Showing posts with label തോമസ് ഐസക്. Show all posts
Showing posts with label തോമസ് ഐസക്. Show all posts

Saturday, February 19, 2011

ബജറ്റ്: ഒരു ജനപക്ഷ വിശകലനം

സിദ്ദിഖ് റാബിയത്ത്   (ദില്ലിപ്പോസ്റ്റിൽ പ്രസിദ്ധീകരിച്ച ലേഖനം)

കഴിഞ്ഞ ഫെബ്രുവരി 10ന് ധനമന്ത്രി തോമസ് ഐസക് സംസ്ഥാന നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിനോട് കേരളത്തിനെ മുഖ്യധാരാ മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാട് പ്രതീക്ഷിതമായിരുന്നു. ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളോട് പൊതുവില്‍ മുഖം തിരിഞ്ഞു നില്‍ക്കുന്ന നിലപാടാണല്ലോ മാധ്യമങ്ങള്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി സ്വീകരിച്ചു പോരുന്നത്. അതുകൊണ്ടു തന്നെ ബജറ്റിന്റെ കാര്യത്തില്‍ മാത്രം അതു വ്യത്യസ്തമാകാന്‍ തരമില്ലതാനും. ചില ഉദാഹരണങ്ങള്‍ നോക്കൂ: ‘വിശാലമായ സ്വപ്നങ്ങളുടെ ബജറ്റ്’ എന്ന തലക്കെട്ടില്‍ ഫെബ്രുവരി 11ന് മേരി ജോര്‍ജ്  മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്റ് പേജില്‍ ബജറ്റിനെ കുറിച്ച് എഴുതിയിരുന്നു. ബജറ്റിനെതിരെ ഒരു സൈദ്ധാന്തിക വിമര്‍ശനമുയര്‍ത്തലോ, അല്ലെങ്കില്‍ ബജറ്റിന്റെ പോരായ്മകള്‍ എടുത്തു കാണിക്കലോ ഒന്നുമായിരുന്നില്ല ലേഖനത്തിന്റെ ലക്ഷ്യം. പകരം, വലതുപക്ഷത്തിന്റെ പഴകി തേഞ്ഞ ഭാഷയില്‍ ഇടതുപക്ഷം മുന്നോട്ടു വയ്ക്കുന്നതെല്ലാം തെറ്റാണെന്ന യുക്തിരഹിതമായ വാദങ്ങള്‍ നിരത്തുന്നതിനാണ് മാതൃഭൂമിയുടെ എഡിറ്റ് പേജ് ചിലവാക്കപ്പെട്ടിരിക്കുന്നത്. ബജറ്റവതരണത്തോടനുബന്ധിച്ച് ഫെബ്രുവരി 10-11 തിയതികളിലായി ടിജി ബേബിക്കുട്ടി എഴുതിയ ‘പൊതുമേഖലയെ തഴുകി സ്വകാര്യ നിക്ഷേപങ്ങള്‍ തളച്ചിട്ടു’ എന്ന ലേഖനവും പരിഗണിക്കാവുന്നതാണ്. “പൊതുമേഖലാവ്യവസായങ്ങള്‍ സംരക്ഷിക്കുക, പുനരുദ്ധരിക്കുക, വിപുലീകരിക്കുക” എന്ന വ്യവസായ മുദ്രാവാക്യവുമായി അധികാരത്തിലെത്തിയ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ പക്ഷേ, സ്വകാര്യമേഖലയുടെ വളര്‍ച്ചയ്ക്കാവശ്യമായ കാര്യങ്ങളൊന്നും ചെയ്തില്ലെന്ന് ബേബികുട്ടി പറയുന്നു. പൊള്ളയായ വാദമുഖങ്ങളുടെ ബലത്താല്‍ സര്‍ക്കാര്‍ നയങ്ങളെ വിശകലനം ചെയ്യുന്നു എന്ന പേരില്‍ ചില രാഷ്ട്രീയ അജന്‍ഡകള്‍ നിരതെറ്റാതെ അവതരിപ്പിക്കുകയാണ് ഇവിടെ പത്രവും ലേഖകരും ചെയ്യുന്നത്. അതിനപ്പുറത്തേക്ക് യുക്തിസഹമായോ, സൈദ്ധാന്തിക ബലത്തിലോ വിഎസ് സര്‍ക്കാരിന്റെ വ്യവസായ-സാമ്പത്തിക നയങ്ങളെ വിമര്‍ശിക്കുന്നതില്‍ ഈ ലേഖനങ്ങള്‍ (പൊതുവില്‍ മുഖ്യധാരാ മാധ്യമങ്ങള്‍) പരാജയപ്പെട്ടിരിക്കുന്നുവെന്നു കാണാം.
ഈ വലതുപക്ഷ ചെണ്ടമേളത്തിനു വിരുദ്ധമായി, 2011-12 വര്‍ഷത്തേക്ക് ഇടതുസര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റിനേയും, അതുവഴി സര്‍ക്കാരിന്റെ തന്നെ ചിലനയങ്ങളേയും മനസിലാക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് യാഥാര്‍ത്ഥ്യബോധമില്ലാത്ത ക്ഷേമബജറ്റാണ് ഐസക് അവതരിപ്പിച്ചിരിക്കുന്നത് എന്ന വിമര്‍ശവും രംഗത്തുണ്ട്. എന്നാല്‍, ഇതില്‍ എത്രത്തോളം സാംഗത്യമുണ്ട്? ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പണം ധനമന്ത്രി എവിടെ നിന്നുണ്ടാക്കി? ബജറ്റിലെ പല വാഗ്ദാനങ്ങളും അടുത്ത സര്‍ക്കാരിന് എടുക്കാചുമടായി മാറുമോ? ഈ ചോദ്യങ്ങള്‍ക്കുത്തരം തേടുമ്പോഴാണ്, കേവലം ജനപ്രീണനത്തിനുള്ള പൊടിക്കൈകള്‍ എന്നതിനേക്കാളൊക്കെയുപരിയായി, കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രയത്നത്തിന്റേയും, ദീര്‍ഘവീക്ഷണമുള്ള നയങ്ങളുടേയും സമാപനപത്രികയായിരുന്നു ഈ മാസമാദ്യം അവതരിപ്പിച്ച ബജറ്റെന്ന് മനസിലാക്കാനാകുക.
***
എത്ര കാര്യക്ഷമമായാണ് ഇടതു പക്ഷ സര്‍ക്കാരിന്റെ ധനകാര്യവിഭാഗം പ്രവര്‍ത്തിച്ചിരുന്നതെന്നു മനസിലാക്കാന്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ വരുമാനവളര്‍ച്ച മാത്രം നോക്കിയാല്‍ മതിയാകും. ബജറ്റ് വിലയിരുത്തല്‍ കണക്കുകളിലും (Budget estimates), പദ്ധതികള്‍ നടപ്പിലാക്കിയ കണക്കുകളിലും (Revised estimate) വിനിയോഗത്തിന്റേയും വളര്‍ച്ചയുടേയും തോതുകള്‍ വിരല്‍ ചൂണ്ടുന്നതും ഇതിലേക്കു തന്നെ. സ്ഥിതിവിവരക്കണക്കുകളിലെ സമദൂര വളര്‍ച്ച സൂചിപ്പിക്കുന്നത് എത്ര കാര്യക്ഷമമായാണ് വിഭവ വിനിമയം നടത്തപ്പെടുന്നത് എന്നതാണ്. പട്ടിക ഒന്ന് കാണുക (*Budget estimates സൂചിപ്പിക്കുന്നു, അല്ലാത്ത വര്‍ഷങ്ങള്‍ Revised estimatesഉം സൂചിപിക്കുന്നു).

ധനക്കമ്മിയുടെ കാര്യത്തിലും കഥ വ്യത്യസ്തമല്ല. കൃത്യമായും കമ്മി ക്രമീകരിച്ചു കൊണ്ടാണ് ഓരോവര്‍ഷവും സര്‍ക്കാര്‍ കടന്നു പോകുന്നത്. പുതിയ ബജറ്റ് വിലയിരുത്തലില്‍ കമ്മി അധികമായ്‌ വരുന്നത് റോഡ്‌ വികസന പദ്ധതിയുടെ പശ്ചാത്തലത്തിലാണ്. എന്നാല്‍ കൃത്യമായ ഫണ്ട് കണ്ടെത്തുന്ന മുറയ്ക്ക് ഈ കമ്മി നികത്താവുന്നതേയുള്ളൂ എന്ന് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സര്‍ക്കാര്‍ സാമ്പത്തിക പ്രവര്‍ത്തനം തെളിയിക്കുന്നു (കൂടുതല്‍ വിവരങ്ങള്‍ക്ക് പട്ടിക രണ്ട് കാണുക).

വിഭവ വിനിയോഗം കാര്യക്ഷമവും സ്ഥിരവുമാണെന്നു പറയാന്‍ നമ്മെ ‍ പ്രേരിപ്പിക്കുന്ന ഘടകം സ്ഥൂല-സാമ്പത്തിക ശാസ്ത്ര സിദ്ധാന്തമായ ‘Rational Expectation’* ആണ്.  ഇത് പ്രകാരം മുകളിലത്തെ ഗ്രാഫും പട്ടികയും സൂചിപ്പിക്കുന്നത് മുന്‍ വര്‍ഷങ്ങളിലെ ബജറ്റില്‍ പ്രതീക്ഷിച്ച വരവിനേക്കാള്‍ കൂടുതലാണ് സര്‍ക്കാരിന്റെ യഥാര്‍ത്ഥ വരവ് എന്നതാണ്. അതുകൊണ്ടു തന്നെ 2011-12ലെ ബജറ്റ് വിലയിരുത്തല്‍ പെരുപ്പിക്കപ്പെട്ട എസ്റ്റിമേഷനാണെന്ന വാദത്തിന്റെ മുനയൊടിയുന്നു. അതുപോലെ തന്നെ, ചിലവിന്റെ സ്ഥിതിവിവരക്കണക്കുകള്‍ കണ്ടാല്‍ ഇത് കൃത്യമായി വ്യയം ചയ്യാന്‍ കഴിയുന്നതാണെന്നും മേല്പറഞ്ഞ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ നമുക്കെത്തിച്ചേരാം. ഇവിടെ അധിക വ്യയം കാണിക്കുന്നത് സാമ്പത്തിക മാന്ദ്യത്തിന്റെ കാലഘട്ടതാണ്. എന്നാല്‍ ഇത് സര്‍ക്കാരിന്റെ വ്യക്തമായ സാമ്പത്തിക പാക്കേജുകളുടെ വെളിച്ചത്തിലാണ് ഉണ്ടായിട്ടുള്ളത്. അത് സാമ്പത്തിക ഭദ്രതയ്ക്ക് അനിവാര്യവുമായിരുന്നു. ഈ സാഹചര്യത്തില്‍  വരും സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ഒരു കാരണവശാലും അടുത്ത സര്‍ക്കാരിന്റെ  തലയില്‍ അടിച്ചേല്പ്പിക്കപ്പെട്ട ഭാരമാകുന്നില്ല. സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാന വിശ്വാസങ്ങള്‍ക്കു പോലും നിരക്കാത്ത വാദങ്ങളാണവ. ഇത്  മനസിലാക്കാന്‍ കേരളത്തില്‍ മൊത്ത വരുമാനത്തിന്റെ വളര്‍ച്ച കാണിക്കുന്ന ഗ്രാഫ് കാണുക. വരുമാന വര്‍ധനവിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാരിന്റെ കാലത്തുണ്ടായ മാറ്റം വലതുപക്ഷ സര്‍ക്കാരിന്റെ കാലത്തുണ്ടായ സാമ്പത്തിക പുരോഗതിയുടെ ഇരട്ടിയിലധികമാണെന്ന്  മനസ്സിലാക്കാം (താഴെയുള്ള ഗ്രാഫ് കാണുക) .

***
കേരളത്തില്‍ വ്യവസായം വളരാത്തതിന്റെ കാരണം ഇടതുപക്ഷമാണ് എന്നത് ബൂര്‍ഷ്വാസിയുടെ ഏറ്റവും ശക്തമായ പ്രചാരണങ്ങളിലൊന്നാണ്. മുഖ്യധാരാ സിനിമകള്‍ മുതല്‍ മധ്യവര്‍ഗസാഹിത്യം വരെ എടുത്താഘോഷിച്ചിട്ടുള്ള വലതുപക്ഷ മിത്തുകളിലൊന്നാണിത്. ഈ മിത്ത് എത്രത്തോളം ദുര്‍ബലമാണെന്നു വെളിപ്പെടുത്തി തന്ന അഞ്ചു വര്‍ഷങ്ങളായിരുന്നു കഴിഞ്ഞു പോയവ. 2010-11ല്‍ പ്രഖ്യാപിച്ച 125 കോടി രൂപയുടെ ഒന്‍പത് പൊതുമേഖലാ പദ്ധതികളും പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. ഇതു കൂടാതെ ഒന്‍പതു വിപുലീകരണ പദ്ധതികളും പൂര്‍ത്തിയായി വരുന്നു. പല പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും നല്ലതോതില്‍ പ്രവര്‍ത്തന ലാഭം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നതും എടുത്തു പറയാവുന്ന നേട്ടമാണ്. തൊട്ടുമുന്നത്തെ വലതുപക്ഷ ഭരണത്തിനു കീഴില്‍ ഊര്‍ധ്വന്‍ വലിച്ചിരുന്ന പല പൊതുമേഖലാ സ്ഥാപനങ്ങളും പുതിയ ഊര്‍ജം കൈവരിക്കുന്നതാണ് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ നാം കണ്ടത്. 2010-11ലെ എളമരം കരീം റിപോര്‍ട്ട്‌ വായിച്ചാല്‍ ബേബിക്കുട്ടിയുടെ പല വാദങ്ങളും പഴയ കണക്കുകളുടെ ബലത്തിലാണ് നിലനില്‍ക്കുന്നതെന്നു മനസിലാക്കാം. അത് ഈ ലേഖനത്തിന്റെ പരിധിയിലൊതുങ്ങുന്ന വിഷയമല്ലാത്തതിനാല്‍, അവിടേക്കു കടക്കുന്നില്ല.
ബജറ്റ് ഏറ്റവും അധികം ഊന്നല്‍ നല്‍കുന്നത് പശ്ചാത്തല സൗകര്യ വികസനത്തിനാണ്. പ്രധാന സവിശേഷതകള്‍ താഴെ കാണുക:
1. റോഡ്‌ വികസനം: അടിസ്ഥാന സൗകര്യമായ റോഡുകളുടെ പുനരുദ്ധാരണതിനുള്ള പദ്ധതി സംസ്ഥാനത്തിലെ റോഡുകളുടെ തലരേഖ തന്നെ മാറ്റിയെഴുതുന്ന നിലയ്ക്ക് അതീവ പ്രാധാന്യമര്‍ഹിക്കുന്നതാണ്. നാല്‍പതിനായിരം കോടി രൂപയുടെ ഈ പാക്കേജ് ദേശീയ‍, സംസ്ഥാന, ജില്ലാ റോഡുകളുടെ നവീകരണം മുന്‍നിര്‍ത്തിയുള്ളതാണ്. ഈ നടപടിയുണ്ടായാല്‍ തുറമുഖം, എയര്‍പോര്‍ട്ട്‌, റെയില്‍, മറ്റു വ്യവസായങ്ങള്‍ എന്നിവയുടെ സുഗമമായ വികസനത്തിലേക്ക് അതു നയിക്കുമെന്ന് വ്യക്തം.ഇതിലേക്കുള്ള ഫണ്ടിംഗ് സമ്പ്രദായം പരീക്ഷിച്ചാല്‍ വിജയിക്കുമെന്നത് തര്‍ക്കമറ്റതാണ്. റോഡ്‌ വികസനത്തിലെ ഈ ‘ബിഗ്‌ പുഷ്’ അനുബന്ധ മേഖലകളിലേക്കും കടന്നാല്‍, ഒരുപക്ഷേ കേരളത്തിന്റെ തന്നെ മുഖച്ഛായ മാറ്റാവുന്നതാണ്.
2. വിഴിഞ്ഞം തുറമുഖവും മറ്റു ചെറുകിട  തുറമുഖങ്ങളും അതിന്റെ വികസനവും ബജറ്റില്‍ കാര്യമായ സ്ഥാനം നേടിയിട്ടുണ്ട്. കൂടാതെ റെയില്‍ വ്യവസായ പാര്‍ക്കുകള്‍, വാതക ശൃംഖല, ജലപാത തുടങ്ങിയ അടിസ്ഥാന വികസന പദ്ധതികളും ബജറ്റിലിടം കണ്ടെത്തി.
3. കേരളത്തിന്റെ പുതിയ വളര്‍ച്ചാ മേഖലകളായ ഐറ്റി, സ്മാര്‍ട്ട്  സിറ്റി , റ്റൂറിസം എന്നിവയ്ക്ക് കാര്യമായ ബജറ്റ് വകയിരുതലുകള്‍ നല്‍കാന്‍ സര്‍ക്കാരിനു സാധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മുന്നോട്ടു വച്ച നിബന്ധനകള്‍ അനുസരിച്ചു തന്നെ സ്മാര്‍ട് സിറ്റിയില്‍ ഒപ്പിടാന്‍ ദുബായ് കമ്പനിയായ റ്റികോം മുന്നോട്ടു വന്നത് വിഎസ് സര്‍ക്കാരിന്റെ ‘സാമൂഹ്യനീതിയിലധിഷ്ഠിതമായ വികസനം’ എന്ന സങ്കല്പത്തിന്റെ വിജയമായിട്ടാണ് പൊതുവില്‍ സ്വീകരിക്കപ്പെട്ടത്.
4. വൈദ്യുത മേഖലയില്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ നടപ്പു സര്‍ക്കാരിനു കഴിഞ്ഞു എന്നത് ബജറ്റില്‍ നിന്നും വ്യക്തമാണ്. പ്രസരണ നഷ്ടം കുറയ്ക്കാന്‍ തക്ക കാര്യക്ഷമമായ നടപടികള്‍ കൈകൊള്ളുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു. പ്രസരണ നഷ്ടം 24.6 ശതമാനത്തില്‍ നിന്നും 17.2 ശതമാനാമായി കുറയ്ക്കാന്‍ കഴിഞ്ഞു. ഊര്‍ജ സംരക്ഷണത്തിന് ഉതകുന്നതാണ് ഈ കുറവ്. വൈദ്യുത മേഖലയെ  കാലങ്ങളായി അലട്ടിയ ഒരു പ്രധാന പ്രശ്നമാണ് പ്രസരണ നഷ്ടം. കഴിഞ്ഞ അഞ്ചു വര്ഷങ്ങളായി പവര്‍കട്ട് സംസ്ഥാനത്തിലുണ്ടായിട്ടില്ല എന്നതും, ഉത്പാദനം 26MWല്‍ നിന്നും 204MW ആയി ഉയര്‍ത്താന്‍ കഴിഞ്ഞതും  സര്‍ക്കാരിന്റെ നേട്ടമാണ്. മീറ്റര്‍ വാടക ഇനത്തില്‍ ഈടാക്കി പോന്ന പ്രതി മാസം പത്തു രൂപാ ഇനിമുതല്‍ നല്‍കേണ്ട. ഇതുവഴി ഉപഭോക്താക്കള്‍ക്ക് നൂറ്റി ഇരുപതു കോടിരൂപാ യുടെ ബാധ്യത കുറയും.
5. സര്‍ക്കാരിന്റെ ക്രിയാത്മകമായ ഇടപെടല്‍ മൂലം നേട്ടമുണ്ടാക്കിയിട്ടുള്ള മറ്റൊരു രംഗം മത്സ്യ ബന്ധന മേഖലയാണ്. എന്നും അവഗണനയ്ക്ക് വിധേയമായിട്ടുള്ള ഈ മേഖലയെ പരിപോഷിപ്പിക്കാന്‍ ഉതകുന്ന നയങ്ങളാണ് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ കാണാന്‍ സാധിച്ചത്. ഇതുവരെ 3,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനമാണ് ഈ രംഗത്ത് നടത്തപ്പെട്ടിട്ടുള്ളത്. ഇത് കഴിഞ്ഞ വലതുപക്ഷ സര്‍ക്കാരിന്റെ ധനവിനിയോഗത്തിന്റെ (527 കോടി രൂപ) അഞ്ചിരട്ടിയാണ്. ഈ രംഗത്ത് 380 കോടി രൂപയുടെ കടങ്ങള്‍ എഴുതി തള്ളി; മൂന്നു ഹാര്ബറുകള്‍ പൂര്‍ത്തിയാക്കി. കൂടാതെ 15 ഫിഷ്‌  ലാന്‍ഡിംഗ് സെന്ററുകള്‍ സ്ഥാപിക്കും. ഇത് ആശാവഹമായ ഒരു നയംമാറ്റമായി തന്നെ കരുതാം. പ്രാന്തവല്കരിക്കപ്പെട്ട മത്സ്യ ബന്ധന മേഖലയിലെ സമഗ്ര വികസനത്തിന്റെ ഭാഗമായ് നടപ്പാക്കുന്ന 200 കോടി രൂപയുടെ മാതൃകാ മത്സ്യ ഗ്രാമ പരിപാടി തികച്ചും നൂതനവും വികസനോന്മുഖവുമാണ്. വരുംവര്‍ഷത്തേക്കുള്ള ബജറ്റ് ഇതിലെക്കായ്‌ മൊത്തം 65 കോടി രൂപ പദ്ധതി വിഹിതമായി വിലയിരുത്തിയിട്ടുണ്ട്.
6. കയര്‍, കശുവണ്ടി, കൈത്തറി എന്നിങ്ങനെയുള്ള മറ്റു ചെറുകിട മേഖലകള്‍ക്കും ഈ ബജറ്റില്‍ പ്രാധാന്യം ലഭിച്ചിരിക്കുന്നതായി കാണാം. കൂടാതെ ഭക്ഷ്യ സുരക്ഷയ്ക്കായുള്ള നീക്കിയിരിപ്പ് 34 കോടി രൂപയില്‍ നിന്നും 235 കോടിയാക്കി ഉയര്‍ത്തി. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി നെല്ലുല്‍പാദനം 2.28 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ നിന്ന് (2007- 08 ) 2.34 ലക്ഷം ഹെക്ടര്‍ (2009 -10 ) ഭൂമിയായി‌ ഉയര്‍ത്തി. ഉത്പാദനം 5.28 ലക്ഷം റ്റണ്ണില്‍ നിന്നും 5.9 ലക്ഷം റ്റണ്‍ ആയി വര്‍ധിച്ചു. സംഭരണ വില 7 രൂപയില്‍ നിന്നും ഇപ്പോള്‍ 14 രൂപയിലെത്തി. പാലുല്പാദനം 2005-06ല്‍ 20.63 ലക്ഷം റ്റണ്ണായിരുന്നെങ്കില്‍ 2010-11ല്‍ 29 ലക്ഷം റ്റണ്‍ ആയി വര്‍ധിച്ചു. മത്സ്യോല്പന്നങ്ങളുടെ വളര്‍ച 0.78  ലക്ഷം റ്റണ്ണില്‍ നിന്നും 1 .26 ലക്ഷം റ്റണ്‍ ആയി മാറി. മൃഗ സംരക്ഷണത്തിനായി 34 കോടിയായിരുന്നു യുഡിഎഫിന്റെ കാലത്ത് നീക്കി വയ്ക്കപ്പെട്ടതെങ്കില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് അത് 150 കോടിയായി. നാളികേരം, കാപ്പി കുരുമുളക് , മുതലായവയുടെ ഉത്പാദന വര്ധനവിനായ് കടാശ്വാസത്തിന് 53.1 കോടി പദ്ധതി വിഹിതം വകയിരുത്തി.
***
ഇതൊരു ക്ഷേമ ബജറ്റ് ആയിരുന്നു എന്നതില്‍ തര്‍ക്കമില്ല. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അവലംബിച്ച നടപടികള്‍ ശ്ലാഘനീയം തന്നെ. അതു പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളതുമാണ്. എന്നിട്ടും മേരി ജോര്‍ജിനെ പോലുള്ളവര്‍ അമര്‍ത്യ സെന്നിന്റെ ഉദ്ധരണിയെടുത്തെഴുതി കൊണ്ട് സര്‍ക്കാരിന്റെ ക്ഷേമ പ്രവര്തനങ്ങളെ വില കുറച്ചു കാണിച്ചു കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ നിഷ്കളങ്കമാണെന്നു കരുതുക വയ്യ. ഇവര്‍ സൂചിപ്പിച്ചതു പോലെ ഈ ബജറ്റിനെ സര്‍ക്കാര്‍ കാലയളവു അവസാനിക്കുന്ന തത്രപ്പാടില്‍ ഉണ്ടാക്കിയ ഒന്നായി ചുരുക്കി കാണാന്‍ കഴിയില്ലെന്നാണ് മേല്‍വിവരിച്ച കണക്കുകള്‍ സൂചിപ്പിക്കുന്നത്. ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമായും ഊന്നല്‍ നല്‍കുന്നത് ഭക്ഷ്യ സുരക്ഷ, ആരോഗ്യ പദ്ധതികള്‍, വിദ്യാഭ്യാസ പദ്ധതികള്‍, പട്ടിക ജാതി/പട്ടിക വര്‍ഗ മറ്റു പിന്നാക്ക ജന വിഭാഗങ്ങളുടെ ക്ഷേമം എന്നിവയിലാണ്.
ക്ഷേമ പെന്‍ഷന്‍ 134 കോടി രൂപയില്‍ നിന്നും 389 കോടിയായി ഉയര്‍ത്തി. മിനിമം പെന്‍ഷന്‍ പ്രായം അറുപതാക്കി നിജപ്പെടുത്തുകയും ചെയ്തു. കൂടാതെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്കായ്‌ 30,000 കോടി രൂപയും നീക്കിയിരുത്തപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ജനിക്കുന്ന ഓരോ ബിപിഎല്‍ കുട്ടിക്കും 10,000 രൂപ യുടെ ഇഷുറന്‍സ് സര്‍ക്കാര്‍ വഹിക്കും. ദാരിദ്ര്യ രേഖയ്ക്കു മുകളിലുള്ള കുട്ടികള്‍ക്ക് ഈ തുക പകുതിയാണ്. ഇന്ത്യയിലാദ്യമായി വീട്ടുജോലിക്കാര്‍ക്ക് ഒരു ക്ഷേമപദ്ധതിയും ഇടതുപക്ഷ സര്‍ക്കാര്‍ ബജറ്റില്‍ അവതരിപ്പിക്കുകയുണ്ടായി. മറ്റ് അസംഘടിത മേഖലകള്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍ക്കും ബജറ്റില്‍ സ്ഥാനം ലഭിച്ചു. ചുരുക്കി പറഞ്ഞാല്‍, കാര്യക്ഷമമായ ക്ഷേമരാഷ്ട്ര നിര്‍മാണം എന്ന ലക്ഷ്യത്തിലേക്കുള്ള ഉറച്ച കാല്‍ വെയ്പാണ് വിഎസ് സര്‍ക്കാര്‍ തങ്ങളുടെ അവസാന ബജറ്റിലും മുന്നോട്ടു വയ്ക്കുന്നത്.

മുകളിലെ പട്ടികയില്‍  നല്‍കിയിട്ടുള്ള വിവരങ്ങള്‍ക്കുപുരമേ 2011 -12ല്‍ 647.42 കോടി രൂപ പട്ടിക ജാതി വിഭാഗത്തിന്റെ ക്ഷേമത്തിനും 258.38 കോടി പട്ടിഗ വര്‍ഗ ക്ഷേമത്തിനും വകയിരുത്തിയിട്ടുണ്ട്. വെറും വകയിരുത്തല്‍ മാത്രമല്ല, പകരം കാര്യക്ഷമമായി വിനിയോഗിക്കപ്പെടുന്ന തുകയാണിതെന്ന് പട്ടിക രണ്ടില്‍ നിന്നും മനസിലാക്കാം. പതിനാലായിരത്തഞ്ഞൂറ് പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് ഭൂമിയുടെ കൈവശരേഖ നല്‍കാന്‍ സര്‍ക്കാരിനു സാധിച്ചിട്ടുണ്ട്. മുവായിരം കുടുംബങ്ങള്‍ക്ക് വനേതര ഭൂമിയും നല്‍കി. ഹജ് തീര്‍ത്ഥാടക ക്ഷേമത്തിനായ് 20 കോടി രൂപയാണ് ബജറ്റില്‍ വിലയിരുത്തപ്പെട്ടിരിക്കുന്നത്. പിന്നാക്ക സമുദായങ്ങളുടെ ഉയര്ച്ചയ്ക്കുള്ള പഠനത്തിന്റെ നടത്തിപ്പിനായ് (പാലൊളി മുഹമ്മദ്കുട്ടി കമ്മിറ്റി) 14 കോടിയും വഖഫ് പ്രവര്‍ത്തനങ്ങള്‍ക്കായ് 2 കോടിയും നല്‍കി. ശബരിമലപോലുള്ള തീര്‍ത്ഥാടക കേന്ദ്രങ്ങള്‍ക്കും സ്പെഷല്‍ തുക ഈ ബജറ്റില്‍ വിലയിരുത്തുകയുണ്ടായി. ലക്ഷം വീടുകളുടെ പുനരുധാരണത്തിന് 19 .5 കോടിയുടെ  പദ്ധതി വിഹിതം നല്‍കി. കൂടാതെ മൈത്രി ഭവന വായ്പയുടെ കുടിശികകള്‍ പൂര്‍ണമായും എഴുതി തള്ളി.
ജെന്‍ഡര്‍ ബജറ്റിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളും ബജറ്റില്‍ കാണാം. സ്ത്രീ ഗുണഭോക്തൃ സ്കീമില്‍ ചെലവഴിച്ച പദ്ധതി വിഹിതം 5 .6 ശതമാനത്തില്‍ (2009 -10 ) നിന്നും 9.4 ശതമാനമായ് കൂടും (770 കോടി രൂപ) ജെന്‍ഡര്‍ അവബോധം വര്‍ധിപ്പിക്കാന്‍ പ്രത്യേകം പാക്കേജും, സ്കൂള്‍/കോളേജുകളില്‍ സ്ത്രീകള്‍ക്കായുള്ള അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാന്‍ പദ്ധതി വിഹിതവും നീക്കി വച്ചിട്ടുണ്ട്. അവിവാഹിതരായ അമ്മമാര്‍ക്ക് പ്രത്യേകം ക്ഷേമ പാക്കേജുകളുമുണ്ട്. കേരളത്തിലെ സ്കൂള്‍ വിദ്യാഭ്യാസത്തിലുള്ള മേഖലാ വിഭജനം (മലബാര്‍-തിരുകൊച്ചി)  ഇല്ലാതായിരിക്കുന്നു എന്നതും ശ്രദ്ധേയമായ നീക്കമാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തിലെ പദ്ധതി വിഹിതം 790.34 കോടിയില്‍ നിന്നും 1,573.76 കോടിയായ് കഴിഞ്ഞ ബജറ്റില്‍ ഉയര്‍ത്തിയത് വിപ്ലവകരമായ നീക്കമായിരുന്നു. എന്നാല്‍ ഇത് ഈ ബജറ്റില്‍ 2,296.54 കോടിയായി വീണ്ടും ഉയര്‍ത്തിയിട്ടുണ്ട്. സര്‍വകലാശാല വിഹിതം 51.4 കോടിയില്‍ നിന്നും 144.75 കോടിയായി മാറി. ഇത് സൂചിപ്പിക്കുന്നത് ഉന്നത വിദ്യാഭ്യാസ-ഗവേഷണ രംഗങ്ങളില്‍ ഒരു കുതിച്ചുചാട്ടത്തിനുള്ള ശ്രമങ്ങമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്നാണ്.
***
മുകളില്‍ പറഞ്ഞ സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തില്‍ ഈ ബജറ്റും സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളും സൂചിപ്പിക്കുന്നത് ഉല്പാദന-ഉപഭോഗ-സേവന മേഖലകളെ മെച്ചപ്പെടുത്തിക്കൊണ്ട് സംസ്ഥാനത്തിന്റെ ജീവിത നിലവാരവും, സാമ്പത്തിക ശേഷിയും കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നയങ്ങളാണ് വിഎസ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നാണ്. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ അതില്‍ തന്നെ പൂര്‍ണമാണെന്ന വാദം ലേഖകനില്ല. പോരായ്മകളും, വീഴ്ചകളും ആര്‍ക്കും കണ്ടെത്താനാകും. അതിലേക്ക്, മൈക്രോസ്കോപ് തിരിച്ചു വയ്ക്കാത്തതിന്റെ കാരണം, അതിനേക്കാള്‍ എത്രയോ വലുതാണ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എന്നതുകൊണ്ടാണ്. ലോകം മുഴുവന്‍ സാമ്പത്തിക ഞെരുക്കം ശക്തിപ്പെടുകയും, യൂറോപ്യന്‍ രാജ്യങ്ങള്‍  പോലും ക്ഷേമരാജ്യ സങ്കല്പത്തില്‍ നിന്നും പിന്മടങ്ങുകയും ചെയ്യുന്ന ഒരു സമയത്താണ് ഇത്രയധികം ക്ഷേമപദ്ധതികള്‍ നടപ്പിലാക്കാനും, എന്നിട്ടും സംസ്ഥാനത്തിന്റെ ധനകാര്യമാനേജ്മെന്റ് കാര്യക്ഷമമായി കൊണ്ടു പോകാനും വിഎസ് സര്‍ക്കാരിനു കഴിയുന്നതെന്നോര്‍ക്കണം. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും അഴിമതിയുടെ നാറുന്ന കാറ്റ് വീശിയടിക്കുന്ന സമയത്തു തന്നെയാണ് സത്യസന്ധവും വ്യത്യസ്തവുമായ ഒരു ഭരണം വിഎസിന്റെ നേതൃത്വത്തില്‍ കേരളത്തെ മുന്നോട്ടു നയിക്കുന്നത്. ഇന്ത്യന്‍ ഇടതുപക്ഷത്തിന് ബദല്‍ വികസന സങ്കല്പങ്ങള്‍ ഉണ്ടെന്നു മാത്രമല്ല, നവലിബറല്‍ കാലഘട്ടത്തില്‍ പോലും
അവ കാര്യക്ഷമമായി നടപ്പാക്കാനുള്ള കഴിവും, ദീര്‍ഘവീക്ഷണവും അവര്‍ക്കുണ്ടെന്നാണ് ഈ ബജറ്റും, കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളും ജനങ്ങളോട് പറയുന്നത്.
__
*According to Investopedia, Rational Expectations theory is an economic idea that the people in the economy make choices based on their rational outlook, available information and past experiences. The theory suggests that the current expectations in the economy are equivalent to what the future state of the economy will be. This contrasts the idea that government policy influences the decisions of people in the economy.


ദില്ലി ജെഎന്‍യുവില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഗവേഷകനാണ് ലേഖകന്‍

Wednesday, August 27, 2008

ഭൂപരിഷ്കരണത്തില്‍നിന്ന് കാര്‍ഷിക പരിഷ്കരണത്തിലേക്ക്

ഡോ. തോമസ് ഐസക്

ഭൂപരിഷ്കരണത്തിലൂടെ ലഭിച്ച ഭൂമിയുടെ ഉല്‍പ്പാദനക്ഷമത ഉയര്‍ത്തുക എന്നുള്ളതാണ് ഇന്നത്തെ സുപ്രധാന കടമകളില്‍ ഒന്ന്. ഭൂപരിഷ്കരണത്തിനുശേഷം കാര്‍ഷികോല്‍പ്പാദനക്ഷമതയും ഉല്‍പ്പാദനവും ഗണ്യമായി കേരളത്തില്‍ ഉയര്‍ന്നില്ല എന്നത് ഒട്ടേറെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ്. കേരളത്തിലെ കാര്‍ഷിക മുരടിപ്പിന് കാരണം ഭൂപരിഷ്കരണമാണെന്നുവരെ വാദിക്കുന്ന ചില വിദ്വാന്മാരുണ്ട്.

1970കളുടെ മധ്യംമുതലുണ്ടായ കാര്‍ഷികമുരടിപ്പാണ് ഈ വിശദീകരണത്തിന് വഴിയൊരുക്കിയത്. എന്നാല്‍, 1980 കളുടെ അവസാനം പ്രത്യക്ഷപ്പെട്ട കാര്‍ഷിക ഉണര്‍വ് ഈ വിമര്‍ശനങ്ങളുടെ മുനയൊടിച്ചു. ഭൂമി ലഭിച്ച കൃഷിക്കാരന്‍ കൂടുതല്‍ ഉയര്‍ന്ന വിലകിട്ടുന്ന വാണിജ്യവിളകളില്‍ നടത്തുന്ന മുതല്‍മുടക്കിന് ഫലംമുണ്ടാകണമെങ്കില്‍ കാലതാമസം വരും. അതിനാലാണ് 1970കളില്‍ കാര്‍ഷികവളര്‍ച്ച മന്ദഗതിയിലായത്.

എന്നാല്‍, പുതുതായി നട്ട തെങ്ങും റബറുമെല്ലാം ഫലംതരാന്‍ തുടങ്ങിയതോടെ കാര്‍ഷികവളര്‍ച്ചയും സാധാരണ നിലയിലായി. എങ്കിലും കേരളത്തിലെ ഭൂപരിഷ്കരണം ബംഗാളിലെന്നപോലെ കാര്‍ഷികവളര്‍ച്ചയില്‍ കുതിച്ചുചാട്ടം സൃഷ്ടിച്ചില്ല എന്നത് യാഥാര്‍ഥ്യമാണ്. ഇതിന് ഒരുകാരണം നമ്മുടെ വാണിജ്യവിളകളുടെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്നത് വിദേശ കമ്പോളത്തിലെ പ്രവണതകളാണെന്നതാണ്. ആഗോളവല്‍ക്കരണ ഇറക്കുമതിനയം നാണ്യവിളകളുടെ വില കുത്തനെ ഇടിച്ചു. കൃഷി അനാദായകരമായി.

80കളുടെ അവസാനം കേരളത്തിലെ കാര്‍ഷികമേഖലയില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയ കുതിപ്പ് 90കളുടെ അവസാനത്തോടെ അപ്രത്യക്ഷമായി. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടത് കര്‍ഷക പ്രസ്ഥാനത്തിന്റെ പ്രഥമ കടമയാണെന്ന് ഉറപ്പിക്കുന്ന സ്ഥിതിവിശേഷമാണിത്. നാം താരതമ്യേന ഫലപ്രദമായി നടപ്പാക്കിയത് ഭൂപരിഷ്കരണമാണ്. ഇതോടൊപ്പം നടപ്പാക്കേണ്ട മറ്റുപല കാര്‍ഷിക പരിഷ്കരണനടപടികളും കേരളത്തില്‍ നടപ്പാക്കിയില്ല.

ബംഗാളിലാകട്ടെ വികേന്ദ്രീകൃതാസൂത്രണമടക്കമുള്ള നടപടികള്‍ ഭൂപരിഷ്കരണത്തിന്റെ തുടര്‍ച്ചയായി നടപ്പാക്കി. കൃഷിക്കാരന് കൃഷിഭൂമി കിട്ടിയതുകൊണ്ട് മാത്രമായില്ല. കൃഷി അഭിവൃദ്ധിപ്പെടണമെങ്കില്‍ ആവശ്യമായ വെള്ളവും വളവും വിത്തും വായ്പയും വിപണനസൌകര്യങ്ങളുമെല്ലാം നല്ലരീതിയില്‍ ലഭ്യമാകണം. ഇക്കാര്യങ്ങളില്‍ നാം വേണ്ടത്ര ശ്രദ്ധചെലുത്തിയിട്ടില്ല. ഉദാഹരണമായി നമ്മുടെ നെല്‍വയലേലകളുടെ കാര്യമെടുക്കാം.

ഏലായിലെ കൃഷിയുടെ വിജയത്തിന് നിര്‍ണായക പങ്ക് തലക്കുളത്തിനും അധികമഴവെള്ളം ഒഴുകിപ്പോകാനുള്ള തോടിനും വേനല്‍ക്കാലത്തെ ജലസേചനത്തിനുള്ള ചാലുകള്‍ക്കും ഉണ്ട്. ഇവയെല്ലാം ജന്മിത്തകാലത്ത് കൃഷിക്കാരുടെ നിര്‍ബന്ധിതവേലയിലൂടെയാണ് നിലനിര്‍ത്തിയിരുന്നത്.

എന്നാല്‍, ജന്മിയുടെ ഭൂമി കൃഷിക്കാര്‍ക്ക് നല്‍കിയപ്പോള്‍ എല്ലാവര്‍ക്കും വേണ്ടുന്ന തലക്കുളവും തോടും ചാലും ആരും ശ്രദ്ധിക്കാതെയായി. പലയിടത്തും തോടുകള്‍ റോഡായി. തലക്കുളം നികന്നു. ചാലുകള്‍ നാമാവശേഷമായി. പഴയ ജന്മിവ്യവസ്ഥയിലെ സമ്പ്രദായങ്ങള്‍ക്കുപകരം സ്ഥലജല മാനേജ്മെന്റിന് പുതിയ ജനകീയസ്ഥാപനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയാതെപോയതിന്റെ ദുര്യോഗമാണ് ഇത്. ഈ സ്ഥിതിക്ക് എന്താണ് പരിഹാരം?

ഏലായിലേക്ക് വെള്ളമൊഴുകിവരുന്ന പുരയിടങ്ങളുടെയും കുന്നിന്‍ചെരിവുകളുടെയും അതിരുകള്‍ കണ്ടെത്തി ഓരോ നീര്‍ത്തടത്തെയും വേര്‍തിരിച്ചെടുക്കണം. ഓരോ നീര്‍ത്തടത്തിലും മണ്ണൊലിപ്പ് തടയുന്നതിനും വെള്ളം പരമാവധി സൂക്ഷിക്കുന്നതിനും ജലനിര്‍ഗമനത്തിനും ജലസേചനത്തിനുമുള്ള സൌകര്യമുണ്ടാക്കുന്നതിനും പരിപാടി തയ്യാറാക്കണം.

മണ്ണിന്റെയും വെള്ളത്തിന്റെയും നിലയ്ക്ക് അനുയോജ്യമായ കൃഷിസമ്പ്രദായം ആവിഷ്കരിക്കണം. ഏലായില്‍ നെല്ലിന് തുടര്‍വിളകള്‍ കൃഷിചെയ്യണം. പുരയിടങ്ങളിലെ തെങ്ങ് അഭിവൃദ്ധിപ്പെടാനും ഇടവിളകള്‍ കൃഷിചെയ്യണം. ഇതിനൊക്കെ ശാസ്ത്രീയ പരിപാടി തയ്യാറാക്കണം. ഇതാണ് നീര്‍ത്തടവികസന പരിപാടി. മുകളില്‍പ്പറഞ്ഞ കാര്യങ്ങള്‍ക്ക് വലിയതോതിലുള്ള മനുഷ്യാധ്വാനം വേണം. അവ ഓരോ കൃഷിക്കാരനും സ്വയം പണംമുടക്കി ചെയ്യാന്‍ തയ്യാറാവില്ല. എന്നാല്‍, അതിനുള്ള വലിയൊരവസരം ദേശീയ തൊഴിലുറപ്പുപദ്ധതിയിലൂടെ ലഭിച്ചിരിക്കുകയാണ്.

നീര്‍ത്തടാടിസ്ഥാനത്തില്‍ ആണെങ്കില്‍ മണ്ണ്-ജല സംരക്ഷണ നടപടികള്‍ ദേശീയ തൊഴിലുറപ്പുപദ്ധതി ഉപയോഗപ്പെടുത്തി സ്വകാര്യഭൂമിയില്‍പോലും ചെയ്യാനാകും. ഭക്ഷ്യസുരക്ഷ ഒരു ദേശാഭിമാനപ്രശ്നമായി മനസ്സിലാക്കി കൂലിവേലയ്ക്കായി പണിയെടുക്കുന്നവര്‍ക്കു പുറമെ മുഴുവന്‍ ബഹുജനങ്ങളെയും ഈ ജനകീയ യജ്ഞത്തില്‍ അണിനിരത്താനാവണം. മുകളില്‍പ്പറഞ്ഞ കാര്‍ഷികമുന്നേറ്റത്തിന് കാര്‍ഷികബന്ധങ്ങളില്‍ ചില ഭേദഗതികള്‍ വേണ്ടിവരും.

രണ്ട് ഗൌരവമായ പ്രശ്നങ്ങളുണ്ട്. കേരളത്തിലെ കൃഷിയിടങ്ങളുടെ വലിപ്പം നന്നേ ചെറുതാണ് എന്നതാണ് ഒന്നാമത്തേത്. തന്മൂലം ആധുനികസങ്കേതങ്ങള്‍ ഉപയോഗിക്കുന്നതിനും വിപണനത്തിനും മറ്റുമുള്ള കൂട്ടായ പ്രവര്‍ത്തനത്തിന്റെ നേട്ടങ്ങള്‍ കൈവരിക്കാനോ കഴിയുന്നില്ല. വലിപ്പച്ചെറുപ്പവ്യത്യാസമില്ലാതെ ഇടനാടിലും തീരപ്രദേശത്തുമുള്ള ഭൂ ഉടമസ്ഥര്‍ കൂലിവേലക്കാരെ നിര്‍ത്തിയാണ് കൃഷിപ്പണി ചെയ്യിക്കുന്നത്.

സ്വന്തം ഭൂമിയില്‍ പണിയെടുക്കുന്നവരുടെ തോത് കുറഞ്ഞുവരികയാണ്. ഇതിനുകാരണം ഇവര്‍ ജന്മിമാരായതുകൊണ്ടല്ല; കാര്‍ഷികേതര മേഖലകളില്‍ സ്വയംതൊഴിലിനോ ശമ്പളപ്പണിക്കോ പോകുന്നതുകൊണ്ടാണ്. കേരളത്തിന്റെ ഗ്രാഗര അവസ്ഥ (അതായത് ഗ്രാമവും നഗരവും കൂടിച്ചേര്‍ന്നുള്ള അവസ്ഥ) ഇത്തരത്തില്‍ നാട്ടിന്‍പുറത്തുപോലും കാര്‍ഷികേതര തൊഴിലുകള്‍ കണ്ടെത്താന്‍ സഹായകരമാണ്.

ഈ പശ്ചാത്തലത്തില്‍ കൃഷിക്കാരുടെ കൂട്ടായ്മ സൃഷ്ടിക്കേണ്ടതുണ്ട്. എന്നാല്‍, കൂട്ടുകൃഷി പ്രായോഗികമല്ല എന്നതാണ് കേരളത്തിന്റെ അനുഭവം. ഈ പശ്ചാത്തലത്തില്‍ സുപ്രധാനമായ കാര്‍ഷിക പരിഷ്കാരമായിരുന്നു 1987ലെ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ കൃഷിമന്ത്രി വി വി രാഘവന്‍ ആവിഷ്കരിച്ച ഗ്രൂപ്പ് ഫാമിങ് സമ്പ്രദായം. ഭൂമിയുടെ ഉടമസ്ഥതയില്‍ മാറ്റം വരുത്താതെ കാര്‍ഷികപ്രവൃത്തികള്‍ കൂട്ടായി ചെയ്യുന്ന രീതിയാണിത്.

ഗ്രൂപ്പ്കൃഷി സമ്പ്രദായത്തോടെ ആധുനിക ശാസ്ത്രസങ്കേതങ്ങളും കൂട്ടിച്ചേര്‍ത്താല്‍ ഉല്‍പ്പാദനക്ഷമതയില്‍ ഗണ്യമായ വര്‍ധന നേടാനാകും. ഇതായിരുന്നു ഗാലസ പരീക്ഷണം. നെല്‍കൃഷിയില്‍ മാത്രമല്ല, മറ്റ് വിളകളുടെ കാര്യത്തിലും ഗ്രൂപ്പ് കൃഷി സമ്പ്രദായം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിട്ടുണ്ട്. ഇടവിളകളുടെയും തുടര്‍വിളകളുടെയും കാര്യത്തില്‍ ഗ്രൂപ്പ് കൃഷി ഫലപ്രദമാകണമെന്നില്ല.

തുടര്‍ച്ചയായ പരിചരണവും മേല്‍നോട്ടവും പച്ചക്കറിപോലുള്ള വിളകള്‍ക്കുവേണം. ഈ സാഹചര്യത്തിലാണ് കര്‍ഷകത്തൊഴിലാളികളുടെ സ്വയംസഹായ സംഘങ്ങള്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, മറ്റ് സ്വാശ്രയസംഘങ്ങള്‍ തുടങ്ങിയ കൂട്ടായ്മകളുടെ അടിസ്ഥാനത്തില്‍ പുരയിടങ്ങളിലും വയലുകളിലും കൃഷിചെയ്യുന്നത് പ്രോത്സാഹിപ്പിക്കേണ്ടത് ആവശ്യമാകുന്നത്. ഇപ്പോള്‍തന്നെ കേരളത്തിലെ ഗ്രാമീണകുടുംബങ്ങളില്‍ ഏഴുശതമാനത്തോളം ഭാഗികമായെങ്കിലും ഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്നു എന്നാണ് ഒരുകണക്ക്.

ഇത് ഭൂരഹിതരുടേയം നാമമാത്ര കൃഷിക്കാരുടേയും സംഘകൃഷിയിലൂടെ കൂടുതല്‍ വ്യവസ്ഥാപിതമാക്കി മാറ്റുകയാണ് ചെയ്യുന്നത്. നിയമവിരുദ്ധമായ പാട്ട വ്യവസ്ഥയെ പുനഃസ്ഥാപിക്കുന്നതിന് തുല്യമാണ് ഇത് എന്ന വിമര്‍ശനം ഉണ്ട്. ഈ പ്രവണതയെ പഴയ ജന്മിവ്യവസ്ഥയിലേക്കുള്ള തിരിച്ചുപോക്കായി കണക്കാക്കേണ്ടതില്ല. ഭൂമി പാട്ടത്തിന് നല്‍കുന്നത് ജന്മിമാരല്ല; മറ്റു മേഖലകളില്‍ സ്വയംതൊഴിലിനോ ശമ്പളപ്പണിക്കോ പോകുന്ന ചെറുകിട ഭൂ ഉടമസ്ഥരാണ്. കാര്‍ഷിക മേഖലയില്‍ കൃഷിക്കാര്‍തമ്മില്‍ അന്യോന്യം തൊഴില്‍ചെയ്ത് സഹായിക്കുന്ന ഒട്ടേറെ പരമ്പരാഗത സമ്പ്രദായങ്ങള്‍ ഉണ്ടല്ലോ. അവയുടെ ഒരു സമകാലീന ആവിഷ്ക്കാരമായിട്ടുവേണം ഭക്ഷ്യസുരക്ഷാ പരിപാടിയുടെ ഭാഗമായി ഭൂരഹിതരുടേയും നാമമാത്ര കൃഷിക്കാരുടേയും സംഘകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനെ കാണേണ്ടത്.

ഇത്തരത്തില്‍ കാര്‍ഷിക മേഖലയിലെ ഉല്പദനക്ഷമത ഉയര്‍ത്തുന്നത് ഭക്ഷ്യസുരക്ഷയ്ക്കു വേണ്ടിയുള്ള ദേശാഭിമാനപരമായ കടമ മാത്രമല്ല. കാര്‍ഷിക മേഖലയില്‍ കര്‍ഷക - കര്‍ഷകത്തൊഴിലാളി ഐക്യം ശക്തിപ്പെടുത്തുന്നതിനുകൂടി അത് ആവശ്യമാണ്. കേരളത്തിലെ കൃഷിക്കാര്‍ വലിപ്പച്ചെറുപ്പ വ്യത്യാസമില്ലാതെ കൂലിവേലയ്ക്ക് ആളെനിര്‍ത്തി പണിയെടുപ്പിക്കുന്നുവെന്ന് സൂചിപ്പിച്ചുവല്ലോ. ഇത് മൂലം കര്‍ഷകത്തൊഴിലാളിക്ക് കൂലി സംബന്ധിച്ച് ചെറുകിട ഭൂ ഉടമസ്ഥരോടുപോലും തര്‍ക്കമുണ്ടാകും.

വര്‍ധിച്ചുവരുന്ന ജീവിതച്ചെലവിനടിസ്ഥാനത്തില്‍ കൂലി ഉയര്‍ന്നേ തീരൂ. പക്ഷേ അതോടൊപ്പം ഉല്പാദനക്ഷമത വര്‍ധിക്കുന്നില്ലെങ്കില്‍ കൃഷിക്കാരന്‍ കൂടുതല്‍ തൊഴിലാളികളെ വേണ്ടുന്ന വിളകളില്‍നിന്നുതന്നെ പിന്‍വാങ്ങുകയോ കൃഷിതന്നെ വേണ്ടെന്നു വയ്ക്കുകയോ ചെയ്യും.

ഭൂമിയില്‍നിന്നുള്ള ഉല്പാദനം കുറഞ്ഞാലും ഭൂമി തരിശിടേണ്ടിവന്നാലും അവര്‍ അതൊരു പ്രശ്നമായി കാണുന്നില്ല. കാരണം കേരളത്തിലെ ഭൂമിവില കുത്തനെ ഉയരുകയാണല്ലോ. ഇന്ന് ഭൂമിയില്‍നിന്ന് കാര്‍ഷിക വരുമാനം കിട്ടിയില്ലെങ്കിലും നാളെ ഭൂമി വില്‍ക്കുമ്പോള്‍ നല്ല വിലകിട്ടും എന്നുറപ്പാണ്. ഇത്തരമൊരു ദൂഷിതവലയത്തിലാണ് കേരളത്തിലെ കൃഷി.

ഈ പശ്ചാത്തലത്തിലാണ് ഉല്പാദനക്ഷമത ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനം കേരളത്തിലെ കാര്‍ഷിക പ്രശ്നം പരിഹരിക്കുന്നതിനുള്ള ഒരു മുഖ്യ കണ്ണിയായിത്തീരുന്നത്. കര്‍ഷക-കര്‍ഷകത്തൊഴിലാളി ഐക്യം കെട്ടിപ്പടുക്കുന്നതിന് ഇത് ആവശ്യമാണ്. അങ്ങനെ ഉല്പാദനക്ഷമതയുടെ മുദ്രാവാക്യം കര്‍ഷകസംഘത്തിന്റെയും കര്‍ഷകത്തൊഴിലാളിയൂണിയന്റെയും കടമയായി മാറുന്നു. (അവസാനിക്കുന്നില്ല)

ഭൂപരിഷ്കരണം ഇനിയെന്ത്?

ഡോ. തോമസ് ഐസക്

സ്വാതന്ത്ര്യാനന്തര കേരളത്തിലെ ഏറ്റവും നിര്‍ണായകമായ സംഭവവികാസമായിരുന്നു ഭൂപരിഷ്കരണം. 28 ലക്ഷം കുടിയാന്മാര്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിച്ചു. 5.3 ലക്ഷം കുടികിടപ്പുകാര്‍ക്ക് കുടികിടപ്പവകാശം കിട്ടി. കര്‍ഷകത്തൊഴിലാളിയുടെ വിലപേശല്‍കഴിവ് ഉയര്‍ന്നത് കൂലിവര്‍ധനയിലേക്ക് നയിച്ചു. സവര്‍ണ മേധാവിത്വത്തിന്റെ സാമ്പത്തികാടിത്തറ തകര്‍ന്നത് വലിയ സാമൂഹ്യമാറ്റങ്ങള്‍ക്ക് കളമൊരുക്കി.

എഴുപതുകളിലും എപതുകളിലും വിദ്യാഭ്യാസ- ആരോഗ്യ നിലയിലുണ്ടായ കുതിപ്പ് ഭൂപരിഷ്കരണം ജനങ്ങളുടെ ജീവിതനിലവാരത്തിലുണ്ടായ പുരോഗതിയുടെ ഏറ്റവും നല്ല തെളിവാണ്. ഒരു കുടുംബത്തിന് കൈവശംവയ്ക്കാവുന്ന ഭൂമിക്ക് പരിധി നിശ്ചയിച്ച് അതിനുമുകളില്‍വരുന്ന മിച്ചഭൂമി ഏറ്റെടുക്കുന്നതിനുള്ള വകുപ്പേ ഭൂപരിഷ്കരണത്തിലുണ്ടായിരുന്നുള്ളൂ. ഈ മിച്ചഭൂമിയില്‍തന്നെ ചെറിയൊരു ഭാഗംമാത്രമേ ഏറ്റെടുക്കാനും ഭൂരഹിതര്‍ക്ക് വിതരണംചെയ്യാനും കഴിഞ്ഞുള്ളൂ.

മിച്ചഭൂമിയില്‍ നല്ല പങ്കും ഭൂസ്വാമിമാര്‍ തിരിമറിചെയ്തു. 1957ലെ കാര്‍ഷികനിയമം അട്ടിമറിക്കപ്പെട്ടതിനെതുടര്‍ന്നാണ് ഇതിനുള്ള അവസരം ലഭിച്ചത്. ഭൂപരിഷ്കരണനിയമം പാസായശേഷം ഇഷ്ടദാനനിയമംമുതല്‍ മിച്ചഭൂമിനിയമത്തില്‍ വെള്ളംചേര്‍ക്കുന്ന പല നിയമഭേദഗതികളും കോഗ്രസ് നേതൃത്വം നല്‍കിയ സര്‍ക്കാരുകള്‍ പാസാക്കി. അങ്ങനെ കേരളത്തിലെ പട്ടികവിഭാഗങ്ങള്‍ക്കും മറ്റു ഭൂരഹിതര്‍ക്കും ലഭിക്കേണ്ടുന്ന മിച്ചഭൂമി ഇല്ലാതാക്കിയതിന്റെ ഉത്തരവാദിത്തം കോഗ്രസിനും യുഡിഎഫിനുമാണ്. അവരുടെ ഈ വഞ്ചനമൂലം കേരളത്തിലെ കര്‍ഷകത്തൊഴിലാളികള്‍ക്ക് ഇന്നും കൃഷിഭൂമി ലഭിച്ചിട്ടില്ല.

എന്താണ് ഇനി ഭൂപരിഷ്കരണത്തില്‍ ചെയ്യേണ്ടത്? മൂന്നു പതിറ്റാണ്ടായി കേരളത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടുവരുന്ന വിഷയമാണ് ഇത്. ഒരുപക്ഷേ, ഈ ചര്‍ച്ചകള്‍ക്ക് തുടക്കംകുറിച്ചത് 1979ല്‍ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റഡീസിലെ പ്രൊഫസര്‍ എം കൃഷ്ണാജി എഴുതിയ 'കേരളത്തിലെ കാര്‍ഷികബന്ധങ്ങളും ഇടതുപക്ഷ രാഷ്ട്രീയവും' എന്ന പ്രബന്ധമാണ്.

അദ്ദേഹത്തിന്റെ വാദത്തിന്റെ ചുരുക്കം ഇതായിരുന്നു: "ഭൂപരിധിക്കുകീഴിലുള്ള കേരളത്തിലെ ഭൂവുടമകളില്‍ നല്ല പങ്കും സ്വന്തമായി ഭൂമിയില്‍ പണിയെടുക്കുന്നവരല്ല. പഴയ ജന്മിമാരുടെ പുതിയ രൂപമാണ്. അതുകൊണ്ട് നാമമാത്ര- ഇടത്തരം കൃഷിക്കാര്‍ ഒഴികെയുള്ളവരുടെ ഭൂമി ഏറ്റെടുത്ത് കര്‍ഷകത്തൊഴിലാളികള്‍ക്ക് നല്‍കണം. മുന്നണി രാഷ്ട്രീയത്തിന്റെ പരിമിതികള്‍മൂലമാണ് സിപിഐ എം ഇത് ചെയ്യാന്‍ തയ്യാറാകാത്തത്.'' ഈ വാദത്തിന്റെ വകഭേദങ്ങളായിരുന്നു കേരളത്തിലെ വിവിധ നക്സലൈറ്റ് ഗ്രൂപ്പുകള്‍ 'ഭൂപ്രശ്ന'മായെടുത്ത നിലപാടുകള്‍.

ചില ദളിത് സൈദ്ധാന്തികരും ഇതേനിലപാട് സ്വീകരിച്ചു. ഇതിനെ രണ്ടാം ഭൂപരിഷ്കരണമെന്നും വിളിച്ചു. ഇത്തരമൊരു നിലപാട് കേരളത്തിലെ പാര്‍ടി ഒരിക്കലും സ്വീകരിച്ചിട്ടില്ല. പക്ഷേ, 1973ലെ കേന്ദ്രകമ്മിറ്റിയുടെ "ചില കാര്‍ഷികപ്രശ്നങ്ങളെക്കുറിച്ചുള്ള പ്രമേയ''ത്തിലെ ചില നിലപാടുകള്‍ മുകളില്‍പ്പറഞ്ഞ സമീപനങ്ങളിലേക്ക് വഴിതെളിക്കാവുന്നതായിരുന്നു. പ്രൊഫസര്‍ കൃഷ്ണാജിയുടെ പ്രബന്ധത്തില്‍ 1973ലെ ഈ പ്രമേയത്തില്‍നിന്നുള്ള ഉദ്ധരണികള്‍ സമൃദ്ധമായി ഉണ്ടായിരുന്നു എന്നതും പ്രസ്താവ്യമാണ്.

1978ല്‍ പാര്‍ടി കേന്ദ്രകമ്മിറ്റിയുടെ കാര്‍ഷികപ്രശ്നങ്ങളെക്കുറിച്ചുള്ള പ്രമേയത്തില്‍ ഇത്തരം വ്യാഖ്യാനങ്ങള്‍ക്ക് ഇടനല്‍കുന്ന സെക്ടേറിയന്‍ പ്രസ്താവനകള്‍ പൂര്‍ണമായും തിരുത്തി. ഒരു നിമിഷം ആലോചിച്ചാല്‍ മതി തീവ്രവാദിസംഘങ്ങള്‍ പറയുന്നതുപോലുള്ള രണ്ടാം ഭൂപരിഷ്കരണത്തിന്റെ പൊള്ളത്തരം മനസ്സിലാക്കാന്‍. കേരളത്തിലെ ഭൂപരിഷ്കരണനിയമം നടപ്പാക്കുന്നതിന് അഞ്ചു പതിറ്റാണ്ടിന്റെ കര്‍ഷകസമരം വേണ്ടിവന്നു.

കാര്‍ഷികമേഖലയിലെ അഞ്ച് ശതമാനംവരുന്ന ജന്മിമാര്‍ക്കെതിരെ 95 ശതമാനംവരുന്ന കര്‍ഷക- കര്‍ഷകത്തൊഴിലാളി ജനവിഭാഗത്തെ അണിനിരത്താനാണ് കര്‍ഷകസമരങ്ങളിലൂടെ ശ്രമിച്ചത്. എന്നാല്‍, രണ്ടാം ഭൂപരിഷ്കരണവാദക്കാര്‍ കാര്‍ഷികമേഖലയിലെ 20 ശതമാനംവരുന്ന ഉയര്‍ന്ന വിഭാഗം കര്‍ഷകര്‍ക്കെതിരെ 20-30 ശതമാനംവരുന്ന കര്‍ഷകത്തൊഴിലാളികളെ അണിനിരത്താനാണ് ശ്രമിക്കുന്നത്.

ഇത്തരമൊരു പരിപാടി ജനകീയ ജനാധിപത്യമുന്നണിയില്‍ അണിനിരക്കേണ്ടവരെ ഒന്നിപ്പിക്കുകയല്ല, ഭിന്നിപ്പിക്കുകയാണ് ചെയ്യുക. പ്രായോഗികമായി എന്തെങ്കിലും ചെയ്യുന്നതിന് ഒരു ബാധ്യതയും ഇല്ലാത്തവര്‍ക്കുമാത്രം ഉന്നയിക്കാന്‍ പറ്റുന്ന മുദ്രാവാക്യമാണ് ഇത്. കേരളത്തിലെ ഭൂരഹിതരുടെ എണ്ണത്തെക്കുറിച്ച് പ്രചരിക്കുന്ന കണക്കുകള്‍ അതിശയോക്തിപരമാണ്. ദേശീയ സാമ്പിള്‍ സര്‍വെയുടെ കണക്കുകളുടെ അടിസ്ഥാനത്തില്‍ ഭൂരഹിതരുടെ എണ്ണം കേരളത്തില്‍ ഗണ്യമായി ഉയര്‍ന്നുവെന്നും അത് ഇന്ന് 30 ശതമാനത്തിലേറെ വരുന്നുവെന്നും ചിലര്‍ വാദിക്കുന്നു.

പ്രൊഫ. ഉത്സാ പട്നായിക്കിന്റെ ഒരു പഠനത്തെയാണ് ഈ വാദഗതിക്കാര്‍ ആശ്രയിക്കുന്നത്. ഇതുസംബന്ധിച്ച് വിശദമായ ഒരു ലേഖനം വികാസ് റാവല്‍ 2008 മാര്‍ച്ച് എട്ടിന്റെ ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ലിയില്‍ എഴുതിയിട്ടുണ്ട്. അതുപ്രകാരം ഗ്രാമീണമേഖലയിലെ കേരളത്തിലെ ഭൂരഹിതകുടുംബങ്ങളുടെ എണ്ണം 1992ല്‍ 8.4 ശതമാനമായിരുന്നത് 2003ല്‍ 4.8 ആയി കുറഞ്ഞിരിക്കുകയാണ്. വീടിനായുള്ള പുരയിടത്തെ ഒഴിവാക്കിക്കൊണ്ടുള്ള കണക്കാണ് പ്രൊഫ. ഉത്സാപട്നായിക് ഉപയോഗിച്ചത്. ഭൂരഹിതരുടെ നിര്‍വചനത്തില്‍ രണ്ട് സര്‍വെകള്‍ തമ്മിലുള്ള വ്യത്യാസമാണ് തെറ്റായ നിഗമനത്തിന് കാരണമായതെന്ന് അര്‍ഥം.

കേരളത്തില്‍ ഭൂപ്രശ്നം ഇല്ലെന്ന് വാദിക്കാനല്ല ഈ കണക്കുകള്‍ ഉദ്ധരിച്ചത്. എന്നാല്‍,അതിശയോക്തിപരമായ കണക്കുകള്‍ ഉദ്ധരിച്ച് ചെങ്ങറയിലെന്നപോലുള്ള സമരങ്ങള്‍ സൃഷ്ടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നത് ചൂണ്ടിക്കാട്ടാതിരിക്കാനാകില്ല. കേരളത്തിലെ ഭൂരഹിതരുടെ എണ്ണം കുറവാണെന്നുമാത്രമല്ല ഭൂവിതരണത്തിലെ അസമത്വവും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണ്. വന്‍കിട പ്ളാന്റേഷനുകള്‍ ഉണ്ടായിട്ടുപോലും ഇതാണ് സ്ഥിതി.

1970-71ല്‍ കേരളത്തിലെ ഭൂവിതരണത്തിലെ അസമത്വസൂചിക 0.483 ആയിരുന്നു. 2002-03ല്‍ ഇത് പടിപടിയായി കുറഞ്ഞ് 0.348 ആയി. ഇന്ത്യയിലെ ശരാശരി 0.553 ആണ്. കേരളത്തേക്കാള്‍ അസമത്വസൂചിക കുറവുള്ള ഒരു സംസ്ഥാനമേയുള്ളൂ. അത് 0.313 വരുന്ന പശ്ചിമബംഗാളാണ്.

പ്ളാന്റേഷനുകളെസംബന്ധിച്ച് ദേശസാല്‍ക്കരണം എന്ന മുദ്രാവാക്യമാണ് പാര്‍ടി ഉയര്‍ത്തിയത്. എന്നാല്‍, അത് ഇന്നു നടപ്പാക്കേണ്ടുന്ന അടിയന്തര മുദ്രാവാക്യമായി കരുതുന്നില്ല. പാട്ടക്കാലാവധി കഴിഞ്ഞ പ്ളാന്റേഷനുകള്‍ എങ്ങനെ സംരക്ഷിക്കണമെന്നുള്ളത് ഓരോ കേസും പരിശോധിച്ചാണ് ഇന്നു തീരുമാനിക്കുന്നത്.

തൂത്തുംപാറ എസ്റേറ്റ് ഏറ്റെടുക്കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. എങ്ങനെയായാലും പ്ളാന്റേഷനുകളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്. പ്ളാന്റേഷന്‍ പാട്ടഭൂമി തിരിമറിചെയ്യാനുള്ള എല്ലാ നീക്കങ്ങളും കര്‍ശനമായി നേരിടണം. പ്ളാന്റേഷനുകളുടെ പേരില്‍ അനധികൃതമായി ഭൂമി കൈവശംവയ്ക്കുന്നവരെ കണ്ടുപിടിച്ച് നടപടിയെടുക്കണം. പ്ളാന്റേഷനുകള്‍ക്ക് നാമമാത്ര പാട്ടത്തുകയാണ് ഇപ്പോള്‍ ഈടാക്കിക്കൊണ്ടിരിക്കുന്നത്. ഇത് ഗണ്യമായി ഉയര്‍ത്തണം. അടിയന്തരമായി ചെയ്യേണ്ടുന്ന കാര്യമാണ് അത്.

ഇതിനര്‍ഥം ഭൂപരിഷ്കരണരംഗത്ത് കേരളത്തില്‍ ഇനിയൊന്നും ചെയ്യാനില്ലെന്നല്ല. സര്‍ക്കാര്‍ ഇതിനകം ഏറ്റെടുത്ത 99,227 ഏക്കര്‍ ഭൂമിയില്‍ 71,400 ഏക്കര്‍മാത്രമേ വിതരണംചെയ്തിട്ടുള്ളൂ. ഔദ്യോഗിക കണക്കനുസരിച്ച് ഇനിയും 43,776 ഏക്കര്‍ ഏറ്റെടുക്കാനുണ്ട് (2005ലെ കണക്ക്). നിയമവിരുദ്ധമായി മിച്ചഭൂമി വെളിപ്പെടുത്താത്തവരുടെയോ അനധികൃതമായി സര്‍ക്കാര്‍ഭൂമി കൈവശപ്പെടുത്തിയിരിക്കുന്ന വന്‍കിടക്കാരുടെയോ കണക്കുകള്‍ ലഭ്യമല്ല.

ഇവയൊക്കെ കണ്ടെത്തി അടിയന്തരമായി ഏറ്റെടുക്കുന്നതിനും പൊതു ഉപയോഗത്തിന് വേണ്ടിവരുന്നതൊഴികെ ബാക്കി മുഴുവന്‍ വിതരണംചെയ്യുന്നതിനുമുള്ള പരിപാടി സമയബന്ധിതമായി നടപ്പാക്കണം. പുതിയ വനനിയമത്തെക്കൂടി ഉപയോഗപ്പെടുത്തി എല്ലാ പട്ടികവര്‍ഗക്കാര്‍ക്കും കൃഷിഭൂമി ലഭ്യമാക്കണം. എന്തു പ്രതിബന്ധം ഉണ്ടെങ്കിലും നടപ്പാക്കേണ്ട സാമൂഹ്യബാധ്യതയാണ് ഇത്. മറ്റു ദുര്‍ബലവിഭാഗങ്ങള്‍ക്കും കൃഷിഭൂമി ലഭ്യമാക്കാന്‍ പരിശ്രമിക്കണം.

എന്നാല്‍, എല്ലാ ഭൂരഹിതര്‍ക്കും കൃഷിഭൂമി നല്‍കുകയെന്നത് ഒരു പ്രായോഗിക മുദ്രാവാക്യമല്ല. എല്ലാ ഭൂരഹിതര്‍ക്കും കിടപ്പാടവും വീടും ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതാണ് പാര്‍ടിയുടെ നയം. ഇതുതന്നെയാണ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും പറഞ്ഞത്. (അവസാനിക്കുന്നില്ല)

ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)