Showing posts with label തിരുവിതാം‌കൂര്‍. Show all posts
Showing posts with label തിരുവിതാം‌കൂര്‍. Show all posts

Wednesday, August 10, 2011

ക്ഷേത്രസമ്പത്ത്: അടിയന്‍ ലച്ചിപ്പോം

ജെ.ആര്‍. എഴുത്തച്ഛന്‍ | മാധ്യമം ആഴ്ചപ്പതിപ്പ്
 
Link : http://www.madhyamam.com/weekly/659
 
ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ വ്യവഹാരങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ മിക്കവാറും ലോകത്തെവിടെയുമുള്ള കോടതികള്‍ വിശ്വാസത്തെ പരമപ്രധാനമായി കണക്കാക്കാറുണ്ട്. അത്, 'ദൈവമുണ്ട്' എന്നോ ആ 'ദൈവത്തിന് ഇച്ഛകളുണ്ട്' എന്നോ ഉള്ള ഏതെങ്കിലും സങ്കല്‍പത്തില്‍ കോടതി വിശ്വസിക്കുന്നതിനാലല്ല, ദൈവത്തിലും അതുവഴി മതത്തിലും വിശ്വസിക്കുന്ന പൗരന്മാരുടെ വികാരത്തെ കോടതി ആദരിക്കുന്നു എന്നതിനാലും അതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിവേകപൂര്‍ണമല്ലാത്ത ഇടപെടലുകള്‍ ആത്മീയമായ പരിക്കിലേക്കും അതുവഴി ഭൗതികമായ സംഘര്‍ഷങ്ങളിലേക്കും നയിക്കും എന്നതിനാലാണ്. മതേതരത്വത്തില്‍ അടിയുറച്ച(തെന്ന് നാം വിശ്വസിക്കുന്ന) നിയമ-നീതിന്യായ വ്യവസ്ഥക്ക് വിശ്വാസിയുടെ വിശ്വാസവും അവിശ്വാസിയുടെ വിശ്വാസരാഹിത്യവും ഒരേ നിലയിലേ കാണാനാകൂ. നിയമ-നീതിന്യായങ്ങളുടെ അടിസ്ഥാനം വിശ്വാസത്തിന്റെയോ വിശ്വാസരാഹിത്യത്തിന്റെയോ വിശ്വാസ്യതയല്ല, യുക്തിയാണ്, ആ യുക്തിയെ ദ്യോതിപ്പിക്കുന്ന തെളിവുകളാണ്. ഈ അടിത്തറയില്‍നിന്നുവേണം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ കുന്നുകുന്നായി കിടക്കുന്ന പൊന്നുംമണികളും സംബന്ധിച്ച വിഷയം കാണാന്‍. (ഇതച്ചടിച്ചുവരുമ്പോഴേക്കും ഒരുപക്ഷേ, സുപ്രീംകോടതി അതിന്റെ തീര്‍പ്പുകല്‍പിച്ചിട്ടുണ്ടാകാം.)

വിശ്വാസം എന്ന യുക്തി

നിലവറയാറില്‍ അഞ്ചും തുറന്നു പരിശോധിച്ചുകഴിഞ്ഞപ്പോള്‍ത്തന്നെ, കണ്ടെത്തിയ 'നിധിശേഖരം' പദാര്‍ഥവില മാത്രം കണക്കാക്കിയാല്‍  ഒരു ലക്ഷത്തിലേറെ കോടി വിലമതിക്കുന്നതാണ് എന്നാണ് കേട്ടുകേള്‍വി. ഒരുപക്ഷേ, ഇതുവരെ കണ്ടെത്തിയ അത്രയുംതന്നെയോ അതിനെക്കാള്‍ ഏറെയോ ആറാമറയായ ചേംബര്‍-ബിയില്‍ ഉണ്ടാകും എന്ന് ഊഹിക്കുന്നവരുണ്ട്. ശരിയാകാം, അല്ലായിരിക്കാം. ഇത് പ്രിന്റില്‍ വരുമ്പോഴേക്കും ഒരുവേള അതിന്റെ യാഥാര്‍ഥ്യവും വെളിവായിട്ടുണ്ടാകാം. എന്തുകൊണ്ടോ ഈ അറ തുറക്കരുത് എന്ന് 'രാജകുടുംബം' എന്ന് മലയാളി ഇപ്പോഴും ഭയഭക്തിബഹുമാനങ്ങളോടെ സംബോധനചെയ്യാനാഗ്രഹിക്കുന്ന കവടിയാര്‍ കൊട്ടാരവാസികള്‍ ശഠിക്കുന്നു. അത് തുറന്നാല്‍ മഹാമാരി പൊട്ടിപ്പുറപ്പെടാമെന്നോ മഹാവിപത്തുകളുടെ ചെകുത്താന്‍ ചെപ്പ് തുറക്കാമെന്നോ ഒക്കെയുള്ള കിംവദന്തികള്‍ അതേസമയംതന്നെ നാടാകെ പരക്കുന്നു. ഇത്തരം ഭയങ്ങള്‍, ആശങ്കകള്‍ വിശകലനവിധേയമാക്കാന്‍ യുക്തിയുടെ അടിത്തറയിന്മേല്‍നില്‍ക്കുന്ന നീതിന്യായ വ്യവസ്ഥക്ക് കഴിയില്ല എന്നറിയാവുന്നതിനാലാകണം കവടിയാര്‍ കൊട്ടാരവാസികള്‍ ഇതിലും ബാലിശമായ ചില വാദങ്ങള്‍ ഉന്നയിക്കുന്നത്. ആ വാദങ്ങളിന്മേല്‍ കോടതി എന്ത് വിശ്വാസ്യതയാണ് കാണുക എന്ന് ഈ നിമിഷത്തില്‍ ഇതെഴുതുന്നവനറിയില്ല. (കോടതിയെക്കുറിച്ച് ഒരളവുവരെ നമുക്കാര്‍ക്കും ഒന്നുമറിയില്ല. പീഡനത്തിന്റെ പടുകുഴിയില്‍ വീണുപോയ പെണ്‍കുട്ടി എന്തുകൊണ്ട് നിര്‍ത്തിയിട്ട ബസില്‍നിന്നിറങ്ങിയോടി രക്ഷപ്പെടാന്‍ ശ്രമിച്ചില്ല എന്ന് ചോദിക്കുന്ന കോടതികളെയും നാം കണ്ടിട്ടുണ്ട്.)

തുറക്കാനിരിക്കുന്ന അറയുടെ കവാടത്തില്‍ സര്‍പ്പചിഹ്നം ആലേഖനം ചെയ്തിട്ടുണ്ടെന്ന് കൊട്ടാരവാസികള്‍ കോടതിയോട് പറയുന്നു. സര്‍പ്പചിഹ്നത്തിന് ക്ഷേത്ര-വിശ്വാസവിധികളില്‍ താക്കീതിന്റെ സ്ഥാനമുണ്ടാകുമായിരിക്കും. അങ്ങനെയുള്ളൊരു ചിഹ്നം കാവല്‍നില്‍ക്കുന്ന നിലവറ തുറക്കുന്നത് ശ്രീപത്മനാഭന് പഥ്യമാകുമോ എന്നറിയാതെ അത് തുറക്കരുത് എന്നാണ് വിശ്വാസവും അധികാരവും കൂട്ടിക്കുഴച്ച് നാടുഭരിച്ച്, എതിരാളികളെ കുടംകെട്ടി കായലില്‍ താഴ്ത്താന്‍ സ്വയം ഉത്തരവ് നല്‍കിയിട്ടുള്ളവരുടെ പിന്മുറക്കാര്‍ ഇന്ന് കോടതിയോട് അപേക്ഷിക്കുന്നത്. ശ്രീപത്മനാഭന്‍ വിശ്വാസമായതിനാല്‍, അദ്ദേഹത്തിന്റെ ഇംഗിതമറിയേണ്ടതും യുക്തിയിലൂടെയല്ല, വിശ്വാസത്തിന്റെ ഉപകരണങ്ങളിലൂടെയാണ്. അതിനാല്‍, ദേവന്റെ ഇംഗിതമറിയാന്‍ ദേവപ്രശ്‌നം നടത്തണം. അതിലൂടെ, ദേവന് അനിഷ്ടമില്ലെന്ന് കണ്ടെത്തിയാലേ അറ തുറക്കാവൂ (അതൃപ്തിയാണ് പ്രശ്‌നഫലമെങ്കില്‍ ഈ അറയുടെ താക്കോലിന്റെ അര്‍ഥം മറ്റൊരു പ്രശ്‌നമായിത്തീരും). ദേവാഭീഷ്ടം, അതറിയാനുള്ള മാര്‍ഗമായ ജ്യോതിഷം എന്നിവയിലൂടെയാണ് ക്ഷേത്രസമ്പത്തുകളുടെ കണക്കും ചരിത്രവും വിശ്വാസികളടക്കമുള്ളവര്‍ മനസ്സിലാക്കേണ്ടത് എന്ന് സാരം. അതില്‍ തെറ്റില്ല, വിശ്വാസിയുടെ ഭാഗത്തുനിന്ന്. എന്നാല്‍, യുക്തിയില്‍ അടിയുറച്ച നിയമങ്ങള്‍ വിശകലനം ചെയ്ത് നീതിയും ന്യായവും നടപ്പാക്കുന്ന കോടതിക്കു മുന്നിലേക്ക് ഇത്തരം വാദങ്ങള്‍ വെക്കുന്നതിന്റെ സദുദ്ദേശ്യവും സത്യവും എന്തായിരിക്കും?

ആദ്യം നിലവറ അടക്കിവെച്ചിരിക്കുന്ന അദ്ഭുതമെന്ത് എന്നറിയാന്‍ നമുക്കൊക്കെയുള്ള ജിജ്ഞാസയെ തൃപ്തിപ്പെടുത്തുക എന്നതിനെക്കാള്‍ അതൊരിക്കലും തുറക്കാതിരിക്കുക എന്നതിലാണ് കൊട്ടാരവാസികള്‍ക്ക് താല്‍പര്യമെന്ന് ഇതിനകം വ്യക്തമാണ്. അധികാരം ദൈവദത്തമായ പൂര്‍വികരെപ്പോലെ, ത്രികാലജ്ഞാനം സ്വന്തമായുള്ളതിനാല്‍ വരാനിരിക്കുന്ന വിപത്തുകളെ തടയാനുള്ള ആഗ്രഹമാണോ ആ താല്‍പര്യത്തിനു പിറകില്‍ എന്നറിഞ്ഞുകൂടാ. അതെന്തായാലും അമൂര്‍ത്ത ദൈവത്തിന്റെ സമൂര്‍ത്ത വൈരാഗ്യത്തെ കണക്കിലെടുക്കാന്‍ യുക്തിയില്‍ മാത്രം വിശ്വസിക്കുന്ന കോടതിക്കാവുമെന്ന് തോന്നുന്നില്ല. ആ സമൂര്‍ത്ത വൈരാഗ്യത്തെ കണ്ടെത്താനുള്ള വിശ്വാസപ്രധാനമായ ജ്യോതിഷത്തിലും കോടതിക്ക് വിശ്വസിക്കാനാവില്ല. കവടിനിരത്തി സത്യംകണ്ടെത്തുന്ന രീതിയെ അംഗീകരിക്കുന്നൊരു നിയമക്രമമാണെങ്കില്‍ പിന്നെ കോടതിയുടെ ആവശ്യം തന്നെയില്ലല്ലോ! ജ്യോതിഷം അശാസ്ത്രീയമാണ് എന്നൊന്നും നമ്മള്‍ വാദിക്കുന്നില്ല. പക്ഷേ, പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കരുടെ ദേവപ്രശ്‌നത്തിന്റെ ശാസ്ത്രീയതയുടെ മാഹാത്മ്യം കണ്ടെത്തിയത് പൊലീസിന്റെ യുക്തിയാണല്ലോ! അഥവാ പൊലീസൊന്ന് കണ്ണടച്ചിരുന്നെങ്കില്‍, പണിക്കരുടെ ദേവപ്രശ്‌നം ശാസ്താവിന്റെ ഇച്ഛകളെയും വികാരങ്ങളെയും കുറിച്ച് കണ്ടുപിടിച്ചതെല്ലാം കാലാകാലം ഉല്‍ക്കന്ധരസത്യമായി നിലകൊള്ളുമായിരുന്നു.

നഷ്ടസ്വപ്നങ്ങള്‍

മാര്‍ത്താണ്ഡവര്‍മയെക്കുറിച്ച് നാം പഠിച്ചത് ചരിത്രപുസ്തകത്താളുകളിലൂടെയല്ല, സി.വി. രാമന്‍പിള്ളയെന്ന രാജഭക്തന്റെ പക്ഷപാതജടിലമായ ആഖ്യായികയിലൂടെയാണ്. റെജീനയും ശാരിയും സൂര്യനെല്ലിയുമെല്ലാം പീഡിതബാല്യത്തിന്റെ പ്രതീകങ്ങളാകുന്ന ഇക്കാലത്ത് പിള്ളയുടെ കൃതിയെ പീഡോഫീലിക് പൊര്‍ണോഗ്രഫി വിഭാഗത്തിലുള്‍പ്പെടുത്തി നിരോധിക്കുമായിരുന്നു. പതിനാറുകാരിയായ പാറുക്കുട്ടിയുടെ നാള്‍തോറും വളരുന്ന യൗവനത്തിന്റെ കഥകളുടെ ഇക്കിളിയും അനന്തപത്മനാഭന്റെ രാജഭക്തിയും ചാന്നാന്മാരുടെ അര്‍പ്പണബോധവും എല്ലാംകൂടി കൂട്ടിക്കുഴച്ചെടുക്കുന്ന ആ ചരിത്രാഖ്യായിക സൃഷ്ടിച്ച ചരിത്രത്തിലാണ് മലയാളി ഹിന്ദു. ഉപജാപങ്ങളും കൂട്ടിക്കൊടുപ്പുകളും കുതികാല്‍വെട്ടുകളും ഒക്കെത്തന്നെയാണ് ഇതൊരു രാജപ്രസ്ഥാനത്തിന്റെയും അടിസ്ഥാന ഘടകങ്ങളെന്ന സത്യം, പക്ഷേ, പിള്ളയും അംഗീകരിക്കുന്നുണ്ട്. ഇത്തരം അബദ്ധകഥകളിലൂടെയാണ് നമ്മുടെ രാജസങ്കല്‍പം വളര്‍ന്നുവന്നത് എന്നതിന്റെ ദുരന്തഫലമാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ തെളിയുന്നതത്രയും.

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇപ്പോള്‍ കണക്കെടുത്ത് തിട്ടപ്പെടുത്തിയ സ്വത്ത് കുട്ടിക്കളിയല്ല. കണക്കുകള്‍ വിശ്വസിക്കാമെങ്കില്‍ കേരളം എന്ന ആധുനിക പ്രവിശ്യയുടെ മൊത്തം വാര്‍ഷിക വരവിന്റെ നാലു മടങ്ങോളംവരും ഇതുവരെ കണ്ടെത്തിയവയുടെ പദാര്‍ഥമൂല്യം. ആ സ്വത്തത്രയും പത്മനാഭസ്വാമി ക്ഷേത്രത്തിന്‍േറതാണ് എന്നതിനെ സാങ്കേതികാര്‍ഥത്തില്‍ ശരിവെക്കുകതന്നെവേണം. പക്ഷേ, രാജ്യം അപ്പാടെത്തന്നെ തൃപ്പാദത്തിലര്‍പ്പിച്ച രാജതീരുമാനത്തെ പരിഗണിക്കുമ്പോള്‍ ആ സ്വത്തിന്റെ ഉടമസ്ഥാവകാശം പ്രശ്‌നമാകും. 1750കളില്‍ തുടങ്ങിയതാകുന്നു സ്വത്തുകള്‍ അവിടെ സൂക്ഷിക്കുന്ന പ്രവൃത്തി. ആധുനിക തിരുവിതാംകൂറിന് അടിത്തറയിട്ട മഹാനുഭാവന്റെ പാദങ്ങള്‍ പിന്തുടര്‍ന്നവര്‍ നാട്ടിലൂടെ തേനും പാലുമൊഴുക്കുമ്പോള്‍, പാവങ്ങളുടെ വയറില്‍ ഒരു നേരമെങ്കിലും കഞ്ഞിയെത്തിക്കാന്‍ പണക്കാരന്റെ നിലവറകള്‍ കായംകുളം കൊച്ചുണ്ണി കുത്തിത്തുറക്കുമ്പോള്‍, അങ്ങനെയുള്ള കാലങ്ങളിലത്രയും സ്വത്തുക്കള്‍ അവിടെ കുന്നുകൂടുകതന്നെയായിരുന്നു. ഇങ്ങനെ പറയുന്നതിന്റെ അര്‍ഥം, നാളെത്തന്നെ അതെടുത്ത് ഇവിടത്തെ മൂന്നേകാല്‍ കോടി മനുഷ്യര്‍ക്ക് പങ്കുവെച്ച് നല്‍കണമെന്നല്ല.
രാജ്യവും രാജാധികാരവും രാജ്യത്തെ മുഴുവന്‍ സ്വത്തുക്കളും ഒരു നിലക്കും പ്രതിരോധിക്കാനാകാത്ത ഒരു വിപ്ലവഘട്ടത്തില്‍ വിരലുകള്‍ക്കിടയിലൂടെ ചോര്‍ന്നുപോകുന്നത് കണ്ടിരുന്നവരുടെ പിന്മുറക്കാരാണ് ഇന്നത്തെ കവടിയാര്‍ കൊട്ടാരവാസികള്‍. രാജാധികാരം കൈവിട്ടുപോകുന്നതിന്റെ അസഹ്യമായ വേദന അനുഭവിച്ച മുന്‍ തലമുറ പക്ഷേ, അടുത്തൂണ്‍പറ്റിപ്പിരിയുമ്പോള്‍ പത്മനാഭദാസരെന്ന പദവിയും പത്മനാഭസ്വാമിയുടെ സ്വത്തുക്കളും സൂക്ഷിക്കാനുള്ള അവകാശം നേടിയെടുക്കുന്നതില്‍ വിജയിച്ചു. അവിടെനിന്ന് ഇതുവരെയായി കവടിയാര്‍ കൊട്ടാരവാസികള്‍ എന്തെങ്കിലും കടത്തിക്കൊണ്ടുപോന്നെന്നോ ഇനിയൊരുനാളില്‍ കാലചക്രം കറങ്ങിത്തിരിഞ്ഞ് രാജഭരണത്തിലേക്കുതന്നെ തിരിച്ചുവരുമെന്നവര്‍ വ്യാമോഹിക്കുന്നുവെന്നോ ഒന്നും ഇവിടെ ആരോപണമില്ല. പക്ഷേ, ഒരു കാര്യം സത്യമാണ്. തിരുവിതാംകൂര്‍ പ്രദേശത്തിന്റെ അധിപര്‍ തങ്ങള്‍തന്നെയാണ് എന്ന രാജമുദ്ര അവര്‍ക്കിപ്പോഴും സൂക്ഷിക്കാന്‍ കഴിയുന്നത്, ആ ഗതകാല സ്വപ്‌നങ്ങളില്‍ അഭിരമിക്കാന്‍ കഴിയുന്നത്, ക്ഷേത്രത്തിന്റെ ഉടയോര്‍ എന്ന സ്ഥാനംമൂലമാണ്. തിരുവനന്തപുരത്തും ചുറ്റുമുള്ള 'ഹിന്ദുപ്രജകള്‍' ഇപ്പോഴും കവടിയാര്‍ കൊട്ടാരവാസികളുടെ ഗൃഹനാഥനെ പൊന്നുതമ്പുരാനായി എണ്ണുന്നതിന്റെ പ്രധാന കാരണവും ആ പത്മനാഭബന്ധം തന്നെയാണ്.

ഹാംഗോവര്‍

പത്മനാഭസ്വാമിക്ഷേത്രത്തില്‍ കണക്കെടുത്ത സ്വത്ത് എന്തുചെയ്യണമെന്ന് പറയാനിവിടെ ശ്രമമില്ല. അത് കോടതിയോ സര്‍ക്കാറോ വിശ്വാസികളോ ഒറ്റക്കോ കൂട്ടായോ തീരുമാനിക്കട്ടെ. നിഷ്‌ക്രിയ മൂലധനമായി ഇത്തരം സ്വത്തുക്കള്‍ എത്രകാലമിരിക്കണമെന്നോ ഇവ വിശ്വാസികള്‍ക്ക് കണ്‍കുളിര്‍ക്കെ കാണാനും ചരിത്രകുതുകികള്‍ക്ക് വിജ്ഞാനതൃഷ്ണ ശമിപ്പിക്കാനും കാഴ്ചവസ്തുവാക്കണമെന്നോ പൂച്ചകളെ കാണിക്കാതെ പൊന്നുരുക്കണമെന്നോ ഒന്നും പറയാന്‍ ഇവിടെ ഉദ്യമിക്കുന്നില്ല. ഒറ്റമുണ്ടും തോളത്തിട്ട തോര്‍ത്തും മാത്രം ആഡംബരമാക്കിയ ഉന്നത ജനസേവകരായ പൊന്നുതിരുമേനിമാര്‍ രക്തം വിയര്‍പ്പാക്കി ഉണ്ടാക്കിയതാണ് ആ സ്വത്തെന്നും അല്ല, കാലാകാലമായി വിശ്വാസികള്‍ പത്മനാഭന് കാണിക്കയര്‍പ്പിച്ചതാണതെന്നും അതുമല്ല, നാട്ടിലെ നികുതിപ്പണവും കളവുമുതലുമെല്ലാംകൂടി ഉരുക്കിയെടുത്ത് സ്വര്‍ണക്കദളിക്കുലകളും കനകകുട്ടകങ്ങളും ആക്കിയതാണെന്നും ഒക്കെയുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇവിടെ കഴിയില്ല. പക്ഷേ, എവിടെയൊക്കെയോ നാം മലയാളികളുടെ മനസ്സില്‍ ഇപ്പോഴും ചരിത്രപരംതന്നെയായ ചില ആത്മപ്രശ്‌നങ്ങള്‍ അവശേഷിക്കുന്നുണ്ട്. പത്മനാഭനെ തൊഴാന്‍പോകുന്ന സാധാരണ ഭക്തന്‍മുതല്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യകൊണ്ട് അന്നം സമ്പാദിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ വരെയുള്ളവര്‍ക്കിടയില്‍ ആ ആത്മസങ്കീര്‍ണത വ്യക്തമാണ്. ആ സങ്കീര്‍ണത നമ്മുടെ വാദങ്ങളിലും പ്രതിവാദങ്ങളിലും മാധ്യമവാര്‍ത്തകളിലും പ്രതിഫലിക്കുകയും ചെയ്യുന്നു.
നിത്യേന പത്രംവായിക്കുമ്പോള്‍, ടെലിവിഷന്‍ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് ഏതോ രാജകുടുംബത്തിന്റെ കാര്യവും കേള്‍ക്കുന്നു. കേരളത്തില്‍ ഇന്നും രാജഭരണമുണ്ടോ എന്ന് നാം സംശയിക്കണോ? തൃപ്പൂണിത്തുറയുടെ കാര്യം പറയുമ്പോഴോ രേവതിപ്പട്ടത്താന വാര്‍ത്തകളിലോ നാമീ പ്രയോഗം കാണാറില്ല. നികുതിപ്പണത്തിന്റെ പങ്കുപറ്റി ജീവിക്കുന്ന ഒരു കുടുംബം എപ്രകാരമാണിന്നും കേരളത്തില്‍ രാജകുടുംബമാകുന്നതെന്നറിയില്ല. ഭാഷയില്‍ ഉപയോഗിക്കേണ്ടിവരുന്ന ഒരു സൂചകം (denotation) എന്നതിലുപരി ഗൂഢമായ ഒരുതരം അടിമത്തം ഈ പ്രയോഗത്തില്‍ കാണാതിരിക്കാന്‍ കഴിയില്ല. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ വിപ്ലവതീക്ഷ്ണതയെ അരക്കിട്ടുറപ്പിക്കാന്‍ മാര്‍ക്‌സിസ്റ്റുകള്‍ ഇപ്പോഴും പറയുന്ന കഥ അദ്ദേഹം പൂണൂല്‍ പുല്ലുപോലെ പൊട്ടിച്ചെറിഞ്ഞവനാണ് എന്നാണ്. അഥവാ, സാമാന്യേന നാസ്തികരും അതിലേറെ വിപ്ലവകാരികളും എന്ന് സ്വയം വിശ്വസിക്കുന്ന മാര്‍ക്‌സിസ്റ്റുകള്‍ പൂണൂലും അത് പ്രതിനിധാനംചെയ്യുന്ന ബ്രാഹ്മണ്യവും മഹത്തായ കാര്യങ്ങളായിതന്നെ കാണുന്നു. സാമൂഹികവും ചരിത്രപരവുമായ ഈ അടിമത്തംതന്നെയാണ് കവടിയാര്‍ കൊട്ടാരവാസികളെ രാജകുടുംബം എന്ന് വിശേഷിപ്പിക്കുന്നതില്‍, അവരിപ്പോഴും പൊന്നുതമ്പുരാന്റെ പിന്മുറക്കാര്‍തന്നെയാണെന്നും തങ്ങളെ ഭരിക്കാന്‍ അവര്‍ക്ക് അധികാരമുണ്ടെന്നുമുള്ള മാനസികമായ പ്രജാവികാരം ഇതില്‍ ദര്‍ശിക്കാതെ വയ്യ. ആ അടിമത്തത്തിന്റെ പാരമ്യത്തെ പവിത്രമായിത്തന്നെ കണക്കാക്കുന്ന ചിലര്‍, ഇന്നത്തെ ജനായത്ത ഭരണത്തെക്കാള്‍ എത്രയോ കേമമായിരുന്നു പൊന്നുതിരുമേനിയുടെ കാലം എന്നുവരെ പറഞ്ഞുവെക്കുന്നു. അതിന് ഉപോദ്ബലകമായി, ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ആവിര്‍ഭാവംപോലുള്ള സംഗതികള്‍ അവര്‍ അതിശയോക്തിപരമായി അവതരിപ്പിക്കുന്നു: അതങ്ങനെ പറയുമ്പോള്‍ത്തന്നെ, പൂര്‍ണത്രയീശന്റെ ക്ഷേത്രസമ്പത്തും അന്തഃപുരത്തിലെ അംഗനമാരുടെ അരഞ്ഞാണംവരെയും ഊരിവിറ്റ് ഷൊര്‍ണൂരില്‍നിന്ന് കൊച്ചിവരെ റെയില്‍ പണിത മറ്റൊരു രാജാവിനെ വേണ്ടവിധം സ്മരിക്കാതിരിക്കുകയും ചെയ്യുന്നു. അതാണ് കൊച്ചിയും തിരുവിതാംകൂറും തമ്മിലുള്ള വിശ്വാസം. താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരകഥകളാണ് ഒരുഭാഗത്ത് സാമൂഹിക പരിണാമത്തിന്റെ ചരിത്രപ്രതീകം. രാമന്‍പിള്ള പാടിപ്പുകഴ്ത്തിയ സുഭദ്രയുടെ ഉപജാപമാണ് മറ്റൊരു ഭാഗത്ത് പരിണാമവിരുദ്ധതയുടെ ഉത്തുംഗചിഹ്നം. വിശ്വാസവും ഭരണവും തമ്മിലുള്ള ബന്ധത്തിന്റെ കാര്യത്തില്‍ പൂര്‍ണത്രയീശനും ശ്രീപത്മനാഭനും തമ്മിലുള്ള വ്യത്യാസം ഇവിടെയാണ്. വിശ്വാസത്തിനും രാജാധിപത്യത്തിനുമിടയില്‍ വളരെ സമര്‍ഥമായ ബന്ധം ഊട്ടിയെടുക്കാന്‍ കഴിഞ്ഞു എന്നുള്ളത് തിരുവിതാംകൂര്‍ പൊന്നുതമ്പുരാന്മാരുടെ ഒരു വലിയ വിജയംതന്നെയാണ്. രാജഭരണകാലത്ത് പലവിധമായ പീഡകള്‍ക്കെതിരെ നിരന്തരം പ്രതികരിക്കേണ്ടിവന്നിട്ടുള്ളവരുടെ ഇന്നത്തെ നായകനായ വെള്ളാപ്പള്ളി നടേശന്‍വരെ, രാമന്‍പിള്ളയുടെ ചാന്നാന്‍ വേഷധാരിയെപ്പോലെ ''അടിയന്‍ ലച്ചിപ്പോം'' എന്നുപറഞ്ഞ് സ്വത്തുവിഷയത്തില്‍ കൊട്ടാരവാസികള്‍ക്കുവേണ്ടി എടുത്തുചാടിയത് ഇതിനുള്ള ഒരു വലിയ ഉദാഹരണമാണ്.

വിശ്വാസം, അധികാരം

അധികാരവും വിശ്വാസവും ഏതു നാട്ടിലും തോളോടുതോള്‍ചേര്‍ന്ന് പരസ്‌പരപൂരകമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അങ്ങനെ മാത്രമേ അധികാരത്തിന് നിലനില്‍ക്കാനാകൂ. ആ പ്രായോഗിക മാമൂലിനെതിരായി പ്രവര്‍ത്തിക്കാന്‍ ശ്രമിച്ച അധികാരസ്ഥാപനങ്ങള്‍ ശൈശവം വിടുംമുമ്പേ തകര്‍ന്നുവീണിട്ടുള്ളതിന് തെളിവാണ് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ എന്ന പേരില്‍ ലോകമറിഞ്ഞ കര്‍ദിനാള്‍ കരോള്‍ വൊയ്റ്റിവയുടെ പോളണ്ടില്‍ കണ്ട കോലാഹലങ്ങള്‍. രാജഭരണവും വിശ്വാസവും ഭാരതത്തില്‍, എല്ലാ നാട്ടുരാജ്യങ്ങളിലും കണ്ടിട്ടുണ്ട്. തിരുവിതാംകൂറില്‍ ഇത് വ്യത്യസ്തമാകാതിരുന്നതില്‍ അതിശയമേതുമില്ല. എന്നാല്‍, ഇവിടെ നാം കാണുന്ന ദുരന്തം, രാജഭരണം ചരിത്രയവനികക്കുള്ളില്‍ മറഞ്ഞുപോയിട്ട് ദശകങ്ങള്‍ കഴിഞ്ഞിട്ടും പഴയ രാജാക്കന്മാരുടെ പുതിയ പിന്മുറക്കാര്‍ക്ക് പഴയ രാജാക്കന്മാര്‍ ആസ്വദിച്ചിരുന്ന പ്രജാപൂജ ലഭ്യമാകുന്നതില്‍ വിശ്വാസം പ്രയുക്തമാകുന്നു എന്നതാണ്.

ഇതിന്റെ വ്യാപനമാണ് കൊട്ടാരവാസികള്‍ക്കുവേണ്ടി വക്കാലത്തുമായി പല വ്യക്തികളും സംഘടനകളും ചാടിവീണതിനു പിറകിലുള്ളത്. വിശ്വാസലോകത്തെ അധിപന്റെ പ്രതീകമായി ഭൗതികലോകത്തെ അധിപനെ കാണാനുള്ള രാഷ്ട്രീയവും മനഃശാസ്ത്രപരവുമായ അടിമത്തം കൊട്ടാരവാസികള്‍ക്കുവേണ്ടിയുള്ള കുഴലൂത്തിന്റെ രൂപം കൈക്കൊള്ളുന്നത് നാം കണ്ടു. നാഴികക്കു നാല്‍പതുവട്ടം, നഷ്ടപ്പെടുന്ന ജനാധിപത്യമൂല്യങ്ങളെക്കുറിച്ച് വിലപിക്കുന്നവര്‍തന്നെ പൊന്നുതമ്പുരാന്റെ പിന്മുറക്കാരെ സ്തുതിക്കുകയാണ് ശ്രീപത്മനാഭന്റെ സ്വത്തുപ്രശ്‌നത്തില്‍. ശ്രീപത്മനാഭന്റെ സ്വത്ത് അമ്പലത്തിന്റെ സ്വത്താണ് എന്ന വാദത്തെ അംഗീകരിക്കാം, വിയോജിപ്പുള്ളപ്പോഴും. എന്നാല്‍, അത് നോക്കിനടത്താന്‍ രാജാക്കന്മാരുടെ പിന്മുറക്കാര്‍തന്നെ വേണമെന്ന വാദം വെളിവാക്കുന്നത്, അത്തരക്കാര്‍ ഇപ്പോഴും ആഗ്രഹിക്കുന്നത് അടിമത്തംതന്നെയാണ് എന്നതാണ്.  ''അടിയന്‍ ലച്ചിപ്പോം'' എന്നൊരു ചാന്നാന്റെ വേഷക്കാരനെക്കൊണ്ട് രാമന്‍പിള്ള പറയിച്ചതിനു പിറകില്‍ പക്ഷപാതിത്വ ഭാവനയായിരുന്നിരിക്കാം. എന്നാല്‍, അതേ വാക്യം ഇന്നുരുവിടുന്നവര്‍ ചരിത്രത്തെ പിറകോട്ട് പിടിച്ചുവലിക്കാന്‍ തത്രപ്പെടുന്നവരാണ്.

Thursday, July 14, 2011

'പൗരത്വ'മായി അഭിനയിക്കുന്ന രാജഭക്തി




ജെ. രഘു | മാധ്യമം ദിനപ്പത്രം

Perm link: http://www.madhyamam.com/news/98503/110713

രാജഭരണത്തിന്റെ ജനക്ഷേമതല്‍പരതയുടെ അളവുകോല്‍, ബഹുജന വിദ്യാഭ്യാസത്തിന് അത് നല്‍കുന്ന മുന്‍ഗണനയാണെങ്കില്‍ തിരുവിതാംകൂര്‍ രാജവംശം തികച്ചും ജനവിരുദ്ധമായ ഭരണ സമ്പ്രദായമാണ് അനുവര്‍ത്തിച്ചു പോന്നതെന്ന് ചരിത്രരേഖകള്‍ തെളിയിക്കുന്നു. 1750ല്‍ തിരുവിതാംകൂര്‍ സ്ഥാപിതമായതു മുതല്‍ ആധുനികഘട്ടം വരെയും രാജ്യത്തിന്റെ ഏറ്റവും പ്രധാന ചെലവിനം ബ്രാഹ്മണ പ്രീതിക്കായി നടത്തിയിരുന്ന ചടങ്ങുകളായിരുന്നു. രാജ്യം ശ്രീ പത്മനാഭന് സമര്‍പ്പിക്കുകയും രാജാക്കന്മാര്‍ ശ്രീപത്മനാഭ ദാസന്മാരായി മാറുകയും ചെയ്തതിനു കാരണം ഒരു ശൂദ്ര രാജവംശത്തിന്റെ 'സാധൂകരണ പ്രതിസന്ധി'യായിരുന്നു. ഒറീസയിലെ രാജ്യം പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിനു സമര്‍പ്പിക്കപ്പെട്ടിരുന്നു. 'ജഗന്നാഥന്റെ തൂപ്പുകാര്‍' എന്നാണ് രാജാക്കന്മാര്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്. അയല്‍രാജ്യമായ കാഞ്ചി രാജാവ് തന്റെ മകളെ പുരുഷോത്തമദേവന് വിവാഹം കഴിച്ചുകൊടുക്കാന്‍ വിസമ്മതിച്ചത്, വരന്‍ ഒരു 'തൂപ്പുകാരനാ'യിരുന്നതുകൊണ്ടാണെന്ന് ഐതിഹ്യങ്ങള്‍ പറയുന്നു. യുദ്ധംതന്നെ വേണ്ടിവന്നു, കാഞ്ചിയെ തോല്‍പിച്ച് വധുവിനെ സ്വന്തമാക്കാന്‍.

വേണാട്ടിലെ ശൂദ്ര നാടുവാഴിയായിരുന്ന മാര്‍ത്താണ്ഡവര്‍മ സൈനികാക്രമണങ്ങളിലൂടെ കേരളത്തിന്റെ പകുതിയോളം പ്രദേശങ്ങളിലെ ശൂദ്രനാടുവാഴികളെ കീഴടക്കുകയും വേണാടിനെ തിരുവിതാംകൂറായി വികസിപ്പിക്കുകയുമായിരുന്നു. എന്നാല്‍, ശൂദ്ര രാജാവായ മാര്‍ത്താണ്ഡവര്‍മക്കും രാജ്യത്തിനും ബ്രാഹ്മണരുടെ ധര്‍മസാധൂകരണം ലഭിക്കുന്നതിനുള്ള ഉപായം രാജ്യത്തെ ശ്രീപത്മനാഭനു സമര്‍പ്പിക്കുക മാത്രമായിരുന്നു. നാടുവാഴിയില്‍ നിന്ന് രാജത്വത്തിലേക്കുള്ള ഉയര്‍ച്ചയെ സാധൂകരിക്കേണ്ട 'ജന്മസിദ്ധ ക്ഷത്രിയത്വ'ത്തിന്റെ അഭാവം തിരുവിതാംകൂര്‍ രാജാക്കന്മാരെ സ്വന്തം രാജകീയാസ്തിത്വത്തെ തന്നെ ഭയക്കുന്നവരാക്കി മാറ്റുകയാണുണ്ടായത്. അതിനാല്‍, ബ്രാഹ്മണ പ്രീതിയിലൂടെ 'പ്രതീകാത്മക ക്ഷത്രിയത്വ'മെങ്കിലും ആര്‍ജിക്കുകയും അതുവഴി രാജകീയാസ്തിത്വത്തെ സുസ്ഥിരമാക്കുകയുമെന്നത് രാജവംശത്തിന്റെ ഏകലക്ഷ്യമായി മാറി. അതുകൊണ്ടാണ്, ക്ഷത്രിയാവരോധച്ചടങ്ങുകള്‍ക്കു വേണ്ടി വമ്പിച്ച സമ്പത്ത് സംഭരിച്ചുവെക്കാന്‍ ഇവര്‍ നിര്‍ബന്ധിതരായത്. ഹിരണ്യ ഗര്‍ഭം, മുറജപം തുടങ്ങിയ അനുഷ്ഠാനങ്ങളിലാരംഭിച്ച ഈ പ്രക്രിയയെ ബ്രാഹ്മണര്‍ ക്രമേണ 'ഷോഡശദാന'ങ്ങളായും ഊട്ടുപുരകളായും വികസിപ്പിച്ചു. ഹിരണ്യ ഗര്‍ഭദാനം, തുലാപുരുഷദാനം, ബ്രഹ്മാണ്ഡദാനം, കല്‍പപാദദാനം, ഗോ സഹസ്രദാനം, ഹിരണ്യ കാമധേനു ദാനം, ഹിരണ്യാശ്വദാനം, ഹിരണ്യാശ്വരഥദാനം, ഹേമഹസ്തി രഥദാനം, ചഞ്ചലാംഗലകദാനം, ധാരദാനം, വിശ്വചക്രദാനം, കല്‍പലതാദാനം, സപ്തസാഗരദാനം, രഥധേനുദാനം, മഹാഭൂതഘടദാനം എന്നിവയാണ് ബ്രാഹ്മണര്‍ക്കുള്ള പതിനാറുതരം ദാനങ്ങള്‍. കൂടാതെ, സ്ഥിരം ഊട്ടുപുരകളിലൂടെ സൗജന്യഭക്ഷണവും. 'നിത്യവുമിങ്ങനെ ഭോജനദാന'മെന്നാണ് ഈ ഊട്ടുപുര സംസ്‌കാരത്തെ കുഞ്ചന്‍ നമ്പ്യാര്‍ പരിഹസിച്ചത്. ചുരുക്കത്തില്‍, തിരുവിതാംകൂര്‍ രാജ്യം ഒരു 'ബ്രാഹ്മണ ദാന രാജ്യ'മായി മാറുകയാണുണ്ടായത്. പുതിയ ദാനങ്ങള്‍ ആവശ്യപ്പെടാവുന്നതുകൊണ്ട്, അതിനുള്ള സമ്പത്ത് സംഭരിച്ചുവെക്കുകയെന്നത് രാജാക്കന്മാരുടെ ബാധ്യതയായിരുന്നു. ബ്രാഹ്മണ ദാനത്തെ ഏറ്റവും വലിയ പുണ്യധര്‍മമായിട്ടാണ് വ്യാഖ്യാനിച്ചത്. ഒരു നാടിന്റെ സമ്പത്ത് മുഴുവന്‍ തങ്ങള്‍ക്കായി വീതിച്ചു നല്‍കിയ തിരുവിതാംകൂര്‍ രാജാക്കന്മാരെ ബ്രാഹ്മണര്‍ 'ധര്‍മരാജാവ്' എന്ന പദവി നല്‍കി പ്രകീര്‍ത്തിക്കുകയും ചെയ്തു. ധര്‍മരാജ്യമായതോടെ, ബ്രാഹ്മണദാനത്തിന് മേല്‍നോട്ടം വഹിക്കുന്നവരായി രാജാക്കന്മാര്‍ മാറി. 'ചെറിയ രാജ്യമായ തിരുവിതാംകൂര്‍ ഇത്തരം ചടങ്ങുകള്‍ക്ക് ഇത്ര ഭീമമായ പണം ചെലവഴിക്കുന്നതിനു പകരം പൊതുമരാമത്തുകള്‍ക്കും വിദ്യാഭ്യാസത്തിനും ആയിക്കൂടേയെന്ന് ഔദ്യോഗിക ചരിത്രകാരനായ പി. ശങ്കുണ്ണി മേനോനുപോലും ചോദിക്കേണ്ടിവന്നു. വരുമാനത്തിന്റെ ഗണ്യമായ ഭാഗം ചെലവഴിച്ചത് ബ്രാഹ്മണപരിപാലനത്തിനായിരുന്നുവെന്ന് എ. ശ്രീധരമേനോന്‍ തിരുവനന്തപുരം ജില്ലാ ഗസറ്റിയറില്‍ (പുറം: 202-03) വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ രാജകീയാധികാരത്തിന് ബ്രാഹ്മണ സാധൂകരണവും ധര്‍മശാസ്ത്ര പരിരക്ഷയും ഉറപ്പാക്കുകയായിരുന്നു രാജാക്കന്മാര്‍ ലക്ഷ്യമാക്കിയത്. ഇത് തിരുവിതാംകൂറിനെ ഇതര നാട്ടുരാജ്യങ്ങളില്‍ നിന്നും ശ്രീപത്മനാഭ ക്ഷേത്രത്തെ ഇതര ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. ഒരു വശത്ത്, തിരുവിതാംകൂര്‍ രാജ്യം ശ്രീപത്മനാഭന്റെ 'ഭൗതിക മണ്ഡല'മായി മാറുകയും മറുവശത്ത്, പത്മനാഭ ക്ഷേത്രം രാജ്യത്തിന്റെ 'ആധ്യാത്മികമണ്ഡല'മായി മാറുകയും ചെയ്തു. ക്ഷേത്രത്തിന്റെ ഭൗതികമായ നിലനില്‍പ് രാജഭരണത്തിന് നിബന്ധിതമാവുകയും രാജഭരണം മതാധിഷ്ഠിതമാവുകയും ചെയ്തു. തിരുവിതാംകൂര്‍ രാജഭരണം, ഫലത്തില്‍ ക്ഷേത്രത്തിനുവേണ്ടി, ക്ഷേത്രത്തിന്റെ പേരില്‍ നിര്‍വഹിക്കപ്പെടുന്ന ഒരു 'പത്മനാഭധര്‍മ'മായി പരിണമിച്ചു എന്നര്‍ഥം. രാജ്യം ക്ഷേത്രത്തിലും ക്ഷേത്രം രാജ്യത്തിലും ആമഗ്‌നമായ ഒരുതരം യൗഗിക ബന്ധമാണിത് പ്രതിനിധാനം ചെയ്തത്.

രാജ്യത്തിനുമേല്‍ ക്ഷേത്രത്തിന് അധികാരമുള്ളതുപോലെ, ക്ഷേത്രത്തിനുമേല്‍ രാജ്യത്തിനും അധികാരാവകാശങ്ങള്‍ ഉണ്ടെന്ന് ഇത് വ്യക്തമാക്കുന്നു.

1758ല്‍ മാര്‍ത്താണ്ഡവര്‍മ തന്റെ അന്ത്യദിനങ്ങളില്‍ നല്‍കിയ ഒരു കല്‍പനയെക്കുറിച്ച് പി. ശങ്കുണ്ണി മേനോന്‍ പറയുന്നു: 'യാതൊരു കാരണവശാലും ശ്രീപത്മനാഭ സ്വാമിക്ക് അടിയറവെച്ച രാജ്യം തിരിച്ചെടുക്കരുത്. മേലാല്‍ കീഴടക്കപ്പെടുന്ന സ്ഥലവും ഈ ദേവനു സമര്‍പ്പിക്കണം. തലനാരിഴക്കുപോലും വ്യത്യാസം വരുത്താതെ ഈ ദേവസ്വത്തോടനുബന്ധിച്ചുള്ള ധര്‍മസ്ഥാപനങ്ങള്‍ക്കും മറ്റുള്ളവക്കും നല്‍കിക്കൊണ്ടിരിക്കുന്ന സകല ആനുകൂല്യങ്ങളും തുടര്‍ന്നും നല്‍കണം' (പി. ശങ്കുണ്ണി മേനോന്‍, തിരുവിതാംകൂര്‍ ചരിത്രം, പുറം: 136). തുടര്‍ന്നുള്ള നാളുകളില്‍, രാജ്യവും സകലവിധം സ്വത്തുക്കളും ഭണ്ഡാര വകയാക്കി. രാജ്യഭരണവും ക്ഷേത്രഭരണവും ഒന്നായിത്തീരുകയും ചെയ്തു. അതുകൊണ്ടാണ്, രാജഭരണം നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥര്‍, ശ്രീപണ്ടാര കാര്യം ചെയ്‌വര്‍കള്‍ എന്നറിയപ്പെടാന്‍ തുടങ്ങിയത്. മാത്രവുമല്ല, രാജഭരണ മേഖലകളെ ക്ഷേത്രസന്നിധാനം എന്ന അര്‍ഥത്തില്‍ 'മണ്ഡപത്തും വാതുക്കല്‍' എന്നും പുനര്‍നാമകരണം ചെയ്തു. മതാധികാരവും രാഷ്ട്രീയാധികാരവും തമ്മില്‍ വേര്‍പെടുത്താനാവാത്തവിധം ക്ഷേത്രവും ഭരണകൂടവും തമ്മില്‍ ഇടകലര്‍ന്നുനില്‍ക്കുന്ന തിരുവിതാംകൂര്‍ രാജ്യം പഴയ ക്ഷേത്ര സങ്കേതങ്ങളുടെ പുതിയ രൂപമായി മാറുകയായിരുന്നു. തിരുവിതാംകൂര്‍ രാജഭരണകൂടം സ്വയംനിര്‍വചിക്കുകയും സാധൂകരിക്കുകയും ചെയ്തത് രാജകീയാധികാരത്തിന്റെ പേരിലായിരുന്നില്ല. മറിച്ച്, ശ്രീ പത്മനാഭന്റെ പേരിലായിരുന്നു. 'ഞാന്‍ രാജാവല്ല, ജഗന്നാഥന്റെ തൂപ്പുകാരന്‍ മാത്രം' എന്ന് ഒറീസ രാജാക്കന്മാര്‍ പറഞ്ഞതുപോലെ, തിരുവിതാംകൂര്‍ രാജാക്കന്മാര്‍ പത്മനാഭന്റെ ലൗകിക പ്രതിനിധികളും നിര്‍വാഹകരുമായി സ്വയം പുനര്‍നിര്‍വചിച്ചു. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ യഥാര്‍ഥത്തില്‍, 'മുക്ത്യാര്‍ അഥവാ പകരം രാജാക്കന്മാര്‍' (surrogate kings) മാത്രമായിരുന്നു. അതിനാല്‍, ഈ   മുക്ത്യാര്‍ രാജ്യം ആരിലേക്ക് കൈമാറിയോ അവരിലേക്കു തന്നെയാണ് 'യഥാര്‍ഥരാജ്യ'വും സ്വത്തുക്കളും കൈമാറേണ്ടത്.

ശൂദ്രാധികാരത്തെ ബ്രാഹ്മണധര്‍മശാസ്ത്ര സാധൂകരണത്തിന് യോഗ്യമാക്കുന്നതിനുവേണ്ടി ആവിഷ്‌കരിച്ച, 'ശ്രീ പത്മനാഭ ദാസ്യ'ത്തിന് തിരുവിതാംകൂറില്‍ ജനങ്ങള്‍ക്കു നല്‍കേണ്ടിവന്ന വില വലുതാണ്. ശൂദ്രനായ മാര്‍ത്താണ്ഡവര്‍മ നേടിയെടുത്ത രാഷ്ട്രീയാധികാരത്തിന്, ബ്രാഹ്മണ പിന്തുണയുടെ അഭാവത്തില്‍ ക്ഷത്രിയാധികാരമായി സാധൂകരിക്കപ്പെടാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍, ഹിരണ്യഗര്‍ഭം, മുറജപം തുടങ്ങിയ പാഴനുഷ്ഠാനങ്ങള്‍ക്കു വേണ്ടി സമ്പത്ത് സമാഹരിക്കുക മാത്രമായിരുന്നു, ഈ രാജാക്കന്മാരുടെ മുഖ്യജോലി. ബ്രാഹ്മണര്‍ കൂട്ടത്തോടെ വേദശബ്ദങ്ങള്‍ വിളിച്ചുപറയുന്ന മുറജപം എന്ന ചടങ്ങുമാത്രം 56 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്നതായിരുന്നു. 'യഥാര്‍ഥ' ശൂദ്രത്വത്തിനും 'മോഹിത' ക്ഷത്രിയത്വത്തിനുമിടയിലൂടെ സഞ്ചരിക്കേണ്ടി വന്ന ഓരോ തിരുവിതാംകൂര്‍ രാജാവിനും ആത്മന്യായീകരണത്തിനായി ബ്രാഹ്മണരെ ആശ്രയിക്കുകയല്ലാതെ നിര്‍വാഹമില്ലായിരുന്നു. 'ശ്രീപത്മനാഭദാസ്യം' എന്ന ആധ്യാത്മിക ദാസ്യം, സാമൂഹികതലത്തില്‍, 'ബ്രാഹ്മണദാസ്യ'മായി പരിണമിക്കുകയാണുണ്ടായത്. ബ്രാഹ്മണനോടും അവരുടെ സംസ്‌കൃത ധര്‍മശാസനകളോടുമുള്ള കേവല വിധേയത്വമാണ്, തിരുവിതാംകൂറിന് 'ധര്‍മരാജ്യ'പദവി നല്‍കാന്‍ ബ്രാഹ്മണരെ പ്രേരിപ്പിച്ചത്. വിശാഖം തിരുനാള്‍ രാജാവിന്റെ വാക്കുകള്‍ തന്നെയാണ് ഇതിനു തെളിവ്. 'ഇന്ത്യയില്‍ ഏറ്റവുമധികം പുരോഹിത ഭരിതമായ രാജ്യം തിരുവിതാംകൂറാണ്. രാജാവിനു പോലും അവരെ ആശ്രയിക്കേണ്ടിവരുന്നു' (Vishakham Tirunal, `A Native Statesman, Calcutta Review LV, 1872, P. 251)

ധര്‍മരാജ്യത്തിന്റെ അധാര്‍മികത ആദ്യം തുറന്നുകാട്ടപ്പെട്ടത് ടിപ്പുസുല്‍ത്താന്റെ അധിനിവേശ സമയത്തായിരുന്നു. തിരുവിതാംകൂറില്‍ പൊതുനിരത്തുകള്‍ ഇല്ലാതിരുന്നതിനാല്‍, സൈനിക നീക്കങ്ങള്‍ക്കുവേണ്ടി ടിപ്പുവിന് പുതിയ റോഡുകള്‍ തന്നെ നിര്‍മിക്കേണ്ടിവന്നു. ജാതി ഗ്രാമ ജീവിതത്തിന്റെ സുരക്ഷിതത്വത്തില്‍ ആമഗ്‌നരായിരുന്ന ജനങ്ങള്‍ക്കും റോഡുകളുടെ ആവശ്യമുണ്ടായിരുന്നില്ല. പിന്നീട്, റോഡുകളും സ്‌കൂളുകളും ആശുപത്രികളും പോലെയുള്ള അടിസ്ഥാന ജീവിതോപാധികള്‍ തിരുവിതാംകൂറിലെത്തുന്നത് ബ്രിട്ടീഷുകാരുടെ പരോക്ഷഭരണത്തിലാണ്. 1817ല്‍ വെര്‍ണാക്കുലര്‍ സ്‌കൂളുകള്‍ തുടങ്ങാന്‍ ബ്രിട്ടീഷ് പ്രേരണയില്‍ തിരുവിതാംകൂര്‍ ഭരണാധികാരികള്‍ തയാറായെങ്കിലും ദീര്‍ഘകാലത്തേക്ക് അവയൊന്നും കാര്യക്ഷമമായി നടപ്പാക്കിയില്ല. എന്നാല്‍, 19ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ, തിരുവിതാംകൂറിന്റെ നിരുത്തരവാദപരവും ജനവിരുദ്ധവുമായ ഭരണ രീതിയില്‍ ശക്തമായി ഇടപെടാന്‍ ബ്രിട്ടീഷുകാര്‍ തീരുമാനിച്ചു. പാശ്ചാത്യ വിദ്യാഭ്യാസം നേടിയ മാധവ റാവുവിനെ ദിവാനായി കൊണ്ടുവന്നത് അതിനുവേണ്ടിയായിരുന്നു. ബ്രിട്ടീഷ് മാതൃകയില്‍ പൊതുമരാമത്തും ആശുപത്രികളും ആധുനിക വിദ്യാലയങ്ങളും സ്ഥാപിതമാവുന്നത് മാധവറാവുവിന്റെ കാലത്താണ്. ഈ കാലയളവില്‍ തന്നെയാണ് ധര്‍മരാജ്യം അത്രയൊന്നും ധാര്‍മികമല്ലെന്ന വിമര്‍ശങ്ങള്‍ ഉന്നയിക്കപ്പെടാന്‍ തുടങ്ങിയത്. ശ്രീ പത്മനാഭന്റെ പേരില്‍ നിര്‍വഹിക്കപ്പെട്ടുകൊണ്ടിരുന്ന രാജഭരണം ഒരു 'ധൂര്‍ത്ത്' മാത്രമാണെന്ന് തിരിച്ചറിയുന്നതിന് ബ്രിട്ടീഷ് പരിഷ്‌കാരങ്ങള്‍ വരെ തിരുവിതാംകൂറിന് കാത്തിരിക്കേണ്ടിവന്നു. രാജഭരണത്തെ വിമര്‍ശാത്മകമായി വിലയിരുത്താനാവശ്യമായ 'ആശയമൂല്യമണ്ഡലം' തിരുവിതാംകൂര്‍ പാരമ്പര്യത്തിന് തികച്ചും അന്യമായിരുന്നു എന്നാണ് വിവക്ഷ. അതിനാല്‍, ഈ സ്വര്‍ണശേഖരം 'സഹജശൂദ്രത്വ'ത്തിന്റെ നിസ്സഹായതാപകര്‍ഷതകളുടെ തെളിവ് മാത്രമാണ്.

ഭാഗം രണ്ട് 
 
ജനവിരുദ്ധതയുടെ ചരിത്രം


താരതമ്യേന ചെറിയ രാജ്യമായിരുന്ന തിരുവിതാംകൂറിന് ഇത്ര വലിയ സമ്പത്ത് ശേഖരം എങ്ങനെയുണ്ടായി? ചരിത്ര രേഖകളുടെ അഭാവത്തില്‍ ചില അനുമാനങ്ങള്‍ മാത്രമേ സാധ്യമാകൂ. ഒന്ന്, മാര്‍ത്താണ്ഡവര്‍മയുടെ പടയോട്ടകാലത്ത് മറ്റു നാട്ടുരാജ്യങ്ങളില്‍ നിന്നും അവിടത്തെ ക്ഷേത്രങ്ങളില്‍നിന്നും കൊള്ളയടിച്ച മുതല്‍ ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കാം. രണ്ട്, തിരുവിതാംകൂറില്‍ നിന്ന് കയറ്റിയയക്കുന്ന ചരക്കുകളുടെ വിലയായി സ്വര്‍ണം സ്വീകരിക്കുകയും അത് സംഭരിക്കുകയും ചെയ്തിരിക്കാം.

മൂന്ന്, നാടിന്റെ വരുമാനത്തിന്റെ ഗണ്യമായ ഭാഗം ക്ഷേത്ര ഭണ്ഡാരത്തിലേക്ക് മുതല്‍കൂട്ടിയിരിക്കാം. ഇങ്ങനെ സമാഹരിച്ച വമ്പിച്ച സമ്പത്ത് തിരുവിതാംകൂറിന്റെ ഭൗതിക പുരോഗതിക്കോ പ്രജകളുടെ ക്ഷേമത്തിനോ വിനിയോഗിച്ചിരുന്നുവെങ്കില്‍, ഇത്ര വലിയ ശേഖരം അവശേഷിക്കുമായിരുന്നില്ല.

ഒന്നാം ലോക യുദ്ധ സമയത്തും മറ്റുമുണ്ടായ വലിയ വറുതികളുടെ നാളുകളില്‍ പോലും കലവറകളിലെ സ്വര്‍ണ-വെള്ളി കൂമ്പാരങ്ങള്‍ പ്രജകളുടെ പട്ടിണിമാറ്റാന്‍ ഉപയോഗിച്ചില്ല എന്നത് തിരുവിതാംകൂര്‍ രാജവംശത്തിന്റെ 'പ്രതിബദ്ധത'യുടെ തനിനിറം വ്യക്തമാക്കുന്നു.

മഹാഭൂരിപക്ഷം വരുന്ന അവര്‍ണ ജനവിഭാഗങ്ങളെക്കൊണ്ട് അടിമസമാനമായ 'ഊഴിയംവേല'യെടുപ്പിച്ചും 'തലക്കരം', 'മുലക്കരം' പോലുള്ള അധാര്‍മിക നികുതികള്‍ പിരിച്ചുമാണ് 'ധര്‍മരാജ്യ'ത്തെ പരിപാലിച്ചിരുന്നത്. മനുഷ്യത്വ രഹിതമായ ഇത്തരം നികുതികള്‍ക്കും അടിമത്തത്തിനുമെതിരായ അവര്‍ണ പ്രതിരോധങ്ങള്‍ ആധുനിക കേരള സൃഷ്ടിയുടെ ചരിത്രത്തിലെ തിളങ്ങുന്ന അധ്യായങ്ങളാണ്.

ബ്രാഹ്മണസേവയിലൂടെ മാത്രം ക്ഷത്രിയത്വം അനുഭവിച്ച തിരുവിതാംകൂര്‍ രാജവംശത്തിന്റെ ചരിത്രം പ്രജാവിരുദ്ധതയുടെ -ബഹുജനവിരുദ്ധതയുടെ ചരിത്രം കൂടിയാണ്. പത്മനാഭക്ഷേത്രത്തിന്റെ ഇരുളടഞ്ഞ കല്ലറകളില്‍ കുമിഞ്ഞുകൂടിക്കിടക്കുന്ന സ്വര്‍ണശേഖരം വാസ്തവത്തില്‍, ഒരു രാജവാഴ്ചക്ക് എത്രത്തോളം അധാര്‍മികമാവാമെന്നതിന്റെ ഹിരണ്യസ്മാരകങ്ങളാണ്. ഈ ശേഖരത്തിന്റെ ഏറ്റവും വലിയ ചരിത്ര പൈതൃകവും ഇതുതന്നെയാണ്. ഈ സ്വര്‍ണശേഖരം കടത്തിക്കൊണ്ടുപോകാതിരുന്നത് രാജവംശത്തിന്റെ വലിയ 'സത്യസന്ധത'യാണെന്നാണ് ഇപ്പോള്‍ വാഴ്ത്തപ്പെടുന്നത്. ശ്രീ പത്മനാഭദാസ്യത്തെയും ബ്രാഹ്മണപൂജയേയും സ്വന്തം അസ്തിത്വമായി കരുതിയ ഒരു രാജപരമ്പരക്ക് എങ്ങനെയാണ് അപഹരണം നടത്താന്‍ കഴിയുക? കാരണം, 'ദാസ'നാകുന്ന വ്യക്തി സാമൂഹികമായ അര്‍ഥത്തില്‍ 'മരിക്കുക'യാണ് ചെയ്യുന്നത്. 'യജമാനന്‍' മാത്രമാണ് സത്യം. 'യജമാന'ന്റെ സാമൂഹികാസ്തിത്വത്തില്‍ മുങ്ങിപ്പോയ ഈ രാജപരമ്പരക്ക് സ്വതന്ത്രമായി നിലനില്‍പു പോലുമില്ല.

സ്വര്‍ണം അപഹരിക്കാന്‍ കഴിയുന്നത് യജമാനന് മാത്രമാണ്. 'യജമാനദാസ്യ'ത്തിലൂടെ അത്തരമൊരു കര്‍തൃത്വം തിരുവിതാംകൂര്‍ രാജാക്കന്മാര്‍ സ്വയം നിഷേധിക്കുകയാണുണ്ടായത്. ബ്രാഹ്മണ യജമാനര്‍ക്ക് അപ്രീതിയുണ്ടാക്കാവുന്ന എന്തും 'ക്ഷത്രിയത്വ'ത്തിന്റെ ഔദാര്യം സ്വയം പിന്‍വലിക്കുന്നതിന് തുല്യമാണ്. 'ജന്മസിദ്ധ' ശൂദ്രത്വം സമ്മാനിച്ച 'അധമബോധ'ത്തിന്റെ നിതാന്തമായ വേട്ടയാടലില്‍നിന്ന് ഈ രാജപരമ്പരക്ക് 'സാന്ത്വനം' നല്‍കിയത് ക്ഷേത്രത്തിലെ സ്വര്‍ണക്കൂമ്പാരങ്ങളായിരുന്നു. സ്വന്തം 'സാന്ത്വനകേന്ദ്രങ്ങ'ളെ തകര്‍ക്കാന്‍ ആരാണ് ശ്രമിക്കുക?

ഈ പ്രതിരോധങ്ങളെ നവോത്ഥാനത്തിലേക്കുയര്‍ത്തിയ നാരായണഗുരുവിന്റെ നാമം പേറുന്ന ഒരു സംഘടനയുടെ തലപ്പത്തുള്ളവര്‍പോലും 'ബ്രാഹ്മണദാനരാജ്യ'ത്തിന്റെ ആധ്യാത്മിക പ്രതീകമായിരുന്ന ഒരു ക്ഷേത്രത്തിന്റെ വക്താക്കളായി രംഗത്തുവരുന്നത് ആ സംഘടനയും സമുദായവും എത്രമാത്രം ജീര്‍ണമായിരിക്കുന്നു എന്നതിന്റെ തെളിവാണ്. പൊതുനിരത്തുകളും സ്‌കൂളുകളും ക്ഷേ്രതങ്ങളുമൊക്കെ ഇവര്‍ക്ക് നിഷിദ്ധമാക്കിയിരുന്നതും തീണ്ടപ്പാടകലെ നിര്‍ത്തി ഇവരെ അപമാനിച്ചിരുന്നതും ഇന്ന് ഇവര്‍ ആവേശം കൊള്ളുന്ന 'പത്മനാഭ'ന്റെ പേരിലായിരുന്നുവെന്ന് മനസ്സിലാക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്തവര്‍ ഇത്തരം സംഘടനകളുടെ നേതൃത്വത്തില്‍ വന്നാല്‍ ഈ ജീര്‍ണത പെരുകിക്കൊണ്ടിരിക്കും.

ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളും ഉള്‍പ്പെടുന്ന ഒരു ജനവിഭാഗത്തിന്റെയും ഭൂപ്രദേശത്തിന്റെയും ചരിത്രവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും തുല്യ അവകാശമുണ്ട്. തിരുവിതാംകൂര്‍ രാജാക്കന്മാര്‍, തത്ത്വത്തിലെങ്കിലും, എല്ലാ പ്രജകളുടെയും രാജാക്കന്മാരായിരുന്നുവല്ലോ! അവര്‍ സ്വന്തം രാജ്യത്തെ ശ്രീ പത്മനാഭന് സമര്‍പ്പിക്കുകയെന്നതിനര്‍ഥം ജനങ്ങളെയും അവരുടെ സമ്പത്തിനെയും സമര്‍പ്പിക്കുകയെന്നുതന്നെയാണ്.

പത്മനാഭദാസന്റെ പ്രജകള്‍, പത്മനാഭന്റെയും പ്രജകളാണ്. അതിനാല്‍, ശ്രീ പത്മനാഭക്ഷേത്രത്തിന്റെ സ്ഥാനം തിരുവിതാംകൂറിന്റെ -കേരളത്തിന്റെ-പൊതുമണ്ഡലത്തിലാണ്. പൊതുമണ്ഡലത്തിലെ ഒരു സ്ഥാപനത്തിന്റെ സ്വത്ത് പൊതുസ്വത്താണ്.

ചരിത്രപരവും പുരാവസ്തുപരവുമായ പ്രാധാന്യമുള്ളവ സംരക്ഷിക്കുകയും അവശേഷിക്കുന്നത് കേരളത്തിന്റെ ഭൗതിക സമ്പത്താക്കിമാറ്റുകയും ചെയ്യേണ്ടതാണ്. 'പൗരജനങ്ങളായി അഭിനയിക്കുന്ന' രാജഭക്തരുടെ ക്ഷുദ്രവാദങ്ങളെ പ്രബുദ്ധകേരളം പരാജയപ്പെടുത്തുകതന്നെ വേണം.

(അവസാനിച്ചു)
 

ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)