീഷനുകളും ചൂണ്ടിക്കാട്ടിയതു പോലെ പ്രൈമറി ഹെല്‍ത്ത്സെന്ററുകളിലോ താലൂക്ക്^ജില്ലാ ആശുപത്രികളിലോ ചികില്‍സിക്കേണ്ട കുറേയധികം കേസുകള്‍ കൂടി എത്തുന്നുവെന്നാണ്.

സര്‍ക്കാര്‍ ആശുപത്രികളുടെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനവും അവശ്യമരുന്നുകളും ലഭ്യമാക്കുന്നതിനും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും സഭാസമിതി ശിപാര്‍ശ ചെയ്തിരുന്നു. മെഡിക്കല്‍കോളജ് ഡോക്ടര്‍മാരുടെ വേതനം നല്ല രീതിയില്‍ വര്‍ധിപ്പിച്ച ശേഷമേ പ്രൈവറ്റ് പ്രാക്ടീസ് നിരോധിക്കാവൂ എന്നും ജയചന്ദ്രന്‍കമീഷനും നിയമസഭാസമിതിയും നിര്‍ദേശിച്ചിരുന്നു. ഈ ശിപാര്‍ശകള്‍ ഏറക്കുറെ നടപ്പാക്കിയും അടിസ്ഥാനസൌകര്യങ്ങള്‍ വികസിപ്പിച്ചും കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയുമാണ്  റഫറല്‍സംവിധാനം കാര്യക്ഷമമാക്കാന്‍ തീരുമാനിച്ചത്.        ഇതിനായി ആരോഗ്യ, ആരോഗ്യവിദ്യാഭ്യാസ വകുപ്പുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സംസ്ഥാനതല കോ^ഓഡിനേഷന്‍ കമ്മിറ്റി രൂപവത്കരിച്ചു. മെഡിക്കല്‍കോളജ് കേന്ദ്രീകരിച്ച് അതത് ജില്ലകളിലെ ഡി.എം.ഒമാരും മെഡിക്കല്‍കോളജ് അധികൃതരും അടങ്ങുന്ന കോ^ഓഡിനേഷന്‍ കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നു. ഇതാദ്യമായാണ് ഈ രണ്ടു വകുപ്പുകളെ ഏകോപിപ്പിച്ച് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
സാധാരണ നിലയിലുള്ള അസുഖങ്ങള്‍ക്ക് പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ ചികില്‍സ മതിയാകും. അടുത്ത ഘട്ടത്തില്‍ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലും ജില്ലാ^ജനറല്‍ ആശുപത്രികളിലും മെച്ചപ്പെട്ട ചികില്‍സ ലഭിക്കും. എന്നാല്‍ അടിയന്തര വിദഗ്ധചികില്‍സ ആവശ്യമുണ്ടെന്ന് ഇടത്തട്ടിലുള്ള (പിഎച്ച്സി മുതല്‍ ജില്ലാ ജനറല്‍ ആശുപത്രികള്‍ വരെയുള്ള ) ഡോക്ടര്‍മാര്‍ക്ക് ഏതെങ്കിലും ഘട്ടത്തില്‍ തോന്നിയാല്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ചെയ്യാം. ഇങ്ങനെ എത്തുന്ന വിദഗ്ധ ചികില്‍സ ആവശ്യമായ മുഴുവന്‍ രോഗികള്‍ക്കും മെച്ചപ്പെട്ട ചികില്‍സ ഉറപ്പുവരുത്താനാവും.

സാധാരണ രോഗങ്ങള്‍ക്ക് പോലും സ്പെഷലിസ്റ്റിനെ, പറ്റിയെങ്കില്‍ മെഡിക്കല്‍ കോളേജിലെ പ്രഫസറെ കാണുന്നത് അനാരോഗ്യകരമായ പ്രവണതയായാണ് പൊതുജനാരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നത്. അതു പരിഹരിക്കുന്നതിന്റെ ആദ്യപടിയായി ജയചന്ദ്രന്‍കമീഷന്‍ 'കുടുംബ ഡോക്ടര്‍'സമ്പ്രദായം നിര്‍ദേശിച്ചു. ഓരോ പ്രദേശത്തുമുള്ള നിര്‍ദിഷ്ട ഡോക്ടറുടെ അടുക്കല്‍ ഓരോ കുടുംബനാഥനും രജിസ്റ്റര്‍ചെയ്യാന്‍ സൌകര്യം നല്‍കണമെന്നാണ് കമീഷന്‍നിര്‍ദേശം. ക്യൂബന്‍മാതൃകയില്‍ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് പഞ്ചായത്തില്‍ നടപ്പാക്കിത്തുടങ്ങിയ പദ്ധതി പ്രകാരം പി.എച്ച്.സിയിലെ ഡോക്ടര്‍ക്ക് ഗ്രാമത്തിലെ എല്ലാവരുടെയും കുടുംബഡോക്ടര്‍ ആവാനും വിദഗ്ധചികില്‍സ വേണ്ട രോഗികളെ റഫര്‍ ചെയ്യാനുമാവും. ഈ മാതൃക മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് ആലോചിക്കാവുന്നതാണ്.

അപകടങ്ങള്‍ ഉള്‍പ്പെടെയുള്ള അത്യാഹിതങ്ങള്‍ക്കും അടിയന്തിരചികില്‍സ ആവശ്യമുള്ള രോഗങ്ങള്‍ക്കും മെഡിക്കല്‍കോളജ് ആശുപത്രികളില്‍ ചികില്‍സ തേടുന്നതിന് ഒരു നിയന്ത്രണവുമുണ്ടാകില്ല. അവര്‍ക്ക് ഇപ്പോള്‍ ഉള്ളതുപോലെ അത്യാഹിത^എമര്‍ജന്‍സി വിഭാഗങ്ങളില്‍ ചികില്‍സ നല്‍കും. മറ്റു ഒ.പി വിഭാഗങ്ങളില്‍ പെരിഫറല്‍ ആശുപത്രികളില്‍നിന്നു റഫര്‍ ചെയ്യുന്ന രോഗികള്‍ക്കാവും മുന്‍ഗണന നല്‍കുക. ഏത് തട്ടിലുള്ള ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും (പി.എച്ച്.സി^സി.എച്ച്.സി ഉള്‍പ്പെടെ)സ്വകാര്യ ആശുപത്രികള്‍ക്കും സ്വകാര്യ ഡോക്ടര്‍മാര്‍ക്കും വിദഗ്ധചികില്‍സയ്ക്ക് മെഡിക്കല്‍കോളജുകളിലേക്ക് റഫര്‍ ചെയ്യാം. ജില്ലാ താലൂക്ക് ആശുപത്രികളില്‍നിന്നു മാത്രമേ റഫര്‍ ചെയ്യാവൂ എന്ന നിബന്ധനയില്ല.
ആരോഗ്യ വകുപ്പിന് കീഴിലുളള മറ്റ് ആശുപത്രികളില്‍ മതിയായ സൌകര്യം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. എല്ലാ ജില്ലാ^ജനറല്‍  ആശുപത്രികളിലും ആവശ്യത്തിന് ഡോക്ടര്‍മാരുണ്ട്. പുറമെ സ്പെഷാലിറ്റി കേഡര്‍ നടപ്പാക്കുന്നതോടെ കൂടുതല്‍ സ്പെഷലിസ്റ്റുകളുടെ സേവനവും ലഭ്യമാക്കും. മുഴുവന്‍ ജില്ലാ^ജനറല്‍ ആശുപത്രികളിലും പ്രധാനപ്പെട്ട സ്പെഷാലിറ്റി സേവനങ്ങള്‍ ഇപ്പോള്‍ തന്നെ ലഭ്യമാണ്.

റഫറല്‍സംവിധാനത്തിനു മുന്നോടിയായി അടിസ്ഥാന സൌകര്യവികസനത്തിനും ശക്തമായ ഊന്നല്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്താകെ 44.81 കോടി രൂപയ്ക്കുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. 115 കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളുടെ നിലവാരമുയര്‍ത്തുന്നതിനുള്ള വികസനപ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായി. സൂനാമി പുനരധിവാസ ഫണ്ട് ഉപയോഗിച്ച് 97 ആശുപത്രികളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. 19 ആശുപത്രികളില്‍ ദേശീയനിലവാരത്തില്‍ അക്രഡിറ്റേഷന്‍ നേടുന്നതിനുള്ള തയാറെടുപ്പിലാണ്. എറണാകുളം ജനറല്‍ ആശുപത്രിയിലും കൊല്ലം ജില്ലാ ആശുപത്രിയിലും സി.ടി സ്കാന്‍ സ്ഥാപിച്ചു. മുഴുവന്‍ ജില്ലാ^ജനറല്‍  ആശുപത്രികളിലും ഒരു വര്‍ഷത്തിനകം സി.ടി സ്കാന്‍ ഉള്‍പ്പെടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാബ് സജ്ജമാക്കും.

മൂന്ന്വര്‍ഷം മുമ്പ്വരെ ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാരുടെ കടുത്ത ക്ഷാമമായിരുന്നു. ഏതാണ്ട് 40 ശതമാനത്തിലേറെ ഡോക്ടര്‍മാര്‍ കുറവ്. അനധികൃതമായി മുങ്ങുന്നവര്‍ക്കെതിരെ പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള നടപടി സ്വീകരിച്ചു. പിരിച്ചുവിടപ്പെട്ട ഡോക്ടര്‍മാര്‍ക്ക് പകരം ഡോക്ടര്‍മാരെ നിയമിച്ചു. പിഎസ്സി വഴിയുള്ള നിയമനം ത്വരിതപ്പെടുത്തി. ഇപ്പോള്‍ നിലവിലുള്ള തസ്തികകളില്‍ 95 ശതമാനത്തിലും ഡോക്ടര്‍മാരുണ്ട്. കൂടാതെ നിര്‍ബന്ധിത ഗ്രാമീണസേവനത്തിലൂടെ ഓരോ വര്‍ഷവും ആയിരത്തോളം ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തി. ഇതിനുപുറമെയാണ് ആയിരത്തോളം ഡോക്ടര്‍മാര്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നത്. നഴ്സുമാരുടെ ഒഴിവുകള്‍ നികത്തിയതിന് പുറമെ 1245 നഴ്സുമാരെ ബോണ്ട് വ്യവസ്ഥയിലും  640 നഴ്സുമാരെ കരാര്‍ വ്യവസ്ഥയിലും നിയമിച്ചു. 

കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ പി.എച്ച്.സി മുതലുള്ള സര്‍ക്കാര്‍ ആശുപത്രികളെ പൂര്‍ണതോതില്‍ സജ്ജമാക്കിയിരിക്കുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഘട്ടത്തില്‍ 40 ഓളം സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണ് പ്രസവം നടന്നിരുന്നത്. ഇന്ന് അത് 140 ലേറെയായി. സ്പെഷാലിറ്റി കേഡര്‍ നടപ്പാക്കാന്‍ 1995ല്‍ തീരുമാനമെടുത്തതാണെങ്കിലും ഇതുവരെ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിന് ഈ സര്‍ക്കാര്‍ 66 തസ്തികകള്‍ പുതുതായി സൃഷ്ടിച്ചു. ഈ ഡിസംബറില്‍ ജില്ലാ^ജനറല്‍^താലൂക്ക് ആശുപത്രികളില്‍ പൂര്‍ണതോതില്‍ സ്പെഷാലിറ്റി^അഡ്മിനിസ്ട്രേറ്റീവ് കാഡര്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത് ഗവ. മെഡിക്കല്‍കോളേജുകളിലെ റഫറല്‍ സംവിധാനത്തെ ശക്തിപ്പെടുത്തും. മെഡിക്കല്‍ കൌണ്‍സില്‍ മാനദണ്ഡങ്ങളനുസരിച്ച് 450 ജൂനിയര്‍ റസിഡന്റുമാരുടെ 24 മണിക്കൂര്‍ സേവനം ഉറപ്പുവരുത്തി. കൂടാതെ സീനിയര്‍റസിഡന്റുമാരുടെ 241 തസ്തികകള്‍ സൃഷ്ടിച്ചു.  
അക്കാദമികനിലവാരം ഉയര്‍ത്തുകയും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ആരോഗ്യസര്‍വകലാശാല സ്ഥാപിക്കുകയാണ്. ഇതുകൂടി യാഥാര്‍ഥ്യമാവുന്നതോടെ അധ്യാപകര്‍ക്ക് കൂടുതല്‍ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സൌകര്യം ലഭിക്കും.ഭാവി കേരളത്തിന്റെ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാവുന്ന ഈ മാറ്റങ്ങളെ എല്ലാവിഭാഗം ജനങ്ങളും ഏക മനസ്സോടെ സ്വീകരിക്കുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്.

Sunday, November 1, 2009

ന്യൂനപക്ഷ സ്ഥാപനങ്ങളിലെ നിയമനം: സര്‍ക്കാറിന് നിയന്ത്രിക്കാം-സുപ്രീംകോടതി

mathrbhumi

Posted on: 02 Nov 2009
ന്യൂഡല്‍ഹി: സര്‍ക്കാറിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപക നിയമനങ്ങള്‍ ക്രമാനുസാരമാണെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാറിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. അത്തരം നിയന്ത്രണങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നോ സ്ഥാപനത്തിന്റെ ന്യൂനപക്ഷ സ്വഭാവത്തെ ഹനിക്കുമെന്നോ പറയാനാവില്ലെന്ന് ജസ്റ്റിസുമാരായ വി.എസ്.സിര്‍പുര്‍കറും ദീപക്‌വര്‍മയും വ്യക്തമാക്കി.

ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാറിന്റെ ഇടപെടല്‍ കൂടാതെ നിയമനങ്ങള്‍ നടത്തുന്നതില്‍ ഒരു തെറ്റുമില്ല. എന്നാല്‍ വിദ്യാര്‍ഥി അനുപാതവും മറ്റും കണക്കിലെടുത്ത് യഥാര്‍ഥത്തില്‍ ഒഴിവുണ്ടോ, നിയമിക്കപ്പെടുന്നവര്‍ നിര്‍ദിഷ്ട യോഗ്യതയുള്ളവരാണോ തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ സര്‍ക്കാറിന് അവകാശമുണ്ട്. അതുകൊണ്ട് നിയമന നടപടികള്‍ക്ക് സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി തേടുകതന്നെ വേണം. ഇത് നിയമന നടപടിയിലെ സര്‍ക്കാര്‍ ഇടപെടലാണെന്ന് വ്യാഖ്യാനിക്കാനാവില്ല-ബെഞ്ച് വിധിച്ചു. ഇതൊക്കെ അധ്യാപക, അനധ്യാപക വിഭാഗങ്ങള്‍ക്കും ബാധകമാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

സര്‍ക്കാറിന്റെ ധനസഹായം പറ്റുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ഗള്‍ നിയമന നടപടികള്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് നിര്‍ദേശിക്കുന്ന ഗുജറാത്ത് സര്‍ക്കാറിന്റെ സര്‍ക്കുലര്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചുള്ള അപ്പീല്‍ ഹര്‍ജി തള്ളിക്കൊണ്ടാണ് വിധി. സര്‍ക്കുലര്‍ ഭരണഘടനാ വിരുദ്ധമല്ലെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി ശരിവെച്ചു. 2002-ല്‍ കൊലവാന ഗ്രാമവികാസ് കേന്ദ്ര എന്ന സ്ഥാപനം നടത്തിയ നിയമനങ്ങള്‍ തടഞ്ഞ ഗുജറാത്ത് സര്‍ക്കാര്‍ നടപടിയാണ് ചോദ്യം ചെയ്യപ്പെട്ടത്.

സര്‍ക്കാറിന്റെ ഇടപെടല്‍ കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാനും നടത്തിക്കൊണ്ടുപോവാനും രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ഭരണഘടനയുടെ 30-ാം അനുച്ഛേദം പ്രത്യേക അവകാശം നല്‍കുന്നുണ്ട്. ഇതിന്റെ ലംഘനമാണ് ഗുജറാത്ത് സര്‍ക്കാറിന്റെ നിര്‍ദേശം എന്നായിരുന്നു ഹര്‍ജിയിലെ വാദം.

ചരിത്രത്തിന്റെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഇന്ദിരാഗാന്ധി

26/10/2009
എന്തും പൊറുക്കാനും മറക്കാനുമുള്ള ഇന്ത്യാക്കാരന്റെ അനുഗൃഹീതമായ കഴിവാണ്‌ ഒരുവിധത്തില്‍ പറഞ്ഞാല്‍ നമ്മുടെ മഹാരാജ്യത്തെ ഇങ്ങനെ ഒരൊറ്റ രാഷ്‌ട്രമാക്കി നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നത്‌. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വധിക്കപ്പെട്ടിട്ട്‌ ഒക്‌ടോബര്‍ 31-ന്‌ ഇരുപത്തിയഞ്ചുവര്‍ഷം തികയുമ്പോള്‍ അങ്ങനെ മാത്രമേ നമുക്ക്‌ ആശ്വസിക്കാന്‍ കഴിയൂ.

രാജ്യത്തിന്റെ മാത്രമല്ല നേതാക്കന്മാരുടെയും ചരിത്രത്തിന്റെയും പുനരെഴുത്തും പുനരാഖ്യാനവും പുനര്‍വായനയും ഈ ലോകത്തില്‍ നടക്കാതിരുന്നിട്ടില്ല. അതു കാലത്തിന്റെ അനിവാര്യതയുമാണ്‌. അതുകൊണ്ട്‌ ഇന്ദിരാഗാന്ധി എന്ന പ്രധാനമന്ത്രി ഇന്ത്യയ്‌ക്കു നേട്ടങ്ങളാണോ കോട്ടങ്ങളാണോ കൂടുതലുണ്ടാക്കിയതെന്നു ഭാവിയിലെ ചരിത്രകാരന്മാരായിരിക്കും അവസാന വിധിയെഴുതുക. അതിന്‌ ഇനിയും കാലമെടുത്തു എന്നു വരാം.

25 വര്‍ഷത്തിനു ശേഷം ഇന്ദിരാഗാന്ധിയുടെ വധം വിശകലനത്തിനു വിധേയമാകുമ്പോള്‍ ആ വധം ഇന്ദിരാഗാന്ധി തന്നെ ക്ഷണിച്ചുവരുത്തുകയായിരുന്നു എന്ന നിഗമനത്തിലാണു രാഷ്‌ട്രീയ ചരിത്രകാരന്മാര്‍ എത്തിച്ചേരുന്നത്‌. 1984 ഒക്‌ടോബര്‍ 31-നാണ്‌ ആ ദാരുണ വധം സംഭവിച്ചത്‌. അല്ലെങ്കില്‍ത്തന്നെ 1984 ഇന്ത്യാ ചരിത്രത്തിലെ ഒരു കറുത്ത വര്‍ഷമാണ്‌. ആ വര്‍ഷമാണു സിക്കുകാരുടെ പുണ്യസങ്കേതമായ അമൃതസറിലെ സുവര്‍ണക്ഷേത്രത്തിലേക്കു ടാങ്കുകളോടെ ഇന്ത്യന്‍ പട്ടാളം ഇരച്ചുകയറിയതും നിരവധി പേരുടെ മരണത്തിനിടയാക്കിയ ആക്രമണം നടത്തിയതും.ബ്ലൂസ്‌റ്റാര്‍ ഓപ്പറേഷന്‍ എന്ന പേരില്‍ ആ വര്‍ഷം ജൂണ്‍ മാസാദ്യം സുവര്‍ണക്ഷേത്രത്തില്‍ സൈനികാക്രമണം നടത്താനുള്ള പരിപാടിയെപ്പറ്റി ഇന്ദിരാഗാന്ധിയുടെ നിര്‍ദേശമനുസരിച്ചു പഞ്ചാബി കൂടിയായ പ്രഖ്യാത പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ്‌ നയ്യാരോട്‌ അന്നത്തെ വാര്‍ത്താവിതരണ വകുപ്പുമന്ത്രി എച്ച്‌.കെ.എല്‍. ഭഗത്‌ രണ്ടുദിവസം മുമ്പ്‌ അഭിപ്രായമാരാഞ്ഞപ്പോള്‍ അതു ചെയ്യരുത്‌, കാരണം സുവര്‍ണക്ഷേത്രം സിക്കുകാരുടെ വത്തിക്കാനാണ്‌, സിക്കു വികാരം വ്രണപ്പെടുത്തരുത്‌, പ്രശ്‌നത്തിനു ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്തണമെന്നാണു നയ്യാര്‍ നിര്‍ദേശിച്ചത്‌.

സിക്കുജനതയെ ഇന്ത്യന്‍ രാഷ്‌ട്രത്തിന്‌ ഒരിക്കലും വിസ്‌മരിക്കാനാവില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ രക്‌തസാക്ഷിത്വം വഹിച്ചവരില്‍ തൊണ്ണൂറു ശതമാനവും സിക്കുകാരായിരുന്നു. സുവര്‍ണ ക്ഷേത്രത്തിന്‌ അരികിലുള്ള ജാലിയന്‍ വാലാബാഗില്‍ നൂറുകണക്കിനു സ്വാതന്ത്ര്യസമര സേനാനികളെയാണു ബ്രിട്ടീഷ്‌ പട്ടാളം വെടിവച്ചു വീഴ്‌ത്തിയത്‌. ഇന്ത്യയെ ഇന്നും കോരിത്തരിപ്പിക്കുന്ന രക്‌തസാക്ഷികളുടെ ജാലിയന്‍വാലാബാഗ്‌. പാകിസ്‌താനുമായുള്ള ഇന്ത്യയുടെ എല്ലാ യുദ്ധങ്ങളുടേയും പടനിലം പഞ്ചാബായിരുന്നു. ആ യുദ്ധങ്ങളില്‍ മരിച്ചവരധികവും സിക്കുകാരായിരുന്നു. കാരണം, സിക്കുജനതയാണു മുഖ്യമായും പാകിസ്‌താന്‍ പട്ടാളത്തോടു പോരാടിയത്‌. അതെല്ലാം പെട്ടെന്നു വിസ്‌മരിക്കാന്‍ ഇന്ദിരാഗാന്ധിക്ക്‌ എങ്ങനെ കഴിഞ്ഞെന്നറിയില്ല. സുവര്‍ണക്ഷേത്രത്തില്‍ പട്ടാളം പ്രവേശിക്കുകയില്ലെന്ന്‌ അന്നത്തെ സിക്കുകാരനായ രാഷ്‌ട്രപതി സെയില്‍ സിംഗിന്‌ ഇന്ദിരാഗാന്ധി ഉറപ്പു നല്‍കിയിരുന്നതുമാണ്‌. പക്ഷേ, രാജ്യത്തെ മൂന്നു സേനാവിഭാഗങ്ങളുടേയും സര്‍വസൈന്യാധിപന്‍ കൂടിയായ സെയില്‍സിംഗിനെ അറിയിക്കാതെയാണു ജൂണ്‍ മൂന്നിനു രാത്രി സുവര്‍ണക്ഷേത്രത്തില്‍ കയറി ഇന്ത്യന്‍ പട്ടാളം വെടിവയ്‌പാരംഭിച്ചത്‌. ഗുരു അര്‍ജുന്‍ ദേവിന്റെ രക്‌തസാക്ഷിത്വം ആചരിക്കുന്ന പുണ്യദിനമായിരുന്നതുകൊണ്ടു ക്ഷേത്രത്തില്‍ അപ്പോള്‍ നിരപരാധികളായ നിരവധി തീര്‍ഥാടകരുമുണ്ടായിരുന്നു. അവരില്‍ പലരും ഈ സൈനിക നടപടിയില്‍ കൊല്ലപ്പെട്ടു. ചരിത്രം മാപ്പു നല്‍കാത്ത ഈ സൈനിക നടപടികള്‍ക്കു പറയാന്‍ ഇന്ദിരാഗാന്ധിക്കു ന്യായങ്ങളുണ്ടായിരുന്നു. സ്വതന്ത്ര ഖലിസ്‌ഥാന്‍ വാദമുന്നയിച്ച ജര്‍ണയില്‍ സിംഗ്‌ എന്ന തീവ്ര സിക്കുനേതാവ്‌ ആയുധങ്ങളോടെ സുവര്‍ണക്ഷേത്രത്തില്‍ ഒളിച്ചിരിപ്പുണ്ടെന്നും തീവ്രവാദികളെ തുരത്താനും ആയുധം കണ്ടെടുക്കാനും ക്ഷേത്രത്തിനകത്തെ സൈനിക നടപടി അനിവാര്യമായിരുന്നു എന്നതായിരുന്നു ഇന്ദിരാഗാന്ധിയുടെ ന്യായീകരണം.

ആരാണ്‌ ഈ ഭിന്ദ്രന്‍വാലയെ വളര്‍ത്തിയെടുത്തതെന്ന ചോദ്യമുയര്‍ന്നാല്‍ പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടി വരിക ഇന്ദിരാഗാന്ധി മാത്രമാണ്‌. മറ്റു പാര്‍ട്ടികളില്‍ പിളര്‍പ്പു സൃഷ്‌ടിച്ചു രാഷ്‌ട്രീയ ലാഭമുണ്ടാക്കുക എന്ന സ്‌ഥിരം ഗൂഢ തന്ത്രത്തിന്റെ ഭാഗമായി ഇന്ദിരാഗാന്ധിയാണു സിക്കുകാരുടെ ശിരോമണി അകാലിദള്‍ പാര്‍ട്ടിയെ പിളര്‍ക്കാന്‍ മുമ്പു കോണ്‍ഗ്രസുകാരനായിരുന്ന ഭിന്ദ്രന്‍വാലയെ തീവ്രവാദ നേതാവായി രംഗത്തു കൊണ്ടുവന്നത്‌. അകാലിദള്‍ നേതൃത്വത്തെ വെല്ലുവിളിച്ചുകൊണ്ടു വലിയ ലോറിയില്‍ യന്ത്രത്തോക്കുകള്‍ നീട്ടിപ്പിടിച്ചുകൊണ്ടു നില്‍ക്കുന്ന അംഗരക്ഷകരുടെ നടുവില്‍ ഭിന്ദ്രന്‍വാലയെ ഉപവിഷ്‌ടനാക്കി ന്യൂഡല്‍ഹിയിലൂടെ എഴുന്നള്ളിക്കുന്നതു ഞാന്‍ തന്നെ കണ്ടിട്ടുണ്ട്‌. അതിനെല്ലാം അനുമതി കൊടുത്തതു പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു.

അങ്ങനെ അകാലിദളിനെ ബലഹീനമാക്കിക്കൊണ്ടു വളര്‍ന്ന ഭിന്ദ്രന്‍വാല ഇന്ദിരാഗാന്ധിയെ സംബന്ധിച്ചിടത്തോളം കുടം തുറന്നുവിട്ട ഭൂതമായി മാറി. തനിക്കു സിക്കു പിന്തുണ ലഭിച്ചു എന്നു ബോധ്യമായപ്പോള്‍ ഭിന്ദ്രന്‍വാല സ്വതന്ത്ര സിക്ക്‌ രാഷ്‌ട്രവാദം ഉന്നയിച്ചു. അങ്ങനെയുള്ള ഭിന്ദ്രന്‍വാലയും അനുയായികളും ആയുധങ്ങള്‍ സംഭരിച്ചുകൊണ്ട്‌ സുവര്‍ണക്ഷേത്രത്തില്‍ അഭയം തേടിയെങ്കില്‍ അതിനുള്ള മാര്‍ഗം ഒരു പുണ്യദിനത്തില്‍ പട്ടാളം ആ ക്ഷേത്രം ആക്രമിക്കുകയായിരുന്നില്ല. ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരത്തിനാണ്‌ ആദ്യം ശ്രമിക്കേണ്ടത്‌. അല്ലെങ്കില്‍ സുവര്‍ണക്ഷേത്രത്തിനു സൈനികവലയം സൃഷ്‌ടിച്ചു ദിവസങ്ങള്‍ കൊണ്ടു തീവ്രവാദികളെ പുറത്തു ചാടിക്കാനും കഴിയുമായിരുന്നു. ഒന്നാമത്‌, സദാ തുറന്നിടുന്ന, ആര്‍ക്കും പ്രവേശനമുള്ള, അതിവിസ്‌തൃതമായ സുവര്‍ണക്ഷേത്രത്തില്‍ ആയുധശേഖരണം നടക്കുന്നു എന്ന്‌ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ അറിഞ്ഞിരുന്നില്ലെങ്കില്‍ അതു രഹസ്യാന്വേഷണ വകുപ്പിന്റെ ദയനീയ പരാജയമാണ്‌. കണക്കുകൂട്ടലൊക്കെ പിഴച്ചതു കാരണം എല്ലാം മുന്‍കൂട്ടി ഇന്ദിരാഗാന്ധി തീരുമാനിച്ചിരുന്നതാണെന്നു വ്യക്‌തം. എന്നു മാത്രമല്ല ഇന്ത്യന്‍ പട്ടാളം സുവര്‍ണക്ഷേത്രത്തില്‍ നടത്തിയ ആക്രമണം നീചമായിരുന്നു. ഇന്ത്യന്‍ പട്ടാളത്തിന്റെ വെടിയുണ്ടയേല്‍ക്കാത്ത ഒരു പുണ്യ മേഖലയും ക്ഷേത്രത്തിലുണ്ടായിരുന്നില്ല. ക്ഷേത്രപീഠത്തില്‍ വച്ചിരുന്ന സിക്കുകാരുടെ ആരാധനാവസ്‌തുവായ കൂറ്റന്‍ ഗുരുഗ്രന്ഥത്തില്‍ തുളച്ചുകയറിയ കൂറ്റന്‍ ബുള്ളറ്റ്‌ വിശ്വാസികളുടെ ഹൃദയത്തിലാണു തറച്ചത്‌. അതു വര്‍ഷങ്ങളായി ക്ഷേത്രത്തിലെ ഗുരുഗ്രന്ഥത്തില്‍ നിലനിര്‍ത്തിയിരിക്കുന്നതു ഞാന്‍ നേരില്‍ കണ്ടിട്ടുമുണ്ട്‌. സിക്കുകാര്‍ക്കു ഹൃദയവേദന ഉണ്ടാക്കുന്ന ഒരു കാര്യമാണിത്‌.

അങ്ങനെ വ്രണപ്പെട്ട വികാരവുമായി കഴിഞ്ഞ സിക്കുകാരുടെ ഭാഗത്തുനിന്നു തിരിച്ചടിയുണ്ടാകുമെന്ന്‌ ഇന്ദിരാഗാന്ധിക്കു പൂര്‍ണ ബോധ്യമുണ്ടായിരുന്നു. എന്നു മാത്രമല്ല ഇന്ദിരാഗാന്ധിയുടെ ഔദ്യോഗിക വസതിയിലെ അംഗരക്ഷകരില്‍ നിന്നു സിക്കു രക്ഷാഭടന്മാരെ നീക്കം ചെയ്യണമെന്ന്‌ ആഭ്യന്തരവകുപ്പു സെക്രട്ടറി സോമയ്യയും ഇന്ദിരാഗാന്ധിയോട്‌ ആവശ്യപ്പെട്ടതാണ്‌. എന്നു മാത്രമല്ല അതുസംബന്ധിച്ച്‌ ആഭ്യന്തരവകുപ്പ്‌ ഒരു ഓര്‍ഡറും ഇറക്കിയതാണ്‌. പക്ഷേ, അത്‌ ഇന്ദിരാഗാന്ധി ഫയലില്‍ വച്ചു. എന്നിട്ട്‌ സിക്കുകാരെത്തന്നെ അംഗരക്ഷരാക്കി നിര്‍ത്തി. താന്‍ എല്ലാ ജനങ്ങള്‍ക്കും പ്രിയങ്കരിയാണെന്നു സ്‌ഥാപിക്കാനുള്ള മൂഢ ശ്രമമാണ്‌ ഇന്ദിര നടത്തിയത്‌. അതിന്റെ അന്തിമ ഫലമായിരുന്നു ഒക്‌ടോബര്‍ 31-നു രാവിലെ ഔദ്യോഗിക വസതിയില്‍ വച്ചു സബ്‌ ഇന്‍സ്‌പെക്‌ടര്‍ ബിയാന്ത്‌ സിംഗും ഗാര്‍ഡ്‌ സത്‌വന്ത്‌ സിംഗും കൈത്തോക്കും യന്ത്രത്തോക്കും ഉപയോഗിച്ച്‌ ഇന്ദിരാഗാന്ധിയെ വെടിവച്ചു വീഴ്‌ത്തിയത്‌.

പിന്നീട്‌ ഡല്‍ഹി നഗരം കണ്ടതു പൈശാചികമായ സിക്കു കശാപ്പായിരുന്നു. സ്‌ത്രീകളും കുഞ്ഞുങ്ങളുമടങ്ങിയ മൂവായിരത്തോളം സിക്കുകാരെ ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ പല ഭാഗങ്ങളുമായി കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഹിന്ദു മതഭ്രാന്തന്മാരുടെ സഹായത്തോടെ കശാപ്പു ചെയ്‌തു. കോണ്‍ഗ്രസുകാരുമായി ആര്‍.എസ്‌.എസുകാരും ആ കശാപ്പിനു കൈകോര്‍ത്തു എന്നായിരുന്നു ആരോപണം. ഭാര്യയുടേയും മക്കളുടേയും സാന്നിധ്യത്തില്‍ പല സിക്കുകാരേയും കോണ്‍ഗ്രസുകാര്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ചു ചാമ്പലാക്കുകയായിരുന്നു. പുതിയതായി അധികാരമേറ്റ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി എല്ലാത്തിനും മൗനസാക്ഷിയായി നിന്നുകൊടുത്തു.

സിക്കുകാരായ രണ്ടു പോലീസുകാര്‍ നടത്തിയ കൊലപാതകത്തിന്‌ ആയിരക്കണക്കിനു സിക്കുകാരെ കൊന്നൊടുക്കിയെന്നതു മനഃസാക്ഷിയുള്ള ഇന്ത്യാക്കാര്‍ക്കു പൊറുക്കാനാവാത്ത പാതകമായിരുന്നു. ആ കശാപ്പിന്റെ ഫലമായി കോണ്‍ഗ്രസിന്‌ അടുത്ത തെരഞ്ഞെടുപ്പില്‍ മഹാഭൂരിപക്ഷം കിട്ടിയെന്നതു ശരിതന്നെ. വിധിയുടെ ക്രൂരതയെന്നോണം രാജീവ്‌ ഗാന്ധിയും വധിക്കപ്പെട്ടു എന്നതാണു പിന്നീട്‌ ഇന്ത്യ കണ്ടത്‌. ഏതായാലും സിക്കുകാരുടെ കൂട്ട കശാപ്പിനെ തുടര്‍ന്നു പഞ്ചാബ്‌ കലാപകലുഷിതമായി. സിക്കു തീവ്രവാദ പ്രവര്‍ത്തനത്തിനിടയില്‍ എത്രയോ നിരപരാധികള്‍ പഞ്ചാബില്‍ കൊല്ലപ്പെട്ടു. പക്ഷേ, എല്ലാം പൊറുക്കാനുള്ള സിക്കുകാരുടെ മനോഗതി ഒടുവില്‍ പഞ്ചാബിനെ സാധാരണ നിലയിലേക്കു തിരിച്ചു കൊണ്ടുവന്നു. ഇന്ദിര ചെയ്‌ത തെറ്റിനു നരസിംഹറാവു മുതല്‍ വാജ്‌പേയി വരെയുള്ള എല്ലാ പ്രധാനമന്ത്രിമാരും രാജീവിന്റെ വിധവ സോണിയാഗാന്ധിയും അമൃതസറില്‍ ചെന്നു സിക്കു ജനതയോടു പരസ്യമായി ക്ഷമാപണം നടത്തി. ഒടുവില്‍ കോണ്‍ഗ്രസിനെ പഞ്ചാബില്‍ സിക്കുകാര്‍ അധികാരത്തില്‍ തിരിച്ചു കൊണ്ടുവന്നു.എന്നുമാത്രമല്ല സിക്ക്‌ ജനതയെ പ്രീണിപ്പിക്കാനും വീണ്ടും വിശ്വാസത്തിലെടുക്കാനും രണ്ടുതവണയാണ്‌ സിക്കുകാരനായ ഡോക്‌ടര്‍ മന്‍മോഹന്‍ സിംഗിനെ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയാഗാന്ധി പ്രധാനമന്ത്രിപദത്തിലെത്തിച്ചത്‌. അത്രയും ഭാഗ്യം.ഇവിടെയാണ്‌ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ആദ്യമായി അഴിമതി സ്‌ഥാപനവല്‍ക്കരിച്ചതു പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണെന്ന യാഥാര്‍ഥ്യത്തിന്റെ വെളിച്ചത്തില്‍ ചരിത്രത്തിന്റെ പുനരെഴുത്ത്‌ അനിവാര്യമാണെന്നു വിശ്വസിക്കാന്‍ നാം നിര്‍ബന്ധിതരാകുന്നത്‌.

ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)