Saturday, February 26, 2011

മകനെതിരേ അന്വേഷണത്തിന് തയാറെന്ന് വി.എസ്

  ദീപിക വാർത്ത : 26 ഫെബ്രുവരി 2011

തിരുവനന്തപുരം: ലോട്ടറി വിഷയത്തിലും ചന്ദനമാഫിയയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലും തന്റെ മകന്റെ പങ്ക് അന്വേഷിക്കാന്‍ ഒരുക്കമാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചന്ദനമാഫിയയ്ക്കും ലോട്ടറിമാഫിയയ്ക്കും എതിരേ നിയമസഭയിലും പുറത്തും താന്‍ നടത്തിയ പോരാട്ടങ്ങളുടെ രേഖകള്‍ സഹിതമായിരുന്നു വി.എസ് പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ഖണ്ഡിക്കാന്‍ രംഗത്തെത്തിയത്.

ലോട്ടറി മാഫിയ മകന് പണം നല്‍കിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. അന്യസംസ്ഥാന ലോട്ടറികളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാന്‍ തന്റെ മകനുള്‍പ്പെടെ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യവും സിബിഐ അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് സര്‍ക്കാരിന് വേണ്ടി താന്‍ ആവശ്യപ്പെടുകയാണെന്ന് വിഎസ് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് വീണ്ടും കത്തയയ്ക്കുമെന്നും വി.എസ്. പറഞ്ഞു.

ചന്ദനമാഫിയയില്‍ നിന്ന് മകന്‍ പണം വാങ്ങിയെന്ന ആരോപണം ഏത് ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പ്രതിപക്ഷേനതാവ് എഴുതിത്തരട്ടെയെന്നും ആ ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷണം നടത്താന്‍ താന്‍ തയാറാണെന്നും വി.എസ് പറഞ്ഞു. കെപിപി നമ്പ്യാരുടെ ആരോപണം അദ്ദേഹം തന്നെ വിഴുങ്ങിയതാണെന്നും വി.എസ് ചൂണ്ടിക്കാട്ടി.

ഒരു സാധാരണ ഇന്ത്യന്‍ പൌരനെന്ന പരിഗണനമാത്രമേ തന്റെ മകനും സര്‍ക്കാര്‍ നല്‍കുന്നുള്ളു. മകനെതിരായ വ്യക്തിപരമായ ആരോപണങ്ങള്‍ നിയമപരമായി നേരിടണമെന്ന് താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പരാതിയുള്ള ആര്‍ക്കും നടപടി സ്വീകരിക്കാവുന്നതാണെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

ലോട്ടറി കേസില്‍ അന്വേഷണം വന്നാല്‍ എ. രാജ അകത്തായതുപോലെ ചിദംബരവും അകത്താകുമെന്ന് വി.എസ് പറഞ്ഞു. താനയച്ച കത്ത് കിട്ടിയിട്ടില്ലെന്ന് ചിദംബരം പറയുമ്പോള്‍ വി.എസിന്റെ കത്ത് കിട്ടിയെന്നും അന്വേഷണത്തിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നുമാണ് കേന്ദ്രആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതെന്ന് വി.എസ് ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസിന് പ്രതിബദ്ധത ജനങ്ങളോടല്ല, മാര്‍ട്ടിനോടും കൂട്ടരോടുമാണ്. ചെന്നിത്തല വേണ്ടെന്ന് പറഞ്ഞിട്ടും പ്രമേയം പാസാക്കിയിട്ടും ലോട്ടറിക്കേസ് വാദിച്ച സിംഗ്വിയെ വീണ്ടും കോണ്‍ഗ്രസിന്റെ വക്താവാക്കിയെന്നും വി.എസ് ചൂണ്ടിക്കാട്ടി.

ലോട്ടറിക്കേസ് താനെന്തിന് അട്ടിമറിക്കണമെന്ന് വി.എസ് ചോദിച്ചു. അന്യസംസ്ഥാന ലോട്ടറിക്കെതിരേ നിരന്തരം താന്‍ പോരാടിക്കൊണ്ടിരിക്കുകയാണ്. ലോട്ടറി വിഷയം സംബന്ധിച്ച് പ്രധാനമന്ത്രിക്കയച്ച കത്തിന്റെ പകര്‍പ്പും വി.എസ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കി. അല്ലാതെ ഇന്നലെ ഒരു എംഎല്‍എ ഉന്നയിച്ച ചോദ്യമല്ല ലോട്ടറി വില്‍പന നിര്‍ത്താനിടയാക്കിയതെന്നും അങ്ങനെയെങ്കില്‍ അവര്‍ അത് ഡല്‍ഹിയില്‍ പോയി ചോദിക്കട്ടെയെന്നും ഇന്ത്യ മുഴുവന്‍ രക്ഷപെടുമല്ലോയെന്നും വി.എസ് ചോദിച്ചു.

പ്രതിപക്ഷ നേതാവായിരുന്ന താന്‍ അന്ന് നിശബ്ദനായാല്‍ യുഡിഎഫ് ഭരണകാലത്ത് ചന്ദന മാഫിയയ്ക്ക് ചന്ദനക്കൊള്ള നടത്തി വിഹരിക്കാമായിരുന്നു എന്നാണ് യുഡിഎഫ് ഇപ്പോള്‍ കുറ്റസമ്മതം നടത്തുന്നത്. ചന്ദനമാഫിയയ്ക്കെതിരെ 2003 മുതല്‍ താന്‍ നിശബ്ദനായിരുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ 2004 ലും 2005 ലും ചന്ദനമാഫിയയ്ക്കെതിരേ താന്‍ സ്വീകരിച്ച നിലപാടുകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിശോധിക്കാമെന്നും വി.എസ് പറഞ്ഞു.

തന്റെ ശ്രമഫലമായി അനധികൃത ചന്ദനഫാക്ടറികള്‍ അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടതും വി.എസ് ഓര്‍മിപ്പിച്ചു. ഇത്തരം മാഫിയയ്ക്കെതിരേ ഒരു വാക്കും ഉന്നയിക്കാത്ത പ്രതിപക്ഷം വെറുതെ ആരോപണമുന്നയിക്കുകയാണെന്നും വി.എസ് പറഞ്ഞു. അഴിമതി ആരോപണങ്ങള്‍ ഉയരുമ്പോള്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് നേരെ വ്യാജതെളിവുകള്‍ നിര്‍മിക്കുന്നത് കോണ്‍ഗ്രസ് പാരമ്പര്യമാണ്.

ബൊഫോഴ്സ് അഴിമതിയുന്നയിച്ച വി.പി. സിംഗിനെ താറടിക്കാന്‍ അദ്ദേഹത്തിന്റെ മകന് ഒരു ബാങ്കില്‍ വന്‍തുക നിക്ഷേപമുണ്ടെന്ന ആരോപണം പിന്നീട് പ്രധാനമന്ത്രിയായ നരസിംഹറാവു കെട്ടിച്ചമച്ചതും വി.എസ് ചൂണ്ടിക്കാട്ടി.

അഴിമതിക്കാരെയും പെണ്‍വാണിഭക്കാരെയും വിലങ്ങ് വെക്കുമെന്ന നിലപാടും വി.എസ് ആവര്‍ത്തിച്ചു. കിളിരൂര്‍ വിഐപിയെയും ലൈംഗീക അരാജകത്വം കാട്ടിയിട്ടുള്ള വിഐപികളെയും വെറുതെ വിടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും വരും നാളുകളില്‍ ഇക്കാര്യം വ്യക്തമാകുമെന്നും വി.എസ് പറഞ്ഞു.


Saturday, February 19, 2011

ബജറ്റ്: ഒരു ജനപക്ഷ വിശകലനം

സിദ്ദിഖ് റാബിയത്ത്   (ദില്ലിപ്പോസ്റ്റിൽ പ്രസിദ്ധീകരിച്ച ലേഖനം)

കഴിഞ്ഞ ഫെബ്രുവരി 10ന് ധനമന്ത്രി തോമസ് ഐസക് സംസ്ഥാന നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിനോട് കേരളത്തിനെ മുഖ്യധാരാ മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാട് പ്രതീക്ഷിതമായിരുന്നു. ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളോട് പൊതുവില്‍ മുഖം തിരിഞ്ഞു നില്‍ക്കുന്ന നിലപാടാണല്ലോ മാധ്യമങ്ങള്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി സ്വീകരിച്ചു പോരുന്നത്. അതുകൊണ്ടു തന്നെ ബജറ്റിന്റെ കാര്യത്തില്‍ മാത്രം അതു വ്യത്യസ്തമാകാന്‍ തരമില്ലതാനും. ചില ഉദാഹരണങ്ങള്‍ നോക്കൂ: ‘വിശാലമായ സ്വപ്നങ്ങളുടെ ബജറ്റ്’ എന്ന തലക്കെട്ടില്‍ ഫെബ്രുവരി 11ന് മേരി ജോര്‍ജ്  മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്റ് പേജില്‍ ബജറ്റിനെ കുറിച്ച് എഴുതിയിരുന്നു. ബജറ്റിനെതിരെ ഒരു സൈദ്ധാന്തിക വിമര്‍ശനമുയര്‍ത്തലോ, അല്ലെങ്കില്‍ ബജറ്റിന്റെ പോരായ്മകള്‍ എടുത്തു കാണിക്കലോ ഒന്നുമായിരുന്നില്ല ലേഖനത്തിന്റെ ലക്ഷ്യം. പകരം, വലതുപക്ഷത്തിന്റെ പഴകി തേഞ്ഞ ഭാഷയില്‍ ഇടതുപക്ഷം മുന്നോട്ടു വയ്ക്കുന്നതെല്ലാം തെറ്റാണെന്ന യുക്തിരഹിതമായ വാദങ്ങള്‍ നിരത്തുന്നതിനാണ് മാതൃഭൂമിയുടെ എഡിറ്റ് പേജ് ചിലവാക്കപ്പെട്ടിരിക്കുന്നത്. ബജറ്റവതരണത്തോടനുബന്ധിച്ച് ഫെബ്രുവരി 10-11 തിയതികളിലായി ടിജി ബേബിക്കുട്ടി എഴുതിയ ‘പൊതുമേഖലയെ തഴുകി സ്വകാര്യ നിക്ഷേപങ്ങള്‍ തളച്ചിട്ടു’ എന്ന ലേഖനവും പരിഗണിക്കാവുന്നതാണ്. “പൊതുമേഖലാവ്യവസായങ്ങള്‍ സംരക്ഷിക്കുക, പുനരുദ്ധരിക്കുക, വിപുലീകരിക്കുക” എന്ന വ്യവസായ മുദ്രാവാക്യവുമായി അധികാരത്തിലെത്തിയ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ പക്ഷേ, സ്വകാര്യമേഖലയുടെ വളര്‍ച്ചയ്ക്കാവശ്യമായ കാര്യങ്ങളൊന്നും ചെയ്തില്ലെന്ന് ബേബികുട്ടി പറയുന്നു. പൊള്ളയായ വാദമുഖങ്ങളുടെ ബലത്താല്‍ സര്‍ക്കാര്‍ നയങ്ങളെ വിശകലനം ചെയ്യുന്നു എന്ന പേരില്‍ ചില രാഷ്ട്രീയ അജന്‍ഡകള്‍ നിരതെറ്റാതെ അവതരിപ്പിക്കുകയാണ് ഇവിടെ പത്രവും ലേഖകരും ചെയ്യുന്നത്. അതിനപ്പുറത്തേക്ക് യുക്തിസഹമായോ, സൈദ്ധാന്തിക ബലത്തിലോ വിഎസ് സര്‍ക്കാരിന്റെ വ്യവസായ-സാമ്പത്തിക നയങ്ങളെ വിമര്‍ശിക്കുന്നതില്‍ ഈ ലേഖനങ്ങള്‍ (പൊതുവില്‍ മുഖ്യധാരാ മാധ്യമങ്ങള്‍) പരാജയപ്പെട്ടിരിക്കുന്നുവെന്നു കാണാം.
ഈ വലതുപക്ഷ ചെണ്ടമേളത്തിനു വിരുദ്ധമായി, 2011-12 വര്‍ഷത്തേക്ക് ഇടതുസര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റിനേയും, അതുവഴി സര്‍ക്കാരിന്റെ തന്നെ ചിലനയങ്ങളേയും മനസിലാക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് യാഥാര്‍ത്ഥ്യബോധമില്ലാത്ത ക്ഷേമബജറ്റാണ് ഐസക് അവതരിപ്പിച്ചിരിക്കുന്നത് എന്ന വിമര്‍ശവും രംഗത്തുണ്ട്. എന്നാല്‍, ഇതില്‍ എത്രത്തോളം സാംഗത്യമുണ്ട്? ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പണം ധനമന്ത്രി എവിടെ നിന്നുണ്ടാക്കി? ബജറ്റിലെ പല വാഗ്ദാനങ്ങളും അടുത്ത സര്‍ക്കാരിന് എടുക്കാചുമടായി മാറുമോ? ഈ ചോദ്യങ്ങള്‍ക്കുത്തരം തേടുമ്പോഴാണ്, കേവലം ജനപ്രീണനത്തിനുള്ള പൊടിക്കൈകള്‍ എന്നതിനേക്കാളൊക്കെയുപരിയായി, കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രയത്നത്തിന്റേയും, ദീര്‍ഘവീക്ഷണമുള്ള നയങ്ങളുടേയും സമാപനപത്രികയായിരുന്നു ഈ മാസമാദ്യം അവതരിപ്പിച്ച ബജറ്റെന്ന് മനസിലാക്കാനാകുക.
***
എത്ര കാര്യക്ഷമമായാണ് ഇടതു പക്ഷ സര്‍ക്കാരിന്റെ ധനകാര്യവിഭാഗം പ്രവര്‍ത്തിച്ചിരുന്നതെന്നു മനസിലാക്കാന്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ വരുമാനവളര്‍ച്ച മാത്രം നോക്കിയാല്‍ മതിയാകും. ബജറ്റ് വിലയിരുത്തല്‍ കണക്കുകളിലും (Budget estimates), പദ്ധതികള്‍ നടപ്പിലാക്കിയ കണക്കുകളിലും (Revised estimate) വിനിയോഗത്തിന്റേയും വളര്‍ച്ചയുടേയും തോതുകള്‍ വിരല്‍ ചൂണ്ടുന്നതും ഇതിലേക്കു തന്നെ. സ്ഥിതിവിവരക്കണക്കുകളിലെ സമദൂര വളര്‍ച്ച സൂചിപ്പിക്കുന്നത് എത്ര കാര്യക്ഷമമായാണ് വിഭവ വിനിമയം നടത്തപ്പെടുന്നത് എന്നതാണ്. പട്ടിക ഒന്ന് കാണുക (*Budget estimates സൂചിപ്പിക്കുന്നു, അല്ലാത്ത വര്‍ഷങ്ങള്‍ Revised estimatesഉം സൂചിപിക്കുന്നു).

ധനക്കമ്മിയുടെ കാര്യത്തിലും കഥ വ്യത്യസ്തമല്ല. കൃത്യമായും കമ്മി ക്രമീകരിച്ചു കൊണ്ടാണ് ഓരോവര്‍ഷവും സര്‍ക്കാര്‍ കടന്നു പോകുന്നത്. പുതിയ ബജറ്റ് വിലയിരുത്തലില്‍ കമ്മി അധികമായ്‌ വരുന്നത് റോഡ്‌ വികസന പദ്ധതിയുടെ പശ്ചാത്തലത്തിലാണ്. എന്നാല്‍ കൃത്യമായ ഫണ്ട് കണ്ടെത്തുന്ന മുറയ്ക്ക് ഈ കമ്മി നികത്താവുന്നതേയുള്ളൂ എന്ന് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സര്‍ക്കാര്‍ സാമ്പത്തിക പ്രവര്‍ത്തനം തെളിയിക്കുന്നു (കൂടുതല്‍ വിവരങ്ങള്‍ക്ക് പട്ടിക രണ്ട് കാണുക).

വിഭവ വിനിയോഗം കാര്യക്ഷമവും സ്ഥിരവുമാണെന്നു പറയാന്‍ നമ്മെ ‍ പ്രേരിപ്പിക്കുന്ന ഘടകം സ്ഥൂല-സാമ്പത്തിക ശാസ്ത്ര സിദ്ധാന്തമായ ‘Rational Expectation’* ആണ്.  ഇത് പ്രകാരം മുകളിലത്തെ ഗ്രാഫും പട്ടികയും സൂചിപ്പിക്കുന്നത് മുന്‍ വര്‍ഷങ്ങളിലെ ബജറ്റില്‍ പ്രതീക്ഷിച്ച വരവിനേക്കാള്‍ കൂടുതലാണ് സര്‍ക്കാരിന്റെ യഥാര്‍ത്ഥ വരവ് എന്നതാണ്. അതുകൊണ്ടു തന്നെ 2011-12ലെ ബജറ്റ് വിലയിരുത്തല്‍ പെരുപ്പിക്കപ്പെട്ട എസ്റ്റിമേഷനാണെന്ന വാദത്തിന്റെ മുനയൊടിയുന്നു. അതുപോലെ തന്നെ, ചിലവിന്റെ സ്ഥിതിവിവരക്കണക്കുകള്‍ കണ്ടാല്‍ ഇത് കൃത്യമായി വ്യയം ചയ്യാന്‍ കഴിയുന്നതാണെന്നും മേല്പറഞ്ഞ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ നമുക്കെത്തിച്ചേരാം. ഇവിടെ അധിക വ്യയം കാണിക്കുന്നത് സാമ്പത്തിക മാന്ദ്യത്തിന്റെ കാലഘട്ടതാണ്. എന്നാല്‍ ഇത് സര്‍ക്കാരിന്റെ വ്യക്തമായ സാമ്പത്തിക പാക്കേജുകളുടെ വെളിച്ചത്തിലാണ് ഉണ്ടായിട്ടുള്ളത്. അത് സാമ്പത്തിക ഭദ്രതയ്ക്ക് അനിവാര്യവുമായിരുന്നു. ഈ സാഹചര്യത്തില്‍  വരും സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ഒരു കാരണവശാലും അടുത്ത സര്‍ക്കാരിന്റെ  തലയില്‍ അടിച്ചേല്പ്പിക്കപ്പെട്ട ഭാരമാകുന്നില്ല. സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാന വിശ്വാസങ്ങള്‍ക്കു പോലും നിരക്കാത്ത വാദങ്ങളാണവ. ഇത്  മനസിലാക്കാന്‍ കേരളത്തില്‍ മൊത്ത വരുമാനത്തിന്റെ വളര്‍ച്ച കാണിക്കുന്ന ഗ്രാഫ് കാണുക. വരുമാന വര്‍ധനവിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാരിന്റെ കാലത്തുണ്ടായ മാറ്റം വലതുപക്ഷ സര്‍ക്കാരിന്റെ കാലത്തുണ്ടായ സാമ്പത്തിക പുരോഗതിയുടെ ഇരട്ടിയിലധികമാണെന്ന്  മനസ്സിലാക്കാം (താഴെയുള്ള ഗ്രാഫ് കാണുക) .

***
കേരളത്തില്‍ വ്യവസായം വളരാത്തതിന്റെ കാരണം ഇടതുപക്ഷമാണ് എന്നത് ബൂര്‍ഷ്വാസിയുടെ ഏറ്റവും ശക്തമായ പ്രചാരണങ്ങളിലൊന്നാണ്. മുഖ്യധാരാ സിനിമകള്‍ മുതല്‍ മധ്യവര്‍ഗസാഹിത്യം വരെ എടുത്താഘോഷിച്ചിട്ടുള്ള വലതുപക്ഷ മിത്തുകളിലൊന്നാണിത്. ഈ മിത്ത് എത്രത്തോളം ദുര്‍ബലമാണെന്നു വെളിപ്പെടുത്തി തന്ന അഞ്ചു വര്‍ഷങ്ങളായിരുന്നു കഴിഞ്ഞു പോയവ. 2010-11ല്‍ പ്രഖ്യാപിച്ച 125 കോടി രൂപയുടെ ഒന്‍പത് പൊതുമേഖലാ പദ്ധതികളും പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. ഇതു കൂടാതെ ഒന്‍പതു വിപുലീകരണ പദ്ധതികളും പൂര്‍ത്തിയായി വരുന്നു. പല പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും നല്ലതോതില്‍ പ്രവര്‍ത്തന ലാഭം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നതും എടുത്തു പറയാവുന്ന നേട്ടമാണ്. തൊട്ടുമുന്നത്തെ വലതുപക്ഷ ഭരണത്തിനു കീഴില്‍ ഊര്‍ധ്വന്‍ വലിച്ചിരുന്ന പല പൊതുമേഖലാ സ്ഥാപനങ്ങളും പുതിയ ഊര്‍ജം കൈവരിക്കുന്നതാണ് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ നാം കണ്ടത്. 2010-11ലെ എളമരം കരീം റിപോര്‍ട്ട്‌ വായിച്ചാല്‍ ബേബിക്കുട്ടിയുടെ പല വാദങ്ങളും പഴയ കണക്കുകളുടെ ബലത്തിലാണ് നിലനില്‍ക്കുന്നതെന്നു മനസിലാക്കാം. അത് ഈ ലേഖനത്തിന്റെ പരിധിയിലൊതുങ്ങുന്ന വിഷയമല്ലാത്തതിനാല്‍, അവിടേക്കു കടക്കുന്നില്ല.
ബജറ്റ് ഏറ്റവും അധികം ഊന്നല്‍ നല്‍കുന്നത് പശ്ചാത്തല സൗകര്യ വികസനത്തിനാണ്. പ്രധാന സവിശേഷതകള്‍ താഴെ കാണുക:
1. റോഡ്‌ വികസനം: അടിസ്ഥാന സൗകര്യമായ റോഡുകളുടെ പുനരുദ്ധാരണതിനുള്ള പദ്ധതി സംസ്ഥാനത്തിലെ റോഡുകളുടെ തലരേഖ തന്നെ മാറ്റിയെഴുതുന്ന നിലയ്ക്ക് അതീവ പ്രാധാന്യമര്‍ഹിക്കുന്നതാണ്. നാല്‍പതിനായിരം കോടി രൂപയുടെ ഈ പാക്കേജ് ദേശീയ‍, സംസ്ഥാന, ജില്ലാ റോഡുകളുടെ നവീകരണം മുന്‍നിര്‍ത്തിയുള്ളതാണ്. ഈ നടപടിയുണ്ടായാല്‍ തുറമുഖം, എയര്‍പോര്‍ട്ട്‌, റെയില്‍, മറ്റു വ്യവസായങ്ങള്‍ എന്നിവയുടെ സുഗമമായ വികസനത്തിലേക്ക് അതു നയിക്കുമെന്ന് വ്യക്തം.ഇതിലേക്കുള്ള ഫണ്ടിംഗ് സമ്പ്രദായം പരീക്ഷിച്ചാല്‍ വിജയിക്കുമെന്നത് തര്‍ക്കമറ്റതാണ്. റോഡ്‌ വികസനത്തിലെ ഈ ‘ബിഗ്‌ പുഷ്’ അനുബന്ധ മേഖലകളിലേക്കും കടന്നാല്‍, ഒരുപക്ഷേ കേരളത്തിന്റെ തന്നെ മുഖച്ഛായ മാറ്റാവുന്നതാണ്.
2. വിഴിഞ്ഞം തുറമുഖവും മറ്റു ചെറുകിട  തുറമുഖങ്ങളും അതിന്റെ വികസനവും ബജറ്റില്‍ കാര്യമായ സ്ഥാനം നേടിയിട്ടുണ്ട്. കൂടാതെ റെയില്‍ വ്യവസായ പാര്‍ക്കുകള്‍, വാതക ശൃംഖല, ജലപാത തുടങ്ങിയ അടിസ്ഥാന വികസന പദ്ധതികളും ബജറ്റിലിടം കണ്ടെത്തി.
3. കേരളത്തിന്റെ പുതിയ വളര്‍ച്ചാ മേഖലകളായ ഐറ്റി, സ്മാര്‍ട്ട്  സിറ്റി , റ്റൂറിസം എന്നിവയ്ക്ക് കാര്യമായ ബജറ്റ് വകയിരുതലുകള്‍ നല്‍കാന്‍ സര്‍ക്കാരിനു സാധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മുന്നോട്ടു വച്ച നിബന്ധനകള്‍ അനുസരിച്ചു തന്നെ സ്മാര്‍ട് സിറ്റിയില്‍ ഒപ്പിടാന്‍ ദുബായ് കമ്പനിയായ റ്റികോം മുന്നോട്ടു വന്നത് വിഎസ് സര്‍ക്കാരിന്റെ ‘സാമൂഹ്യനീതിയിലധിഷ്ഠിതമായ വികസനം’ എന്ന സങ്കല്പത്തിന്റെ വിജയമായിട്ടാണ് പൊതുവില്‍ സ്വീകരിക്കപ്പെട്ടത്.
4. വൈദ്യുത മേഖലയില്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ നടപ്പു സര്‍ക്കാരിനു കഴിഞ്ഞു എന്നത് ബജറ്റില്‍ നിന്നും വ്യക്തമാണ്. പ്രസരണ നഷ്ടം കുറയ്ക്കാന്‍ തക്ക കാര്യക്ഷമമായ നടപടികള്‍ കൈകൊള്ളുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു. പ്രസരണ നഷ്ടം 24.6 ശതമാനത്തില്‍ നിന്നും 17.2 ശതമാനാമായി കുറയ്ക്കാന്‍ കഴിഞ്ഞു. ഊര്‍ജ സംരക്ഷണത്തിന് ഉതകുന്നതാണ് ഈ കുറവ്. വൈദ്യുത മേഖലയെ  കാലങ്ങളായി അലട്ടിയ ഒരു പ്രധാന പ്രശ്നമാണ് പ്രസരണ നഷ്ടം. കഴിഞ്ഞ അഞ്ചു വര്ഷങ്ങളായി പവര്‍കട്ട് സംസ്ഥാനത്തിലുണ്ടായിട്ടില്ല എന്നതും, ഉത്പാദനം 26MWല്‍ നിന്നും 204MW ആയി ഉയര്‍ത്താന്‍ കഴിഞ്ഞതും  സര്‍ക്കാരിന്റെ നേട്ടമാണ്. മീറ്റര്‍ വാടക ഇനത്തില്‍ ഈടാക്കി പോന്ന പ്രതി മാസം പത്തു രൂപാ ഇനിമുതല്‍ നല്‍കേണ്ട. ഇതുവഴി ഉപഭോക്താക്കള്‍ക്ക് നൂറ്റി ഇരുപതു കോടിരൂപാ യുടെ ബാധ്യത കുറയും.
5. സര്‍ക്കാരിന്റെ ക്രിയാത്മകമായ ഇടപെടല്‍ മൂലം നേട്ടമുണ്ടാക്കിയിട്ടുള്ള മറ്റൊരു രംഗം മത്സ്യ ബന്ധന മേഖലയാണ്. എന്നും അവഗണനയ്ക്ക് വിധേയമായിട്ടുള്ള ഈ മേഖലയെ പരിപോഷിപ്പിക്കാന്‍ ഉതകുന്ന നയങ്ങളാണ് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ കാണാന്‍ സാധിച്ചത്. ഇതുവരെ 3,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനമാണ് ഈ രംഗത്ത് നടത്തപ്പെട്ടിട്ടുള്ളത്. ഇത് കഴിഞ്ഞ വലതുപക്ഷ സര്‍ക്കാരിന്റെ ധനവിനിയോഗത്തിന്റെ (527 കോടി രൂപ) അഞ്ചിരട്ടിയാണ്. ഈ രംഗത്ത് 380 കോടി രൂപയുടെ കടങ്ങള്‍ എഴുതി തള്ളി; മൂന്നു ഹാര്ബറുകള്‍ പൂര്‍ത്തിയാക്കി. കൂടാതെ 15 ഫിഷ്‌  ലാന്‍ഡിംഗ് സെന്ററുകള്‍ സ്ഥാപിക്കും. ഇത് ആശാവഹമായ ഒരു നയംമാറ്റമായി തന്നെ കരുതാം. പ്രാന്തവല്കരിക്കപ്പെട്ട മത്സ്യ ബന്ധന മേഖലയിലെ സമഗ്ര വികസനത്തിന്റെ ഭാഗമായ് നടപ്പാക്കുന്ന 200 കോടി രൂപയുടെ മാതൃകാ മത്സ്യ ഗ്രാമ പരിപാടി തികച്ചും നൂതനവും വികസനോന്മുഖവുമാണ്. വരുംവര്‍ഷത്തേക്കുള്ള ബജറ്റ് ഇതിലെക്കായ്‌ മൊത്തം 65 കോടി രൂപ പദ്ധതി വിഹിതമായി വിലയിരുത്തിയിട്ടുണ്ട്.
6. കയര്‍, കശുവണ്ടി, കൈത്തറി എന്നിങ്ങനെയുള്ള മറ്റു ചെറുകിട മേഖലകള്‍ക്കും ഈ ബജറ്റില്‍ പ്രാധാന്യം ലഭിച്ചിരിക്കുന്നതായി കാണാം. കൂടാതെ ഭക്ഷ്യ സുരക്ഷയ്ക്കായുള്ള നീക്കിയിരിപ്പ് 34 കോടി രൂപയില്‍ നിന്നും 235 കോടിയാക്കി ഉയര്‍ത്തി. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി നെല്ലുല്‍പാദനം 2.28 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ നിന്ന് (2007- 08 ) 2.34 ലക്ഷം ഹെക്ടര്‍ (2009 -10 ) ഭൂമിയായി‌ ഉയര്‍ത്തി. ഉത്പാദനം 5.28 ലക്ഷം റ്റണ്ണില്‍ നിന്നും 5.9 ലക്ഷം റ്റണ്‍ ആയി വര്‍ധിച്ചു. സംഭരണ വില 7 രൂപയില്‍ നിന്നും ഇപ്പോള്‍ 14 രൂപയിലെത്തി. പാലുല്പാദനം 2005-06ല്‍ 20.63 ലക്ഷം റ്റണ്ണായിരുന്നെങ്കില്‍ 2010-11ല്‍ 29 ലക്ഷം റ്റണ്‍ ആയി വര്‍ധിച്ചു. മത്സ്യോല്പന്നങ്ങളുടെ വളര്‍ച 0.78  ലക്ഷം റ്റണ്ണില്‍ നിന്നും 1 .26 ലക്ഷം റ്റണ്‍ ആയി മാറി. മൃഗ സംരക്ഷണത്തിനായി 34 കോടിയായിരുന്നു യുഡിഎഫിന്റെ കാലത്ത് നീക്കി വയ്ക്കപ്പെട്ടതെങ്കില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് അത് 150 കോടിയായി. നാളികേരം, കാപ്പി കുരുമുളക് , മുതലായവയുടെ ഉത്പാദന വര്ധനവിനായ് കടാശ്വാസത്തിന് 53.1 കോടി പദ്ധതി വിഹിതം വകയിരുത്തി.
***
ഇതൊരു ക്ഷേമ ബജറ്റ് ആയിരുന്നു എന്നതില്‍ തര്‍ക്കമില്ല. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അവലംബിച്ച നടപടികള്‍ ശ്ലാഘനീയം തന്നെ. അതു പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളതുമാണ്. എന്നിട്ടും മേരി ജോര്‍ജിനെ പോലുള്ളവര്‍ അമര്‍ത്യ സെന്നിന്റെ ഉദ്ധരണിയെടുത്തെഴുതി കൊണ്ട് സര്‍ക്കാരിന്റെ ക്ഷേമ പ്രവര്തനങ്ങളെ വില കുറച്ചു കാണിച്ചു കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ നിഷ്കളങ്കമാണെന്നു കരുതുക വയ്യ. ഇവര്‍ സൂചിപ്പിച്ചതു പോലെ ഈ ബജറ്റിനെ സര്‍ക്കാര്‍ കാലയളവു അവസാനിക്കുന്ന തത്രപ്പാടില്‍ ഉണ്ടാക്കിയ ഒന്നായി ചുരുക്കി കാണാന്‍ കഴിയില്ലെന്നാണ് മേല്‍വിവരിച്ച കണക്കുകള്‍ സൂചിപ്പിക്കുന്നത്. ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമായും ഊന്നല്‍ നല്‍കുന്നത് ഭക്ഷ്യ സുരക്ഷ, ആരോഗ്യ പദ്ധതികള്‍, വിദ്യാഭ്യാസ പദ്ധതികള്‍, പട്ടിക ജാതി/പട്ടിക വര്‍ഗ മറ്റു പിന്നാക്ക ജന വിഭാഗങ്ങളുടെ ക്ഷേമം എന്നിവയിലാണ്.
ക്ഷേമ പെന്‍ഷന്‍ 134 കോടി രൂപയില്‍ നിന്നും 389 കോടിയായി ഉയര്‍ത്തി. മിനിമം പെന്‍ഷന്‍ പ്രായം അറുപതാക്കി നിജപ്പെടുത്തുകയും ചെയ്തു. കൂടാതെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്കായ്‌ 30,000 കോടി രൂപയും നീക്കിയിരുത്തപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ജനിക്കുന്ന ഓരോ ബിപിഎല്‍ കുട്ടിക്കും 10,000 രൂപ യുടെ ഇഷുറന്‍സ് സര്‍ക്കാര്‍ വഹിക്കും. ദാരിദ്ര്യ രേഖയ്ക്കു മുകളിലുള്ള കുട്ടികള്‍ക്ക് ഈ തുക പകുതിയാണ്. ഇന്ത്യയിലാദ്യമായി വീട്ടുജോലിക്കാര്‍ക്ക് ഒരു ക്ഷേമപദ്ധതിയും ഇടതുപക്ഷ സര്‍ക്കാര്‍ ബജറ്റില്‍ അവതരിപ്പിക്കുകയുണ്ടായി. മറ്റ് അസംഘടിത മേഖലകള്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍ക്കും ബജറ്റില്‍ സ്ഥാനം ലഭിച്ചു. ചുരുക്കി പറഞ്ഞാല്‍, കാര്യക്ഷമമായ ക്ഷേമരാഷ്ട്ര നിര്‍മാണം എന്ന ലക്ഷ്യത്തിലേക്കുള്ള ഉറച്ച കാല്‍ വെയ്പാണ് വിഎസ് സര്‍ക്കാര്‍ തങ്ങളുടെ അവസാന ബജറ്റിലും മുന്നോട്ടു വയ്ക്കുന്നത്.

മുകളിലെ പട്ടികയില്‍  നല്‍കിയിട്ടുള്ള വിവരങ്ങള്‍ക്കുപുരമേ 2011 -12ല്‍ 647.42 കോടി രൂപ പട്ടിക ജാതി വിഭാഗത്തിന്റെ ക്ഷേമത്തിനും 258.38 കോടി പട്ടിഗ വര്‍ഗ ക്ഷേമത്തിനും വകയിരുത്തിയിട്ടുണ്ട്. വെറും വകയിരുത്തല്‍ മാത്രമല്ല, പകരം കാര്യക്ഷമമായി വിനിയോഗിക്കപ്പെടുന്ന തുകയാണിതെന്ന് പട്ടിക രണ്ടില്‍ നിന്നും മനസിലാക്കാം. പതിനാലായിരത്തഞ്ഞൂറ് പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് ഭൂമിയുടെ കൈവശരേഖ നല്‍കാന്‍ സര്‍ക്കാരിനു സാധിച്ചിട്ടുണ്ട്. മുവായിരം കുടുംബങ്ങള്‍ക്ക് വനേതര ഭൂമിയും നല്‍കി. ഹജ് തീര്‍ത്ഥാടക ക്ഷേമത്തിനായ് 20 കോടി രൂപയാണ് ബജറ്റില്‍ വിലയിരുത്തപ്പെട്ടിരിക്കുന്നത്. പിന്നാക്ക സമുദായങ്ങളുടെ ഉയര്ച്ചയ്ക്കുള്ള പഠനത്തിന്റെ നടത്തിപ്പിനായ് (പാലൊളി മുഹമ്മദ്കുട്ടി കമ്മിറ്റി) 14 കോടിയും വഖഫ് പ്രവര്‍ത്തനങ്ങള്‍ക്കായ് 2 കോടിയും നല്‍കി. ശബരിമലപോലുള്ള തീര്‍ത്ഥാടക കേന്ദ്രങ്ങള്‍ക്കും സ്പെഷല്‍ തുക ഈ ബജറ്റില്‍ വിലയിരുത്തുകയുണ്ടായി. ലക്ഷം വീടുകളുടെ പുനരുധാരണത്തിന് 19 .5 കോടിയുടെ  പദ്ധതി വിഹിതം നല്‍കി. കൂടാതെ മൈത്രി ഭവന വായ്പയുടെ കുടിശികകള്‍ പൂര്‍ണമായും എഴുതി തള്ളി.
ജെന്‍ഡര്‍ ബജറ്റിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളും ബജറ്റില്‍ കാണാം. സ്ത്രീ ഗുണഭോക്തൃ സ്കീമില്‍ ചെലവഴിച്ച പദ്ധതി വിഹിതം 5 .6 ശതമാനത്തില്‍ (2009 -10 ) നിന്നും 9.4 ശതമാനമായ് കൂടും (770 കോടി രൂപ) ജെന്‍ഡര്‍ അവബോധം വര്‍ധിപ്പിക്കാന്‍ പ്രത്യേകം പാക്കേജും, സ്കൂള്‍/കോളേജുകളില്‍ സ്ത്രീകള്‍ക്കായുള്ള അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാന്‍ പദ്ധതി വിഹിതവും നീക്കി വച്ചിട്ടുണ്ട്. അവിവാഹിതരായ അമ്മമാര്‍ക്ക് പ്രത്യേകം ക്ഷേമ പാക്കേജുകളുമുണ്ട്. കേരളത്തിലെ സ്കൂള്‍ വിദ്യാഭ്യാസത്തിലുള്ള മേഖലാ വിഭജനം (മലബാര്‍-തിരുകൊച്ചി)  ഇല്ലാതായിരിക്കുന്നു എന്നതും ശ്രദ്ധേയമായ നീക്കമാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തിലെ പദ്ധതി വിഹിതം 790.34 കോടിയില്‍ നിന്നും 1,573.76 കോടിയായ് കഴിഞ്ഞ ബജറ്റില്‍ ഉയര്‍ത്തിയത് വിപ്ലവകരമായ നീക്കമായിരുന്നു. എന്നാല്‍ ഇത് ഈ ബജറ്റില്‍ 2,296.54 കോടിയായി വീണ്ടും ഉയര്‍ത്തിയിട്ടുണ്ട്. സര്‍വകലാശാല വിഹിതം 51.4 കോടിയില്‍ നിന്നും 144.75 കോടിയായി മാറി. ഇത് സൂചിപ്പിക്കുന്നത് ഉന്നത വിദ്യാഭ്യാസ-ഗവേഷണ രംഗങ്ങളില്‍ ഒരു കുതിച്ചുചാട്ടത്തിനുള്ള ശ്രമങ്ങമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്നാണ്.
***
മുകളില്‍ പറഞ്ഞ സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തില്‍ ഈ ബജറ്റും സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളും സൂചിപ്പിക്കുന്നത് ഉല്പാദന-ഉപഭോഗ-സേവന മേഖലകളെ മെച്ചപ്പെടുത്തിക്കൊണ്ട് സംസ്ഥാനത്തിന്റെ ജീവിത നിലവാരവും, സാമ്പത്തിക ശേഷിയും കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നയങ്ങളാണ് വിഎസ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നാണ്. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ അതില്‍ തന്നെ പൂര്‍ണമാണെന്ന വാദം ലേഖകനില്ല. പോരായ്മകളും, വീഴ്ചകളും ആര്‍ക്കും കണ്ടെത്താനാകും. അതിലേക്ക്, മൈക്രോസ്കോപ് തിരിച്ചു വയ്ക്കാത്തതിന്റെ കാരണം, അതിനേക്കാള്‍ എത്രയോ വലുതാണ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എന്നതുകൊണ്ടാണ്. ലോകം മുഴുവന്‍ സാമ്പത്തിക ഞെരുക്കം ശക്തിപ്പെടുകയും, യൂറോപ്യന്‍ രാജ്യങ്ങള്‍  പോലും ക്ഷേമരാജ്യ സങ്കല്പത്തില്‍ നിന്നും പിന്മടങ്ങുകയും ചെയ്യുന്ന ഒരു സമയത്താണ് ഇത്രയധികം ക്ഷേമപദ്ധതികള്‍ നടപ്പിലാക്കാനും, എന്നിട്ടും സംസ്ഥാനത്തിന്റെ ധനകാര്യമാനേജ്മെന്റ് കാര്യക്ഷമമായി കൊണ്ടു പോകാനും വിഎസ് സര്‍ക്കാരിനു കഴിയുന്നതെന്നോര്‍ക്കണം. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും അഴിമതിയുടെ നാറുന്ന കാറ്റ് വീശിയടിക്കുന്ന സമയത്തു തന്നെയാണ് സത്യസന്ധവും വ്യത്യസ്തവുമായ ഒരു ഭരണം വിഎസിന്റെ നേതൃത്വത്തില്‍ കേരളത്തെ മുന്നോട്ടു നയിക്കുന്നത്. ഇന്ത്യന്‍ ഇടതുപക്ഷത്തിന് ബദല്‍ വികസന സങ്കല്പങ്ങള്‍ ഉണ്ടെന്നു മാത്രമല്ല, നവലിബറല്‍ കാലഘട്ടത്തില്‍ പോലും
അവ കാര്യക്ഷമമായി നടപ്പാക്കാനുള്ള കഴിവും, ദീര്‍ഘവീക്ഷണവും അവര്‍ക്കുണ്ടെന്നാണ് ഈ ബജറ്റും, കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളും ജനങ്ങളോട് പറയുന്നത്.
__
*According to Investopedia, Rational Expectations theory is an economic idea that the people in the economy make choices based on their rational outlook, available information and past experiences. The theory suggests that the current expectations in the economy are equivalent to what the future state of the economy will be. This contrasts the idea that government policy influences the decisions of people in the economy.


ദില്ലി ജെഎന്‍യുവില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഗവേഷകനാണ് ലേഖകന്‍

Tuesday, February 8, 2011

സാങ്കേതിക വിദ്യാഭ്യാസം: മുന്നേറാന്‍ ഇനിയുമേറെ

സാങ്കേതിക വിദ്യാഭ്യാസം: മുന്നേറാന്‍ ഇനിയുമേറെ

ഡി. രാജസേനന്‍/ ബിനു പി. പോള്‍


സവിശേഷമായ വികസനമാതൃകകൊണ്ട് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ 1996 മുതലുള്ള പത്തുവര്‍ഷ കാലത്തിന് പ്രത്യേക സ്ഥാനമാണുള്ളത്. സംസ്ഥാന രൂപവത്കരണം മുതല്‍ തന്നെ പരിമിതമായ പരിഗണന മാത്രം ലഭിച്ചിരുന്ന സാങ്കേതിക വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ വന്നത് ഈ കാലഘട്ടത്തിലാണ്.

നാടിന്റെ വികസന നയരൂപവത്കരണത്തില്‍ പ്രധാന ഘടകമായി ഉന്നത സാങ്കേതിക വിദ്യാഭ്യാസമേഖല പരിഗണിക്കപ്പെടുന്നതിലെ കാലതാമസംമൂലം സാങ്കേതിക വിദ്യാഭ്യാസത്തിന് 90-കളുടെ ആദ്യപകുതി വരെ കേരളത്തിലെ വലിയൊരു വിഭാഗം കുട്ടികള്‍ ആശ്രയിച്ചിരുന്നത് മറ്റു സംസ്ഥാനങ്ങളെയാണ്.

സര്‍ക്കാര്‍ മുതല്‍മുടക്കും
സ്വകാര്യ സംരംഭങ്ങളും

സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ സര്‍ക്കാര്‍ മുതല്‍മുടക്ക് അപര്യാപ്തമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് 1957-ല്‍ കര്‍ണാടകത്തിലും 77-ല്‍ അന്ധ്രപ്രദേശിലും 85-86-ല്‍ തമിഴ്‌നാട്ടിലും ഈ രംഗത്ത് സ്വകാര്യപങ്കാളിത്തനയം നടപ്പാക്കിയത്. 1970- നുശേഷം എന്‍ജിനീയറിങ് മേഖലയില്‍ ഇത്തരം സ്വകാര്യ സംരംഭങ്ങള്‍ നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. ഇന്ന് എന്‍ജിനീയറിങ് ബിരുദതല വിദ്യാഭ്യാസമേഖലയില്‍ ഏഴു ലക്ഷം വിദ്യാര്‍ഥികളോളം പഠിക്കുന്നത് സ്വകാര്യ സാങ്കേതിക സ്ഥാപനങ്ങളിലാണെന്ന് എ.ഐ.സി.ടി. പുറത്തുവിട്ട കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. മറ്റു തെന്നിന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ വളരെ വൈകിയാണ് കേരളത്തില്‍ ഇത്തരം ഒരു നയത്തിന് അനുമതിയുണ്ടായത്. 90-കളുടെ അന്ത്യത്തില്‍ വന്ന നയപരമായ മാറ്റങ്ങളുടെ ഫലമായി എന്‍ജിനീയറിങ് വിദ്യാഭ്യാസരംഗത്ത് സ്വകാര്യസംരംഭങ്ങള്‍ സ്ഥാനമുറപ്പിച്ചു. 1994-ല്‍ മലപ്പുറത്താണ് കേരളത്തിലെ ആദ്യത്തെ സ്വാശ്രയ എന്‍ജിനീയറിങ് കോളേജ് സ്ഥാപിതമായത്. 1996-ല്‍ തുടങ്ങുന്ന ദശാബ്ദത്തിലാണ് ഉന്നത സാങ്കേതിക വിദ്യാഭ്യാസത്തിനുവേണ്ടി മറ്റു സംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്ന കുട്ടികളുടെ ഒഴുക്കു നിയന്ത്രിക്കാന്‍ നമുക്ക് കഴിഞ്ഞത്. 1996-2006 വര്‍ഷങ്ങളില്‍ സ്വകാര്യ ഉന്നത സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് കേരളം 375 ശതമാനം വളര്‍ച്ച നേടി.

ഈ രംഗത്ത് ആകെ 75 ശതമാനം സീറ്റു വര്‍ധനയും ഉണ്ടായത് ഈ കാലയളവില്‍ത്തന്നെയാണ്. ഇങ്ങനെ വര്‍ധിപ്പിച്ച എന്‍ജിനീയറിങ് സീറ്റുകളുടെ 85 ശതമാനവും നടപ്പാക്കിയത് ഇ.കെ. നായനാര്‍-പി.ജെ. ജോസഫ് ടീമിന്റെ ഭരണകാലത്താണ്. സ്വകാര്യ മുതല്‍മുടക്ക് അനുവദിച്ചുകൊണ്ട് നായനാര്‍ സര്‍ക്കാര്‍ ഉന്നതസാങ്കേതിക വിദ്യാഭ്യാസ നയത്തില്‍ കാതലായ മാറ്റം വരുത്തി. പിന്നീടു വന്ന എ.കെ. ആന്റണി, ഉമ്മന്‍ചാണ്ടി സര്‍ക്കാറുകളും ഇതേ നയം പിന്തുടര്‍ന്നു. നമ്മുടെ കുട്ടികള്‍ എന്‍ജിനീയറിങ് ബിരുദത്തിനായി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നതില്‍ ഗണ്യമായ കുറവുവരുത്താന്‍ ഈ നയപരമായതീരുമാനത്തിനു സാധിച്ചു. ഏറെക്കുറെ ഇക്കാര്യത്തില്‍ സ്വയം പര്യാപ്തത നേടാന്‍ കുറഞ്ഞ കാലയളവുകൊണ്ട് സംസ്ഥാനത്തിന് കഴിഞ്ഞു. ഇന്ന് ഏകദേശം 2,500 കോടി രൂപയോളമാണ് ഈ മേഖലയിലെ വാര്‍ഷിക വിനിമയത്തോത്. സര്‍ക്കാറിന്റെ നിക്ഷേപം ഓരോ വര്‍ഷവും കുറഞ്ഞുവരുന്നുവെങ്കിലും സ്വകാര്യ പങ്കാളിത്തത്തോടെ സാങ്കേതിക വിദ്യാഭ്യാസമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ അനുദിനം വര്‍ധിച്ചുവരികയാണ്.

സാമൂഹിക പ്രാതിനിധ്യത്തിലെ
അസമത്വം

1986-ലെ ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി കേരളത്തിലെ കോളേജുകളില്‍നിന്ന് പ്രീഡിഗ്രി അടര്‍ത്തിമാറ്റി, സ്‌കൂളുകളിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി.2001-ല്‍ പ്ലസ് ടു സമ്പ്രദായം കേരളത്തില്‍ പൂര്‍ണമായ തോതില്‍ നിലവില്‍ വന്നു. 1997-98 കാലയളവില്‍ ഹയര്‍സെക്കന്‍ഡറി മേഖലയില്‍ ഉണ്ടായിരുന്ന 1,06,000 സീറ്റുകള്‍ 2009-2010 ആയപ്പോഴേക്കും 3,60,000 ആയി വര്‍ധിച്ചു. ഇതില്‍ത്തന്നെ സയന്‍സ് വിഭാഗത്തിലുണ്ടായ സീറ്റുവര്‍ധന 20000-ത്തില്‍നിന്ന് 1,30,000 ആയി എന്നത് ശ്രദ്ധേയമായ വസ്തുതയാണ്. കോളേജുകളെ അപേക്ഷിച്ച് സ്‌കൂളുകള്‍ സംസ്ഥാനത്തിന്റെ ഉള്‍പ്രദേശങ്ങളില്‍പ്പോലും ഉള്ളതുകൊണ്ട്, ഗ്രാമപ്രദേശങ്ങളിലെ കുട്ടികള്‍ക്കുപോലും ഹയര്‍ സെക്കന്‍ഡറി തലത്തില്‍ സയന്‍സ് വിദ്യാഭ്യാസത്തിന് അവസരം ലഭിച്ചു. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കാണ് ഇത് ഏറ്റവും പ്രയോജനപ്പെട്ടത്.

വളരെ നിര്‍ണായകവും ദൂരവ്യാപകവുമായ ചലനങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കിയ മാറ്റമാണിത്. ഹയര്‍ സെക്കന്‍ഡറി തലത്തിനുശേഷം ഉന്നത/സാങ്കേതിക വിദ്യാഭ്യാസത്തിനു പ്രവേശനം നേടുന്ന ഗ്രാമീണമേഖലയില്‍നിന്നുള്ള കുട്ടികളുടെ എണ്ണത്തിലുണ്ടായ വര്‍ധനയാണ് ഇതിനുള്ള തെളിവ്. 2010-ല്‍ യു.ജി.സി. പുറത്തിറക്കിയ 'ഇന്ത്യയിലെഉന്നത വിദ്യാഭ്യാസത്തിന്റെ വികസന സാധ്യത, പരിമിതികള്‍, നിലവാരം, സാമ്പത്തിക ഘടകങ്ങള്‍' എന്നിവയെക്കുറിച്ചുള്ള പഠനറിപ്പോര്‍ട്ടില്‍, കേരളത്തിലെ കര്‍ഷകകുടുംബങ്ങളില്‍നിന്ന് ഹയര്‍ സെക്കന്‍ഡറിക്കുശേഷം വിദ്യാഭ്യാസത്തിനു ചേരുന്ന കുട്ടികളുടെ ശതമാനം 1993-94-ല്‍ 6.54 ആയിരുന്നത് 2004-05-ല്‍ 13.53 ആയി വര്‍ധിച്ചുവെന്ന് കണക്കാക്കിയിരിക്കുന്നു. നിത്യത്തൊഴില്‍ ഉപജീവനമായ കുടുംബങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ ഹയര്‍ സെക്കന്‍ഡറിക്കു ശേഷമുള്ള പഠനനിരക്ക് 5.48-ല്‍നിന്ന് 10.82 ശതമാനമായി വര്‍ധിച്ചു. ഹയര്‍ സെക്കന്‍ഡറി തലത്തില്‍, സീറ്റുകുളുടെ അനുപാതം സംബന്ധിച്ച തടസ്സങ്ങള്‍ നീങ്ങിയതോടെ ഗ്രാമീണ സാമൂഹിക-സാമ്പത്തിക മേഖലകള്‍ക്ക് ഉണര്‍വേകിക്കൊണ്ട് പഠിക്കാനെത്തുന്ന ഗ്രാമീണ പെണ്‍കുട്ടികളുടെ എണ്ണത്തിലും കാര്യമായ വര്‍ധനയുണ്ടായി. മേല്പറഞ്ഞ യു.ജി.സി. റിപ്പോര്‍ട്ടനുസരിച്ച് കേരളത്തിലെ ഗ്രാമീണ മേഖലയില്‍നിന്ന് ഉന്നത പഠനത്തിനെത്തുന്ന പെണ്‍കുട്ടികളുടെ ശതമാനം 1993-94-ലെ 13.37-ല്‍നിന്ന് 2004 -05-ല്‍ 26.62 ആയി ഉയര്‍ന്നു. ഉന്നത/ സാങ്കേതിക വിദ്യാഭ്യാസത്തിനെത്തുന്ന പട്ടികജാതി, പട്ടികവര്‍ഗവിദ്യാര്‍ഥികളുടെ എണ്ണത്തിലും കാര്യമായ വര്‍ധനയുണ്ടായി. പ്ലസ് ടു സ്‌കൂളുകളുടെ എണ്ണം കൂട്ടിയപ്പോള്‍, ഗ്രാമീണ വിദ്യാര്‍ഥികള്‍ക്ക് ചെലവുകുറഞ്ഞ വിദ്യാഭ്യാസ സൗകര്യമാണ് ലഭ്യമായത്. മറ്റൊരര്‍ഥത്തില്‍, സാങ്കേതിക വിദ്യാഭ്യാസ യോഗ്യത നേടിയ കേരളത്തിലെ യുവതീയുവാക്കള്‍ കൈവരിച്ച, സാമ്പത്തിക മെച്ചമുള്ള പുതിയ തൊഴില്‍മേഖലകളിലെ നേട്ടങ്ങള്‍ക്കു പിന്നില്‍ പ്ലസ് ടു തലത്തില്‍ ശാസ്ത്രവിഷയങ്ങള്‍ പഠിക്കാനുള്ള അവസരലഭ്യതകൂടിയതാണ് കാരണം എന്നു കാണാം.

കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്‌സ്‌ക്ലൂഷന്‍ ആന്‍ഡ് ഇന്‍ക്ലൂസീവ് പോളിസിയുടെ ആഭിമുഖ്യത്തില്‍ എന്‍ജിനീയറിങ് കോളേജ് അഡ്മിഷനുകളിലെ സാമൂഹിക, സാമ്പത്തിക പരിഗണന, സ്ത്രീപുരുഷ അനുപാതം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി നടത്തിയ വസ്തുതാപഠനത്തില്‍ ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ വെളിപ്പെടുകയുണ്ടായി. ഉയര്‍ന്ന റാങ്ക് നേടിയവരില്‍ സാമൂഹിക, സാമ്പത്തിക ഘടകങ്ങളും സ്ത്രീപുരുഷവ്യത്യാസവും സ്വാധീനം ചെലുത്തുന്നതായി കണ്ടു. ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളേക്കാള്‍ മുന്നില്‍ എത്തുന്നതായും സാമൂഹിക, സാമ്പത്തിക പശ്ചാത്തലം നേട്ടങ്ങളെ സ്വാധീനിക്കുന്നതായും തെളിഞ്ഞു. ലിംഗവ്യത്യാസമനുസരിച്ച് എന്‍ട്രസ് നേട്ടങ്ങള്‍ അപഗ്രഥിക്കുമ്പോള്‍ പോസിറ്റീവായ ലിംഗപ്രാതിനിധ്യ സൂചിക കൂടുതല്‍ ആണ്‍കുട്ടികളെയും നെഗറ്റീവായ ലിംഗപ്രാതിനിധ്യ സൂചിക കൂടുതല്‍ പെണ്‍കുട്ടികളെയും വിലയിരുത്താന്‍ ഉപയോഗപ്പെടുത്തിയതില്‍ മുസ്‌ലിം സമുദായത്തില്‍ ആണ്‍കുട്ടികള്‍ ഉയര്‍ന്ന പ്രാതിനിധ്യം കാണിക്കുകയുണ്ടായി. ഇതുകൂടാതെ, മുസ്‌ലിം സമുദായത്തിലെ പെണ്‍കുട്ടികള്‍, സ്വന്തം സമുദായത്തിലെ ആണ്‍കുട്ടികളെ അപേക്ഷിച്ചും ഇതര സമുദായങ്ങളിലെ പെണ്‍കുട്ടികളെ അപേക്ഷിച്ചും വളരെ പിന്നിലാണെന്നും തെളിഞ്ഞു. ഈഴവ സമുദായമാകട്ടെ, ലിംഗാധിഷ്ഠിത സൂചികയുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ നേട്ടങ്ങള്‍ കൈവരിക്കുന്നതായും ഉയര്‍ന്ന റാങ്കുകളില്‍ ഈഴവ വിഭാഗത്തിലെ ആണ്‍കുട്ടികള്‍ മുന്നിലെത്തുന്നതായും തെളിഞ്ഞു. മുസ്‌ലിം, ഈഴവ സമുദായങ്ങളെ അപേക്ഷിച്ച് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ കുട്ടികള്‍ ഏറ്റവും പിന്നിലാണെന്നും വ്യക്തമായി. സ്യൂഡോ ലോറന്‍സ് കര്‍വ് ഉപയോഗിച്ച് നടത്തിയ വിശകലനത്തില്‍ എന്‍ട്രന്‍സ് പരീക്ഷയിലെ നേട്ടങ്ങളില്‍ സാമൂഹിക, സാമ്പത്തിക പശ്ചാത്തലത്തിന് ഗണ്യമായ സ്വാധീനമുണ്ടെന്ന് തെളിഞ്ഞു.

മധ്യവര്‍ഗത്തില്‍നിന്നും അതിനു താഴെയുള്ള തട്ടുകളില്‍നിന്നും എന്‍ട്രന്‍സ് പരീക്ഷ എഴുതിയവരുടെ നിലവാരത്തേക്കാള്‍, വളരെ ഉയര്‍ന്നതാണ്, സാമൂഹികമായും സാമ്പത്തികമായും ഉന്നത ശ്രേണിയില്‍നിന്നുള്ള മത്സരാര്‍ഥികളുടെ നിലവാരവും നേട്ടവുമെന്നും ബോധ്യപ്പെട്ടു. 1996-2006 ദശകത്തില്‍ സ്വകാര്യമേഖലയില്‍ കൂടുതല്‍ എന്‍ജിനീയറിങ് കോളേജുകള്‍ അനുവദിച്ചുകൊണ്ട്, കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനാവസരങ്ങള്‍ നല്‍കാനെടുത്ത നയപരമായ തീരുമാനമാണ്, ഈ രംഗത്ത്, കേരളത്തെ വികസന പാതയില്‍ എത്തിച്ചതെന്നതില്‍ തര്‍ക്കമില്ല.

ഈ വസ്തുത അംഗീകരിക്കുമ്പോള്‍ത്തന്നെ സാമൂഹിക, സാമ്പത്തിക ഘടകങ്ങളും ലിംഗാധിഷ്ഠിത തരംതിരിവുകളും അവസര നിഷേധങ്ങളും സത്വരമായി, അടിയന്തര പ്രാധാന്യത്തോടെ ഇനിയുള്ള നയരൂപവത്കരണത്തില്‍ പരിഗണിച്ചെങ്കില്‍ മാത്രമേ, ഉന്നത സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ നമ്മുടെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനാകൂ. ഇന്ന് പുതിയ സാങ്കേതിക കോഴ്‌സുകള്‍ക്കുവേണ്ടി, സംസ്ഥാനം വിട്ടുപോകുന്ന വിദ്യാര്‍ഥികളെ ഇവിടെത്തന്നെ അത്തരം കോഴ്‌സുകളാരംഭിച്ച് പിടിച്ചുനിര്‍ത്തേണ്ടതുണ്ട്. സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസിലെ ഗവേഷകരായ ഇരുദയരാജന്‍, കെ.സി. സക്കറിയ എന്നിവരുടെ നിരീക്ഷണം ഈ സാഹചര്യത്തില്‍ശ്രദ്ധേയമാണ്. 2008-ല്‍ ഉന്നത സാങ്കേതിക വിദ്യാഭ്യാസത്തിനായി കേരളത്തില്‍നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കു പോയ കുട്ടികളുടെ എണ്ണം 2,41,000 ആണ്. കേരളത്തിലെ മൊത്തം പ്രവാസികളുടെ 26.4 ശതമാനമാണ് സംസ്ഥാനത്തിനു പുറത്ത് വിദ്യാഭ്യാസാവശ്യങ്ങള്‍ക്കുവേണ്ടി പോകുന്ന ആളുകളുടെ എണ്ണം. ഇതില്‍ത്തന്നെ 40 ശതമാനം പേര്‍ കര്‍ണാടകയിലും 24 ശതമാനം പേര്‍ തമിഴ്‌നാട്ടിലുമാണ്. ഉന്നത സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഇനിയും വളരെയേറെ വികസനം ആവശ്യമാണ് എന്ന യാഥാര്‍ഥ്യത്തിലേക്കാണ് ഈ കണക്കുകള്‍ വിരല്‍ചൂണ്ടുന്നത്.

ഖജനാവിലെ പണം സാങ്കേതികവിദ്യാഭ്യാസ മേഖലയില്‍ നിരന്തരം മുടക്കുന്നതിന് സര്‍ക്കാറിന് സാധിക്കില്ല എന്ന് എല്ലാവര്‍ക്കുമറിയാം. ഈ രംഗത്ത് സ്വകാര്യമേഖലയെ അമിതമായി ആശ്രയിക്കുന്നത് അഭിലഷണീയവുമല്ല. സ്വകാര്യമേഖലയുടെ കടന്നുകയറ്റത്തിന്റെ ഫലമായി സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്ന വിഭാഗത്തിലെ കുട്ടികള്‍ സാധാരണക്കാരെ അപേക്ഷിച്ച് കൂടുതല്‍ മുതല്‍മുടക്കി ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങള്‍ നേടിയെടുക്കുന്നു എന്ന ഒരാരോപണം നിലനില്‍ക്കുന്നു. ഇത് ഏറെക്കുറെ ശരിയുമാണ്. ഈ മേഖലയില്‍ സര്‍ക്കാറിന്റെ സ്വാധീനം കുറഞ്ഞുപോകുന്നുവെന്നും സ്വകാര്യസംരംഭകര്‍ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നുവെന്നും ആരോപിച്ച് സ്വകാര്യമേഖല വഹിക്കുന്ന പങ്കിനെ കുറച്ചുകാണുന്നതും ശരിയായ സമീപനമല്ല. സാങ്കേതിക വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന ഘടനയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട്, ആഗോള നിലവാരമുള്ള അനേകം സാങ്കേതിക വിദഗ്ധരെ നമ്മുടെ നാട്ടില്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഈ ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ട് വിദ്യാഭ്യാസ വിചക്ഷണര്‍, നയരൂപവത്കരണ വിദഗ്ധര്‍, വ്യവസായ പ്രതിനിധികള്‍ എന്നീ ത്രിമൂര്‍ത്തികളെ സമഗ്രമായ ആശയവിനിമയത്തിലൂടെ ഏകോപിപ്പിക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെ ഭാവി ശോഭനമായിത്തീരും.

(കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ സെന്റര്‍ഫോര്‍ സോഷ്യല്‍ എക്‌സ്‌ക്ലൂഷന്‍ ആന്‍ഡ് ഇന്‍ക്ലൂസീവ് പോളിസിയുടെ ഡയറക്ടറാണ് ഡി. രാജസേനന്‍. റിസര്‍ച്ച് അസോസിയേറ്റാണ് ബിനു പി. പോള്‍)

ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)